'അണ്ണാ, അണ്ണന്‍, എനിക്ക് പണി തന്നതാണല്ലേ!'
നീ എവിടെയാണ്'. എന്നോ കണ്ടുമുട്ടി എവിടെയോ നഷ്ടപ്പെട്ട പ്രിയപ്പെട്ടവരുടെ ഓര്‍മ്മയ്ക്കായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഒരുക്കുന്ന പംക്തി.
ചെന്നൈ യാത്രയ്ക്കിടയില്‍ കണ്ട ടാക്‌സി ഡ്രൈവര്‍. രസകരമായ ജീവിതാനുഭവം.
എന്നാല്‍ ഞാന്‍ കണ്ടത് ലോഡ്ജിനു മുന്നില്‍, ചെന്നൈ മെട്രോയുടെ തൂണുകളിലൊന്നില്‍ ചാരി, അടുത്തുള്ള ബേക്കറിയില്‍നിന്ന് വാങ്ങിയ കുറച്ച് പലഹാരങ്ങളും കയ്യില്‍പിടിച്ച്, അയാള്‍ വരുന്നതും കാത്ത് നില്‍ക്കുന്ന എന്നെയാണ്. ഞാന്‍ തേടുന്നതും ആ എന്നെയാണ്.
നിതിന്‍ ജോസഫ് എഴുതുന്നു
ഇതിപ്പോ നാലാമത്തെ പ്രാവശ്യമാണ് പ്രകാശണ്ണന്‍ ഇതേ ചോദ്യം ആവര്‍ത്തിക്കുന്നത്. മുമ്പ് മൂന്ന് തവണ കേട്ടപ്പോഴും ദേഷ്യമാണ് വന്നത്. അല്ലെങ്കില്‍ത്തന്നെ കോട്ടയത്തു നിന്നും ചെന്നൈയില്‍, അതും ഒറ്റദിവസത്തെ സന്ദര്‍ശനത്തിന് ചെന്ന എന്നോട് ഇങ്ങേര്‍ക്ക് എന്തിനാ ഇത്ര സ്‌നേഹം. 'എന്റെ പേഴ്‌സിലെ കാശ് കണ്ട് വെള്ളമിറക്കണ്ട അണ്ണാച്ചീ, ഇത് കമ്പനി വകയാ'. ആദ്യമൊക്കെ കേട്ടപ്പോ ഇത്രയും പറഞ്ഞത് മനസ്സിലാണ്.
അതുമല്ല, വണ്ടിക്കാരെ നമ്പുന്ന പരിപാടിയൊക്കെ ഞാന്‍ ഇന്ന് രാവിലെ കൃത്യം ഒമ്പതര മണിക്ക് കോയമ്പേട് ബസ് സ്റ്റാന്‍ഡില്‍നിന്ന് പുറത്തിറങ്ങുന്നതു വരെയേ ഉണ്ടായിരുന്നുള്ളൂ. രാവിലെ ഇതുപോലെ സൂപ്പറായി ചിരിച്ചോണ്ട് വന്നാണ് ഒരുത്തന്‍ 'ആട്ടോ വേണുമാ സാര്‍', 'റൂം വേണുമാ സാര്‍' എന്നൊക്കെ ചോദിച്ച് സഹായിച്ചത്. ഒടുക്കം തൊട്ടടുത്തുള്ള അസ്സലൊരു ലോഡ്ജില്‍ കൊണ്ടുപോയി റൂമും എടുപ്പിച്ച് കയ്യില്‍ നിന്ന് 250 രൂപയും പിടുങ്ങി ആ മഹാമനസ്‌കന്‍ മുങ്ങി. പോകുന്നതിനു മുന്‍പ് ലോഡ്ജില്‍നിന്ന് 100 രൂപ കമ്മീഷന്‍ വേറെയും.
ചിലന്തിപരിപാലന കേന്ദ്രമായി പരിണമിച്ച ലിഫ്റ്റും, മൂന്നുവട്ടം തിരിച്ചിട്ട് മണ്ടക്കൊരു കൊട്ടും കൊടുത്താല്‍മാത്രം തുറക്കുന്ന തുരുമ്പില്‍ പൊതിഞ്ഞ താഴും കടന്ന് ചെന്നത് ചീമുട്ടയുടെ മണമുള്ള മുറിയിലേക്ക്. കിണറ്റില്‍ നിന്ന് പഴഞ്ചന്‍ തൊട്ടികൊണ്ട് വെള്ളം കോരുമ്പോഴും, ഫാനിന്റെ സ്വിച്ചിടുമ്പോഴും വരുന്നത് ഒരേപോലെ മനോഹരമായ ശബ്ദം. ഉള്ളിലുള്ള വിശപ്പ് കെട്ടതുകൊണ്ട് കയ്യിലുള്ള ബിസ്‌കറ്റ് ചവട്ടുകൊട്ടക്ക് സമ്മാനിച്ചു. ആകെ മൊത്തത്തില്‍ കലി പിടിച്ചാണ് ടാക്‌സി വിളിച്ചതും ഇതിന്റകത്തോട്ട് വലിഞ്ഞുകേറിയതും.
