Asianet News MalayalamAsianet News Malayalam

'പാഡ് ചാലഞ്ച്’ കാലത്തെ പള്ളിക്കൂട പാഠങ്ങള്‍

pad challenge
Author
First Published Feb 10, 2018, 7:23 PM IST

പാഡ്മാന്‍ എന്ന അക്ഷയ്കുമാര്‍ ചിത്രം തുറന്നുവിട്ട ഭുതം സാംസ്കാരികമായി ഉയര്‍ന്നുനില്‍ക്കുന്നുവെന്ന് മേനി നടിക്കുന്ന സമൂഹത്തില്‍ ഇന്നും നിലനില്‍ക്കുന്ന ഒരു ‘ദുരാചാര’ത്തെ പരസ്യവിചാരണ ചെയ്യുന്ന വിധത്തിലേക്ക് വളര്‍ന്നുകഴിഞ്ഞു. പെണ്ണിന്  തൊട്ടുകൂടായ്മയും തടവറയും തീര്‍ക്കുന്ന ഈ കാലത്തും പാഡ്മാന്‍ മുന്നോട്ടുവെക്കുന്ന പ്രമേയത്തെ പെണ്‍പക്ഷമെന്ന് ചുരുട്ടികെട്ടുന്നതിന് പകരം മനുഷ്യപക്ഷം എന്ന വിശാലവായനക്ക് തയാറാകേണ്ടിയിരിക്കുന്നു. പാഡ്മാന്‍ തുറന്നിടുന്ന ചര്‍ച്ചകളും സംവാദങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ നിറയുമ്പോള്‍  പള്ളിക്കൂടങ്ങളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍  നമ്മുടെ ഓര്‍മയില്‍ വരുന്നില്ല. വീട്ടകങ്ങളില്‍ നിന്ന് പറഞ്ഞുപഠിപ്പിച്ച രഹസ്യാത്മകതയും അശുദ്ധിയും കെട്ടുപിണഞ്ഞ മെന്‍സസ് ചിന്തകളുമായി സ്കൂളുകളില്‍ എത്തുന്ന പെണ്‍ജീവിതങ്ങള്‍ എങ്ങനെ ഈ കാലത്ത് അവിടെ കഴിച്ചുകൂട്ടുന്നുവെന്ന് പൊതുസമൂഹം ഗൗരവമായി ആലോചിച്ചിട്ടില്ല. അതുകൊണ്ടാണ്  പെണ്‍സൗഹൃദമല്ലാത്ത പള്ളിക്കൂടങ്ങള്‍ ഇന്നും നാടൊട്ടുക്ക് വിദ്യപകരുന്നത്. വിദ്യ അഭ്യസിക്കാനെത്തുന്ന പെണ്‍കുട്ടിയുടെ ജൈവപരമായ അവസ്ഥയെ ബുദ്ധിമുട്ടില്ലാതെ മറികടക്കാന്‍ നമ്മുടെ എത്ര സ്കൂളുകളിലും കോളജുകളിലും സൗകര്യമുണ്ട്. അപ്രതീക്ഷിതമായി കടന്നുവരുന്ന മെന്‍സസ് വേദനയില്‍ സാനിറ്ററി പാഡിനായി ഓടുന്ന പെണ്‍കുട്ടികളെ കണ്ട് ഊറിച്ചിരിക്കുന്നവര്‍ ഇന്നും ഏറെയാണ്. ആ കാലത്താണ് പാഡ്മാന്‍ സിനിമ തുറന്നുവെച്ച പാഡ് ചാലഞ്ച് പ്രസക്തമാകുന്നത്.  പാന്‍പരാഗും ഹാന്‍സും ഉള്‍പ്പെടെയുള്ള നിരോധിത ലഹരി വസ്തുക്കള്‍ യഥേഷ്ടം ഒളിയും മറയുമില്ലാതെ കൈവശംവെക്കുന്ന കാലത്ത്,   പെണ്‍കുട്ടിയുടെ നാപ്കിന്‍ പാഡിനായുള്ള ഓട്ടത്തിന് നേരെ പരിഹാസച്ചിരി നടത്തുന്നതിലെ കാപട്യമാണ് പാഡ് ചാലഞ്ച് പൊളിച്ചെഴുതുന്നത്. ഇതൊരു തിരുത്തായി മാറും വരെ തുടരേണ്ടതുണ്ട്. ആര്‍ക്കാണ് സാനിറ്ററി പാഡിനെക്കുറിച്ച് ഇത്ര വേവലാതി? എന്താണ് നമ്മുടെ വിദ്യാലയങ്ങളില്‍ പെണ്‍കുട്ടികള്‍ മെന്‍സസ് കാലത്ത് നേരിടുന്ന പ്രശ്നങ്ങള്‍? പരിശോധിക്കപ്പെടേണ്ടതുണ്ട്.

