Asianet News MalayalamAsianet News Malayalam

ഹബീബയുടെ കറമ്പന്‍ കാമുകന്‍

അത് എനിക്ക് മനസിലാക്കി തന്നതും അവളായിരുന്നു. ലണ്ടനില്‍ ഒരു പ്രോജെക്ടിനായി ഒരു വര്‍ഷത്തോളം താമസിച്ചപ്പോള്‍ ഉള്ള എന്റെ കൂട്ടുകാരി ആയിരുന്നു ഹബീബ. ഞാന്‍ ആദ്യം താമസിച്ച ഹോട്ടലിലെ റിസെപ്ഷനിസ്‌റ്

nazeer hussain kizhakkedath column
Author
First Published Apr 4, 2017, 6:05 AM IST

nazeer hussain kizhakkedath column

ഇന്ത്യയില്‍ കറുത്ത വര്‍ഗക്കാര്‍ക്കു നേരെ അക്രമം നടക്കുന്നു എന്ന് കേള്‍ക്കുമ്പോള്‍ എന്റെ മനസ്സില്‍ ഓര്‍മ വരുന്നത് ഹബീബയാണ്.

ഹബീബ വെളുത്തു സുന്ദരിയായിരുന്നു. ഈ പറഞ്ഞ വാചകത്തില്‍ ഒരു കുഴപ്പമുണ്ട്,

അത് എനിക്ക് മനസിലാക്കി തന്നതും അവളായിരുന്നു. ലണ്ടനില്‍ ഒരു പ്രോജെക്ടിനായി ഒരു വര്‍ഷത്തോളം താമസിച്ചപ്പോള്‍ ഉള്ള എന്റെ കൂട്ടുകാരി ആയിരുന്നു ഹബീബ. ഞാന്‍ ആദ്യം താമസിച്ച ഹോട്ടലിലെ റിസെപ്ഷനിസ്‌റ്. ആദ്യമായി ലണ്ടനില്‍ എത്തിയ എനിക്ക് അവിടുള്ള സബ്‌വേ ആയ 'ട്യൂബില്‍' യാത്ര ചെയ്യാനും, താമസിക്കാന്‍ ഒരു വീട് കണ്ടു പിടിക്കാനും അവള്‍ സഹായിച്ചു.

വാരാന്ത്യങ്ങളില്‍ പോകേണ്ട ക്ലബ്ബുകള്‍ ഏതൊക്കെയാണെന്നും പിക്കാഡ്ഡലി സര്‍ക്കസ് എന്ന ലണ്ടനിലെ ടൈം സ്‌ക്വയറില്‍ ഏതൊക്കെ പറ്റിക്കലുകള്‍ ആണ് ഒറ്റയ്ക്ക് പോകുന്ന ആണുങ്ങളെ കാത്തിരിക്കുന്നത് എന്നെല്ലാം അവള്‍ പറഞ്ഞു തന്നു. പലപ്പോഴും എന്നെ സഹായിക്കാന്‍ എന്റെ കൂടെ വരികയും ചെയ്തു.

ട്യൂണിഷ്യയില്‍ ജനിച്ചു, ഫ്രഞ്ച് പൗരത്വം എടുത്ത ഹബീബ എപ്പോഴും ഈ രണ്ടു രാജ്യങ്ങളെ കുറിച്ച് വാ തോരാതെ സംസാരിച്ചു കൊണ്ടിരുന്നു. അവളും ഒരു കൂട്ടുകാരിയും കൂടി ഒരു അപാര്‍ട്‌മെന്റ് ഷെയര്‍ ചെയ്തു താമസിക്കുകയായിരുന്നു. കൂടുതല്‍ അടുത്ത സുഹൃത്തുക്കള്‍ ആയ ഒരു ദിവസം അവള്‍ എന്നെ ഒരു ഫോട്ടോ കാണിച്ചു.

