അര്‍ദ്ധരാത്രി നാട്ടില്‍നിന്നൊരു കോള്‍!
ഉറക്കമില്ലാതായ പതിവ് രാത്രികളില്‍ ഒന്നിന്റെ അര്‍ദ്ധയാമത്തിലായിരുന്നു. വീശിയടിക്കുന്ന മരുക്കാറ്റിലൂടെ, അത്യുഷ്ണങ്ങളിലൂടെ ഉരുകിയൊലിച്ചു പോയ യൗവന തീക്ഷ്ണവും ആനന്ദ സുരഭിലവുമായ ആ നല്ല കാലം ഓര്‍ത്ത് തിരിഞ്ഞും മറിഞ്ഞും കിടക്കുന്നു. എന്തിനെന്നറിയാതെ നെഞ്ചിന്‍ കൂടിനുള്ളില്‍ ഒരു തേങ്ങലുയര്‍ന്നു. കണ്‍കോണില്‍ ഒരിറ്റ് കണ്ണുനീരും.
എന്തിനായിരുന്നു ഈ പ്രവാസം?
ഇനിയും എങ്ങോട്ടാണ് ഈ പ്രയാണം?
എന്നാണിനിയൊരു മോചനം?
ഉത്തരം കിട്ടാത്ത സമസ്യകളായി അവ കാലങ്ങളായി അവിടെത്തന്നെ ശേഷിക്കുകയാണ്.
അടുത്തുള്ള കട്ടിലുകളില്‍ രണ്ടു പേര്‍ തമ്മില്‍ കൂര്‍ക്കംവലി മല്‍സരം നടക്കുന്നു. അത് കേള്‍ക്കുമ്പോള്‍ തെല്ലൊരു അസൂയ. അതില്‍ ചേരണമെന്ന ആഗ്രഹം. എന്നാല്‍, നൈരാശ്യത്തിന്റെ മുള്‍മുനവെച്ച് കുത്തിനോവിക്കുന്ന ചിന്തകള്‍ അതിന് അവസരം തരുന്നില്ല.
തലയിണയും കെട്ടിപ്പിടിച്ചു കണ്ണുകള്‍ ഇറുകെ അടച്ച് ഉറങ്ങാനുള്ള തീവ്രശ്രമം നടത്തുമ്പോളാണ് തലക്കാംപുറത്തെ ടീപോയില്‍ ഇരുന്ന മൊബൈല്‍ റിംഗ് ചെയ്യാന്‍ തുടങ്ങിയത്.
രണ്ടു തവണ അടിച്ചു അത് കട്ടായി. പ്രവാസികള്‍ക്കിടയില്‍ മിസ്‌കീന്‍ കോള്‍ എന്നറിയപ്പെടുന്ന മിസഡ് കാള്‍ ആയതു കൊണ്ട് നാട്ടില്‍ നിന്നായിരിക്കുമെന്ന് ഊഹിച്ചു. ഉറ്റ സുഹൃത്തും കളിക്കൂട്ടുകാരനുമായിരുന്ന ജബ്ബാറാണ്. കൂട്ടുകാരെല്ലാം ഉപജീവനാര്‍ഥം ഗല്‍ഫ് നാടുകളിലേക്ക് ചേക്കേറിയപ്പോഴും ജബ്ബാര്‍ തന്റെ ഉപ്പയുടെ കൂടെ പശു വളര്‍ത്തലും പാല്‍ കച്ചകടവും മറ്റുമായി നാട്ടില്‍ തന്നെ കൂടുകയായിരുന്നു.
എന്താണ് ഇവനീ പതിവില്ലാത്ത നേരത്തെന്ന ചിന്തയോടെയാണ് കോള്‍ ടു ബാക്ക് ബട്ടന്‍ അമര്‍ത്തിയത്.
'ഡാ എന്താടാ ജബ്ബൂ.. ഈ നട്ടപ്പാതിരയ്ക്ക്... ?'
മറുഭാഗത്തുനിന്ന് മറുപടി ഒന്നും കിട്ടിയില്ല.
'എന്താടാ നിനക്ക് മിണ്ടാട്ടം മുട്ടിയോ?'
വീണ്ടും ഒരു നിമിഷത്തെ മൗനത്തിനു ശേഷമാണ് അവന്‍ വാ തുറന്നത്.
'ഓ..നമ്മളെ ഒക്കെ ഓര്‍മ്മ യുണ്ടോ നിനക്ക്..? നീയൊക്കെ വല്യ ഗള്‍ഫുകാരനല്ലേ..?'