പന്ത്രണ്ടു മണിക്ക് ചെല്ലേണ്ട കെ.കെ നഗറില്‍ പതിനൊന്നിനേ എത്തി, വായുംപൊളിച്ച് നോക്കി നിന്നപ്പോ കെട്ടുപോയ വിശപ്പ് പിന്നേം സട കുടഞ്ഞു. അതിന്റെ ഇടക്ക്, ചെന്ന സ്ഥലത്തെ പഴഞ്ചന്‍ലിഫ്റ്റ് വലിച്ചടച്ചില്ല എന്നും പറഞ്ഞ് ഏതോ ഒരു കാര്‍ന്നോര്‍ടെ വായില്‍നിന്ന് തെറി. നെഞ്ചും വിരിച്ചുനിന്ന് അതങ്ങ് കേട്ടു. തെറി കേട്ടു പേടിച്ച വിശപ്പ് പിന്നേം മുങ്ങി. ഒടുക്കം അരമണിക്കൂര്‍ നേരത്തെ കാത്തിരിപ്പും ഒന്നരമണിക്കൂര്‍ നേരത്തെ പടവെട്ടലും കഴിഞ്ഞ് റോഡിലേക്കിറങ്ങിയപ്പോ 'വന്തിട്ടീങ്കളാ സാര്‍' എന്നും ചോദിച്ചോണ്ട് പ്രകാശണ്ണന്റെ റീഎന്‍ട്രി.
ഇത്രേം നേരമായിട്ടും ഇയാള് പോയില്ലേ? എന്തായാലും വേറെ ടാക്‌സി നോക്കാതെ അതിനകത്തോട്ടു തന്നെ കേറി. അന്നേരമാണ് ആദ്യമായിട്ട് ആ ചോദ്യമെത്തിയത്, 'നീങ്കെ സാപ്പിട്ടീങ്കളാ സാര്‍'. ഇന്നലെ ഉച്ച കഴിഞ്ഞിട്ട് ഇതുവരെ ആകെ കഴിച്ചത് രണ്ട് പാരസെറ്റമോള്‍ ആണ് അണ്ണാച്ചീ എന്ന് പറയണമെന്ന് തോന്നി, ഒന്നും പറഞ്ഞില്ല. ചെന്നൈ മെയില്‍ ചതിച്ചതും ലോഡ്ജിന്റെ മനോഹാരിതയും ഇങ്ങേരോട് പറഞ്ഞിട്ട് എന്തു കാര്യം.
, 'കേരളാ പൊലീസും തമിഴ്‌നാട് പൊലീസും തമ്മില്‍ 80 രൂപേടെ വ്യത്യാസമേ ഉള്ളൂ സാര്‍.'
തിരിച്ച് ചീമുട്ടേടെ മണമുള്ള റൂമില്‍ ചെന്ന് ഫോണ്‍ കുത്തിയിട്ടു. വല്ലതും കഴിക്കാമെന്ന് കരുതി പുറത്തിറങ്ങിയപ്പോ രണ്ടാമത് കാണേണ്ട ആളിന്റെ കോള്‍, വൈകിട്ട് തിരക്കുണ്ട്, പെട്ടെന്ന് വരാമോയെന്ന്. ഫോണും വലിച്ചൂരി പേഴ്‌സും പോക്കറ്റില്‍ കുത്തിക്കേറ്റി വീണ്ടുമിറങ്ങി. അപ്പഴും അയാളും ആ വണ്ടിയും അയാളുടെ മുഖത്തെ ചിരിയും മുന്‍പത്തേതുപോലെ അവിടെയുണ്ട്. പോകേണ്ടത് മൈലാപൂരിലെ ഏതോ ഒരു സ്ട്രീറ്റില്‍. അഡ്രസും പറഞ്ഞോണ്ട് ഡോര്‍ തുറന്നു കയറി. അന്നേരമാണ് അങ്ങേരുടെ ചോദ്യം, 'നീങ്കെ സാപ്പിട്ടീങ്കളാ സാര്‍'.
'പെട്ടെന്ന് പോണം അണ്ണാ, ലേറ്റ് ആയി എന്നു പറഞ്ഞപ്പോ പിന്നെ പുള്ളിക്കാരന്‍ ടോപിക് വിട്ട് ടോപ്ഗിയറിട്ടു. പറഞ്ഞ സ്ഥലത്ത്, കൃത്യം 3 മിനിറ്റ് മുന്‍പേ എത്തിച്ചു. ഇത്തവണ അങ്ങേരോട് 'വെയ്റ്റ് ചെയ്യ് അണ്ണാ' എന്ന് പറഞ്ഞിട്ടാണ് ഇറങ്ങിയത്. ചെന്നപ്പോ എനിക്കു മുന്‍പേ ഇന്റര്‍വ്യൂ ചെയ്യാന്‍ മൂന്നാലു ചാനലുകാര്‍ വാതിലിനു മുന്നില്‍ ക്യൂ. ഒടുക്കം നറുക്ക് വീണപ്പോ മുന്‍പ് ഇറങ്ങിപ്പോയ ഒരുത്തി വീണ്ടും കേറി വന്നു. എന്റെ വിശപ്പിനെക്കാളും ദാഹത്തെക്കാളും അവള്‍ക്ക് വലുത് രണ്ട് സെല്‍ഫിയായിരുന്നു. കടിച്ചുപിടിച്ച പല്ല് ഒരെണ്ണം പോലും പൊട്ടാഞ്ഞത് സുകൃതം.
ആ കച്ചേരീം പാട്ടുകുര്‍ബാനേം കഴിഞ്ഞ് വന്നപ്പോ ഡോര്‍ തുറന്ന പ്രകാശണ്ണന്‍ മൂന്നാം വട്ടവും ചോദിച്ചു, 'നീങ്കെ സാപ്പിട്ടീങ്കളാ സാര്‍'. ഇപ്പോഴത്തെ ആവശ്യം അതൊന്നുമല്ല. എത്രയും പെട്ടെന്ന് കോയമ്പേട് ചെന്ന് ബസ്സിന് ടിക്കറ്റ് ബുക്ക് ചെയ്യണം. മറുപടി കൊടുക്കാതെ കേറി സീറ്റ് കുറച്ചുകൂടി താഴ്ത്തി കണ്ണുമടച്ചിരുന്നു. ഒന്നര ദിവസത്തെ വിശപ്പ് ഇത്ര ഭീകരമാകുമെന്ന് വിചാരിച്ചില്ല. രാവിലെ കളഞ്ഞ ബിസ്‌കറ്റിന്റെ ആത്മാവ് എന്നെ കളിയാക്കി ചിരിക്കുന്നുണ്ടാവാം. ഒടുക്കം പോയി ടിക്കറ്റെടുത്ത് തിരിച്ചു റൂമിലേക്ക്. ബസ്സിന് ഇനിയും 3 മണിക്കൂര്‍ ബാക്കി.
