ആദിവാസി സഹോദരിമാർ ഒരേ രോഗലക്ഷണങ്ങളാൽ മരിച്ചു; വിദഗ്ധ ചികിത്സ ലഭിച്ചില്ലെന്ന് മാതാപിതാക്കൾ
കുട്ടികളുടെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബാലചന്ദ്രൻ കാണി പാലോട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അതേസമയം പട്ടിണി പാവങ്ങളാണ് ബാലചന്ദ്രന്റെ കുടുംബമെന്നും കുട്ടികൾക്ക് പോഷകാഹാര കുറവുണ്ടായിരുന്നതായും നാട്ടുകാർ പറയുന്നു.
പാലോട്: സഹോദരങ്ങളായ ആദിവാസി പെൺകുട്ടികൾ ഒരേ രോഗലക്ഷണങ്ങളാൽ മരിച്ചു. നെടുമങ്ങാട് പാലോടിലുള്ള പെരിങ്ങമ്മലയിലാണ് സംഭവം. ഇടിഞ്ഞാർ വിട്ടിക്കാവ് കിടാരക്കുഴി ദിവ്യാഭവനിൽ ബാലചന്ദ്രൻ കാണി മോളി എന്നീ ദമ്പതികളുടെ മക്കളായ ദീപാ ചന്ദ്രൻ(19)ദിവ്യാ ചന്ദ്രൻ(20)എന്നിവരാണ് മരിച്ചത്. വിദഗ്ധ ചികിത്സ ലഭിക്കാത്തതാണ് മരണത്തന് വഴിത്തെളിച്ചതെന്നാണ് മാതാപിതാക്കൾ ആരോപണം.
കഴിഞ്ഞ ബുധനാഴ്ചയാണ് ദീപയെ കൈവിരൽ വേദനയും പനിയുമായി പാലോട് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ദീപക്ക് മരുന്ന് കൊടുത്ത് വിട്ടതായും എന്നാൽ കഴിഞ്ഞ ദിവസം വീണ്ടും പനി മൂർച്ഛിച്ചതുകാരണം വീണ്ടും ആശുപത്രിയിലേക്ക് കൊണ്ടുവരുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ ഡോക്ടർ ഇല്ലാതിരുന്നതിനാൽ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോകാൻ ആശുപത്രി അധികൃതർ പറയുകയായിരുന്നു. തുടർന്ന് അശുപത്രിയിലേക്ക് പോകും വഴി ദീപ മരിച്ചു.
സമാനമായ രോഗലക്ഷണങ്ങൾ കാണിച്ചാണ് സഹോദരി ദിവ്യയും മരിച്ചതെന്ന് മാതാപിതാക്കൾ പറയുന്നു. കഴിഞ്ഞ മെയ് 19നാണ് ദിവ്യ മരിച്ചത്. കുട്ടികളുടെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബാലചന്ദ്രൻ കാണി പാലോട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അതേസമയം പട്ടിണി പാവങ്ങളാണ് ബാലചന്ദ്രന്റെ കുടുംബമെന്നും കുട്ടികൾക്ക് പോഷകാഹാര കുറവുണ്ടായിരുന്നതായും നാട്ടുകാർ പറയുന്നു.