'നിങ്ങളൊക്കെ ഭാഗ്യവാന്മാരല്ലേടാ. നല്ല വൈറ്റ് കോളര്‍ ജോലി, കാറും ഏസി റൂമും. നിങ്ങള്‍ക്കൊക്കെ അവിടെ സുഖവാസകേന്ദ്രം പോലെയല്ലേ? ഞാനിപ്പഴും ഇവിടെ ഈ പാലുകച്ചോടോം തോടും കണ്ടവും നെരങ്ങലുമായി മഴയും വെയിലും കൊണ്ട് തെണ്ടിത്തിരിഞ്ഞു നടപ്പു തന്നെ'.
അത് കേട്ടതോടെ മോങ്ങാനിരുന്നവന്റെ തലയില്‍ തേങ്ങ വീണതുപോലെയായി എന്റെ അവസ്ഥ.
'ഓ! ഇത് പറയാനാണോ നീയീ പാതി രാത്രിക്ക് വിളിച്ചത്? ചുമ്മാ മനുഷ്യന്റെ ഉറക്കം കളയാനായി അവന്റെയൊരു'
അവന്റെ ഭാഗ്യ സങ്കല്‍പ്പങ്ങളുടെ പൊള്ളത്തരങ്ങള്‍ മനസ്സിലുണ്ടാക്കിയ നീരസം വാക്കുകളില്‍ കലരാതിരിക്കാന്‍ ശ്രദ്ധിച്ച് ഞാന്‍ അര്‍ദ്ധോക്തിയില്‍ നിറുത്തിയെങ്കിലും മനസ്സില്‍ അവജ്ഞയും സ്വയം പുച്ഛവും നുരഞ്ഞു പൊങ്ങി.
പ്രവാസമെന്ന ഭാഗ്യം! പ്രവാസിയെന്ന ഭാഗ്യവാന്‍! അതെ, സ്വര്‍ഗത്തിലും തീക്കനലിലൂടെ നടക്കുന്ന സൗഭാഗ്യം!
ദേഹമനങ്ങാത്ത ജോലി, എ.സി മുറിയില്‍ താമസം, മറ്റെല്ലാ ആധുനിക സൗകര്യങ്ങളും. ഒറ്റനോട്ടത്തില്‍ സുഖസുന്ദര ആഡംബര ജീവിതം.അര്‍മാദിക്കാന്‍ ഇതിലുപരി മറ്റെന്തുവേണം?
ഒരര്‍ത്ഥത്തില്‍ നോക്കിയാല്‍ അവന്‍ പറഞ്ഞതിലെന്താണ് ശരികേട്! മാറിനിന്നു നോക്കുമ്പോള്‍ ആര്‍ക്കും തോന്നാവുന്നത് തന്നെയല്ലേ അവനും തോന്നിയിട്ടുള്ളൂ. സ്വന്തം വീട്ടുകാര്‍ക്ക് പോലും അന്യമാണല്ലോ ഒരു ശരാശരി പ്രവാസിയുടെ ജീവിത യാഥാര്‍ഥ്യങ്ങള്‍! പിന്നെ അവനെ പഴിച്ചിട്ടെന്ത് കാര്യം?
പക്ഷെ, ഇവിടെ, ഈ സുഖലോലുപതയില്‍ പ്രിയപ്പെട്ട ആരും അരികില്ലാത്ത ഒരു ശരാശരി പ്രവാസിയുടെ വിഷമം ആര്‍ക്ക് മനസ്സിലാവാന്‍?
'ഹലോ! നീയവിടെയില്ലേ?
വീണ്ടും ജബ്ബാറിന്റെ ശബ്ദമാണ് ചിന്തയില്‍ നിന്നും ഉണര്‍ത്തിയത്.
അതിനു മറുപടിയായി ഞാന്‍ അലസമായൊന്നു മൂളി.
'ആ അതൊക്കെ വിട് , ഞാനെന്റെ മനസ്സിലെ വിഷമം കൊണ്ട് വെറുതേ പറഞ്ഞതാടാ'
പിന്നെ ഒന്ന് നിറുത്തി ഒരു നിമിഷത്തിനു ശേഷം അവന്‍ തുടര്‍ന്നു. 'ഞാനിപ്പോ നിന്നെ വിളിച്ചത് ഒരു പ്രധാന കാര്യം പറയാനാണ്'
പറയാനുള്ളത് എന്തോ പ്രധാന വിഷയമാണെന്ന് എനിക്ക് തോന്നി.