കേരളം പൊതുവിദ്യാഭ്യാസത്തെ ശാക്തീകരിക്കാനുള്ള ശക്തമായ പ്രവര്‍ത്തനങ്ങളുമായി ഇറങ്ങിയിരിക്കുകയാണ്. വിവരസാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ വിദ്യാഭ്യാസം നല്‍കാന്‍ കഴിയുന്ന വിധം സ്കൂളുകളെ ഹൈടെക്ക് ആക്കാന്‍ സര്‍ക്കാര്‍ നേരിട്ടും പൊതുജനങ്ങളും ചേര്‍ന്ന് കോടികളാണ് ചെലവഴിക്കുന്നത്. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൂണുകള്‍ പോലെ മുളച്ചുപൊങ്ങിയതോടെ ശക്തിക്ഷയം സംഭവിച്ച നമ്മുടെ പൊതുവിദ്യാലയങ്ങള്‍ കാലത്തിനൊപ്പം സഞ്ചരിക്കണം എന്നതില്‍ തര്‍ക്കമില്ല. അതിനാല്‍ ഹൈടെക്ക് പദ്ധതിക്ക് പരിഗണനയും ആവശ്യമാണ്. എന്നാല്‍ ആ ഹൈടെക്ക് വിദ്യാലയത്തില്‍ എത്തുന്ന പെണ്‍കുട്ടിയെ ഉള്‍ക്കൊള്ളാന്‍ സ്കൂള്‍ എത്രമാത്രം ഒരുങ്ങിയിരിക്കുന്നുവെന്നും പരിശോധിക്കപ്പെടണം. പെണ്‍കുട്ടികള്‍ ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി കാലഘട്ടത്തിലാണ് ഋതുമതിയായി മാറുന്നത്. മാസത്തില്‍ അപ്രതീക്ഷിതമായി എത്തുന്ന ഈ കാലത്തെ ആതികളും വേദനകളും മറക്കാന്‍ നമ്മുടെ ഈ ഹൈടെക്ക് സ്കൂളുകള്‍ പലതും പര്യാപ്തമല്ല എന്നതാണ് യാഥാര്‍ഥ്യം. ലാപ്ടോപ്പും എല്‍.സി.ഡി പ്രൊജക്ടറും ഡിജിറ്റല്‍ ബോര്‍ഡുകള്‍ വരെ സ്ഥാപിക്കാന്‍ ഓടുന്ന സ്കൂളുകളില്‍ നോവിന്‍റെ നാളുകളില്‍ കണ്ണീരില്‍ ചാലിച്ച വേദനയുമായി പെണ്‍കുട്ടികള്‍ സമയമെണ്ണി തീര്‍ക്കുന്നത് എങ്ങനെയെന്ന് ആലോചിച്ചിട്ടുണ്ടോ? നാപ്കിന്‍ വെന്‍ഡിങ് മെഷീന്‍ പോലും സ്ഥാപിക്കാത്ത സ്കൂളുകള്‍, കേടായിപ്പോയ നാപ്കിന്‍ മെഷീനിന് മുന്നില്‍ പോയി വേദനയുടെ കൈ നീട്ടി മടങ്ങുന്നവരും മനുഷ്യജന്മങ്ങളാണെന്ന ചിന്ത വരേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു. 