അപ്പഴായിരുന്നു നാലാമത്തെ തവണയും അതേ ചോദ്യം വന്നത്, 'നീങ്കെ സാപ്പിട്ടീങ്കളാ സാര്‍'. ഇത്തവണ എന്തുകൊണ്ടോ, ദേഷ്യത്തിനു പകരം ചിരിയാണ് വന്നത്. 'ഇല്ലണ്ണാ, കഴിച്ചില്ല, കഴിക്കണം. ആദ്യം റൂമില്‍ പോയി കുളിച്ചിട്ട് ബാഗുമെടുത്ത് ഇറങ്ങാം. അത് കഴിഞ്ഞാവാം ഭക്ഷണം.' ഇത്തവണ എന്നോട് സംസാരിക്കാനുള്ള ധൈര്യം കിട്ടിയതിന്റെ സന്തോഷം അണ്ണന്റെ മുഖത്ത് കാണാം.
'നീങ്കെ പത്രിക്കക്കാരന്‍ (മാധ്യമപ്രവര്‍ത്തകന്‍) താനാ? അന്ത നടികര്‍ ദിലീപ് ഉണ്മയിലേ അപ്പടി സെഞ്ചതാ സാര്‍?' അല്ലെങ്കിലും മലയാളിയോട് ചോദിക്കാന്‍ ഇതിലും മികച്ച ചോദ്യം വേറെയേതുണ്ട്. ഞാന്‍ എന്റെ അറിവും അനുമാനങ്ങളുമെല്ലാം ലോ പോയിന്റ് കണക്കെ നിരത്തി മൂപ്പരെ ഒന്ന് ഞെട്ടിക്കാമെന്ന് കരുതിയെങ്കിലും പിന്നെന്തോ വേണ്ടെന്നു വച്ചു. എ
എങ്കില്‍പ്പിന്നെ അല്പനേരം കേരളാ പൊലീസിന്റെ വീരഗാഥ പാടാമെന്ന് വച്ച് തുടങ്ങിയപ്പോ അണ്ണാച്ചിയുടെ വക സ്‌റ്റൈലന്‍ ഡയലോഗ്, 'കേരളാ പൊലീസും തമിഴ്‌നാട് പൊലീസും തമ്മില്‍ 80 രൂപേടെ വ്യത്യാസമേ ഉള്ളൂ സാര്‍.' നെറ്റി ചുളിയാനുള്ള സാവകാശം തരാതെ കാരണവും വെളിപ്പെടുത്തിത്തന്നു. 'റോഡില്‍ ചെക്കിങ്ങിന് നില്‍ക്കുമ്പോ കേരളാ പോലീസ് 100 രൂപ കൈക്കൂലി വാങ്ങുമ്പോ തമിഴ്‌നാട് പോലീസിന് 20 രൂപ ധാരാളം.' ശരിയാണ്, പണ്ടെന്നോ കമ്പത്തു വച്ച് ലൈസന്‍സില്ലാത്തതിന് തടഞ്ഞുനിര്‍ത്തിയ പോലീസുകാരന്റെ ഡിമാന്‍ഡ് ഒരു കുപ്പി മിനറല്‍വാട്ടര്‍ ആയിരുന്നെന്ന് ഇന്നാള് അലക്‌സ് പറഞ്ഞ കേട്ടറിവ് എനിക്കുമുണ്ടായിരുന്നു. പിന്നെ കുറച്ച് സമയംകൊണ്ട് ഞങ്ങളുടെ നാവും ചെവിയും കുറെ ദൂരം പോയി.
'നീങ്കെ സാപ്പിട്ടീങ്കളാ സാര്‍' എന്നുള്ള ചോദ്യം എന്നോടുള്ള സ്‌നേഹം കൊണ്ടൊന്നും ആയിരുന്നില്ല.
ചെന്നൈയിലെ ബഹുഭൂരിപക്ഷത്തിന്റെയും ഫ്‌ളാഷ്ബാക്കിലേതുപോലെ പ്രകാശണ്ണന്റെ കഥയിലും സിനിമാമോഹമുണ്ട്. നടനാകാന്‍ വേണ്ടിയാണ് മധുരയില്‍ നിന്നും ഇരുപത്തിമൂന്ന് കൊല്ലം മുമ്പ് മദ്രാസിലെത്തിയത്. ചെറിയ സിനിമകളില്‍ മുഖം കാണിച്ച് രണ്ടുവരി ഡയലോഗ് പറയാനുള്ള അവസരം കിട്ടിയെങ്കിലും വേണ്ടെന്നു വച്ചു. ചെറിയ വേഷങ്ങളില്‍ ഒതുങ്ങാന്‍ മനസ്സനുവദിച്ചില്ല. വലിയ വേഷങ്ങള്‍ തേടി നടന്ന് ഒന്നുമാകാതെ ഒടുക്കം നാല്‍പതാം വയസ്സില്‍ കല്യാണവും കഴിച്ചു. ടാക്‌സി ഓടിച്ച് തരക്കേടില്ലാതെ കുടുംബം പുലര്‍ത്തിപ്പോന്നു. മാസത്തിലൊരിക്കല്‍ പുറത്തുനിന്നുള്ള ഭക്ഷണവും ഒരു സിനിമയുമൊക്കെയായി പോകുന്നതിനിടയിലാണ് ചെന്നൈക്കു മീതെ വെള്ളം പൊങ്ങിയത്. പൊങ്ങിയ വെള്ളം താഴ്ന്നപ്പോ പ്രകാശണ്ണന്റെ ചോറായിരുന്ന ഇന്‍ഡിക്ക കാറും എങ്ങോട്ടോ ഒഴുകിപ്പോയി. അത് പിന്നെ പൊങ്ങിയില്ല. സ്‌നേഹമയിയായ ഭാര്യയുടെ കെട്ടുതാലിയുടെ വിലയാണത്രേ ഞാന്‍ നല്ലോണം അമര്‍ന്നിരിക്കുന്ന ഈ ശകടം.
