Asianet News MalayalamAsianet News Malayalam

ഞാന്‍ പാക്കിസ്താന്‍ ബിരിയാണി  ഇഷ്ടപ്പെടുന്നതിനുള്ള കാരണങ്ങള്‍!

JS Adoor on Pakistan Biriyani
Author
Thiruvananthapuram, First Published Jun 1, 2017, 5:10 PM IST

JS Adoor on Pakistan Biriyani

ഇന്ന് വൈകിട്ട് ഞാന്‍ ഹണ്ടിയില്‍ നിന്നാണ് അത്താഴം കഴിച്ചത്. കഴിഞ്ഞ പതിനഞ്ചു കൊല്ലമായി ഞാന്‍ ന്യൂയോര്‍ക്കില്‍ എപ്പോള്‍ വന്നാലും കുറഞ്ഞത് ഒരു തവണയെങ്കിലും ലെക്‌സിണ്ടന്‍ അവന്യുവിലെ 28ാം നമ്പര്‍ സ്ട്രീറ്റില്‍ ഉള്ള ഹണ്ടി റസ്‌റ്റോറന്റില്‍ പോകും. ഹണ്ടി ഞാന്‍ കണ്ടു പിടിച്ചത് വളരെ യാദൃശ്ചികമായാണ്. 

വളരെ വര്‍ഷങ്ങള്‍ക്കു മുമ്പ് തൊണ്ണൂറുകളുടെ രണ്ടാം പാദത്തില്‍ യു എന്നില്‍ ഒരു പ്രത്യേക പ്രോഗ്രാമിന് എനിക്ക് രണ്ടു ആഴ്ചയില്‍ അധികം ന്യുയോര്‍ക്കില്‍ താമസിക്കേണ്ടി വന്നു. ഒരു ഫെല്ലോഷിപ്പിന്റെ ഭാഗമായി യു എന്‍ ജനറല്‍ അസംബ്ലിയുടെയും സെക്യുരിറ്റി കൗണ്‍സിലിന്റെയും ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ കൗണ്‍സിലിന്റെയും പ്രവര്‍ത്തനം പഠിക്കുവാന്‍ ലോകത്തിന്റെ വിവിധയിടങ്ങളിലുള്ള തിരഞ്ഞെടുക്കപ്പെട്ട പത്തു പേരില്‍ ഒരാളായിരുന്നു ഞാന്‍. പക്ഷെ അവരില്‍ ഞാന്‍ ഒരാള്‍ മാത്രമായിരുന്നു ഏഷ്യയില്‍ നിന്നുണ്ടായിരുന്നത് .

ഒരു ടീമിന്റെ ഭാഗമായിരുന്നതിനാല്‍ ഞാന്‍ ഒട്ടു മിക്കപ്പോഴും എല്ലാവരുടെയും കൂടെ ഭക്ഷണം കഴിക്കുവാന്‍ പോകും. മെക്‌സിക്കന്‍, ഫ്രഞ്ച്, ഇറ്റാലിയന്‍, ഗ്രീക്ക്, എത്യോപ്യന്‍ എന്നിങ്ങനെ ഒരാഴ്ച കഴിഞ്ഞപ്പോള്‍ എനിക്ക് ഇന്ത്യന്‍ ഭക്ഷണം കഴിക്കാന്‍ കൊതി. അങ്ങനെ ഒരു സന്ധ്യക്ക് ഞാന്‍ കൂട്ടത്തില്‍ നിന്നും മുങ്ങി. ഒരു ടാക്‌സിയില്‍ കയറി ഒരു നല്ല ഇന്ത്യന്‍ റസ്‌റ്റോറന്റില്‍ കൊണ്ട് വിടാന്‍ പറഞ്ഞു. ഭാഗ്യത്തിന് ടാക്‌സി ഡ്രൈവര്‍ ഒരു പഞ്ചാബി ആയിരുന്നു . അയാള്‍ എന്നെ ഹണ്ടിയുടെ മുന്നില്‍ ഇറക്കി വിട്ടു. അകത്തു കയറിയപ്പോള്‍ വലിയ തിരക്ക്. പക്ഷെ ഇന്ത്യന്‍ റസ്‌റ്റോറന്റ് തേടിയിറങ്ങിയ ഞാന്‍ ചെന്നു പെട്ടത് ഒരു പാകിസ്ഥാനി  റസ്‌റ്റോറന്റിലും. 

