ആരും ആഗ്രഹിച്ചുപോവും ഇതുപോലൊരു ഉമ്മയെ!
- നജീബ് മൂടാടി എഴുതുന്നു
ജീവിതത്തിലെ കഠിനമായ ആദ്യാനുഭവം അല്ലായിരുന്നു ആ ഉമ്മക്കിത്. അതിനും കുറെ വര്‍ഷങ്ങള്‍ക്ക് മുമ്പാണ്; കറന്റില്ലാത്ത ഒരു രാത്രിയില്‍, എല്‍ പി സ്‌കൂളില്‍ പഠിക്കുന്ന റഈസിന് കസേരക്കയ്യില്‍ മണ്ണെണ്ണ വിളക്ക് കത്തിച്ചുവെച്ച് പാഠം പറഞ്ഞു കൊടുക്കുന്നതിനിടയില്‍ കൊച്ചുകുട്ടിയായ ഫര്‍സാന കസേരയില്‍ ഏന്തിപ്പിടിച്ചതും മണ്ണെണ്ണവിളക്ക് കുഞ്ഞിന്റെ മേലേക്ക് വീണതും!. വീഴ്ചയില്‍ മേലാകെ മറിഞ്ഞ മണ്ണെണ്ണയിലേക്ക് തീയാളിപ്പടര്‍ന്ന് ഒരു മെഴുകുപാവപോലെ കത്തിയുരുകിയ കുഞ്ഞിനെയും വാരിയെടുത്ത് ആശുപത്രിയിലേക്ക് ഓടുമ്പോള്‍ ജീവന്‍ തിരിച്ചുകിട്ടണേ എന്നൊരു പ്രാര്‍ത്ഥന മാത്രമേ ഉണ്ടായിരുന്നുള്ളൂ. മരുന്നുകളും പ്ലാസ്റ്റിക് സര്‍ജറികളും ഒക്കെയായി വര്‍ഷങ്ങളോളം നീണ്ട ചികിത്സകള്‍. ഡോക്ടര്‍മാര്‍ക്ക് പോലും പ്രതീക്ഷ ഉണ്ടായിരുന്നില്ല. 'ഇങ്ങനെ ചികിത്സയൊക്കെ ചെയ്ത് തിരിച്ചു കിട്ടിയിട്ടെന്തിനാണ്... ഓളൊരു പെണ്‍കുട്ടിയല്ലേ' എന്ന് സഹതപിച്ച ബന്ധുക്കള്‍ പോലും ഉണ്ട്. എന്നിട്ടും പ്രാര്‍ത്ഥനപോലെ കൂടെ നിന്നു. തീ തിന്നുപോയ ഒരു ശരീരത്തെ സ്‌നേഹവും പരിചരണവും കൊണ്ട് ഊതിയുണക്കി ജീവിതത്തിലേക്ക് കൈപിടിച്ചു കൊണ്ടുവന്നു.
'പടച്ചോന്‍ മനുഷ്യന്റെ വിരലുകള്‍ക്കിടയില്‍ ഈ വിടവ് ഇട്ടിരിക്കുന്നത് എന്തിനാണെന്ന് അറിയ്യോ..... അന്യന്റെ വിരലുകളെ കോര്‍ത്തു പിടിക്കാനാണ്'. ഒരുപാട് ആഴമുള്ള ഈ വാചകം ഏതെങ്കിലും എഴുത്തുകാരന്റെയോ പ്രഭാഷകന്റെയോ അല്ല. വര്‍ത്തമാനം പറഞ്ഞിരിക്കുന്നതിനിടയില്‍ ഒരു സാധാരണക്കാരിയായ ഉമ്മ മകനോട് പറഞ്ഞതാണ്.
ഈ മകന്‍ ആരെന്നുപറയാം. റഈസ് ഹിദായ. പത്താംക്ലാസ്സ് പരീക്ഷ കഴിഞ്ഞ രാത്രിയില്‍ സ്‌കൂളില്‍ സംഘടിപ്പിച്ച യാത്രയയപ്പ് പരിപാടിക്ക് വേണ്ടി ലോറിയില്‍ കസേരകളും കയറ്റി വരുമ്പോള്‍ വണ്ടിമറിഞ്ഞുണ്ടായ അപകടത്തില്‍ നട്ടെല്ല് തകര്‍ന്ന് കഴിഞ്ഞ 13 വര്‍ഷമായി കിടപ്പിലായിപ്പോയ ചെറുപ്പക്കാരന്‍. എന്നാല്‍ അനങ്ങാനാവാത്ത ഈ കിടപ്പിലും ഒരുപാട് ജീവകാരുണ്യപ്രവര്‍ത്തനങ്ങളും പരിസ്ഥിതി-മനുഷ്യാവകാശ ഇടപെടലുകളും പിന്നെ എഴുത്തും വായനയും സിനിമയും യാത്രകളും സൗഹൃദങ്ങളും ഒക്കെയായി ജീവിതം അതി ഗംഭീരമായി ജീവിക്കുന്ന അപാരമനുഷ്യന്‍.
