തീയില്‍ കുരുത്തവന്‍; ഹൈദരാബാദ് വിസിയില്‍നിന്ന് ബിരുദം സ്വീകരിക്കാന്‍ വിസമ്മതിച്ച സുങ്കണ്ണയുടെ ജീവിതകഥ
ആന്ധ്രയിലെ കര്‍ണൂല്‍ ജില്ലയിലുള്ള ദമാഗുത്‌ല ഗ്രാമത്തില്‍ ഒരു ദലിത് കുടുംബത്തിലാണ് സുങ്കണ്ണയുടെ ജനനം. സാമ്പത്തികമായും സാമൂഹ്യമായും ഏറെ ദുരിതങ്ങളിലായിരുന്നു അവിടെ ദലിത് ജീവിതം. കുടിവെള്ളവും വൈദ്യുതിയും അപൂര്‍വ്വം. വിദ്യാഭ്യാസ സൗകര്യങ്ങള്‍ പറയാനില്ല. വര്‍ഷങ്ങള്‍ക്കുശേഷം, ദലിത് സമുദായക്കാരായ കൃപാകര്‍ റാവു, സുശീലാമ്മ എന്നീ രണ്ട് ഗവ. അധ്യാപകരാണ് ഗ്രാമത്തിലെ കുട്ടികള്‍ക്കായി സമീപത്തെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഒരു പള്ളിക്കൂടം തുടങ്ങുന്നത്. അതു കൊണ്ടുമാത്രമാണ്, സുങ്കണ്ണയ്ക്ക് വിദ്യാഭ്യാസം തുടങ്ങാനായത്.
എന്തുകൊണ്ട് ക്രിസ്തീയ ദേവാലയം എന്ന ചോദ്യത്തിന് സുങ്കണ്ണ നല്‍കുന്ന മറുപടിയില്‍ ആ കാലവും അവസ്ഥയുമുണ്ട്: 'പള്ളി എപ്പോഴും ഞങ്ങള്‍ക്കായി തുറന്നിട്ടിരുന്നു. ക്ഷേത്രങ്ങളാണെങ്കില്‍ എപ്പോഴും അടച്ചിട്ടുമിരുന്നു'
സ്വന്തം മതം തെരഞ്ഞെടുക്കാന്‍ അത്ര സ്വാതന്ത്ര്യം ഒന്നുമില്ലായിരുന്നുവെങ്കിലും ഗ്രാമത്തിലെ മറ്റനേകം ദലിത് കുടുംബങ്ങളെ പോലെ സുങ്കണ്ണയുടെ കുടുംബവും ക്രിസ്തീയ വിശ്വാസം സ്വീകരിച്ചു.
ആ പള്ളിക്കൂടത്തിലായിരുന്നു തുടക്കം. കുറച്ചു കഴിഞ്ഞപ്പോള്‍ സര്‍ക്കാര്‍ അവിടെ രണ്ട് വിദ്യാലയങ്ങള്‍ ആരംഭിച്ചു. ഒന്ന് ദലിതര്‍ക്കും മറ്റൊന്ന് ദലിത് അല്ലാത്തവര്‍ക്കും. അങ്ങിനെ സുങ്കണ്ണയുടെ തുടര്‍പഠനം.
എന്തുകൊണ്ട് ക്രിസ്തീയ ദേവാലയം എന്ന ചോദ്യത്തിന് സുങ്കണ്ണ നല്‍കുന്ന മറുപടിയില്‍ ആ കാലവും അവസ്ഥയുമുണ്ട്: 'പള്ളി എപ്പോഴും ഞങ്ങള്‍ക്കായി തുറന്നിട്ടിരുന്നു. ക്ഷേത്രങ്ങളാണെങ്കില്‍ എപ്പോഴും അടച്ചിട്ടുമിരുന്നു'
പഠനം എളുപ്പമായിരുന്നില്ല. അടിസ്ഥാന കാര്യങ്ങള്‍ അറിയാത്തതിനാല്‍, പഠനം ദുഷ്‌കരമായി. അതിനാല്‍, സുങ്കണ്ണയുടെ പിതാവ് ആ തീരുമാനമെടുത്തു, അവന്റെ പഠനം നിര്‍ത്താന്‍. സുങ്കണ്ണ പഠനം നിര്‍ത്തി കുടുംബത്തെ കൃഷിപ്പണിയില്‍ സഹായിക്കാന്‍ തുടങ്ങി. കുറച്ചു വര്‍ഷങ്ങള്‍ക്കിടെ അവനൊരു കാര്യം ബോധ്യമായി. കൃഷിപ്പണിയേക്കാള്‍ എളുപ്പമാണ് പഠിത്തം. തുടര്‍ന്ന് പഠിക്കാനുള്ള താല്‍പ്പര്യം അച്ഛനോടു പറഞ്ഞപ്പോള്‍, അദ്ദേഹമത് സമ്മതിച്ചു.