'എടാ, നമ്മുടെ നൂര്‍ജാടെ കല്യാണം ഇന്നലെ ഉറപ്പിച്ചു. കുറേ നാളായില്ലേ ഓള്‍ക്ക് അന്വേഷണം നടക്കണൂ. ഇതിപ്പോ പെട്ടെന്നുണ്ടായതാ, ചെക്കന്റെ വീട് ചേറ്റുവയിലാ, നല്ല കുടുംബോം മറ്റുമൊക്കെയാണ്. ബാംഗളൂരിലെ ഒരു ഐറ്റി കമ്പനീലാ ജോലി. അടുത്ത മാസം ഇരുപതാന്തി നടത്തികൊടുക്കണം ..
നാല്‍പ്പത് പവനാണത്രേ ചെക്കന്റെ പെങ്ങളെ കെട്ടിക്കുമ്പോള്‍ കൊടുത്തത്. ചുരുങ്ങിയത് അത്രയെങ്കിലും കൊടുക്കണമെന്നാണ് ദല്ലാള്‍ പറയുന്നത്..
ഇനിപ്പോ കഷ്ടിച്ച് ഒന്നര മാസം. 'അതിന്നിടേല്‍ എന്ത് ചെയ്യണമെന്നറിയാത്ത ബേജാറിലാണെടാ ഞാന്‍'
നിശ്ശബ്ദ കേള്‍വിക്കാരനായി ഞാന്‍ മൊബൈല്‍ ചെവിയോട് ചേര്‍ത്തുവെച്ച് കിടന്നു.
ജബ്ബാര്‍ തുടര്‍ന്നു.
'നജ്മാനെ കെട്ടിച്ചയച്ചത് നിങ്ങളുടെയെല്ലാംസഹായം കൊണ്ടാണെന്ന് ഞാന്‍ പറയേണ്ടതില്ലല്ലോ. ഇതിനും നിങ്ങളോടൊക്കെയല്ലാതെ മറ്റാരോടും എനിക്ക് പറയാനില്ല'
'എന്നെകൊണ്ട് കൂട്ട്യാ കൂടണത് എന്താണെന്ന് നിനക്കറിയാല്ലോ!'
അതോണ്ട് , ഇക്കാര്യത്തിനും നിങ്ങളൊക്കെതന്നെ മുന്‍ കയ്യെടുത്ത് കാര്യങ്ങള്‍ ഭംഗിയാക്കിത്തരണം., ഉമ്മറിനേം അലീനേം ഹുസൈനേം മറ്റും ഞാന്‍ നാളെ വിളിച്ചോളാം'
അവന്‍ പറയാനുള്ളത് പറഞ്ഞു നിറുത്തി നിശ്ശബ്ദനായി.
മറുപടി പറയാനാഞ്ഞപ്പോള്‍ തൊണ്ടക്കുഴി വല്ലാതെ ഉണങ്ങി വരണ്ട് ശബ്ദം പുറത്തേക്ക് വരാത്തപോലെ തോന്നി ഞാന്‍ ഉമിനീരിറക്കി തൊണ്ടയൊന്ന് നനച്ചു.
'ഇന്‍ഷാ അള്ളാ, നമുക്ക് നോക്കാമെടാ..ഞങ്ങളൊക്കെ ഇവിടെയില്ലേ.. നീ ബേജാറാവണ്ട'
അവനെ സമാധാനിപ്പിക്കാനായി ആ മറുപടി കൊടുക്കുമ്പോള്‍ ശബ്ദം ഇടറാതിരിക്കാന്‍ പരമാവധി ശ്രദ്ധിച്ചിരുന്നു.
കോള്‍ കട്ട് ചെയ്ത് തിരിഞ്ഞു കിടന്നപ്പോള്‍ ഖല്‍ബിനുള്ളില്‍ എന്തിനെന്നറിയാതെ ഒരു വിങ്ങല്‍. നിയമ നിഷേധമാണെന്നറിഞ്ഞിട്ടും വിവാഹ കമ്പോളത്തില്‍ മകള്‍ക്ക് കൊടുത്തത് മകനിലൂടെ വസൂലാക്കാന്‍ ശ്രമിക്കുന്ന നെറിയില്ലാത്ത ചിലര്‍. ഗത്യന്തരമില്ലാതെ അതിനു തലവെച്ചു കൊടുക്കുന്ന മറ്റു ചിലര്‍. ഒരു ശരാശരി കുടുംബത്തില്‍ നിന്ന് ഒരു പെണ്‍കുട്ടിയെ കെട്ടിച്ചയക്കാന്‍ എന്തൊക്കെ കഷ്ടപ്പാടുകളാണ് രക്ഷിതാക്കള്‍ അനുഭവിക്കേണ്ടി വരുന്നത്!
