ശ്വേതയുടെ മാടമ്പിത്തരത്തിന് താല്‍ക്കാലിക അറുതി?
- ബിഗ് ബോസ് റിവ്യൂ
- സുനിത ദേവദാസ് എഴുതുന്നു
ഷോ തുടങ്ങി മൂന്ന് ആഴ്ച കഴിഞ്ഞെങ്കിലും മോഹൻലാൽ ഇതുവരെ ഫോമിലല്ലായിരുന്നു. എന്നാൽ ഇന്നലത്തോടെ കൊണ്ടും കൊടുത്തും കൗണ്ടർ അടിച്ചും സ്പോണ്ടേനിയസ് ആയി പ്രതികരിച്ചും മോഹൻലാൽ മികച്ച ഫോമിലായി. ഇതോടെ ബിഗ് ബോസ് വീട്ടിലെ നിരവധി പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടു.
ബിഗ് ബോസ് തുടങ്ങിയിട്ട് മൂന്ന് ആഴ്ച പൂർത്തിയായി. കഴിഞ്ഞ 21 എപ്പിസോഡുകളിൽ പ്രേക്ഷകന്‍റെ കയ്യടി വാങ്ങിയ എപ്പിസോഡായിരുന്നു ഇന്നലത്തെത്. പ്രേക്ഷകർക്ക് പ്രോഗ്രാമിനെ കുറിച്ച് നിരവധി പരാതികളും ആശങ്കകളും ഉണ്ടായിരുന്നു. അതിൽ പ്രധാനപ്പെട്ടത് ഷോ സ്ക്രിപ്റ്റഡ് ആണോ എന്നതും ശ്വേത -രഞ്ജിനി ടീമിന് ബിഗ് ബോസും അവതാരകൻ മോഹൻലാലും അനാവശ്യ പ്രാധാന്യവും അവസരവും നൽകുന്നുവെന്നതുമായിരുന്നു. കഴിഞ്ഞ എപ്പിസോഡിൽ പേളി മാണിയും ശ്വേതയെ മോഹൻലാൽ അനാവശ്യമായി പിന്തുണക്കുന്നതിനാൽ ബാക്കിയുള്ളവർക്ക് രക്ഷയില്ല എന്നൊരു പരാതി പറഞ്ഞു കരഞ്ഞിരുന്നു. ശ്വേത മേനോന്‍റെ പെരുമാറ്റത്തിനും മാടമ്പിത്തരത്തിനും എതിരെയും വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിലായിരുന്നു ഇന്നലത്തെ എപ്പിസോഡ്.
മത്സരാര്‍ത്ഥികളുമായി ബന്ധം പുലർത്തുന്ന, സംസാരിക്കുന്ന, പ്രേക്ഷകരുടെ ഫീഡ്ബാക്ക് അറിയുന്ന വ്യക്തി മോഹൻലാൽ ആയതിനാൽ മോഹൻലാൽ ഇക്കാര്യങ്ങളിലൊക്കെ കർക്കശ നിലപാട് എടുക്കണമെന്ന് പ്രേക്ഷകർ ആഗ്രഹിച്ചിരുന്നു. ഒരു സൂപ്പര്‍ഹിറ്റ് മൂവി പോലെയായിരുന്നു ഇന്നലെ എപ്പിസോഡ്. നായകൻ മോഹൻലാൽ ശ്വേതയുടെ മാടമ്പിത്തരം എടുത്ത് ദൂരെ എറിയുമ്പോൾ ഓരോ പ്രേക്ഷകനും എഴുന്നേറ്റു നിന്ന് കയ്യടിച്ചിട്ടുണ്ടാവും.
മോഹൻലാൽ മികച്ച ഫോമിലായി, ഇതോടെ ബിഗ് ബോസ് വീട്ടിലെ നിരവധി പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടു
ശ്വേതയും അനൂപും തമ്മിൽ നടന്ന സ്ത്രീവിരുദ്ധ പ്രസ്താവനയും യുദ്ധവും കലാപവും പ്രേക്ഷകരിൽ വല്ലാത്ത അങ്കലാപ്പ് ഉണ്ടാക്കിയിരുന്നു .
ശ്വേത, അനൂപ് അടക്കമുള്ള മത്സരാര്‍ത്ഥികളോട് അനൂപും മറ്റുള്ളവരും തന്നെകുറിച്ചു പറഞ്ഞത് ബിഗ് ബോസ് കൺഫെഷൻ റൂമിൽ വിളിച്ചു വീഡിയോയിൽ കാണിച്ചു തന്നുവെന്നും, എന്നിട്ടും ഞാൻ അതൊക്കെ ക്ഷമിച്ച് അനൂപിന് മാപ്പു തരുന്നുവെന്നും പറഞ്ഞിരുന്നു. ശ്വേത കള്ളം പറഞ്ഞതാണെന്ന് അനൂപിന് മനസിലായില്ലെങ്കിലും പ്രേക്ഷകർക്ക് മനസ്സിലായിരുന്നു. ഇക്കാര്യങ്ങളിലൊക്കെ സന്ദര്‍ഭോചിതമായി മോഹൽലാൽ ഇടപെട്ടു സംസാരിച്ചത്തോടെ പ്രോഗ്രാമിനെ കുറിച്ചുള്ള നിരവധി പരാതികൾക്ക് ഒരു താൽക്കാലിക അന്ത്യമുണ്ടായി.