നിങ്ങളില്‍ പലര്‍ക്കും നേരിട്ടറിട്ടുന്ന, അല്ലെങ്കില്‍ മാധ്യമങ്ങളിലൂടെയും അല്ലാതെയും ധാരാളമായി കേട്ട മലപ്പുറം വെളിമുക്ക് സ്വദേശി. റഈസിനെ പരിചയപ്പെടുന്ന ഏതൊരാളുടെയും ഉള്ളില്‍ ആദ്യം ഉയരുന്ന ചോദ്യം കഴുത്തിന് താഴെ ഒരു വിരലുപോലും സ്വയം ചലിപ്പിക്കാന്‍ കഴിയാത്ത ഇയാള്‍ക്ക് എങ്ങനെയാണ് ഇതൊക്കെ സാധിക്കുന്നത് എന്നായിരിക്കും. പൂര്‍ണ്ണ ആരോഗ്യവും ഇഷ്ടംപോലെ സമയവും സമ്പത്തും ഒക്കെയും ഉണ്ടായിട്ടും വെറുതെ ജീവിച്ചു മരിച്ചുപോകുന്ന ലക്ഷക്കണക്കിന് മനുഷ്യര്‍ക്ക് മുന്നിലൂടെയാണ് റഈസ് ഇങ്ങനെ 'രാജാവിനെ' പോലെ ജീവിക്കുന്നത്.
റഈസിന്റെ ലോകം
കോഴിക്കോട്-തൃശൂര്‍ ബസ് റൂട്ടില്‍ വെളിമുക്ക് അങ്ങാടിയില്‍ നിന്നും ഇത്തിരി ഉള്ളിലേക്കായി ഹിദായ എന്ന വീട്ടില്‍ റഈസിനെ കാണാന്‍ നിത്യവും ഒരുപാട് പേര്‍ വരാറുണ്ട്. സമൂഹത്തിന്റെ പല തട്ടിലും ഉള്ളവര്‍. ഒന്ന് നേരിട്ട് കാണാന്‍ കൗതുകത്തോടെ വരുന്നവരും, സൗഹൃദം പുതുക്കാന്‍ എത്തുന്നവരും റഈസ് നട്ടെല്ലായ വെളിമുക്ക് പാലിയേറ്റീവിന്റെയും (Velimukku Palliative Centre), ഗ്രീന്‍ പാലിയേറ്റിവിന്റേയും( Green Palliative) അങ്ങനെ ഒരുപാട് സംഘടനകളുടെ പ്രവര്‍ത്തകരും, അതല്ലാതെ വിവിധങ്ങളായ പ്രശ്‌നങ്ങള്‍ക്ക് പോംവഴി തേടിയെത്തുന്നവരുമടക്കം പകലും രാത്രിയും സന്ദര്‍ശകര്‍ ധാരാളം. ഇതിന് പുറമെ ഫോണ്‍ കോളുകളും വാട്‌സാപ്പും ഫേസ്ബുക്കും ഒക്കെയായി തിരക്കിന്റെ വേറൊരു ലോകവും.
ഇതിനിടയിലാണ് കടല് കാണാനോ ഗസല് കേള്‍ക്കാനോ കേള്‍ക്കാന്‍ ആഗ്രഹിച്ച ഒരു പ്രഭാഷകനെ ശ്രവിക്കാനോ ഏതെങ്കിലും പരിപാടിയില്‍ സംസാരിക്കാനോ ഒക്കെയുള്ള യാത്രകള്‍...എങ്ങനെയാണ് അനങ്ങാന്‍ പോലുമാകാതെ കിടപ്പിലായ ഒരാള്‍ക്ക് ഇതൊക്കെ സാധിക്കുന്നത് എന്നതിനുത്തരം റഈസിന്റെ മാതാപിതാക്കളും കൂടപ്പിറപ്പുകളും ആണെങ്കില്‍; റഈസ് ഇങ്ങനെ ആയിത്തീരാനുള്ള പ്രചോദനം ആര് എന്നു ചോദിച്ചാല്‍ റഈസിന്റെ ശൈലിയില്‍ ഉമ്മ എന്ന 'അസാധ്യമനുഷ്യത്തി'യില്‍ ആണ് നാമെത്തുക.