നല്ല വിശപ്പ് ഉണ്ടായിരുന്നതിനാല്‍ ഇന്ത്യയോ പാകിസ്ഥാനോ എന്ന് നോക്കാതെ ഒരു മീറ്റ് പ്ലാറ്റര്‍ (ചിക്കന്‍ , മട്ടന്‍, ബീഫ്  കൂടെ റൊട്ടിയും, ബിരിയാണി ചോറും) വാങ്ങി കഴിച്ചു. വളരെ രുചിയുള്ള ഭക്ഷണം. വിലയോ തുച്ഛം. 

ഏറ്റവും സ്വാദുള്ള നോണ്‍വെജ് ഭക്ഷണം കഴിച്ചിട്ടുള്ള ഒരു സ്ഥലം ലാഹോറിലെ വളരെ അറിയപ്പെടുന്ന ഫുഡ് സ്ട്രീറ്റാണ്

പിന്നെ ഞാന്‍ ഹണ്ടിയില്‍ പോകുന്നത് ഇപ്പോള്‍ ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ സെക്രട്ടറി ജനറലായ സലീല്‍ ഷെട്ടിയോടൊപ്പമാണ. അന്ന് സലീല്‍ യു എന്‍ മില്ലേനിയം കാംപൈന്‍ ഡയരക്ടറാണ്. ഏറ്റവും നല്ല സ്ഥലമാണെന്ന് പറഞ്ഞ് സലീല്‍ എന്നെ കൊണ്ട് പോയത് പണ്ട് ഞാന്‍ പോയ ഹണ്ടിയില്‍ തന്നെ. അങ്ങനെ എനിക്ക് ഏറ്റവും ഇഷ്ടമുള്ള ന്യൂയോര്‍ക്ക് റസ്‌റ്റോറന്റ് ഒരു പാകിസ്ഥാനി റസ്‌റ്റോറന്റാണ്. 

എനിക്ക് ഏറ്റവും ഇഷ്ടമുള്ള ബിരിയാണി പാകിസ്താനി ബിരിയാണി ആണ്. ഞാന്‍ ഏറ്റവും സ്വാദുള്ള നോണ്‍വെജ് ഭക്ഷണം കഴിച്ചിട്ടുള്ള ഒരു സ്ഥലം ലാഹോറിലെ വളരെ അറിയപ്പെടുന്ന ഫുഡ് സ്ട്രീറ്റാണ്. രാത്രി ഏഴു മണിക്ക് തുടങ്ങി ഒരു മണി വരെ എല്ലാതരം നോണ്‍വെജ് ഭക്ഷണവും കിട്ടും. ലാഹോറില്‍ വെച്ചാണ് ഞാന്‍ ആദ്യമായി മലബാര്‍ മട്ടന്‍ കറി കഴിച്ചത്. അത് ഇപ്പോള്‍ കേരളത്തിലെ മലബാറില്‍ കിട്ടുമോ എന്ന് കണ്ടറിയണം.