ഹബീബയും ഒരാളും കൂടി ബീച്ചില്‍ നില്‍ക്കുന്ന ഫോട്ടോ ആയിരുന്നു അത്. ഒരു ബിക്കിനി ഇട്ടു നില്‍ക്കുന്ന ഹബീബ വെളുത്തു അതി സുന്ദരി ആയിരുന്നു. അടുത്ത് നില്‍ക്കുന്നത് നേരെ വിപരീതമായി കറിച്ചട്ടിയുടെ അടിഭാഗം പോലെ കറുത്ത ഒരാള്‍. നല്ല ഉയരവും മസിലും എല്ലാം ഉള്ള, നല്ല വെളുത്ത പല്ലുകള്‍ കാട്ടി സുന്ദരമായി ചിരിച്ചു കൊണ്ട് ഹബീബയുടെ തോളില്‍ കയ്യിട്ടു നില്‍ക്കുന്ന ചിത്രം.

'ഇതെന്റെ ബോയ് ഫ്രണ്ട് ആണ് കെവിന്‍.' അവള്‍ പറഞ്ഞു.

'ഈ കറുമ്പനോ?' ഞാന്‍ അത്ഭുതത്തോടെ ചോദിച്ചു.

'നീ ഇത്ര വംശീയ വാദി ആണോടാ?' ഹബീബ ചൂടായി.

നാട്ടില്‍ നിന്ന് അധികം നാള്‍ പുറത്തു നിന്നിട്ടില്ലാത്ത എനിക്ക് എന്റെ ചോദ്യം ഒരു വംശീയവാദം ആയെന്ന് അന്ന് മനസിലായില്ല. നമ്മുടെ നാട്ടില്‍ വെളുത്ത പെണ്‍കുട്ടികള്‍ക്ക് കറുത്ത കാമുകന്മാരെ അധികം കണ്ടിട്ടില്ല. വെളുത്ത ആണുങ്ങള്‍ കറുത്ത പെണ്ണുങ്ങളെ കല്യാണം കഴിക്കുന്നത് കണ്ടിട്ടേ ഇല്ല. ഇത്ര മാത്രം കറുത്ത നായകന്മാരുള്ള തമിഴ് സിനിമയില്‍ മരുന്നിനു ഒരു രാധികയെ മാത്രം ആണ് കുറച്ചെങ്കിലും കറുത്ത നായികയായി കണ്ടിട്ടുള്ളത്, ബാക്കി എല്ലാവരും തൊലി വെളുത്ത മലയാളികളോ ഉത്തരേന്ത്യാക്കാരോ ആണ്.

'ഇവന്‍ കെനിയയില്‍ നിന്ന് പാരിസില്‍ കുടിയേറിയതാണ്. ഇപ്പോള്‍ പാരിസില്‍ പോലീസുകാരന്‍ ആണ്. ഇവനെ ഞാന്‍ ഒരിക്കല്‍ പരിചയപ്പെടുത്തി തരാം'

നീ ഇവന്റെ തൊലി നിറം മാത്രം കാണുന്നതെന്താണ്.

 

അന്ന് താമസസ്ഥലത്ത് തിരിച്ചെത്തി ഞാന്‍ കുറെ ആലോചിച്ചു. ശരിക്കും അവള്‍ പറയുന്നത് കാര്യമാണ്, പക്ഷെ വെളുത്ത ഒരു പെണ്‍കുട്ടി ഇത്ര കറുത്ത ആളുടെ കാമുകി ആയി നില്‍ക്കുന്നത് അന്നത്തെ എന്റെ ഇന്ത്യന്‍ മനസിന് മുഴുവന്‍ ആയി ഉള്‍കൊള്ളാന്‍ ആയില്ല എന്നുള്ളതാണ് സത്യം.

