സര്‍ക്കാര്‍ ആശുപത്രിയില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
നെടുമങ്ങാട് ജില്ലാ ആശുപത്രി സർജിക്കൽ വാർഡിലെ സ്ത്രീകളുടെ ടോയ്‍ലറ്റിനോട് ചേർന്നുള്ള, നിലവിൽ സ്റ്റോർ റൂം ആയി ഉപയോഗിക്കുന്നം മുറിയിലാണ് ഷിബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നെടുമങ്ങാട് പാളയത്തിൻമുകൾ കുഴി വിളവീട്ടിൽ ഷിബുവിനെ (38) ആണ് ആശുപത്രിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച പുലർച്ചെ 4.30-തോടെ നെടുമങ്ങാട് ജില്ലാ ആശുപത്രി സർജിക്കൽ വാർഡിലെ സ്ത്രീകളുടെ ടോയ്‍ലറ്റിനോട് ചേർന്നുള്ള, നിലവിൽ സ്റ്റോർ റൂം ആയി ഉപയോഗിക്കുന്നം മുറിയിലാണ് ഷിബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം കല്ലയത്ത് കെട്ടിടം പണിയിൽ ഏർപ്പെട്ടിരിക്കെ ചാരത്തിൽ നിന്നും വീണ് പരിക്കേറ്റതിനെ തുടർന്ന് തിരുവനന്തപുരം മെഡി: കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് അവിടെ നിന്നും നെടു: ജില്ലാ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു. തുടർന്ന് ഡോക്ടറുടെ പരിശോധനയ്ക്ക് ശേഷം ഇയാളോട് വീട്ടിലേക്ക് പോകാൻ ഡോക്ടർ നിർദ്ദേശിച്ചിരുന്നു. എന്നാൽ കണ്ണിൻറെ പരിശോധന നടത്തി പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു എന്നും അതിനാൽ ആശുപത്രിയിൽ തന്നെ തങ്ങിയിരുന്നതായി ബന്ധുക്കൾ പറഞ്ഞു.
ഭാര്യ ദീപയും ആശുപത്രിയിൽ ഒപ്പമുണ്ടായിരുന്നു. നെടുമങ്ങാട് പൊലീസ് എത്തി മേൽനടപടി സ്വീകരിച്ച് മൃതദേഹം മെഡിക്കൽ കോളെജ് മോർച്ചറിയിലേക്ക് മാറ്റി. മൃതദേഹം കാലുകൾ നിലം തൊട്ട് കമിഴ്ന്ന സ്ഥിതിയിലായിരുന്നു. ഷിബുവിന് നാല് മക്കളാണ്. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ശാന്തിതീരത്തിൽ സംസ്കരിക്കും എന്ന് ബന്ധുക്കൾ അറിയിച്ചു.