പോരാത്തതിന് ചുളുവിലൊരു കൊലക്കേസില്‍ പ്രതിയുമായി. ആശിച്ചുമോഹിച്ച് വാങ്ങിയ നോക്കിയ എന്‍ 73 മൊബൈല്‍ നാലാം നാള്‍ ആരാണ്ട് അടിച്ചോണ്ട് പോയ കദനകഥ പേപ്പറിലാക്കി പോലീസിനെ ഏല്‍പ്പിക്കാന്‍ പോയ പ്രകാശണ്ണന്‍ പിന്നെ പതിനാല് ദിവസം കഴിഞ്ഞ് വക്കീലിന്റെ സഹായത്താല്‍ മുടന്തി വന്നാണ് പുറംലോകം കണ്ടത്. രണ്ട് ദിവസം മുന്‍പ് കൂട്ടുകാരായ ടാക്‌സി ഡ്രൈവര്‍മാര്‍ ഒരുത്തനെ വയറ്റില്‍ തുളയിട്ട് പരലോകത്തേക്ക് അയച്ചതാണ് സംഭവം. ആ സമയത്ത് പ്രകാശണ്ണന്റെ ഫോണ്‍ ഓഫ് ആയിരുന്നതാണ് സംശയത്തിനും അറസ്റ്റിനും കാരണം. തിരുടന്‍ കൊണ്ടുപോയ ഫോണ്‍ എങ്ങനെ ഓണാകും? കൊലപാതകം കഴിഞ്ഞ് ഫോണും ഓഫ് ചെയ്ത് മുങ്ങിയെന്നാണ് കേസ്.
ആറു വര്‍ഷത്തോളം കോടതിവരാന്ത വാടകക്കെടുത്ത് അവിടെയങ്ങ് കൂടേണ്ടിവന്നു. ഒടുക്കം ആറുവര്‍ഷത്തെ ഇടവേള കഴിഞ്ഞ് തിരിച്ചെത്തി ഒരുവിധം മുന്നോട്ട് പോകുമ്പോ എല്ലാ സൈഡില്‍നിന്നും പണി കിട്ടിത്തുടങ്ങി. വെള്ളപ്പൊക്കം, ചെന്നൈ മെട്രോ, ഫാസ്ട്രാക്ക് ടാക്‌സി, യൂബര്‍, ഷെയര്‍ ഓട്ടോ, എന്നിങ്ങനെ ഫുള്‍ പണിയോടു പണി. അതിന്റെ തുടര്‍ച്ചയാണ് ഇപ്പഴും. കഴിഞ്ഞ മൂന്ന്് ദിവസമായിട്ട് ഒരു സവാരി പോലും കിട്ടിയിട്ടില്ല. കുഞ്ഞിന് പനിയായിട്ട് ദിവസം രണ്ടായി. ആശുപത്രിയില്‍ പോകാനും വഴിയില്ല. കെ.കെ. നഗറില്‍ എന്നെ വിട്ടിട്ട് കാലിയായി തിരിച്ചുപോന്നാല്‍ ഡീസലിന്റെ കാശ് പോകും. അതുകൊണ്ടാണ് രണ്ട് മണിക്കൂര്‍ എന്നെ നോക്കി അവിടെ നിന്നത്. അതല്ലാതെ കാരണം മറ്റൊന്നു കൂടിയുണ്ട്, ആദ്യസവാരി കഴിഞ്ഞ് കാശ് കൊടുക്കാന്‍ മറന്നാണ് ഞാന്‍ ഇറങ്ങിപ്പോയത്. അതിന്റെ അര്‍ത്ഥം ഞാന്‍ വരുന്നതുവരെ വെയിറ്റ് ചെയ്യാനാണെന്ന് വിചാരിച്ചുപോയി പാവം.
പിന്നെ ഇടയ്ക്കിടെ 'നീങ്കെ സാപ്പിട്ടീങ്കളാ സാര്‍' എന്നുള്ള ചോദ്യം എന്നോടുള്ള സ്‌നേഹം കൊണ്ടൊന്നും ആയിരുന്നില്ല. കയ്യില്‍ ഉണ്ടായിരുന്ന പൈസക്ക് മൂപ്പര്‍ രാവിലെ വണ്ടിയുടെ ആമാശയം നിറച്ചു. വല്ലതും വാങ്ങി കഴിക്കണമെങ്കില്‍ ഞാന്‍ കനിയണം. ഞാന്‍ കഴിച്ചിട്ടില്ലെന്ന് പറഞ്ഞാല്‍, ഏതെങ്കിലും ഹോട്ടലിനു മുന്‍പില്‍ വണ്ടി നിര്‍ത്താം. എന്നിട്ട് കഴിക്കാന്‍ കയറുമ്പോ ഞാന്‍ അയാളെയും ഒപ്പം വിളിക്കും. അങ്ങനെ എനിക്കൊപ്പം ഭക്ഷണം കഴിക്കാമെന്ന കുടിലതന്ത്രമാണ് ഫലം കാണാതെ പോയത്. ഓരോ തവണയും ആ ചോദ്യത്തെ മൗനം കൊണ്ട് ഞാന്‍ തോല്‍പിച്ചുകൊണ്ടേയിരുന്നു. ഞാന്‍ ടാക്‌സിചാര്‍ജ് കൊടുക്കാത്തതുകൊണ്ടാണ് അയാള്‍ ദിവസം മുഴുവന്‍ പട്ടിണി ആയതും അയാളുടെ കുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ കഴിയാതിരുന്നതും. എത്ര ദുഷ്ടനാണ് ഞാന്‍, സ്വാര്‍ത്ഥനും!