അദ്ദേഹം തന്നെ ഒരു ട്യൂഷന്‍ അധ്യാപകനെ കണ്ടെത്തി. വകയില്‍ ഒരമ്മാവന്‍. ഏഴു കിലോ മീറ്റര്‍ ദൂരെയുള്ള അദ്ദേഹത്തിന്റെ വീട്ടിലേക്ക് നടന്നുപോയി കൊച്ചു സുങ്കണ്ണ പഠനം തുടര്‍ന്നു. കുറച്ചു കാലം കഴിഞ്ഞപ്പോള്‍, അവിടെ തന്നെ താമസിച്ചു പഠിക്കാന്‍ പിതാവ് സൗകര്യം ചെയ്തു.
'എന്റെ ഗ്രാഫ് കുത്തനെയായിരുന്നു. പത്തില്‍ വെറും 40 ശതമാനം മാര്‍ക്ക്. പ്രീ ഡിഗ്രിക്ക് 46 ശതമാനം. ഡിഗ്രിക്ക് 56 ശതമാനം. ബി എഡിന് 61 ശതമാനം. എം.എയ്ക്ക് 72 ശതമാനം. ഡിസ്റ്റിംഗ്ഷനോടെ പിഎച്ച്ഡി' സുങ്കണ്ണ പറയുന്നു.
ഹൈസ്‌കൂള്‍ കാലം അതിലും കഷ്ടമായിരുന്നു. പത്താം ക്ലാസില്‍ ഇംഗ്ലീഷിലും കണക്കിലും സയന്‍സിലും തോറ്റു. സപ്ലിമെന്ററി എഴുതിയെങ്കിലും ഫലം എന്താവുമെന്ന കാര്യത്തില്‍ ഭയമായിരുന്നു. അങ്ങനെ അച്ഛന്റെ കീശയില്‍നിന്ന് 100 രൂപ മോഷ്ടിച്ച് സുങ്കണ്ണ നാടുവിട്ടു.
ഒരു ലോറിയില്‍ കര്‍ണ്ണൂല്‍ എത്തി. അവിടെ നിന്ന് ബസില്‍ ഹൈദരാബാദില്‍. 65 രൂപയായിരുന്നു ടിക്കറ്റ് ചാര്‍ജ്. അവിടെ എത്തിയപ്പോള്‍ പോക്കറ്റില്‍ 35 രൂപ മാത്രം ബാക്കി. എന്തു ചെയ്യണം, എങ്ങോട്ട് പോവണം എന്നറിയില്ല. ചെറിയൊരു ചായക്കടയില്‍ ചെന്നു. പരുങ്ങിക്കളിച്ചപ്പോള്‍ കടക്കാരന്‍ ചോദിച്ചു, ജോലി വേണോ എന്ന്. ഒരു തലയാട്ടലില്‍ അവിടെ ജോലി കിട്ടി. ദിവസം 20 രൂപ കൂലി. രാപ്പകല്‍ പണി.
ഭക്ഷണവും താമസ സൗകര്യവുമുണ്ട്. കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ സമീപത്തെ ഒരു ബാറില്‍ ജോലി കിട്ടി. ആന്ധ്രാ സര്‍ക്കാര്‍ മദ്യം നിരോധിച്ചതോടെ അതു നിന്നു. എങ്കിലും ബാറുടമയുടെ ഉടമസ്ഥതയിലുള്ള സോണി ടിവി ഷോറൂമില്‍ ജോലി കിട്ടി. കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ ഒരു ലോറിയില്‍ ക്ലീനറായി. ഗോവയിലേക്കുള്ള ഒരു ട്രിപ്പില്‍ ഡ്രൈവറുമായി ഉടക്കിയപ്പോള്‍ അയാള്‍ മഹാരാഷ്ട്രയിലെ അകോല ജില്ലയില്‍ ഇറക്കിവിട്ടു. ഒരു മാസമെടുത്തു, സുങ്കണ്ണയ്ക്ക് തിരിച്ച് പഴയ ജോലിയില്‍ കയറാന്‍. എങ്കിലും പിടിച്ചുനിന്നു.