ഓര്‍മയിലെ വേദനയുടെ പ്രതീകമാണിവള്‍

സ്കൂള്‍ പഠനം കഴിഞ്ഞ് കാര്യവട്ടം ഗവണ്‍മെന്‍റ്  കോളജില്‍ ഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് കൂട്ടുകാരികളിലൊരാള്‍ പറഞ്ഞ മെന്‍സസ് കാലത്തെ സ്കൂള്‍ അനുഭവം ഇന്നും ഓര്‍മയില്‍  വിങ്ങലായി തങ്ങിനില്‍ക്കുന്നു. അച്ഛനില്ലാത്ത അവള്‍ക്ക് അമ്മയും അനുജനുമാണ് കൂട്ട്. സ്വകാര്യ സ്ഥാപനത്തിലെ ജോലിയില്‍ നിന്ന് കിട്ടുന്ന വേതനം കൊണ്ട് വീട്ടുവാടകയും ജീവിത ചെലവുകളും എത്തിപ്പിടിക്കാന്‍ ആ അമ്മ നന്നെ കഷ്ഠപ്പെടുന്നുണ്ടായിരുന്നു. പട്ടിണിയില്ലെങ്കിലും ഇല്ലായ്മകളുടെ ലോകത്ത് നിന്ന് പഠന സ്വപ്നങ്ങളുമായാണ് അവള്‍ സ്കൂളിലേക്ക് ബസ് പിടിച്ചെത്തിയിരുന്നത്. ജോലിക്ക് പോകാനുള്ള അമ്മ അതിരാവിലെ എഴുന്നേറ്റ് ഒരുക്കിക്കൊടുക്കുന്ന സ്നേഹത്തിന്‍റെ പൊതിച്ചോറുമായി പഠനോത്സാഹത്തിന്‍റെ ബാഗുമായി അവള്‍ സ്കൂളിലെത്തുമായിരുന്നു. കൂട്ടുകാര്‍ക്കെല്ലാം അവള്‍ പ്രിയപ്പെട്ടവള്‍. വീട്ടകങ്ങളിലെ കഷ്ടപ്പാടുകള്‍ ഒന്നും തെളിഞ്ഞുനില്‍ക്കാത്ത ചിരിവിടര്‍ന്ന ആ മുഖം പക്ഷെ വേദനയുടെ കയ്പുനീര്‍ കുടിക്കുന്ന ദിനങ്ങളിലൂടെ കടന്നുപോയത് പറഞ്ഞുകഴിഞ്ഞപ്പോള്‍ എന്‍റെ കണ്ണും നിറഞ്ഞിരുന്നു. ജീവശാസ്ത്രത്തിന്‍റെയോ രസതന്ത്രത്തിന്‍റെയോ‌ ക്ലാസുകളില്‍ മുഴുകിയിരിക്കുമ്പോഴായിരിക്കും അടിവയറ്റില്‍ നിന്ന് കുത്തിപ്പിടിച്ച വേദന ഉയരുന്നത്. അപ്പോഴേക്കും ശരീരത്തിന്‍റെ നിയന്ത്രണം തെറ്റിതുടങ്ങിയിട്ടുണ്ടാകും. മെന്‍സസ് കാലം കൃത്യമല്ലാത്ത അവള്‍ക്ക് വേദന തുടങ്ങിയാല്‍ പിന്നെ ഒരു നിമിഷം പോലും ക്ലാസില്‍ ഇരിക്കാന്‍ കഴിയില്ല. ജീവശാസ്ത്രം പഠിപ്പിക്കുന്ന അധ്യാപകനോട് കാര്യം പറഞ്ഞ് മനസിലാക്കാന്‍ അവള്‍ ശ്രമിക്കുമ്പോഴേക്കും വേദന അതിന്‍റെ പാരമ്യതയിലേക്ക് നീങ്ങിതുടങ്ങിയിട്ടുണ്ടാകും. കൂട്ടത്തില്‍ സൂചന ലഭിക്കുന്ന ആണ്‍കുട്ടികള്‍ അടക്കംപറച്ചിലും പരിഹാസഭാവങ്ങളിലും മുഴുകിയിട്ടുണ്ടാകും. ‘സൈലന്‍സ്’ എന്ന് അധ്യാപകന്‍ ഉച്ചത്തില്‍ ആജ്ഞാപിക്കും വരെ ആ അടക്കംപറച്ചിലുകള്‍ ക്ലാസില്‍ പരിഹാസത്തിന്‍റെ ചെറുഅനക്കങ്ങളായി മുഴങ്ങുന്നുണ്ടാകും.