പിന്നീടു ഞാന്‍ യു എന്നില്‍ ചേര്‍ന്നപ്പോള്‍ യു എന്‍ ഡി പി ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ ഉള്ള എല്ലാവര്‍ക്കും ഹണ്ടി സുപരിചിതമായി. കാരണം ഞാന്‍ എല്ലാവരെയും വീക്കെന്റ ലഞ്ച് ട്രീറ്റിനു കൊണ്ട് പോകുന്നത് ഹണ്ടിയില്‍. പത്ത് ഡോളര്‍ കൊടുത്താല്‍ ഇഷ്ടം പോലെ കഴിക്കാം. ഞാന്‍ ഒരു പത്തു പേര്‍ക്ക് പാര്‍ട്ടി കൊടുത്താലും ചെലവ് നൂറു ഡോളര്‍ മാത്രം. അങ്ങനെ ഞങ്ങളുടെ ഓഫീസിലെ ഒഫീഷ്യല്‍ ലഞ്ചിനും ഹണ്ടിയിലെ ബിരിയാണി മതിയെന്ന് മറ്റുള്ള സഹപ്രവര്‍ത്തകര്‍ പറഞ്ഞു തുടങ്ങി. 

ഹണ്ടി ഒരു പാകിസ്താനി റസ്‌റ്റോറന്റാണെങ്കിലും അവിടുത്തെ കസ്റ്റമേഴ്‌സില്‍ അധികവും ഇന്ത്യക്കാരാണ്

ഒരിക്കല്‍ ഹണ്ടിയില്‍ ഞാന്‍ അത്താഴം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ വളരെ പരിചിതനായ ഒരാള്‍ ജീന്‍സും ടീ ഷര്‍ട്ടും ഇട്ടു ഭക്ഷണം കഴിക്കുന്നു. എങ്ങോ കണ്ടു മറന്ന പരിചയം. അവസാനം ഞാന്‍ ചോദിച്ചു ദിഗ് വിജയ് സിംഗ് സാറല്ലേ ? എന്റെ ഊഹം തെറ്റിയില്ല. മുന്‍ മധ്യപ്രദേശ് മുഖ്യ മന്ത്രി. അദ്ദേഹത്തെ എനിക്ക് മുമ്പ്  പരിചയം ഉണ്ട്, അത് പുതുക്കി. എങ്ങനെ ഇവിടെ വന്നു എന്ന് ചോദിച്ചു. എപ്പോള്‍ ന്യുയോര്‍ക്കില്‍ വന്നാലും ഒരു തവണയെങ്കിലും ഹണ്ടിയില്‍ വരുമെന്നായിരുന്നു മറുപടി. ഹണ്ടി ഒരു പാകിസ്താനി റസ്‌റ്റോറന്റാണെങ്കിലും അവിടുത്തെ കസ്റ്റമേഴ്‌സില്‍ അധികവും ഇന്ത്യക്കാരാണ്. രാത്രി പത്തു മണി കഴിഞ്ഞാല്‍ തെക്കേ ഏഷ്യയില്‍ നിന്നുള്ള ടാക്‌സി ഡ്രൈവര്‍മാരെല്ലാം ഹണ്ടിയില്‍ അത്താഴം കഴിക്കുവാനെത്തും .

ഞാന്‍ ഇത് എഴുതിയത് ഒരു കാര്യം പറയാനാണ്. ഇന്‍ഡ്യ പാക്കിസ്ഥാന്‍ എന്നീ രണ്ടു രാജ്യങ്ങളും കീരിയേം പാമ്പിനെയും പോലെ കടി പിടി കൂടുമ്പോള്‍ അവിടുത്തെ സാധാരണ ജനങ്ങള്‍ ഇവിടുത്തെ സാധാരണ ജനങ്ങളെപ്പോലെ സമാധാനവും സന്തോഷവും ആഗ്രഹിക്കുന്നവരാണ് . സര്‍ക്കാരും, പട്ടാളവും, പിന്നെ ജിന്‍ഗോയിസ്റ്റു മീഡിയയും എല്ലാം കൂടി ചേര്‍ന്ന് പരസ്പരം ശത്രുതയും മുന്‍ വിധികളും വളര്‍ത്തുമ്പോളും പാകിസ്ഥാനിലെ സാധാരണ ജനങ്ങള്‍ക്ക് ഇന്ത്യയില്‍ നിന്നുള്ള സാധാരണ ആളുകള്‍ 'ഭായി' യാണ്.