ഒരു ദിവസം ഭക്ഷണം കഴിക്കുന്നതിനിടെ ഒരു പരിചയക്കാരനെ കണ്ടു. സ്വന്തം ഗ്രാമത്തില്‍നിന്നും നാടുവിട്ടോടിപ്പോന്ന ഒരു കൂട്ടുകാരന്‍. സുങ്കണ്ണ അവനൊരു പണി ഒപ്പിച്ചു കൊടുത്തു. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ അവന്‍ മുങ്ങി. മാസങ്ങള്‍ക്കു ശേഷം അവന്‍ പൊങ്ങിയത് സുങ്കണ്ണയുടെ അച്ഛനുമായാണ്.
ഓടിപ്പോവാന്‍ സമ്മതിക്കാതെ സുങ്കണ്ണയെ അച്ഛന്‍ അവനെ മുറുക്കെപിടിച്ചു. എന്നിട്ട് ആ വിവരമറിയിച്ചു. സുങ്കണ്ണ പത്താം തരം പരീക്ഷ പാസ്സായി. കൂട്ടുകാരെല്ലാം കോളജില്‍ ചേര്‍ന്നു. വേണമെങ്കില്‍ സുങ്കണ്ണയ്ക്കും ചേരാം, നിര്‍ബന്ധിക്കില്ല.
അച്ഛനൊപ്പം നാട്ടിലേക്കു തിരിച്ചുപോയി. ഹൈദരാബാദ് പോലൊരു നഗരത്തിലെ താമസം സുങ്കണ്ണയുടെ ജീവിതത്തെ കുറേ മാറ്റിയിരുന്നു. ഗ്രാമത്തിലേക്കുള്ള ആ തിരിച്ചുപോക്കിലാണ്, ജാതി എന്ന അവസ്ഥയുടെ ഭീകരത തിരിച്ചറിയാന്‍ തുടങ്ങിയതെന്ന് സുങ്കണ്ണ പറയുന്നു. നാട്ടില്‍, ദലിതര്‍ പോവരുതാത്ത ചില തെരുവുകളുണ്ടെന്ന് അച്ഛന്‍ പറഞ്ഞിരുന്നു. റെഡ്ഡി തെരുവ്, ബ്രാഹ്മണ തെരുവ് അങ്ങനെ. ചെറുപ്പത്തിലേ അച്ഛനത് പറഞ്ഞു തന്നിരുന്നെങ്കിലും അന്നത് മനസ്സിലായിരുന്നില്ലെന്ന് സുങ്കണ്ണ പറയുന്നു. എന്നാല്‍ പിന്നെയത് ബോധ്യമായി.
'ഒരിക്കല്‍, ഒരു ക്ഷേത്രത്തിനരികെ ഇരിക്കുമ്പോള്‍ ആളുകള്‍ എണീപ്പിച്ചു വിട്ടു. മറ്റൊരിക്കല്‍, ഏതാണെന്ന് ശ്രദ്ധിക്കാതെ ഒരു തെരുവില്‍ കയറിച്ചെന്നപ്പോള്‍ എങ്ങനെ അവിടെ വന്നെന്നു ചോദിച്ച് ആളുകള്‍ ബഹളം കൂട്ടി. അച്ഛന്‍ പറഞ്ഞ കാര്യം അപ്പോഴാണ് മനസ്സിലായത്'. സുങ്കണ്ണ പറയുന്നു.
പത്താം ക്ലാസില്‍ ഇംഗ്ലീഷിലും കണക്കിലും സയന്‍സിലും തോറ്റു. സപ്ലിമെന്ററി എഴുതിയെങ്കിലും ഫലം എന്താവുമെന്ന കാര്യത്തില്‍ ഭയമായിരുന്നു. അങ്ങനെ അച്ഛന്റെ കീശയില്‍നിന്ന് 100 രൂപ മോഷ്ടിച്ച് സുങ്കണ്ണ നാടുവിട്ടു.