അപ്പോഴേക്കും വണ്ടി ലോഡ്ജിനു മുന്നിലെത്തി, ചീമുട്ട മണക്കുന്ന, ചിലന്തി പരിപാലനകേന്ദ്രമുള്ള അതേ ലോഡ്ജ്. ഇറങ്ങുന്നതിനു മുന്‍പേ ടാക്‌സിക്കൂലി എത്രയെന്ന് ചോദിച്ചു, മനസില്‍ ഞാന്‍ നടത്തിയ ഏകദേശ കണക്കുകൂട്ടലിനെക്കാള്‍ 200 രൂപ കുറവായിരുന്നു അയാള്‍ ചോദിച്ചത്. പണം വാങ്ങുമ്പോള്‍ മുഖത്ത് സന്തോഷമല്ല, ആര്‍ത്തിയായിരുന്നു. 'ഞാന്‍ റൂമില്‍ പോയി വരാം, അണ്ണന്‍ വല്ലതും സാപ്പിട്ടിട്ട് വാ. എന്നിട്ട് എന്നെ ബസ് സ്റ്റാന്‍ഡില്‍ കൊണ്ടുവിടണം. ഞാന്‍ വെയിറ്റ് ചെയ്യാം'.
കള്ളക്കഥ പറഞ്ഞ് ഒരു മലയാളിയെ കബളിപ്പിച്ചതിന്റെ സന്തോഷം പങ്കുവയ്ക്കാന്‍ വല്ല ബാറിലും പോയിട്ടുണ്ടാവാം.
മുഖത്ത് നല്ലൊരു ചിരി വരുത്താന്‍ അയാള്‍ ആവുന്നത്ര ശ്രമിച്ചെങ്കിലും ആമാശയത്തില്‍ കെട്ടിക്കിടക്കുന്ന വായു അതിന് അനുവദിച്ചില്ലെന്ന് തോന്നുന്നു. ഒന്നിച്ച് കഴിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും ഞാനത് പറഞ്ഞില്ല. കുറ്റബോധം വിശപ്പിനെ തല്ലിക്കൊന്നിരുന്നു. റൂമില്‍ ചെന്ന് കുളിച്ചയുടന്‍ ബാഗുമെടുത്ത് ഞാനിറങ്ങി. താക്കോലും പൈസയും റിസപ്ഷനിസ്റ്റിന്റെ മുഖത്തേക്ക് വീശിയിട്ട് അയാളെ ഒന്ന് രൂക്ഷമായി നോക്കി, എന്റെ ഒരു ദിവസം നശിപ്പിക്കാന്‍ കാരണമായതിന്. വെളിയില്‍ വന്ന് പ്രകാശണ്ണനെ കാത്തുനിന്നു. ഈ നഗരം വിടുന്നതിനു മുന്‍പ് ഇവിടെ എനിക്കുള്ള ഏക സുഹൃത്തിനെ ഒരുവട്ടം കൂടി കാണാന്‍, സംസാരിക്കാന്‍, ഒരുമിച്ച് ഓരോ ചായ കുടിക്കാന്‍, ഫോണ്‍ നമ്പര്‍ വാങ്ങാന്‍, യാത്ര പറയാന്‍. ഒന്നര മണിക്കൂറോളം നോക്കിനിന്നത് വെറുതെ.
അയാളെ ഞാന്‍ വീണ്ടും കണ്ടില്ല. ചിലപ്പോള്‍ എന്റെ രാശികൊണ്ട് അയാള്‍ക്ക് വേറെ സവാരി കിട്ടിയിട്ടുണ്ടാവാം, അല്ലെങ്കില്‍ അയാള്‍ കുഞ്ഞിനെയുംകൊണ്ട് ആശുപത്രിയില്‍ പോയിട്ടുണ്ടാവാം, ട്രാഫിക് ബ്ലോക്കില്‍പെട്ട് കിടപ്പുണ്ടാവാം, ഭക്ഷണം കഴിക്കുന്നുണ്ടാവാം, ഇതൊന്നുമല്ലെങ്കില്‍ കുറെ കള്ളക്കഥ പറഞ്ഞ് ഒരു മലയാളിയെ കബളിപ്പിച്ചതിന്റെ സന്തോഷം പങ്കുവയ്ക്കാന്‍ വല്ല ബാറിലും പോയിട്ടുണ്ടാവാം.
ഇനിയും നിന്നാല്‍ നാട്ടിലേക്കുള്ള ബസ്സ് മിസ്സാവുമെന്ന് തോന്നിയപ്പോള്‍ അടുത്തു കണ്ട ഓട്ടോയ്ക്ക് കൈനീട്ടി. തല താഴ്ത്തി ഓട്ടോയിലേക്ക് കയറുന്നതിനിടയില്‍ പുറകോട്ടൊന്ന് തിരിഞ്ഞുനോക്കി, ആ നീണ്ട ട്രാഫിക് ബ്ലോക്കിനിടയില്‍നിന്നും 'സൂര്യപ്രകാശ്' എന്ന് മഞ്ഞ അക്ഷരങ്ങളില്‍ എഴുതിയ വെള്ള ഇന്‍ഡിക്ക കാറിനു വേണ്ടി.