ഞാന്‍ പല പ്രാവശ്യം അവിടെ പോയപ്പോഴും ഒരു അടുത്ത ബന്ധു വീട്ടില്‍ പോകുമ്പോള്‍ കിട്ടുന്ന സ്‌നേഹവും കരുതലുമാണ് എനിക്ക് അനുഭവിക്കാന്‍ കഴിഞ്ഞത് . അപ്പോഴാണ് സര്‍ക്കാര്‍ അധികാര സ്വരൂപങ്ങളും സാധാരണ ജനങ്ങളും രണ്ടും രണ്ടാണെന്ന് മനസ്സിലായത് . നമ്മുടെ രുചിയും സംസ്‌ക്കാരവും മറ്റാരെക്കാളും അടുത്തതാണ്. എന്നാല്‍ മത വര്‍ഗീയ വെറിയന്‍മാര്‍ക്കും ആളെ കൊന്നു ഭീകരത കാട്ടുന്നവര്‍ക്കും, പരസ്പരം പോര്‍ വിളിച്ചു തമ്മില്‍ തല്ലുന്നവര്‍ക്കും അധികാര അധീശത്വ വടം വലിയാണ് മനുഷ്യത്വത്തെക്കാളും നന്മയെക്കാളും പ്രധാനം. സാധാരണ മനുഷ്യര്‍ എല്ലായിടത്തും ഏതാണ്ട് ഒരു പോലെയുള്ള അവസ്ഥയിലാണ്.

എന്റെ ഏറ്റവും നല്ല കൂട്ടുകാരില്‍ പലരും പാകിസ്ഥാനില്‍ നിന്നുള്ളവരാണ്

എന്റെ ഏറ്റവും നല്ല കൂട്ടുകാരില്‍ പലരും പാകിസ്ഥാനില്‍ നിന്നുള്ളവരാണ്. കഴിഞ്ഞ മാസം കഠിനമായ വൈറല്‍ ഫീവര്‍ അടിച്ചു നാല് ദിവസം ബാങ്കോക്കിലെ ഹോസ്പിറ്റലില്‍ ആയിരുന്നു. വീട്ടില്‍ പനി പിടിച്ചവശനായ എന്നെ കൂട്ടി ആശുപത്രിയില്‍ പോയി അഡ്മിറ്റാക്കി വേണ്ടതെല്ലാം ചെയ്തു തന്നത് നല്ല ശമര്യക്കാരനായ എന്റെ പാകിസ്താനി സഹപ്രവര്‍ത്തകനാണ് . ഓസ്ലോയിലെ കൊടും തണുപ്പില്‍ വീട് തപ്പി തളര്‍ന്ന എനിക്ക് സഹായമായി ഒരു പൈസ പോലും മേടിക്കാതെ വീട് എടുത്തു തന്നത് ജീവിതത്തില്‍ ആദ്യമായി കണ്ട ഒരു പാകിസ്താന്‍ സുഹൃത്താണ്. അങ്ങനെ എത്ര എത്ര നല്ല അനുഭവങ്ങള്‍ .

നമ്മള്‍ രാജ്യം വിട്ടു യാത്ര ചെയ്യുമ്പോള്‍ നമ്മുടെ മേല്‍ അടിച്ചേല്‍പ്പിച്ചതും നമ്മള്‍ ആര്‍ജിച്ചതുമായ പല മുന്‍ വിധികളും തെറ്റിദ്ധാരണകളും മാറി മറയും. ലോകത്ത് എല്ലാ രാജ്യത്തും ഒരു പാടു നന്മയുള്ള മനുഷ്യര്‍ ഉണ്ട് . ഇന്ന് ഞാന്‍ ഹണ്ടിയില്‍ ചെന്നപ്പോള്‍ കുറെ മാസങ്ങളായി കാണുന്നില്ലല്ലോ എന്ന് അവിടുത്തെ നടത്തിപ്പുകാരന്‍ ചോദിച്ചത് ഞാന്‍ ഇന്ത്യക്കാരനായത് കൊണ്ടല്ല,ഒരു മനുഷ്യന്‍ ആയതിനാലാണ്.