സുങ്കണ്ണ വീണ്ടും വീടു വിട്ടു. കര്‍ണൂലിലെ ഒരു സര്‍ക്കാര്‍ കോളജില്‍ ചേര്‍ന്നു. ഡിഗ്രിയും ബി എഡും കഴിഞ്ഞ് അവിടെ നിന്നിറങ്ങി. സിവില്‍ സര്‍വീസ് എന്ന ആഗ്രഹം വന്നപ്പോള്‍ ഹൈദരാബാദിലേക്ക് ചുവടു മാറ്റി. ജോലി ചെയ്ത പ~ിക്കാമെന്നായിരുന്നു പ്ലാന്‍. ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസില്‍ സെക്യൂരിറ്റിക്കാരനായി ജോലി കിട്ടി. ആറായിരം രൂപ ശമ്പളത്തില്‍ ആറുമാസം ജോലി ചെയ്തു. എന്നാല്‍, സിവില്‍ സര്‍വീസ് പ~നത്തിന് സമയമൊന്നും കിട്ടുന്നുണ്ടായിരുന്നില്ല. കര്‍ണൂലിലേക്ക് തിരിച്ചു പോന്നു. അധ്യാപക ജോലിക്കായി ശ്രമിച്ചു. ഒന്നും നടന്നില്ല. രാത്രി കാലങ്ങളില്‍ ഓട്ടോ ഓടിച്ച് പിടിച്ചുനിന്നു.
പിന്നെയും ഹൈദരാബാദിലേക്ക് പോയി. ഒരു പരിചയക്കാരന്‍ വഴി എത്തിയത് സിനിമാക്കാരുടെ അടുത്ത്.
വെങ്കിടേഷ് അഭിനയിച്ച സുഭാഷ് ചന്ദ്ര ബോസ് എന്ന സിനിമയില്‍ അവസരം കിട്ടി. നായകന്റെ സുഹൃത്തിന്റെ ചെറിയ റോള്‍. ദിവസം 500 രൂപ കിട്ടി. തരക്കേടില്ലായിരുന്നു. മറ്റൊരു സിനിമയില്‍ കൂടി അവസരം കിട്ടി. ചിത്രീകരണത്തിന് വൈകി എത്തിയപ്പോള്‍ സംവിധായകന്‍ പൊട്ടിത്തെറിച്ചു. നായകന്‍ പോലും സമയത്തിന് എത്തുന്നു, പിന്നെയാണ് എക്‌സ്ട്രാ നടന്‍. അങ്ങനെ ആ ജോലിയും പോയി.
അതിനിടെ, പരിചയപ്പെട്ട ജിലകാര ശ്രീനിവാസ് എന്ന സുഹൃത്താണ് വഴി തിരിച്ചു വിട്ടത്. ഹൈദരാബാദ് സര്‍വകലാശലയില്‍ പിച്ച്ഡി വിദ്യാര്‍ത്ഥിയായിരുന്നു ജിലകാര. അദ്ദേഹത്തിന്റെ ഉപദേശപ്രകാരം സുങ്കണ്ണ, സര്‍വകലാശലയില്‍ എം.എ ഫിലോസഫിക്ക് ചേര്‍ന്നു. അതുവരെ സര്‍വകലാശാലയെ കുറിച്ച് കേട്ടിട്ടുപോലുമുണ്ടായിരുന്നില്ല താനെന്ന് സുങ്കണ്ണ ഓര്‍ക്കുന്നു.
പ്രവേശപരീക്ഷയ്ക്ക് 13ാം റാങ്ക് കിട്ടി. എന്നാല്‍, അതു മതിയായിരുന്നില്ല. കാമ്പസില്‍ ഇംഗ്ലീഷ് കാര്യമായി അറിയാത്ത ചുരുക്കം കുട്ടികളില്‍ ഒരാളായിരുന്നു സുങ്കണ്ണ. കാമ്പസില്‍ നിന്നും 40 കിലോ മീറ്റര്‍ അകലെ രാമകൃഷ്ണ മിഷന്റെ ഇംഗ്ലീഷ് കോഴ്‌സില്‍ ചേര്‍ന്നു. പുലര്‍ച്ചെ ക്ലാസിനു പോയി ഒമ്പതരയ്ക്ക് യൂനിവേഴ്‌സിറ്റിയില്‍ തിരിച്ചെത്തും. അങ്ങനെയാണ് ഇംഗ്ലീഷ് പഠിച്ചത്.