കുറെ നാള്‍ കഴിഞ്ഞു ലണ്ടനിലെ ഒരു കാപ്പിക്കടയില്‍ വച്ചാണ് ഹബീബ അവനെ നേരിട്ട് പരിചയപ്പെടുത്തുന്നത്. ഫോട്ടോയില്‍ കണ്ട പോലെ തന്നെ സുന്ദരമായ ചിരിയും ആയി ചെറുപ്പക്കാരന്‍. കൈ മുറുക്കെ പിടിച്ചു ഒരു ഹാന്‍ഡ് ഷേക്ക്. പുള്ളി ഫ്രഞ്ച് ആണ് പ്രധാനമായി സംസാരിക്കുന്നത്. മുറി ഇംഗ്ലീഷില്‍ ആണ് ഞങ്ങള്‍ സംസാരിച്ചത്. ഹബീബ അവന്റെ കൈ പിടിച്ചു കൊണ്ട് അടുത്തിരുന്നു.

'ഞാന്‍ ഇന്ത്യയില്‍ നിന്നാണ്' ഞാന്‍ പറഞ്ഞു തുടങ്ങി.

'എനിക്കറിയാം, ഹബീബ പറഞ്ഞിരുന്നു, ഞങ്ങളുടെ നാട്ടില്‍ കെനിയയിലും കുറെ ഇന്ത്യക്കാരുണ്ട്. വര്‍ഷങ്ങള്‍ക്കു മുന്‍പ് ബ്രിട്ടീഷുകാര്‍ റെയില്‍വേ പണിക്കു കൊണ്ട് വന്നവരുടെ പിന്‍തലമുറക്കാര്‍.

ഇപ്പോള്‍ കെനിയയിലെ പണക്കാരായ ബിസിനെസ്സുകാരെല്ലാം ഗുജറാത്തികള്‍ ആണ്. നിങ്ങള്‍ ഗുജറാത്തി ആണോ?'

'ഇല്ല ഞാന്‍ കേരളം എന്ന തെക്കന്‍ സംസ്ഥാനത്തു നിന്നാണ്. ' 'എനിക്കറിയാം, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും തിരഞ്ഞെടുപ്പും ആയി ബന്ധപെട്ടു ഞാന്‍ കേട്ടിട്ടുണ്ട്. ഞാന്‍ പൊളിറ്റിക്കല്‍ സയന്‍സ് മാസ്‌റ്റേഴ്‌സ് ചെയ്തതാണ്. '

അങ്ങിനെ തുടങ്ങിയ ആ സംസാരം മണിക്കൂറുകളോളം നീണ്ടു. രാഷ്ട്രീയം, ലോക സിനിമ, സോഷ്യല്‍ സൈക്കോളജി തുടങ്ങി ഖലീല്‍ ജിബ്രാന്‍ വരെ നീണ്ട അന്ന് രാത്രിയോടെ ഞാന്‍ കെവിന്റെ ഒരു ആരാധകന്‍ ആയി എന്നതാണ് സത്യം. അത്ര ആഴവും പരപ്പും ഉള്ള അറിവ്. അവന്റെ നിറം എന്റെ മനസിലേക്ക് വന്നതേ ഇല്ല. ഹബീബയുടെ സെലെക്ഷന്‍ വളരെ നന്നായി എന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു. ദക്ഷിണ ആഫ്രിക്കയില്‍ താമസിക്കുന്ന പന്ത്രണ്ടു ലക്ഷത്തോളം വരുന്ന ഇന്ത്യക്കാരെ പറ്റിയും, ഫിജിയില്‍ ഇന്ത്യക്കാരന്‍ പ്രധാനമന്ത്രി ആയതിനെ കുറിച്ചും മറ്റും വളരെ വിശദമായി കെവിന്‍ സംസാരിച്ചു.

പോകുന്നതിനു മുന്‍പ് കെവിന്‍ പറഞ്ഞു. 'നീ മുസ്ലിമല്ലേ, ഹബീബയും മുസ്ലിം ആണ്.

അവളുടെ ടുണീഷ്യയില്‍ ഉള്ള ബാപ്പയും ഉമ്മയും ഈ ബന്ധത്തിന് എതിരാണ്. അവര്‍ക്കു എന്റെ നിറവും വംശവും ആണ് പ്രശ്‌നം. നീ അവരോടു സംസാരിച്ചു എങ്ങിനെ എങ്കിലും സമ്മതിപ്പിക്കാന്‍ നോക്കാമോ?'