ലോകത്തെല്ലായിടത്തും സ്ഥിരമായി യാത്ര ചെയ്യുന്ന ഞാന്‍ ഭാഷ അറിയാത്ത പല രാജ്യത്തും (പ്രത്യകിച്ചു തെക്കേ അമേരിക്കയില്‍ ) കുഴങ്ങിയിട്ടുണ്ട് . അപ്പോഴൊക്കെ എന്റെ വഴി കാട്ടിയായി സഹായിക്കാന്‍ തയ്യറായ ഒരു പാട് നല്ല മനുഷര്യെ കണ്ടിട്ടുണ്ട് . എന്റെ ഏറ്റവും നല്ല കൂട്ടുകാരില്‍ പലരും ആഫ്രിക്കയിലെ പല രാജ്യത്തു നിന്നുള്ളവരാണ്.

പാക്കിസ്ഥാന്‍ എന്ന് കേള്‍ക്കുമ്പോള്‍ കൂടുതല്‍ മുന്‍ വിധി പലര്‍ക്കുമുണ്ട്

പക്ഷെ ഇന്ത്യക്ക് പുറത്തു താമസിക്കുന്ന പല മലയാളികളുടെയും പ്രശ്‌നം അവര്‍ മലയാളികളോട് മാത്രം ഇടപഴകും. അതും അവരവരുടെ ഡിനോമിനേഷനില്‍ ഉള്ളവരുമായി മാത്രം . പലപ്പൊഴും കേരളത്തിലെ ജാതിമത പാര്‍ട്ടി വേര്‍തിരിവുകള്‍ അത് പോലെ അമേരിക്കയിലും ഗള്‍ഫിലും, യൂറോപ്പിലും എല്ലാം അവര്‍ പറിച്ചു നടും . അത് കൊണ്ട് തന്നെ അവരില്‍ പലര്‍ക്കും മുന്‍ വിധികളെയും , വംശീയതയും മറി കടക്കാന്‍ പ്രായസമാണ് .

അത് പോലെ പാക്കിസ്ഥാന്‍ എന്ന് കേള്‍ക്കുമ്പോള്‍ കൂടുതല്‍ മുന്‍ വിധി പലര്‍ക്കുമുണ്ട്. പക്ഷെ ഇത് മറി കടക്കാന്‍ എല്ലാവരോടും ഇട പഴകണം. അവരില്‍ എല്ലാവരിലും ഉള്ള നന്മയെ കണ്ടെത്താന്‍ ആകണം. അതിനു കാര്യങ്ങള്‍ നമ്മുടെ വശത്ത് നിന്ന് കണ്ടാല്‍ പോര. അതിനു കുറെ കൂടി സാകല്യമുള്ള ഒരു ലോക വീക്ഷണം വേണം. സര്‍ക്കാരും പട്ടാളവും പോലീസും ഒന്നുമല്ല സാധാരണ ആളുകള്‍. അമേരിക്കക്കാരെല്ലാം ട്രംപിനെ പോലെ അല്ലല്ലോ!

നമ്മള്‍ ആളുകളെയും അവരിലെ നന്മകളെയും തിരിച്ചറിഞ്ഞു യാത്ര ചെയ്യുമ്പോള്‍ ആ യാത്രകള്‍ നമ്മെ മാറ്റി മറിച്ച് മാനസാന്തരപ്പെടുത്തിക്കൊണ്ടേയിരിക്കും. മനസ്സു ഒഴുകി കൊണ്ടിരിക്കുന്ന ഒരു അരുവിയായി മാറും. ഒഴുക്ക് വെള്ളത്തില്‍ അഴുക്കില്ലല്ലോ! 

Follow Us:
Download App:
  • android
  • ios