തൊട്ടുമുമ്പത്തെ ഇന്‍റര്‍വെല്‍ സമയത്ത് പോലും അടുത്തുവന്ന് കളിതമാശകള്‍ പങ്കിട്ട കൂട്ടുകാരില്‍ പോലും ഒരുതരം പരിഹാസത്തിന്‍റെ ചിരിമുഴക്കങ്ങള്‍. ഈ ദിനങ്ങളെയോര്‍ത്ത് ശപിക്കുകയും കണ്ണീര്‍പൊഴിക്കുകയും ചെയ്തത് പറയുമ്പോള്‍ അവളുടെ നിറമിഴികള്‍ ഞാന്‍ തുടച്ചുകൊടുത്തിട്ടുണ്ട്. മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് പൊതിഞ്ഞുവാങ്ങുന്ന സാനിറ്ററി പാഡുകളിലേക്ക് നോക്കി ബ്രെഡെന്ന് പരിഹസിക്കുന്നവര്‍ ഒരിക്കലെങ്കിലും ഈ വേദനയുടെ ആഴങ്ങള്‍ അറിഞ്ഞുകാണില്ല. അവര്‍ക്ക് ഭക്ഷണപ്പിഴവുകൊണ്ട് സംഭവിക്കാവുന്ന വയറുവേദനയേ പരമാവധി സങ്കല്‍പ്പിക്കാനാകൂ. അതിനപ്പുറം ജീവനില്‍ തൊടുന്ന ആ വേദന അവള്‍ക്ക് ജീവിതത്തിലെ കയ്പനുഭവമാണ് നല്‍കിയിരുന്നത്. കൂട്ടുകാരിലൊരാളെ കൂടെ കൂട്ടി ബാഗുമെടുത്ത്  ശുചിമുറിയുടെ പരിസരത്ത് മനംമടുപ്പിക്കുന്ന അനുഭവങ്ങളിലേക്കാണ് അവള്‍ വീണ്ടും എത്തിയിരുന്നത്. അസഹ്യമായ നാറ്റവും ശുചിത്വമില്ലായ്മയും കാരണം ഭൂരിഭാഗം പെണ്‍കുട്ടികള്‍ വഴി നടക്കാന്‍ മടിക്കുന്ന ശുചിമുറിക്ക് മുന്നിലെ  നാപ്കിന്‍ വെന്‍ഡിങ് മെഷീന്‍ കേടായി നില്‍ക്കുന്നുണ്ടാകും. അവളില്‍ നിന്ന് വേദനയും സങ്കടവും കണ്ണീര്‍ധാരയായി ഒഴുകും. എന്ത് ചെയ്യണമെന്നറിയാതെ ഏറെ നില്‍ക്കും. അപ്പോഴേക്കും കൂട്ടുകാരി നേരെ സ്റ്റാഫ് റൂമില്‍ പോയി അധ്യാപികമാരോട് കാര്യം പറയും. അവള്‍ സാനിറ്ററി