പടച്ചോനെയും പടപ്പിനെയും ചുറ്റുമുള്ള ദുനിയാവിനെയും ഉള്ളിലേക്ക് നിറഞ്ഞ വെളിച്ചത്തോടെ കൈപിടിച്ചു കാണിച്ചുതന്ന വല്യുപ്പ പച്ചായി ഉമ്മര്‍ എന്ന വലിയ മനുഷ്യന്‍ തന്നിലുണ്ടാക്കിയ സ്വാധീനത്തെ കുറിച്ച് റഈസ് പറഞ്ഞിട്ടുണ്ട്. പലപ്പോഴും നാട്ടുകാരുടെ ആവലാതികളും സങ്കടങ്ങളും തീര്‍ക്കുന്ന കോടതിയായി മാറുന്ന ആ വീട്ടുമുറ്റത്തെത്തുന്ന ആളുകളാണ് മകള്‍ ഫാത്തിമയുടെ കുഞ്ഞുന്നാള്‍ മുതലുള്ള കാഴ്ച. ഏട്ടില്‍ പഠിച്ചതും കേട്ടറിഞ്ഞതും മാത്രമല്ല മനുഷ്യനെ അറിയാനുള്ള ഉരകല്ല് എന്ന് അനുഭവജ്ഞാനത്തിന്റെ തഴമ്പോടെ നാട്ടുകാരുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ടു തീര്‍പ്പുകല്‍പിക്കുന്ന ബാപ്പ തന്നെയാണ് ജീവിതം എന്തിനെന്ന് പഠിപ്പിച്ച ആദ്യഗുരു. പത്രങ്ങളും പ്രസിദ്ധീകരണങ്ങളും പുസ്തകങ്ങളും ചിന്തകളെയും കാഴ്ചപ്പാടുകളെയും വിശാലമാക്കി.
തീ തോല്‍ക്കും സ്‌നേഹത്തിനുമുന്നില്‍
പത്താംക്ലാസില്‍ പഠിക്കുമ്പോള്‍ വിവാഹം കഴിഞ്ഞെങ്കിലും വായന മുടങ്ങിയില്ല. മക്കള്‍ സ്‌കൂള്‍ ലൈബ്രറിയില്‍ നിന്ന് കൊണ്ടുവരുന്ന പുസ്തകങ്ങളുടെ പോലും ആദ്യവായനക്കാരിയായ ഉമ്മ! ഭര്‍ത്താവ് ഗള്‍ഫ് പ്രവാസി ആയതുകൊണ്ട് തന്നെ ഒരേസമയം മാതാവിന്റെയും പിതാവിന്റെയും ചുമതല പേറേണ്ടി വന്ന കുടുംബിനിയുടെ അനുഭവലോകം നല്‍കുന്ന അറിവും ഒട്ടും ചെറുതല്ലല്ലോ.
പതിനെട്ടാം പിറന്നാളിന്റെ അന്നാണ് മൂത്തമകനായ റഈസിന് അപകടം സംഭവിക്കുന്നതും നട്ടെല്ല് തകര്‍ന്ന് കിടപ്പിലാവുന്നതും. ഒരു നിമിഷം അടങ്ങി വീട്ടില്‍ ഇരിക്കാത്ത യൗവ്വനത്തിന്റെ സകല പ്രസരിപ്പുമായി പറന്നു നടന്ന മകന് ശരീരത്തിന്റെ ചലനശേഷി എന്നന്നേക്കുമായി നഷ്ടപ്പെട്ടുള്ള കിടപ്പാണ് ഇത് എന്ന യാഥാര്‍ഥ്യത്തിന് മുമ്പില്‍ പകച്ചു പോയെങ്കിലും ജീവിതത്തിലെ കഠിനമായ ആദ്യാനുഭവം അല്ലായിരുന്നു ആ ഉമ്മക്കിത്. അതിനും കുറെ വര്‍ഷങ്ങള്‍ക്ക് മുമ്പാണ്; കറന്റില്ലാത്ത ഒരു രാത്രിയില്‍, എല്‍ പി സ്‌കൂളില്‍ പഠിക്കുന്ന റഈസിന് കസേരക്കയ്യില്‍ മണ്ണെണ്ണ വിളക്ക് കത്തിച്ചുവെച്ച് പാഠം പറഞ്ഞു കൊടുക്കുന്നതിനിടയില്‍ കൊച്ചുകുട്ടിയായ ഫര്‍സാന കസേരയില്‍ ഏന്തിപ്പിടിച്ചതും മണ്ണെണ്ണവിളക്ക് കുഞ്ഞിന്റെ മേലേക്ക് വീണതും!. വീഴ്ചയില്‍ മേലാകെ മറിഞ്ഞ മണ്ണെണ്ണയിലേക്ക് തീയാളിപ്പടര്‍ന്ന് ഒരു മെഴുകുപാവപോലെ കത്തിയുരുകിയ കുഞ്ഞിനെയും വാരിയെടുത്ത് ആശുപത്രിയിലേക്ക് ഓടുമ്പോള്‍ ജീവന്‍ തിരിച്ചുകിട്ടണേ എന്നൊരു പ്രാര്‍ത്ഥന മാത്രമേ ഉണ്ടായിരുന്നുള്ളൂ. മരുന്നുകളും പ്ലാസ്റ്റിക് സര്‍ജറികളും ഒക്കെയായി വര്‍ഷങ്ങളോളം നീണ്ട ചികിത്സകള്‍. ഡോക്ടര്‍മാര്‍ക്ക് പോലും പ്രതീക്ഷ ഉണ്ടായിരുന്നില്ല. 'ഇങ്ങനെ ചികിത്സയൊക്കെ ചെയ്ത് തിരിച്ചു കിട്ടിയിട്ടെന്തിനാണ്... ഓളൊരു പെണ്‍കുട്ടിയല്ലേ' എന്ന് സഹതപിച്ച ബന്ധുക്കള്‍ പോലും ഉണ്ട്. എന്നിട്ടും പ്രാര്‍ത്ഥനപോലെ കൂടെ നിന്നു. തീ തിന്നുപോയ ഒരു ശരീരത്തെ സ്‌നേഹവും പരിചരണവും കൊണ്ട് ഊതിയുണക്കി ജീവിതത്തിലേക്ക് കൈപിടിച്ചു കൊണ്ടുവന്നു.
ജീവിതമെന്ന നിസ്സാരതയെ പഠിക്കാന്‍ ഏറ്റവും വലിയ പഠശാലയാണ് ആശുപത്രികള്‍. പ്രത്യേകിച്ചും മെഡിക്കല്‍ കോളേജിലെ പൊള്ളലേറ്റവര്‍ക്കായുള്ള വാര്‍ഡ്. എത്ര സുന്ദരമായി അഴകോടെ അണിഞ്ഞൊരുങ്ങി നടന്ന ശരീരങ്ങളാണ് തീനാളങ്ങള്‍ നാക്കിത്തുടച്ച് വികൃതമായി വേദന കൊണ്ട് വാവിട്ടു നിലവിളിച്ചു കട്ടിലുകളില്‍ മരണത്തിനായി പ്രാര്‍ത്ഥിച്ചു കിടക്കുന്നത്. അബദ്ധത്തില്‍ പൊള്ളലേറ്റവര്‍, ജീവിതം അവസാനിപ്പിക്കാന്‍ സ്വയം തീക്കൊളുത്തിയവര്‍, മണ്ണെണ്ണ ഒഴിച്ചോ സ്റ്റൗ പൊട്ടിത്തെറിച്ചോ ഇല്ലാതാക്കാന്‍ നോക്കിയിട്ടും പാതി വെന്തു ബാക്കിയായവര്‍. അങ്ങനെ അപകടം അട്ടിമറിച്ചുകളഞ്ഞ ഒരുപാട് ജീവിതങ്ങളെയും അവരുടെ ഉറ്റവരെയും ആശുപത്രികളില്‍ കണ്ടും കേട്ടും ഉള്ള അനുഭവം കൊണ്ടാവാം റഈസിന്റെ അപകടവാര്‍ത്ത കേട്ടപ്പോഴും ഉമ്മയെ വീഴാതെ പിടിച്ചു നിര്‍ത്തിയത്.
