Asianet News MalayalamAsianet News Malayalam

നാഗ്പൂരിലെ ചുവന്ന തെരുവ്!

Shereef Chungathara travel column on nagpur
Author
Thiruvananthapuram, First Published Jun 1, 2017, 6:03 PM IST

Shereef Chungathara travel column on nagpur

ആദ്യ ഭാഗം: നോര്‍ത്ത് ഈസ്റ്റിലേക്ക്  ഒരു എന്‍ഫീല്‍ഡ് ബുള്ളറ്റ്!
രണ്ടാം ഭാഗം: ഗാന്ധിയിലേക്കുള്ള ദൂരം

നാഗ്പൂര്‍ ആണ് അടുത്ത ലക്ഷ്യം. ഇപ്പോഴാണ് ഇന്നലെ ഹോട്ടല്‍ രജിസ്റ്ററില്‍ 'നിങ്ങളുടെ മതം' ഏതെന്ന് ആരാഞ്ഞ കോളത്തിന്റെ പ്രസക്തി മനസ്സിലായത്. ഒരു മണിക്കൂര്‍, പതിനാല് മിനിട്ട് കൊണ്ട് ഞാന്‍ നാഗ്പൂരില്‍ എത്തി. ഇത് വരെയുള്ള ദൂരങ്ങളില്‍ എത്ര എത്ര ടോള്‍ബൂത്തുകളാണ് കണ്ടത്. നല്ല ഹൈവേ ആവുമ്പോള്‍ സ്വാഭാവികമായും ടോള്‍ കൊടുക്കേണ്ടി വരും. സാധാരണ റോഡ് ആണെങ്കില്‍ ഈ ചെറിയ സമയത്തില്‍ ഒരിക്കലും എനിക്ക് ഇത്ര ദൂരം താണ്ടാന്‍ കഴിയില്ല. നമ്മുടെ പാലിയേക്കര ടോള്‍ കടന്നും ഈ അടുത്തു പോയിരുന്നു. ഒരു വശത്തേക്ക് 50 രൂപയാണ് കൊടുത്തതെന്നു തോന്നുന്നു. പക്ഷേ തകര്‍പ്പന്‍ റോഡ് തന്നെയാണ്. ഒരു സമയത്ത് പാലിയേക്കര ടോളിനെതിരെ സമരവും ഉണ്ടായതാണ്. നല്ല റോഡുകള്‍ വരണം. കേരളത്തില്‍ നാലുവരി പാത വരികതന്നെ വേണം. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന പ്രതിശീര്‍ഷ അപകടനിരക്കുള്ള റോഡുകളാണ് നമ്മുടേത്.

പഴമയുടെ പ്രതാപം പേറി നില്‍ക്കുന്ന നഗരമാണ് നാഗ്പൂര്‍. നാഗാ നദിയില്‍ നിന്നാണ് ഈ പട്ടണത്തിനു നാഗ്പൂര്‍ എന്ന പേര് കിട്ടിയത്. ഇന്ത്യയുടെ ഓറഞ്ചു സിറ്റി എന്നൊരു വിളിപ്പേര് കൂടിയുണ്ട് നാഗപൂരിന്. എന്തെങ്കിലും കഴിക്കാന്‍ വേണ്ടിയാണു നാഗ്പൂര്‍ റെയില്‍വേ സ്‌റ്റേഷന്റെ അടുത്തു നിര്‍ത്തിയത്.  'കിട്ടുന്ന ഭക്ഷണം, കിട്ടുന്ന സമയത്ത്' എന്നതിനോട് ഫാസിലും പൊരുത്തപ്പെട്ടു വരുന്നു. ഫാസിലിനു റൊട്ടിയും ചിക്കനും ഓര്‍ഡര്‍ ചെയ്ത്, ഞാന്‍ മെയില്‍ ചെക്ക് ചെയ്തിട്ട് വരാം എന്നൊരു കള്ളം പറഞ്ഞു. നാഗ്പൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് എവിടെയോ ഒരു 'ചുവന്നതെരുവ്' ഉണ്ടെന്നറിയാം. പറ്റിയാല്‍ അതൊന്നു കാണണം എന്നുറപ്പിച്ചാണ് ബൈക്കില്‍ കയറിയത്. സംഗതി സത്യമാണ് ഏകദേശം അരമണിക്കൂര്‍ യാത്രയേ അവിടെക്കുള്ളൂ.

ആരോടും വഴി ചോദിക്കാന്‍ കഴിയില്ല.

ആരെയൊക്കെയോ പ്രതീക്ഷിച്ച പെണ്‍കുട്ടികള്‍ എല്ലാ വാതിലിലും ഉണ്ടായിരുന്നു

'ഗംഗാ ജമുന'