'എന്റെ ഗ്രാഫ് കുത്തനെയായിരുന്നു. പത്തില്‍ വെറും 40 ശതമാനം മാര്‍ക്ക്. പ്രീ ഡിഗ്രിക്ക് 46 ശതമാനം. ഡിഗ്രിക്ക് 56 ശതമാനം. ബി എഡിന് 61 ശതമാനം. എം.എയ്ക്ക് 72 ശതമാനം. ഡിസ്റ്റിംഗ്ഷനോടെ പിഎച്ച്ഡി' സുങ്കണ്ണ പറയുന്നു.
എളുപ്പമായിരുന്നില്ല ഇതൊന്നും. ജാതി എന്ന ഭീകരജീവി എപ്പോഴും വന്ന് ഉപദ്രവിച്ചുകൊണ്ടിരുന്നു. എംഫിലിന് പഠിക്കുമ്പോള്‍ ബ്രാഹ്മണനായ ഗൈഡ് ഏറെ ഉപദ്രവിച്ചു. തിസീസ് സബ്മിറ്റ് ചെയ്യാന്‍ സമ്മതിക്കാത്ത വിധത്തില്‍ അത് നീണ്ടു. ഒപ്പിട്ടു തന്നില്ലെങ്കില്‍, കോടതിയില്‍ പോവുമെന്നും മറ്റും ഭീഷണിപ്പെടുത്തിയപ്പോള്‍ അയാള്‍ വഴങ്ങി. നാലാം റാങ്കോടെ എം.ഫില്‍ കഴിഞ്ഞു. പിന്നെ പി.എച്ച്.ഡി.
ഇതിനിടയ്ക്കാണ്, അംബേദ്ക്കര്‍ സ്റ്റുഡന്റ്‌സ് യൂനിയനുമായി (എ.എസ്.എ) ചേരുന്നത് 'നിരവധി ദലിത് വിദ്യാര്‍ത്ഥികള്‍ സമാന സാഹചര്യങ്ങളില്‍ പൊരുതുന്നുണ്ടായിരുന്നു. സമാനമായ അനുഭവങ്ങള്‍. മറ്റെല്ലായിടത്തും അന്യനായിരുന്ന ഞാന്‍ എ.എസ്.എയില്‍ വലിയ സമാധാനം അനുഭവിച്ചു. സ്‌നേഹവും കരുതലുമൊക്കെ അവിടെ നിന്ന് കിട്ടി'.
എ.എസ്.എ പ്രവര്‍ത്തനത്തിന്റെ പേരില്‍ രോഹിത് വെമുലയ്‌ക്കൊപ്പം സര്‍വ്വകലാശാലയുടെ നടപടിക്ക് ഇരയായി. പിന്നെ, രോഹിത്തിന്റെ മരണം. പോരാട്ടങ്ങള്‍. അതിനിടെ, ഇപ്പോള്‍ പി.എച്ച്.ഡി. ബിരുദദാന ചടങ്ങിലെ പ്രതിഷേധം.
ഇനിയെന്ത്?
സുങ്കണ്ണ മറുപടി പറയുന്നു: 'എനിക്ക് ഫിലോസഫിയില്‍ ഒരു അസി. പ്രൊഫസറായാല്‍ മാത്രം മതി. ഇന്ത്യയില്‍ എവിടെ ആയാലും അതു ചെയ്യാന്‍ ഞാന്‍ തയ്യാറാണ്. എനിക്കെന്റെ കുടുംബത്തെ സാമ്പത്തികമായി സഹായിക്കേണ്ടതുണ്ട്. ഇത്ര നാളും ഒരു മോശം മകനായിരുന്നു ഞാന്‍. എനിക്കിപ്പോ മറ്റ് പ്ലാനുകളൊന്നുമില്ല'