ശരി എന്ന് പറഞ്ഞു ഇറങ്ങിയ ഞാന്‍ ജോലിത്തിരക്കില്‍ അക്കാര്യം മറന്നു. കുറച്ചു മാസങ്ങള്‍ക്കു ശേഷം ലണ്ടനിലെ ജോലി കഴിഞ്ഞു ന്യൂ യോര്‍ക്കിലേക്കു തിരിച്ചു പോവുകയും ചെയ്തു.

ഒരു വര്‍ഷത്തിന് ശേഷം ആണ് ഞാന്‍ വേറെ ഒരു പ്രോജക്ടിന് വേണ്ടി ലണ്ടനില്‍ വീണ്ടും എത്തുന്നത്. വന്ന ഉടനെ ഹബീബയെ വിളിച്ചു. താമസ സ്ഥലം ശരിയാക്കാം എന്ന് അവള്‍ പറഞ്ഞു. അപ്പോഴേക്കും നഗരത്തിനു പുറത്തേക്കു അവള്‍ താമസം മാറിയിരുന്നു. ഒരു ദിവസം വൈകുന്നേരം ആണ് അവളുടെ വീട്ടില്‍ ഞാന്‍ പോകുന്നത്.

കോളിംഗ് ബെല്‍ അടിച്ചു കാത്തു നിന്ന എന്റെ മുന്‍പിലേക്ക് ഒരു തവിട്ടു നിറമുള്ള പെണ്‍കുട്ടി ഇറങ്ങി വന്നു.

അത് ഹബീബ തന്നെ ആണെന്ന് കണ്ടു പിടിക്കാന്‍ ഞാന്‍ കുറച്ചു ബുദ്ധിമുട്ടി. നല്ല വെളുത്തിരുന്ന ഇവള്‍ക്കിതു എന്ത് പറ്റി എന്നാണ് ഞാന്‍ അത്ഭുതപ്പെട്ടു. വല്ല ത്വക് രോഗവും പിടിച്ചോ എന്നായിരുന്നു എന്റെ മനസില്‍ ആദ്യം വന്ന സംശയം.

'നീ പേടിക്കണ്ട, ഞാന്‍ എന്റെ തൊലിയുടെ നിറം മാറ്റി, പെര്‍മനെന്റ് ടാനിങ് ചെയ്തു.' അവള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു. അവളുടെ വിരലില്‍ ഒരു എന്‍ഗേജ്‌മെന്റ് മോതിരം ഞാന്‍ കണ്ടു.

പുറകെ കെവിന്‍ വന്നു. 

'അവളോട് ഞാന്‍ പറഞ്ഞതാണ് വേണ്ടെന്ന്. പിന്നെ അവള്‍ക്കു ഇഷ്ട്ടം കറുത്ത നിറമുള്ള തൊലിയോടാണ്.

ഓരോരുത്തരുടെ സ്വകാര്യ കാര്യം ആണല്ലോ. ഞങ്ങള്‍ അടുത്ത മാര്‍ച്ചില്‍ കല്യാണം കഴിക്കുകയാണ്. നീ വരണം.'

ഞാന്‍ രണ്ടു പേരെയും കെട്ടിപിടിച്ചു. വെളുപ്പും കറുപ്പും വെറും നിറങ്ങള്‍ ആണെന്ന് എന്നെ മനസിലാക്കി തന്ന എന്റെ കൂട്ടുകാര്‍.

തിരിച്ചു പോകുന്ന ട്രെയിനില്‍ ഫെയര്‍ ആന്‍ഡ് ലവ്‌ലിയുടെ ഒരു പരസ്യം ഉണ്ടായിരുന്നു. അത് കണ്ടപ്പോള്‍ എന്റെ മുഖത്ത് ഒരു ചിരി പടര്‍ന്നു. കറുത്തവരെ വെളുപ്പിക്കണോ ? കറുപ്പും വെളുപ്പും വെറും നിറങ്ങള്‍ മാത്രമല്ലെ?
 

Follow Us:
Download App:
  • android
  • ios