എന്നാല്‍ ഞാന്‍ കണ്ടത് ലോഡ്ജിനു മുന്നില്‍, ചെന്നൈ മെട്രോയുടെ തൂണുകളിലൊന്നില്‍ ചാരി, അടുത്തുള്ള ബേക്കറിയില്‍നിന്ന് വാങ്ങിയ കുറച്ച് പലഹാരങ്ങളും കയ്യില്‍പിടിച്ച്, അയാള്‍ വരുന്നതും കാത്ത് നില്‍ക്കുന്ന എന്നെയാണ്. ഞാന്‍ തേടുന്നതും ആ എന്നെയാണ്. 1430 രൂപയുടെ ബസ് ടിക്കറ്റിനെക്കാള്‍ വില ആ മനുഷ്യന് കല്‍പിച്ച എന്നിലെ ഞാന്‍ ഇപ്പോഴും അവിടെത്തന്നെ നില്പുണ്ട്, നേരില്‍ കണ്ട് യാത്ര പറഞ്ഞ് പിരിയാന്‍, അയാളെയും കാത്ത്.
നീ എവിടെയാണ് പരമ്പരയില്‍ താഴെ പറയുന്ന കുറിപ്പുകളാണ് പ്രസിദ്ധീകരിച്ചത്. അതില്‍ പറയുന്ന ആരെക്കുറിച്ചെങ്കിലും അറിയാമെങ്കില്‍, പ്രിയപ്പെട്ട വായനക്കാരേ, അക്കാര്യം webteam@asianetnews.inഎന്ന വിലാസത്തിലേക്ക് മെയില്‍ ചെയ്യൂ.
.......................................
നീ എവിടെയാണ്, കുറിപ്പുകള്‍
എം.അബ്ദുല്‍ റഷീദ്: ഒറ്റയമ്മമാര്‍ നടന്നുമറയുന്ന കടല്‍!
ആഷ രേവമ്മ: കത്തുന്ന ഈജിപ്തിലെ ആ നല്ല സിറിയക്കാരന്‍!
നിഷ മഞ്‌ജേഷ്: ബാലമുരുകാ, നീയിത് വായിക്കുമോ?
ആമി അലവി: 'നീ മരിച്ചാല്‍ ആ വിവരം ഞാനറിയണമെന്നില്ല'
അന്‍വര്‍ മൂക്കുതല: സീനത്ത് ടീച്ചര്‍, ഇത് വായിച്ചാലറിയാം, ഞാനന്ന് പറഞ്ഞത് സത്യമാണ്!
ലിജി സെബി: മലബാര്‍ എക്‌സ് പ്രസിലെ ആ രാത്രി!
സ്വപ്‌ന കെ വി: ഫേസ്ബുക്കിലെങ്ങാന്‍ കാണുമോ ആ അമേരിക്കക്കാരന്‍!
നസ്രാജാന്‍ ജലിന്‍: സംഗീത ഫ്രം ആലപ്പുഴ, കണ്ണൂര്‍!
അഭ്യുത് എ: എന്നിട്ടും ഞാനവനെ തിരഞ്ഞില്ല!
റസീന റഷീദ്: ശബ്ദമില്ലാത്ത കരച്ചിലുകള്‍
ശ്രുതി രാജേഷ്: ഇപ്പോഴും ഞാനവള്‍ക്ക് മെസേജ് അയക്കാറുണ്ട്!
നിജു ആന്‍ ഫിലിപ്പ്: അവന്‍ ഞങ്ങളുടെ കാമുകനായിരുന്നു!
ദീപ പ്രവീണ്‍: വിലമതിക്കാനാവാത്ത ആ ഇരുപത് രൂപാ നോട്ട്!
സുബൈര്‍ വെള്ളിയോട്: ഈ നഴ്‌സ് ശരിക്കുമൊരു മാലാഖ!
സോഫിയ ഷാജഹാന്‍: ഞാനിപ്പോഴും കാത്തിരിക്കുന്നുണ്ട് ആ കത്തിന്!
ജീന രാജേഷ്: എത്രവേഗമാണ് നമ്മള്‍ രണ്ടായത്!
അജീഷ് മാത്യു കറുകയില്‍:ബംഗ്ലാ ബന്ധൂ, നിങ്ങളില്ലായിരുന്നെങ്കില്‍...
ഷിഫാന സലിം: ഞാന്‍ കണ്ട ഏറ്റവും നല്ല മനുഷ്യന്‍ ആ ഭ്രാന്തനായിരുന്നു!
ആയിശ സന: അറിയുമോ, എന്റെ ഹന്നത്ത് ടീച്ചറിനെ; ഒന്നുകാണാന്‍ ഒരവസരം തരുമോ ആരെങ്കിലും?
അഞ്ജു ആന്റണി: നഴ്‌സിംഗ് സമൂഹമേ, കാട്ടിത്തരാനാവുമോ എന്റെ സെഫിയെ?
Impact Story: 'നീ എവിടെയാണ്' എന്ന അഞ്ജുവിന്റെ ചോദ്യത്തിന് മറുപടി കിട്ടി, ഞാനിവിടെയുണ്ടെന്ന് സെഫി!
ഡോ. സലീമ എ ഹമീദ്: ഇനി ഞാനെങ്ങനെ നന്ദി പറയും?
കെഎ. സൈഫുദ്ദീന്‍: ഷണ്‍മുഖന്റെ ആ നിലവിളി നിലച്ചിട്ടുണ്ടാവുമോ....?
മിനി പിസി: ഇരുള്‍ മഴയത്ത്, അപരിചിത നഗരത്തില്‍, ഒറ്റയ്‌ക്കൊരു രാത്രി!
