Asianet News MalayalamAsianet News Malayalam

രണ്ട് മണിക്കൂർ പെയ്ത മഴയിൽ കോടികൾ ഒലിച്ചുപോയി; അന്വേഷിക്കണമെന്ന് ആവശ്യം

മഹാപ്രളയത്തില്‍ തകര്‍ന്ന ജില്ലയിലെ റോഡുകള്‍ നന്നാക്കുവാന്‍ 4,000 കോടി നല്‍കിയതായുള്ള പൊതുമരാമത്ത് മന്ത്രിയുടെ പ്രസ്താവന പച്ചക്കള്ളമാണെന്നും വര്‍ക്ക് ഓര്‍ഡറിനുള്ള നടപടികള്‍ പോലും ഇക്കാര്യത്തില്‍ ആരംഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു

vijilance should start enquiry on corruption-in-bridge-work
Author
Munnar, First Published Nov 25, 2018, 5:23 PM IST

ഇടുക്കി: ദിവസങ്ങള്‍ക്കു മുമ്പ് കനത്ത മഴയില്‍ ഒലിച്ച് പോയ പെരിയവര പാലത്തിന്‍റെ നിര്‍മ്മാണത്തില്‍ കാട്ടിയ അഴിമതിയെക്കുറിച്ച് വിജിലന്‍സ് കേസെടുത്ത് അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഒരു കോടി രൂപയാണ് പാലനിര്‍മ്മാണത്തിന് വിനിയോഗിച്ചതെന്നും എന്നാല്‍ പാലത്തിന്‍റെ നിര്‍മ്മാണത്തിന് അത്രയും തുക ചിലവഴിച്ചിട്ടില്ലെന്ന് വ്യക്തമായിട്ടുള്ളതായി തെളിഞ്ഞെന്നും ഡിസിസി പ്രസിഡന്റ് ഇബ്രാഹികുട്ടി കല്ലാര്‍ പറഞ്ഞു.

ഐഎന്‍ടിയുസിയുടെ ഏകദിന ശിര്‍പ്പശാലയില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. മഹാപ്രളയത്തില്‍ തകര്‍ന്ന ജില്ലയിലെ റോഡുകള്‍ നന്നാക്കുവാന്‍ 4,000 കോടി നല്‍കിയതായുള്ള പൊതുമരാമത്ത് മന്ത്രിയുടെ പ്രസ്താവന പച്ചക്കള്ളമാണെന്നും വര്‍ക്ക് ഓര്‍ഡറിനുള്ള നടപടികള്‍ പോലും ഇക്കാര്യത്തില്‍ ആരംഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്ലാന്‍റേഷന്‍ മേഖലയിലെ തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങളുടെ സ്ഥിതി ഗുരുതരമാണെന്നും എത്രയും വേഗം അത് പരിഹരിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിക്കണം. തൊഴില്‍വകുപ്പ് മന്ത്രി തോട്ടം മേഖല സന്ദര്‍ശിക്കുവാന്‍ തയ്യാറാകണം.

യുഡിഎഫ് ഭരണ കാലത്തുണ്ടായതിന് ശേഷം തൊഴിലാളികളുടെ ശമ്പള വര്‍ദ്ധനവ് വിഷയത്തില്‍ സര്‍ക്കാര്‍ മെല്ലെപ്പോക്ക് നയം തുടരുകയാണ്. സര്‍ക്കാരിന്‍റെ ഭവന നിര്‍മ്മാണ പദ്ധതിയായ ലൈഫിന്‍റെ തുടര്‍പ്രവര്‍ത്തനങ്ങളും വെല്ലുവിളി നേരിടുകയാണ്.

എട്ട് വില്ലേജുകളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിരോധനം ഈ പദ്ധതിയുടെ പ്രവര്‍ത്തനങ്ങളെ അവതാളത്തിലാക്കുകയാണ്. ഈ നിരോധനം നീക്കുമെന്ന് പറയുന്നതല്ലാതെ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. ടൂറിസം മേഖല തകര്‍ന്ന് തരിപ്പണമായ അവസ്ഥയിലാണ്. തകര്‍ന്ന അവസ്ഥയില്‍ നിന്ന് എത്രയും വേഗം പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തമിഴ്‌നാടിനെ മാതൃകയാക്കണം.

പ്രളയത്തില്‍ തകര്‍ന്ന് കുമളി-കമ്പം മെട്ട് റോഡ് യുദ്ധകാലാടിസ്ഥാനത്തിലാണ് പൂര്‍ത്തിയാക്കിയത്. ശബരിമലയില്‍ സര്‍ക്കാരും സംഘപരിവാറും കലാപത്തിനുള്ള സാഹചര്യങ്ങള്‍ അനാവശ്യമായി സൃഷ്ടിക്കണമെന്നും അവിടെ ശരണംമന്ത്രണങ്ങള്‍ മാത്രം ഉയരുവാനാണ് യുഡിഎഫ് ആഗ്രഹിക്കുന്നതെന്നും ഇബ്രാഹിംകുട്ടി കല്ലാര്‍ പറഞ്ഞു. 

ഒരു കോടി രൂപ ചിലവഴിച്ച് ദേശീയ പാത അധികൃതരാണ് പാലത്തിന്‍റെ നിർമ്മാണം പൂർത്തിയാക്കിയത്. പട്ടാളത്തിനെ ഉപയോഗിച്ച് പാലം നിർമ്മിക്കണമെന്ന പ്രാദേശിക നേതാക്കളുടെ നിർദ്ദേശം അവഗണിച്ചാണ് അധികൃതർ നിർമ്മാണം നടത്തിയത്. 

നിർമ്മാണത്തിലെ അപാകത നേതാക്കൾ ചൂണ്ടിക്കാട്ടിയെങ്കിലും സർക്കാർ മുഖവിലക്കെടുത്തില്ല. ലക്ഷങ്ങൾ മാത്രം ചിലവഴിക്കേണ്ട പാലത്തിന് കോടികൾ ചിലവാക്കിയ എം.എൽ.എ. എസ്.രാജേന്ദ്രനെതിരെയും, എം.പി ജോയ്സിനെതിരെയും വിജിലൻസ് അന്വേഷണം നടത്തണമെന്നും ആവശ്യം ഉയർന്നു. ഇതിനിടെയാണ് രണ്ട് മണിക്കൂർ പെയ്ത കനത്ത മഴയിൽ പാലം ഒലിച്ച് പോയത്.

Follow Us:
Download App:
  • android
  • ios