പ്രത്യാശയുടെ പാഠങ്ങള്‍
14 ദിവസം അബോധാവസ്ഥയില്‍ ഐസിയു വില്‍ കിടന്നപ്പോള്‍ ഇനി ഇങ്ങോട്ടില്ലെന്ന് എല്ലാവരും അടക്കം പറഞ്ഞപ്പോഴും ജീവനോടെ തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷയോടെ ഉറച്ചു പറഞ്ഞതും കാത്തിരുന്നതും ഉമ്മ മാത്രമാണ്. അനക്കമില്ലാത്ത ശരീരമായി ആശുപത്രിയില്‍ നിന്ന് തിരിച്ചു വന്ന് ആരെയും കാണാന്‍ പോലും കൂട്ടാക്കാതെ ജീവിതവും ലോകവും മടുത്തു കിടന്ന മോനെ നോക്കി കരയാനോ സങ്കടപ്പെടാനോ അല്ല, ക്ഷമയുടെയും ധൈര്യത്തിന്റെയും പ്രതീക്ഷയുടെയും പ്രത്യാശയുടെയും പാഠങ്ങള്‍ പകര്‍ന്നു നല്‍കാനാണ് ഉമ്മ ശ്രമിച്ചത്.
'അന്ന് ഉമ്മ ഇരുന്ന് ഇങ്ങനെയൊക്കെ പറയുമ്പോള്‍, ഉമ്മാക്ക് പറഞ്ഞാല്‍ മതിയല്ലോ അനുഭവിക്കുന്നത് ഞാനല്ലേ എന്ന നിസ്സംഗതയോ പരിഹാസമോ ഒക്കെയായിരുന്നു എന്റെ ഉള്ളില്‍...പിന്നീട് കുറേക്കാലം കഴിഞ്ഞാണ് ഞാന്‍ തിരിച്ചറിയുന്നത്...എന്നെ ഇന്നത്തെ ഞാനാക്കിയതൊക്കെയും ഉമ്മാന്റെ അന്നത്തെ വാക്കുകള്‍ ആയിരുന്നു'- റഈസ് ഓര്‍ക്കുന്നു.
അപകടത്തെ തുടര്‍ന്ന് റഈസിന് സംസാരശേഷി പൂര്‍ണ്ണമായും നഷ്ടപ്പെട്ടിരുന്നു. ശബ്ദം പോലും പുറത്തുവരാത്ത ആ ഒരു വര്‍ഷത്തോളം ചുണ്ടനക്കം നോക്കി എന്താണ് പറയാന്‍ ഉദ്ദേശിക്കുന്നത് എന്ന് കൃത്യമായി മനസ്സിലാക്കുകയും കാര്യങ്ങള്‍ ചെയ്തു കൊടുക്കുകയും ചെയ്തത് ഉമ്മയാണ്. സ്വയം ഒന്ന് അനങ്ങാന്‍ പോലും കഴിയാതെ ഇനിയെന്തിന് ജീവിക്കുന്നു എന്ന മടുപ്പിലും വേദനയിലും സ്വയം ഉരുകുന്ന കാലത്താണ് റഈസ് ഫിസിയോതെറാപ്പിക്ക് വേണ്ടി കുറച്ചു ദിവസം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കിടക്കേണ്ടി വരുന്നത്. വീട്ടിലായാലും ആശുപത്രിയില്‍ ആയാലും തനിക്ക് ചുറ്റും സ്‌നേഹപരിചരണവും സാന്ത്വനവുമായി എപ്പോഴും ഉപ്പയും ഉമ്മയും കൂടപ്പിറപ്പുകളും, സന്ദര്‍ശകരായി നിത്യവും ബന്ധുക്കളും ഉണ്ടെങ്കില്‍, ഒരു മനുഷ്യന്‍ കിടപ്പിലാകുന്നതോടെ സകലരും അവഗണിക്കുകയും ഉപേക്ഷിച്ചുകളയുകയും ചെയ്യുന്ന ഭീകരമായ ഒരു അവസ്ഥ കൂടിയുണ്ടെന്ന് തിരിച്ചറിയുന്നത് മെഡിക്കല്‍ കോളേജിലെ ഫിസിയോതെറാപ്പി വാര്‍ഡില്‍ വെച്ചാണ്.