നാലഞ്ചു കൊല്ലം മുമ്പ് നടത്തിയ നജ്മാടെ വിവാഹത്തിന്റെ കെട്ടുപാടുകള്‍ ഇതുവരെ തീര്‍ന്നിട്ടില്ലെന്ന് ഇടക്കിടെ പറയാറുള്ളതാണ് ജബ്ബാര്‍. എന്നെ സംബന്ധിച്ചു നോക്കിയാലും അങ്ങിനെ തന്നെയാണ് കാര്യങ്ങള്‍. ഒരു ചെറിയ വീടിന്റെ പണിയും മൂത്ത മകളുടെ വിവാഹവും കഴിഞ്ഞതോടെ ആകെക്കൂടി പാപ്പരായ അവസ്ഥ. മൂന്ന് നാലു കൊല്ലം പിന്നിട്ടെങ്കിലും ഇന്നും അതിന്റെ ബാധ്യതകള്‍ പൂര്‍ണ്ണമായും ഒഴിഞ്ഞു എന്ന് പറയാനാവില്ല, രണ്ട് ബാങ്ക് ലോണുകളും കമ്പനി സ്റ്റാഫ് ലോണും ഇനിയും അടച്ചു തീരാന്‍ ബാക്കി കിടക്കുന്നു.
കടങ്ങളുടെ ഒരു വലിയ ചുഴി ചുറ്റും വലയം ചെയ്ത് ആര്‍ത്തിരമ്പി നില്‍പ്പുണ്ട്, ഒരു ഞാണിന്മേല്‍ കളി പോലെഅതില്‍ അകപ്പെടാതെ തെന്നിമാറികൊണ്ടിരിക്കുന്നു. എല്ലാം കൂടി വരിഞ്ഞുമുറുക്കി ശ്വാസം മുട്ടിക്കുക എന്നാണെന്നറിയില്ല!.
ഇനിയും രണ്ട് പെണ്‍കുട്ടികള്‍ കൂടി വളര്‍ന്നു വരുന്നു.കണ്ണടച്ചു തുറക്കും പോലെയാണ് പെണ്‍കുട്ടികളുടെ വളര്‍ച്ച എന്ന് പറയുന്നത് യഥാര്‍ഥ്യമണെന്ന് തോന്നിപ്പോവുന്നു.
സമയമാവുമ്പോള്‍ എല്ലാം ശരിയാകുമെന്ന ഒരു ശുഭപ്രതീക്ഷ മാത്രമാണ് ആശ്രയം.
അന്ന് നജ്മാടെ കല്യാണത്തിനു പലരും പലനിലക്കും ശ്രമിച്ചിട്ടും പറഞ്ഞ സംഖ്യ തികയാതെ വന്നപ്പോള്‍ ഒടുവില്‍ ഒരു ബംഗാളിയില്‍ നിന്ന് കൊള്ളപലിശക്ക് കടം വാങ്ങിയാണ് ഒരു വിധം ആ സംഖ്യ ഒപ്പിച്ചയച്ചത്.
'നിങ്ങളാര്? ഖത്തര്‍ ഷൈക്കിന്റെ മക്കളോ! എന്ത് കണ്ടിട്ടാ ഇത്രേം വലിയൊരു തുക കൊടുക്കാമെന്നേറ്റത്' എന്ന് ചോദിച്ച് വളരെ അടുത്തവര്‍ പോലും പരിഹസിച്ചു, കുറ്റപ്പെടുത്തി.
സ്വന്തം മകള്‍ക്ക് ഇരുപത്തഞ്ച് പവന്‍ തികച്ചു കൊടുക്കാന്‍ കഴിയാത്ത നീയൊക്കെയാണോ ഇപ്പോള്‍ നാട്ടുകാരുടെ മക്കളെ കെട്ടിക്കാന്‍ നടക്കുന്നതെന്നാന്നായിരുന്നു അടുത്തൊരു ബന്ധുവിന്റെ കുത്ത്.
ഇപ്പോഴാണെങ്കില്‍ സഹായ മനസ്ഥിതിയുള്ള സുഹൃത്തുക്കളില്‍ പലരും ഇതോപോലെ പരിതാപകരമായ അവസ്ഥകളിലാണ് .