പാഡിനായി സ്കൂളില്‍ അന്വേഷണമാകും. ഒടുവില്‍ ആരില്‍ നിന്നെങ്കിലും സംഘടിപ്പിച്ചുവരുമ്പോഴേക്കും വേദന അവളുമായുള്ള കലഹത്തിന്‍റെ അങ്ങേതലയില്‍ എത്തിക്കാണും. വൃത്തിയില്ലാത്ത ശുചിമുറിയില്‍ കയറി കണ്ണീര്‍ വാര്‍ത്തുകൊണ്ട് പാഡ് വെച്ച് പിന്നെ സ്റ്റാഫ് റൂമിലെ ബെഞ്ചില്‍ വന്ന് ഒരു കിടപ്പുണ്ട്. അധ്യാപികമാര്‍ ആശ്വസിപ്പിക്കാന്‍ ബുദ്ധിമുട്ടുന്നുണ്ടാകും. വേദനയില്‍പുളഞ്ഞ് അവള്‍ കൈകാലുകള്‍ നിവര്‍ത്തിയും വളച്ചും ആശ്വാസത്തിനായി ശ്രമിക്കും. കൂട്ടുകാരികളോ അധ്യാപികമാരോ നീട്ടുന്ന വെള്ളത്തിന് നേരെ വേണ്ടെന്ന് പറയുമെങ്കിലും നിര്‍ബന്ധിക്കുമ്പോള്‍ കുടിക്കുമായിരുന്നു. അതാകട്ടെ ചിലപ്പോള്‍ അവളെ കിടക്കുന്നിടത്തുനിന്ന് ഛര്‍ദിയിലേക്ക് എത്തിക്കും. ഒന്ന് മുതല്‍ രണ്ട് വരെ മണിക്കൂര്‍ വരെ നീളുന്ന ആ വേദന കുറഞ്ഞുവരുമ്പോഴേക്കും അവള്‍ സഹനത്തിന്‍റെ സകല കൊടുമുടികളും കയറിക്കാണും. പലപ്പോഴും ആ വേദനാനുഭവം വസ്ത്രത്തില്‍ രക്തപ്പാടുകള്‍  തീര്‍ത്താണ് ഒടുങ്ങുന്നത്.  ക്രമംതെറ്റിയ ആര്‍ത്തവനാളുകളാണ് അവളുടെ ശാപമായി പറയുന്നത്. ഏത് നിമിഷവും അത് കടന്നുവരാം. ചിലപ്പോള്‍ ബാഗില്‍ പാഡ് കരുതിയിട്ടുണ്ടാകില്ല. അതോടെ കൈവിടും എല്ലാം. ഇതും ഇതിലധികവും നേരിടുന്ന അനേകം പെണ്‍കുട്ടികളില്‍ ഒരുവള്‍ മാത്രമാണ് എെന്‍റ കൂട്ടുകാരി.  


ഈ  പള്ളിക്കൂടങ്ങള്‍ എന്ത് വിദ്യാഭ്യാസമാണ് മുന്നോട്ടുവെക്കുന്നത് ?

പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തിലൂടെ സ്കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലും ഹൈടെക്ക് ആക്കുമ്പോഴും പെണ്‍കുട്ടിയുടെ അടിസ്ഥാന സൗകര്യത്തില്‍ ആ വിദ്യാലയം എവിടെ നില്‍ക്കുന്നുവെന്ന പരിശോധന വൈകിക്കൂട. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സ്കൂളുകളില്‍ മതിയായ ശുചിമുറികള്‍ ഒരുക്കാന്‍ ഹൈക്കോടതി ഇടപെടുന്നത്. സാക്ഷരതയിലും പ്രാഥമിക വിദ്യാഭ്യാസം എത്തിക്കുന്നതിലും മേനി പറയുന്ന മലയാളിയുടെ പള്ളിക്കൂട സംസ്ക്കാരം എത്ര സ്ത്രീവിരുദ്ധമായിരുന്നുവെന്നതിന്‍റെ വിധി പ്രസ്താവം കൂടിയായിരുന്നു നീതി പീഠത്തില്‍ നിന്നുയര്‍ന്ന തീര്‍പ്പുകള്‍. ആ വിധി പ്രസ്താവത്തിലേക്ക് വഴിവെച്ചതാകട്ടെ ഞെട്ടിപ്പിക്കുന്ന പഠന റിപ്പോര്‍ട്ടും. സ്കുള്‍ വിദ്യാര്‍ഥിനികളില്‍ മൂത്രാശയ രോഗങ്ങള്‍ പെരുകുന്നുവെന്നായിരുന്നു കണ്ടെത്തല്‍. അതിനുള്ള കാരണം തേടിയപ്പോള്‍ ആണ് സ്കൂളിലെ ശുചിമുറികളുടെ ദയനീയ ചിത്രം പുറത്തുവരുന്നത്. വൃത്തിയില്ലാത്ത ശുചിമുറികളില്‍ പോകാന്‍ പെണ്‍കുട്ടികളില്‍ നല്ലൊരു ശതമാനവും മടിക്കുന്നു. വീട്ടില്‍ നിന്നിറങ്ങി തിരികെയെത്തുന്നത് വരെ മൂത്രമൊഴിക്കാതെ നടക്കുന്ന പെണ്‍ജീവിതങ്ങള്‍ നമ്മുടെ പള്ളിക്കൂട മുറ്റത്ത് ഇന്നും ഉണ്ടെന്നത് യാഥാര്‍ഥ്യമാണ്. കണക്കെടുത്തപ്പോള്‍ ആയിരക്കണക്കിന് സ്കൂളുകളില്‍ മതിയായ ശുചിമുറികള്‍ ഇല്ല. അഞ്ച് മിനിറ്റിന്‍റെ ഇടവേളയില്‍ കൃത്യം നിര്‍വഹിച്ച് ക്ലാസില്‍ മടങ്ങിയെത്താന്‍ കഴിയുന്ന സൗകര്യമില്ലാത്ത സ്കൂളുകള്‍ നിരവധി. നാപ്കിന്‍ പ്രത്യേകയിടങ്ങളില്‍ കൂട്ടിവെച്ച് കത്തിച്ചുകളയുന്നതിന് പകരം കരിച്ചുകളയുന്ന നാപ്കിന്‍ ഇന്‍സിനേറ്ററിന് ഒരു ലാപ്ടോപിന്‍റെ പകുതിപോലും വിലവരില്ല. പ്രവര്‍ത്തനരഹിതമാകുമ്പോള്‍ അവ സര്‍വീസ് ചെയ്യാനോ മാറ്റിസ്ഥാപിക്കാനോ തയാറാകാത്തത് സ്ത്രീവിരുദ്ധതയുടെ പള്ളിക്കൂട അടയാളങ്ങളാണ്. വൃത്തികേടിന്‍റെ പര്യായമായി പെണ്‍കുട്ടികള്‍ വഴി നടക്കാത്ത ശുചിമുറികള്‍. കാര്യങ്ങളില്‍ ഇപ്പോള്‍ ഏറെ പുരോഗതി ഉണ്ടായെങ്കിലും അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്കൂളുകളും ഹൈടെക്ക് സ്കൂളുകളും സ്വപ്നം കാണുന്ന തലമുറക്ക് പ്രാഥമിക കൃത്യം നിര്‍വഹിക്കാനുള്ള മതിയായ സൗകര്യം കൂടെ അവിടെ ഒരുങ്ങട്ടെ. അപ്പോഴാണ് നമ്മുടെ വിദ്യാലയങ്ങളില്‍ നിന്ന് പെണ്‍സൗഹൃദത്തിന്‍റെ മണിമുഴക്കം കേള്‍ക്കുക.

Follow Us:
Download App:
  • android
  • ios