തൊട്ടടുത്ത ബെഡ്ഡില്‍ കിടക്കുന്ന ചെറുപ്പക്കാരനോടൊപ്പം നിന്ന പ്രായം ചെന്ന അമ്മ കരഞ്ഞത് നിത്യവും ആശുപത്രിയില്‍ നിന്ന് നല്‍കുന്ന മുട്ട മകന് പുഴുങ്ങിക്കൊടുക്കാനുള്ള ഒരു ഉറുപ്പിക പോലും കൈയില്‍ ഇല്ലാത്തത് കൊണ്ടായിരുന്നു. വീഴ്ചയില്‍ നട്ടെല്ല് തകര്‍ന്നതോടെ ഭാര്യ ഉപേക്ഷിച്ചു പോയ അയാള്‍ക്ക് കൂട്ട് ആ അമ്മ മാത്രം. ഇങ്ങനെ, കിടപ്പിലായിപ്പോകുന്നതോടെ ആര്‍ക്കും വേണ്ടാതായിപ്പോയ ഒരുപാട് മനുഷ്യര്‍ ഏതൊക്കെയോ വീടകങ്ങളിലോ ആശുപത്രികളിലോ നിരത്തോരത്തോ മരണം മോഹിച്ചു കിടക്കുന്നുണ്ടാകും എന്ന നടുക്കുന്ന തിരിച്ചറിവാണ് അങ്ങനെയുള്ളവര്‍ക്കായി എന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹം ഉണ്ടാക്കിയത്. ആദ്യം ഇതു പങ്കുവെച്ചത് ഉമ്മയോടും. വെളിമുക്ക് പാലിയേറ്റിവ് എന്ന കിടപ്പുരോഗികള്‍ക്ക് സാന്ത്വനമായ സ്ഥാപനം മുതല്‍ ഗ്രീന്‍ പാലിയേറ്റിവ് എന്ന പരിസ്ഥിതി- മനുഷ്യാവകാശ സംഘടന വരെയുള്ള വിവിധങ്ങളായ പ്രവര്‍ത്തനങ്ങളിലൂടെയും, വ്യക്തിപരമായി അതിലേറെ മനുഷ്യരുമായി ഇടപെട്ടും, റഈസിന്റെ ജീവിതം സാര്‍ഥകമായി മാറിയത് ഇങ്ങനെയാണ്.
സ്‌നേഹം ഒരു കൂടാണ്
തന്നിലേക്കു മാത്രം ചിന്തുന്ന; കൂടപ്പിറപ്പിനെ പോലും തിരിഞ്ഞു നോക്കാതെ അവനവനുവേണ്ടി മാത്രം ജീവിക്കുന്ന മനുഷ്യര്‍ പെരുകി വരുന്ന ഇക്കാലത്ത് രക്തബന്ധത്തിന്റെ ഏറ്റവും ഹൃദ്യമായ ഇഴയടുപ്പം കൊണ്ട് മനോഹരമാണ് റഈസിന്റെ 'ഹിദായ' എന്ന വീട്. ഉപ്പയും ഉമ്മയും കൂടപ്പിറപ്പുകളും ഈ ഒരു മനുഷ്യനിലേക്ക് സ്‌നേഹനിറവായി പെയ്തിറങ്ങുകയാണ്. കുറെ വര്‍ഷങ്ങള്‍ ഗള്‍ഫ് പ്രവാസിയായും, ഇപ്പോള്‍ തിരുപ്പൂരില്‍ ചായക്കട നടത്തിയും വീട് പോറ്റുന്ന ബാപ്പ അബ്ദുറഹ്മാന്‍ എന്ന കുടുംബസ്‌നേഹിയെ കണ്ടു വളര്‍ന്ന മക്കളോട് സ്‌നേഹിക്കാനും ചേര്‍ന്നു നില്‍ക്കാനും പ്രത്യേകം പഠിപ്പിക്കേണ്ടതില്ലല്ലോ. റഈസിന്റെ കയ്യും മെയ്യുമായി അവര്‍ കൂടെയുണ്ട്. ഇത്തിരി നിറം കുറഞ്ഞാല്‍ പോലും പെണ്ണിന് വരനെ കിട്ടാന്‍ പാടായ ഇക്കാലത്ത് കുഞ്ഞുന്നാളില്‍ തീ വിഴുങ്ങിയ പെങ്ങളെ നിറഞ്ഞ മനസ്സോടെ സ്വീകരിക്കാന്‍ മുന്നോട്ടു വന്ന റഈസിന്റെ സുഹൃത്തായിരുന്ന ഷുക്കൂറും മറ്റൊരു പെങ്ങളായ ഫൗസിയയുടെ ഭര്‍ത്താവ് ഫറൂഖും ഈ സ്‌നേഹക്കൂട്ടിലെ ഇഷ്ടങ്ങളോട് ചേര്‍ന്നു നില്‍ക്കുന്നു.