രണ്ട് പേരുടെ വീട് പണി നടക്കുന്നു, ചിലരുടെ മക്കളുടെ പഠനവും മറ്റുമായി സാമ്പത്തിക പരാധീനകള്‍ മൂലം ഫാമിലിയെപോലും നാട്ടില്‍ നിറുത്തിയിരിക്കുകയാണ്, മറ്റ് ചിലരുടെ ജോലിക്കാര്യം ഖത്തര്‍ ഉപരോധത്തില്‍ കുടുങ്ങി അനിശ്ചിതത്വത്തിലാണ്.
ഈ ഒരവസ്ഥയില്‍ എന്ത് കണ്ടാണ് നമുക്ക് ശരിയാക്കാമെന്ന് പറഞ്ഞ് അവനെ ആശ്വസിപ്പിച്ചത്?
ആഹ്..! എന്തെങ്കിലും ഒരു വഴി തെളിയാതിരിക്കില്ല!. ശുഭാപ്തി വിശ്വാസത്തിന്റേതായ ഒരു ദീര്‍ഘനിശ്വാസത്തിലേക്ക് ചിന്തകള്‍ ഒതുങ്ങിക്കൂടി. ഒരു രൂപ പോലും നീക്കിയിരിപ്പില്ലാത്തപ്പോഴല്ലേ വീടുപണി തുടങ്ങിവെച്ചത്? നാലഞ്ചു വര്‍ഷം നീണ്ടെങ്കിലും ഇന്ന് അത് പൂര്‍ത്തീകരിച്ചു കഴിഞ്ഞിരിക്കുന്നല്ലോ!
ഒരു പവന്‍ സ്വര്‍ണ്ണത്തിനു പോലും കാശില്ലാത്ത സമയത്താണല്ലൊ മകളുടെ കല്യാണ തീയ്യതി കുറിച്ചത്. സ്ത്രീയെ തന്നെ ധനമായി കരുതുന്ന ഒരു മരുമകനായത്‌കൊണ്ട് അതും വളരെ ഭംഗിയായിതന്നെ കഴിഞ്ഞുകൂടി.
എല്ലാം ഒരാത്മവിശ്വാസത്തിന്റെ പുറത്തായിരുന്നു, കൂടെ നല്ലവരും സുമനസ്സുകളുമായ സുഹൃത്തുക്കളുടെ കരുതലും അകമഴിഞ്ഞ സഹായത്തിന്റെ ബലവും. ഇതും അങ്ങിനെയൊക്കെത്തന്നെ അങ്ങ് കഴിയും, ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിന്റെ കാര്യമല്ലേ!
പ്രവാസം പഠിപ്പിച്ച ചില പാഠങ്ങളും മൂല്യങ്ങളുമുണ്ട്. ആശ്രയിക്കുന്നവരെ നിരാശരാക്കാതിരിക്കുക എന്നതാണ് അതില്‍ ഒന്നാമത്തേത്. ആര് എന്തൊക്കെ പറഞ്ഞാലും അത് അങ്ങിനെത്തന്നെ തുടരാണ് താല്‍പര്യം. പരസ്പര വിശ്വാസവും ധാരണകളും സഹായങ്ങളും ഇടപെടലുകളുമാണല്ലൊ മനുഷ്യരെ സാമൂഹിക ജീവികളാക്കുന്നതും ബന്ധങ്ങള്‍ക്ക് ഈടും കെട്ടുറപ്പും നല്‍കുന്നതും. അതില്ലാതെ സാമൂഹിക വ്യവസ്ഥിതികള്‍ക്ക് നിലനില്‍പ്പ് ഇല്ലതന്നെ.
എല്ലാം വരുന്നേടത്ത് വെച്ച് കാണാം, അല്ല പിന്നെ!
ചിന്തകളുടെ ആധിക്യത്തിലും പിരിമുറുക്കത്തിലും പെട്ട് സമയം അതിക്രമിച്ചിരിക്കുന്നു, ഉറക്കം കണ്‍ പോളകളെ തഴുകിത്തുടങ്ങിയിരിക്കുന്നു.
നാളെയും നാലുമണിക്ക് അലാറം അലറി വിളിക്കും, വിരസമായ ഒരു ദിനം കൂടി കടന്നു വരുന്നതിന്റെ നാന്ദി കുറിക്കാന്‍. അതുകൊണ്ട് ഇനി ഞാനുറങ്ങട്ടെ.