ഷിബു ഗോപാലകൃഷ്ണന്‍: അല്‍ജിബ്രാന്‍, എന്തായിരുന്നു നിനക്ക് പറയാനുണ്ടായിരുന്നത്?
സവിന കുമാരി: ഏതോ വനം വകുപ്പ് ഓഫീസില്‍ അംജുദ ചേച്ചിയുണ്ടാവും!
അജീഷ് രാമന്‍: മെസഞ്ചര്‍ ബോക്‌സിന്റെ ഇരുപുറം നമ്മളുണ്ട്, ഒരക്ഷരം മിണ്ടാതെ!
റെസിലത്ത് ലത്തീഫ്: ഒന്നോര്‍ക്കാന്‍ ഒരു ചിത്രം പോലും കൈയിലില്ലല്ലോ കുമാര്‍ ചേട്ടാ...
ബഷീര്‍ മുളിവയല്‍: മുംബൈ ഫൂട്പാത്തിലെ എന്റെ അമ്മ!
സബീന എം സാലി: സിബി സാര്‍ ഇപ്പോഴും പാലായില്‍ ഉണ്ടാവുമോ?
സൈറാ മുഹമ്മദ്: മലാപ്പറമ്പിലെ ആ വീട്ടില്‍ രോഷ്‌നിയുണ്ടായിരുന്നു, ഒരു പ്രോവിഡന്‍സ് കോളജ് കാലവും!
അംന നഖീബ: മഞ്ഞ നിറത്തിലുള്ള ആ ഇറെയ്‌സര്‍ നിന്റെ ഓര്‍മ്മയാണ്
നജീബ് മൂടാടി: മരുഭൂമിയില്‍ ഒറ്റയ്‌ക്കൊരു മലയാളി!
തജുന തല്‍സം: എന്റെ അതേ മുഖമുള്ള ഒരു പെണ്‍കുട്ടി!
മിനി റോസ് തോമസ്: അമേരിക്കയില്‍ എവിടെയോ ഉണ്ട്, റോസമ്മ!
ജില്‍ന ജന്നത്ത് കെ വി: ഒരേ ബസ്സിലെ അപരിചിതരായ രണ്ടു യാത്രക്കാര്‍
സിവിക് ജോണ്‍: രാത്രി വണ്ടിയിലെ പെണ്‍കുട്ടീ, നിന്റെ പേരിപ്പോഴും ഓര്‍മ്മ വരുന്നില്ല!
ജുനൈദ് ടിപി: അലിഗഢിലെ ആശാന്‍
പൂജ രഘു: ആ കണ്ണു തകര്‍ത്തത് ആരുടെ ഏറായിരുന്നു?
വിപിന്‍ദാസ്: യാത്ര പോലും പറയാതെ നീ പോയത് എങ്ങോട്ടാണ്?
ജയാ രവീന്ദ്രന്‍: തീവണ്ടിമുറിയിലെ ആ അപരിചിതന്‍
ഹര്‍ഷ ശരത്: നിങ്ങള്‍ക്കറിയാമോ ജാനുവിനെ, ഒറ്റ നിമിഷത്തില്‍ അപ്രത്യക്ഷയായ ഫേസ്ബുക്ക് ചങ്ങാതി!
അര്‍ജുന്‍ കിഷോര്‍: പിന്നെ ഒരിക്കലും അവള്‍ സ്‌കൂളില്‍ വന്നില്ല
ഷാനവാസ് ഷാനു: എല്ലാ ദുരിതങ്ങള്‍ക്കുംശേഷം നീ നിലമ്പൂരില്‍ തിരിച്ചെത്തിയോ, ശാഹുല്‍?
ഷെരീഫ് ചുങ്കത്തറ : സര്‍ക്കസ് കൂടാരത്തില്‍ നിന്നും ഇറങ്ങിവന്ന ഒരാള്‍
ശ്രീദേവി എംടി : പ്രകാശം പരത്തുന്ന ഒരു സിസ്റ്റര്‍
ആന്‍സി ജോണ്‍: കുഞ്ഞൂഞ്ഞേട്ടാ, ഞാനിവിടെയുണ്ട്!
ഫൈറൂസ മുഹമ്മദ്: തിരിച്ചുകിട്ടിയ പഴ്‌സ്!
രജിത മനു: അയാള്‍ വന്നില്ലായിരുന്നുവെങ്കില്‍!
തസ്‌നിം അലി: കുളപ്പള്ളി ടൂറിസ്റ്റ് ഹോമിലെ ആ സ്ത്രീ!
നഹീമ പൂന്തോട്ടത്തില്‍: അതായിരുന്നു അവസാനത്തെ കാള്‍
മാനസി പി.കെ : അങ്ങനെ ഞാനാ തീരുമാനമെടുത്തു, ആത്മഹത്യ ചെയ്യുക!
മനു വര്‍ഗീസ്: വിശപ്പ് അവള്‍ക്ക് ഒരു രോഗമായിരുന്നു!
അതുല്‍ എം: ആ അമ്മ ഇപ്പോഴും കരയുന്നുണ്ടാവുമോ?
നിയതി ചേതസ്: അതെ, നീയൊരു പച്ച മനുഷ്യനായിരുന്നു, ആദില്‍!
മനു സിദ്ധാര്‍ത്ഥന്‍: ഇടറിയ ശബ്ദത്തോടെ ആ ഫോണ്‍ കട്ട് ആയി
ജുബൈരി സയ്യിദ്: അനിതാ, ഞാനിവിടെയുണ്ട്!
ചിത്ര ബിജോയ്: വടകര എഞ്ചിനീയറിംഗ് കോളജിലെ നമ്മുടെ ദിവസങ്ങള്‍ നീ മറന്നോ, സുജാ!