'ഹിദായ'യിലേക്ക് കടന്നു ചെല്ലുമ്പോള്‍ കുളിച്ചു കുട്ടപ്പനായി അത്തറ് മണത്തോടെ റഈസ് കിടക്കുന്നത് കാണുന്ന ഒരാള്‍ക്കും ഇത് കിടപ്പിലായ ഒരാളാണ് എന്നു തോന്നുകയില്ല. അത്രയും വെടിപ്പിലാണ് ഈ മുറിയും ആളും. സന്ദര്‍ശകര്‍ ഇല്ലാത്ത സമയങ്ങളില്‍ 'കാക്കു'വിന്റെ മേല് കയറി മറിഞ്ഞു കളിക്കാന്‍ മരുമക്കള്‍ ഉണ്ടാകും. 'കമ്പ്യൂട്ടറും മൊബൈലുമൊക്കെ എനിക്ക് തന്നെ കൈകാര്യം ചെയ്യാന്‍ പറ്റുന്ന സംവിധാനങ്ങള്‍ ഇപ്പോള്‍ ഇല്ലാതെയല്ല. പക്ഷെ 'ഉമ്മാ' എന്നൊന്ന് വിളിച്ചാല്‍ കിട്ടുന്ന ഒരു കംഫര്‍ട്ട് എനിക്ക് കിട്ടുംന്ന് തോന്നുന്നില്ല'.
ശരിയാണ് വിളിച്ചാല്‍ വിളിപ്പുറത്തുള്ള ഈ ഉമ്മ റഈസിന്റെ മനസ്സറിഞ്ഞ് എല്ലാം ചെയ്തു കൊടുക്കുക മാത്രമല്ല, ഏതു കുഴഞ്ഞ പ്രശ്‌നങ്ങളിലും അഭിപ്രായം പറയാനും തീരുമാനമെടുക്കാനും കൂടെയുണ്ടാവാറുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ദൂരദര്‍ശനുവേണ്ടി റഈസിനെ കുറിച്ച് ഒരു ഡോക്യുമെന്ററി ചെയ്തപ്പോള്‍ പരിചയപ്പെട്ട കുമാരേട്ടന്‍ പറഞ്ഞൊരു അനുഭവമുണ്ട്. തെങ്ങില്‍ നിന്ന് വീണ് കിടപ്പിലായ കുമാരേട്ടന്‍ മെഡിക്കല്‍ കോളേജില്‍ റഈസിന്റെ വാര്‍ഡില്‍ അടുത്ത കട്ടിലിലാണ്. നിത്യവും പലവട്ടം കട്ടന്‍ചായ കുടിച്ചു ശീലമുള്ള കുമാരേട്ടന് ചൂടുവെള്ളം കിട്ടാന്‍ പോലും വഴിയില്ലാതെ എടങ്ങേറായി ഇരിക്കുമ്പോള്‍ റഈസിന്റെ ആവശ്യത്തിന് കൊണ്ടുവന്ന ഫ്‌ളാസ്‌ക് ഉപകരിച്ചത് കുമാരേട്ടനാണ്. എന്ന് മാത്രമല്ല, ആശുപത്രിയില്‍ നിന്ന് തിരികെ പോകുമ്പോള്‍ ആ ഫ്‌ളാസ്‌ക് കുമാരേട്ടന് സമ്മാനിച്ചാണ് ഉമ്മ മടങ്ങിയത്. അന്ന് മുതലുള്ള ആ ബന്ധവും സൗഹൃദസന്ദര്‍ശനവും രണ്ട് കുടുംബാംഗങ്ങള്‍ക്കിടയിലും ഇന്നും തുടരുന്നു.