മോഹൻലാൽ ശ്വേതയെ താക്കീത് ചെയ്യുകയും കള്ളം പൊളിക്കാൻ വിഡിയോകൾ മത്സരാർത്ഥികൾക്ക് കാണിക്കുകയും ചെയ്തു. ഇതോടെ ഷോ സ്ക്രിപ്റ്റഡ് ആണെന്ന പരാതിയും ശ്വേതയെ അനാവശ്യമായി പിന്തുണക്കുന്നുവെന്ന പരാതിയും അവസാനിച്ചു.
ഷോ തുടങ്ങി മൂന്ന് ആഴ്ച കഴിഞ്ഞെങ്കിലും മോഹൻലാൽ ഇതുവരെ ഫോമിലല്ലായിരുന്നു. എന്നാൽ ഇന്നലത്തോടെ കൊണ്ടും കൊടുത്തും കൗണ്ടർ അടിച്ചും സ്പോണ്ടേനിയസ് ആയി പ്രതികരിച്ചും മോഹൻലാൽ മികച്ച ഫോമിലായി. ഇതോടെ ബിഗ് ബോസ് വീട്ടിലെ നിരവധി പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടു.
ശ്വേതാ മേനോൻ മോഹൻലാൽ തന്നെ ഒന്നും പറയാൻ പോകുന്നില്ല എന്ന ധൈര്യത്തിൽ തന്നെയാണ് മറ്റു മത്സരാർത്ഥികളുടെ മേൽ കുതിര കയറി കൊണ്ടിരുന്നതും തന്‍റെ മേധാവിത്തം നിലനിർത്തി എല്ലാവരെയും അടക്കി ഭരിക്കാൻ കള്ളം വരെ പറഞ്ഞതും. എന്നാൽ മോഹൻലാലിന്‍റെ ഇടപെടലോടെ ശ്വേതയുടെ മാടമ്പിത്തരത്തിനും ഒരു താൽക്കാലിക അറുതിയായി.
ഈ ആഴ്ച മുതൽ വീണ്ടും രഞ്ജിനിയാണ് വീടിന്റെ കാപ്റ്റൻ
കൂടാതെ ഫിഫ വേൾഡ് കപ്പിന്‍റെ ഫൈനൽ ക്രോയേഷ്യയും ഫ്രാൻസും തമ്മിൽ ഇന്ന് നടക്കുമെന്ന് മോഹൻലാൽ മത്സരാർത്ഥികളെ അറിയിക്കുകയും അവരെ രണ്ടു ടീമാക്കി ഫുട്‍ബോൾ മത്സരം നടത്തുകയും ചെയ്തു. ബഷീർ ബഷിയുടെ മകന്‍റെ പിറന്നാളിന് ആശംസകൾ നേരുകയും ചെയ്തു. അർച്ചനയുടെ കുടുമ്പത്തിന്‍റെ വീഡിയോ കാണിക്കുകയും സുഖമില്ലാത്ത അച്ഛൻ സുഖപ്പെട്ടെന്നു കാണിക്കുകയും ചെയ്തു. ആകെ ഒരു പുതിയ തുടക്കം പോലെ മനോഹരമായിരുന്നു ഇന്നലത്തെ എപ്പിസോഡ്. ഈ ആഴ്ച മുതൽ വീണ്ടും രഞ്ജിനിയാണ് വീടിന്റെ കാപ്റ്റൻ. കൂടുതൽ ടാസ്ക്കുകളും മത്സരങ്ങളും സുതാര്യതയുമായി പ്രോഗ്രാം മുന്നോട്ട് പോകുകയാണെങ്കിൽ കൂടുതൽ രസകരമായിരിക്കും.
ഇപ്പോഴും പ്രോഗ്രാമിനെ കുറിച്ച് ചില പരാതികൾ ബാക്കി ഉള്ളത് എല്ലാ അംഗങ്ങൾക്കും തുല്യ അവസരം ലഭിക്കുന്നില്ല എന്നതാണ്. ശ്വേതാ, രഞ്ജിനി, സാബു, അനൂപ് എന്നിവരിൽ കിടന്നു കറങ്ങുകയാണ് ടാസ്ക്കുകൾ. ദീപൻ, ശ്രീലക്ഷ്മി, ഹിമ തുടങ്ങിയവരെയൊക്കെ കാമറയിൽ പോലും കാണിക്കുന്നില്ല. എല്ലാവര്‍ക്കും തുല്യ അവസരങ്ങളും തുല്യ നീതിയും നല്കാൻ ബിഗ് ബോസിന് കഴിയട്ടെ.
ഷോക്ക് സ്ക്രിപ്ട് ഇല്ലെങ്കിലും അവതാരകനായ മോഹൻലാലിന് സ്ക്രിപ്ട് ഉണ്ടെങ്കിൽ അത് പ്രോഗ്രാമിനെ കൂടുതൽ കരുത്തുറ്റതാക്കും. 21 ആം എപ്പിസോഡ് ബിഗ് ബോസിന്‍റെ ആദ്യ നാഴിക കല്ലാണ്. പ്രോഗ്രാമിന് ആദ്യമായി ഒരു താളം കൈവന്ന എപ്പിസോഡ്. പ്രേക്ഷകരുടെ അഭിപ്രായങ്ങളും താല്പര്യങ്ങളും മാനിച്ച് ജനപ്രിയമായി ഷോയെ മുന്നോട്ട് നയിക്കാൻ മോഹൻലാലിന് കഴിയട്ടെ.
ബിഗ് ബോസ് റിവ്യൂ. രഞ്ജിനി ഹരിദാസ്
ബിഗ് ബോസ് റിവ്യൂ.ശ്വേതാ മേനോന്‍
ശ്വേതയും രഞ്ജിനിയും അടക്കിവാഴുന്ന ഒരു 'ഫെമിനിച്ചി' വീടാണോ ബിഗ് ബോസ്