ഉണ്ണി ആറ്റിങ്ങല്‍: 'ദയവു ചെയ്തു ഈ ലിങ്ക് തുറക്കരുത്...'
നിസാര്‍ എന്‍ വി: ഈ ഫലസ്തീനികള്‍ എന്താണ് ഇങ്ങനെ?
ശംസീര്‍ കാസിനോ മുസ്തഫ: ആരായിരുന്നു അവന്‍?
സോജന്‍: എന്നിട്ടും അയാള്‍ എന്നെ സഹായിച്ചു!
ഗീത രവിശങ്കര്‍: സ്വയം രക്ഷിക്കാന്‍ ഭ്രാന്ത് എടുത്തണിഞ്ഞ ഒരുവള്‍
ദിവ്യ രഞ്ജിത്ത്: ചോര വാര്‍ന്നൊഴുകുന്ന നേരം!
ക്രിസ്റ്റഫര്‍ യോഹന്നാന്‍: ഒമ്പതില്‍ പഠിക്കുമ്പോഴായിരുന്നു അവളുടെ വിവാഹം
കെ ടി എ ഷുക്കൂര്‍ മമ്പാട് : 'നാളെ ഞാന്‍ ഈ ഭൂമിയില്‍ ഉണ്ടാകില്ല!'
സ്‌നേഹ പാംപ്ലാനി: നീയൊന്ന് മിണ്ടാന്‍ ഇനിയെത്ര കാലം കാത്തിരിക്കണം?
ദിജി സുഹാസ്: 'എന്നെ അയാളുടെ കൂടെ വിടല്ലേ...'
പാര്‍വ്വതി രമാദേവി : സംസ്‌കൃതം പഠിക്കുന്ന സമീര്‍ ഖാന്‍!
സമീരന്‍: കുന്നിന്‍മുകളിലെ ആ ഒറ്റവീട്!
മല്‍ഹാല്‍ : ദിലീപേട്ടാ, ആ ബൈക്ക് ഇപ്പോഴും ഇവിടെയുണ്ട്!
മുനീര്‍ ചൂരപ്പുലാക്കല്‍: ഡോണ്ട് വറി, മുസ്തഫ!
മുഫീദ മുഹമ്മദ്: നാഗ്പൂരില്‍നിന്നും ഷക്കീല ബീഗം വിളിക്കുന്നു!
കെ.ആര്‍ മുകുന്ദ്: 'മറന്നെന്നു കരുതണ്ട, മരിച്ചെന്നു കരുതിക്കോളൂ'
ഷാഹിദാ സാദിക്: സ്‌കൂള്‍ യൂനിഫോമിട്ട മാലാഖ!
സയ്യിദ് ഹിഷാം സഖാഫ് : അയാളുടെ അസ്വാഭാവിക സ്പര്‍ശം എന്നില്‍ ഭയമുണ്ടാക്കി
അനിറ്റ് വാടയില്‍: ആദ്യമായി പ്രണയം തോന്നിയത് അവനോടാണ്; അതും ഒന്നാം ക്ലാസ്സില്‍!
ലിസി പി: നേര്‍ക്കുനേര്‍ നിന്നാല്‍ പോലും നമ്മളിനി തിരിച്ചറിഞ്ഞെന്നു വരില്ല!
ജഹാംഗീര്‍ റസാഖ് പാലേരി: ആ പച്ചവെളിച്ചം കെട്ടു; ഡോ. ജുബ്‌ന ഇനി ഓഫ്‌ലൈന്‍!
അമ്മു:അങ്ങനെയാണ് ഞാന്‍ തടി കുറച്ചത്.
ബിന്ദു സരോജിനി: ഒരിക്കല്‍ കൂടി കാണണം, ഉള്ളിലുള്ള പ്രണയം ഏറ്റു പറയാന്‍, ഒന്ന് മാപ്പുചോദിക്കാന്‍!
റഫീഖ് എം: പിന്നെ നടന്നതൊക്കെ ട്രാഫിക് സിനിമയെ വെല്ലുന്ന രംഗങ്ങള്‍!
മോളി ജബീന: നിങ്ങള്‍ക്കറിയാമോ നിലമ്പൂരിലെ നിഖിലിനെ?
വിനു പ്രസാദ് : പിന്നെയൊരിക്കലും അവളെ ഞാന്‍ കണ്ടിട്ടില്ല
അനു കാലിക്കറ്റ് : ഈ ദുരൂഹത തീരുന്നില്ലല്ലോ, ആനി!
Impact Story: നീ എവിടെയാണ്: ആറു വര്‍ഷത്തെ തെരച്ചിലിനുശേഷം അംജുദയ്ക്ക് സവിനയുടെ കോള്‍!
എയ്ഞ്ജല്‍ മാത്യൂസ്: കവിത പോലെ ഒരു നഴ്‌സിംഗ് ടീച്ചര്‍!
അഞ്ജലി മാധവി ഗോപിനാഥ്: അന്ന് കരഞ്ഞ പോലെ പിന്നൊരിക്കലും ഞാന്‍ കരഞ്ഞിട്ടുണ്ടാവില്ല!
പനയം ലിജു: നീയിപ്പോള്‍ യു.എ.ഇ യിലാവും, അനില്‍, അല്ലെങ്കില്‍ നെടുമുടിയിലെ വീട്ടില്‍!
ഡിനുരാജ് വാമനപുരം: ഹരീഷ്, നിന്നെ അവരിപ്പോഴും മുറിയില്‍ അടച്ചിട്ടിരിക്കുകയാണോ?
ബിന്‍സ് തോമസ്: സൗദി ജയിലില്‍നിന്നിറങ്ങി നീ പോയതെങ്ങോട്ടാണ്?