നന്‍മയുടെ വെളിച്ചം
കഴിഞ്ഞ മഴക്കാലത്ത് വയനാട്ടില്‍, പ്ലാസ്റ്റിക് ഷീറ്റു കൊണ്ടുണ്ടാക്കിയ പൊളിഞ്ഞുവീഴാറായ കൂരയില്‍ താമസിക്കുന്ന ചെറുതായി മാനസികാസ്വാസ്ഥ്യമുള്ള വയോധികയെ മാറ്റിപ്പാര്‍പ്പിക്കാനുള്ള വഴി ആലോചിക്കവേ 'നമുക്കിങ്ങോട്ട് നമ്മളെ വീട്ടിലേക്ക് കൊണ്ടുവരാം' എന്ന് രണ്ടാമതൊന്നാലോചിക്കാതെ ഉമ്മാക്ക് പറയാന്‍ സാധിച്ചതും സഹജീവിസ്‌നേഹമെന്ന ബാധ്യതയെ കുറിച്ചുള്ള തിരിച്ചറിവ് കൊണ്ടു തന്നെ. മക്കളോടുള്ള സ്‌നേഹവും കരുതലും സര്‍വ്വ ജീവജാലങ്ങളിലും മാതൃഭാവമായി അന്തര്‍ലീനമെങ്കിലും ഭൂമിയുടെ തന്നെ ഉടമയായി മാറിയ മനുഷ്യന് മാത്രമുള്ള ചില ഉത്തരവാദിത്തങ്ങളുണ്ട്. സഹജീവികളോടും പ്രകൃതിയോടും സകല പ്രാണികളോടും ഉള്ള സ്‌നേഹവും കാരുണ്യവും ധര്‍മ്മവുമെന്തെന്ന് പകര്‍ന്നു നല്‍കി മനുഷ്യനെ മനുഷ്യനാക്കി വാര്‍ത്തെടുക്കുക എന്ന ദൗത്യം. ലോകം വെട്ടിപ്പിടിക്കാനുള്ള മത്സരയോട്ടത്തിലേക്ക് മക്കളെ തള്ളിവിടാനുള്ള തിടുക്കത്തില്‍ ബഹുഭൂരിപക്ഷം മാതാപിതാക്കളും അതൊക്കെ മറന്നു പോയതിന്റെ ദുരന്തം കൂടിയാണല്ലോ ഇന്ന് ലോകം അനുഭവിക്കുന്നത്.
ഇവിടെയാണ് കൈവിരലുകള്‍ക്കിടയിലെ വിടവുകള്‍ പോലും ആലംബമറ്റവനെ ചേര്‍ത്തു പിടിക്കാന്‍ വേണ്ടിയാണ് എന്നൊരുമ്മ മകനോട് പറഞ്ഞു കൊടുക്കുന്നത്. ആ വെളിച്ചത്തില്‍ മക്കളെ നടത്തുന്നത്. ഒരുപാട് മനുഷ്യര്‍ക്ക് മേല്‍ അതൊക്കെയും നന്മയായി പെയ്യുന്നത്. ഒരു കുഞ്ഞിനെപ്പോലെ മകനെ പരിചരിച്ചു കൊണ്ട്, എല്ലാറ്റിനും കരുത്തായി ഒപ്പം നിന്നുകൊണ്ട്, നിത്യവും എത്തുന്ന ഒരുപാട് സന്ദര്‍ശകര്‍ക്ക് നിറഞ്ഞ സന്തോഷത്തോടെ വെച്ചു വിളമ്പിക്കൊണ്ട്. ഇങ്ങനെ ഒരു സ്ത്രീ നമ്മുടെ ഇടയിലുണ്ട്. എവിടെയും അടയാളപ്പെടുത്തപ്പെടാതെ പോകുന്ന ഇങ്ങനെയുള്ള മാതൃകാ ജീവിതങ്ങളെ കൂടി ഓര്‍ക്കാനുള്ളതാകണമല്ലോ വനിതാദിനം.
പരസ്പരം പോരാടിച്ചും ചോരപ്പുഴ ഒഴുക്കിയും സ്വാര്‍ത്ഥത കൊണ്ട് അപരനെ തിരിഞ്ഞു നോക്കാതെയും പിറന്ന മണ്ണില്‍ നിന്ന് പലായനം ചെയ്യിച്ചും വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും കരിമ്പുകയില്‍ ലോകം ഇരുണ്ടുകെട്ടുപോകുമ്പോള്‍ നന്മയുടെ തിരിവെട്ടമായി മണ്ണിനും മനുഷ്യര്‍ക്കും വേണ്ടിയുള്ള സമരമുഖങ്ങളില്‍ പോലും ഇപ്പോള്‍ ജ്വലിച്ചു നില്‍ക്കുന്നത് ഏറെയും പെണ്‍മുഖങ്ങളാണ്. നോവും വേവും തിരിച്ചറിയാനും സാന്ത്വനമായി പൊതിഞ്ഞു നില്‍ക്കാനും പെണ്ണിനോളം കെല്‍പുള്ളവര്‍ ആരാണ്?. റഈസിന്റെ ഉമ്മയെപ്പോലെ നന്മയുടെ വെളിച്ചമാവാന്‍ കഴിയുന്ന വനിതകളില്‍ തന്നെയാണ് ലോകത്തിന്റെ പ്രതീക്ഷ. അപ്പോഴാണ് സ്വര്‍ഗ്ഗം പോലും മാതാവിന്റെ കാലടിക്ക് കീഴിലായിപ്പോകുന്നതും, മാതൃത്വവും സ്ത്രീത്വവും അതിലേറെ ഔന്നത്യം നേടുന്നതും.