മുംബൈ പോലെയോ കൊല്‍ക്കത്ത പോലെയോ വിശാലമല്ല 'ഗംഗാ ജമുന'. എന്നാലും ആരെയൊക്കെയോ പ്രതീക്ഷിച്ച പെണ്‍കുട്ടികള്‍ എല്ലാ വാതിലിലും ഉണ്ടായിരുന്നു. തെരുവ് സാധാരണപോലെ തന്നെ. അത്ര വിപുലമായ മാംസക്കച്ചവടം ഇവിടെ നടക്കാറില്ല എന്ന് തോന്നുന്നു. ചിലപ്പോള്‍ ഇരുള്‍ വീണു തുടങ്ങിയാല്‍ കണ്ണില്‍ ആസക്തിയുടെ നോട്ടവുമായി ഈ തെരുവും സജീവമാവുമായിരിക്കും. ഒരു സാത്തുകുടി കുടിക്കാനെന്ന ഭാവേന ഞാന്‍ ബൈക്ക് നിര്‍ത്തി, മൊബൈല്‍ എടുത്തു ക്യാമറ ഓണ്‍ ചെയ്ത് നൈസായി ഒന്നു രണ്ടു ഫോട്ടോ എടുത്തു. ശബ്ദം കേട്ട് കച്ചവടക്കാരന്‍ ഒന്ന് നോക്കിയെങ്കിലും ഞാന്‍ അതൊന്നും ശ്രദ്ധിക്കാതെ സാത്തുകുടി കുടിച്ചു കാശും കൊടുത്ത് ബൈക്കും എടുത്തു പോയി.

ഫാസില്‍ റൊട്ടി കഴിച്ച് പ്ലേറ്റും മുമ്പില്‍ വെച്ച് ഇരിക്കുകയാണ്. വല്ലാത്ത എരിവാണത്രെ. കുറച്ചു ചിക്കന്‍ പീസും ബാക്കി ഉണ്ട്. ഞാന്‍ ആ കറിയിലേക്ക് റൊട്ടിയും ചായയും പറഞ്ഞു. ഫാസില്‍ പറഞ്ഞ പോലെ നല്ല എരിവുണ്ട്. കഴിച്ച വിഭവത്തിന്റെ പേര് 'ഹര്‍വാദി ചിക്കന്‍' ആണെന്ന് തട്ടുകടക്കാരന്‍ പറഞ്ഞു. നാഗ്പൂരില്‍ നിരവധി കാഴ്ചകള്‍ ഉണ്ടെങ്കിലും വളരെ കുറഞ്ഞ സമയം മാത്രമാണ് നാഗ്പൂരില്‍ ചിലവഴിക്കാന്‍ ഉദേശിക്കുന്നത്. ദീക്ഷാഭൂമിയിലേക്ക് പോവുന്നതിനിടക്കാണ് അറിയാതെ കണ്ണ് ഒരു സ്തൂപത്തില്‍ ഉടക്കിയത്.

അറിയാതെ കണ്ണില്‍ പെട്ടതാണെങ്കിലും അതൊരു ചരിത്രനിര്‍മ്മിതിതന്നെ ആയിരുന്നു. 'സീറോമൈല്‍'. ബ്രിട്ടീഷുകാരുടെ കാലത്ത് മറ്റു നഗരങ്ങളിലേക്കുള്ള ദൂരം കണക്കാക്കി ഉണ്ടാക്കിയതാണ്. കാലപഴക്കത്തില്‍ ഏറെക്കുറെ മാഞ്ഞുതുടങ്ങിയെങ്കിലും ചരിത്രത്തിലേക്കുള്ള ദൂരത്തിന്റെ ബാക്കിപത്രം ഇന്നും ഇവിടെയുണ്ട്. ഏറെക്കുറെ ഇന്ത്യാമഹാരാജ്യത്തിന്റെ കേന്ദ്രമാണ്.

ദീക്ഷാഭൂമി ബുദ്ധമത വിശ്വാസികളുടെ പുണ്യക്ഷേത്രമാണ്. ഇവിടെ ബുദ്ധന്റെ ഒരു പ്രതിമയുണ്ട്. 120 അടിയാണ് അതിന്റെ ഉയരം. ക്ഷേത്രത്തിന്റെ അകത്ത് മാര്‍ബിളില്‍ ചിത്രപണികളാല്‍ അലങ്കരിച്ചിരിക്കുന്നു. ക്ഷേത്രത്തിന്റെ പുറത്തു ഒരു ബോധിമരവും ഉണ്ട്. ദളിത് വിഭാഗത്തിനു വേണ്ടി ശക്തമായി നിലകൊണ്ടിരുന്ന ഡോ. അംബേദ്ക്കര്‍ കടുത്ത ജാതീയതയില്‍ അസ്വസ്ഥനായി ആയിരത്തിലധികം ദളിതരുമായി ഇവിടെ എത്തി ബുദ്ധമതം സ്വീകരിക്കുകയും ചെയ്തു.

ഡോ. അംബേദ്ക്കര്‍  ആയിരത്തിലധികം ദളിതരുമായി എത്തി ബുദ്ധമതം സ്വീകരിച്ചത് ഇവിടെ ആയിരുന്നു

ഓറഞ്ചു തോട്ടം

വീണ്ടും യാത്ര തുടര്‍ന്നു. നാഗ്പൂരില്‍ വന്നിട്ട് ഓറഞ്ചു തോട്ടം കാണാതെ പോവുന്നത് എങ്ങനെ? ഹൈവേയില്‍ നിന്നിറങ്ങി സമാന്തരറോഡിനോട് ചേര്‍ന്നുള്ള ഒരു തോട്ടത്തില്‍ ഇറങ്ങി. നോക്കെത്താദൂരം ഓറഞ്ചു മരങ്ങള്‍ തന്നെയാണ്. കടയ്ക്കല്‍ മുതല്‍ മുകളിലേക്ക് വെളുത്ത കളറില്‍ പെയിന്റ് ചെയ്തിരിക്കുന്നു. നിരനിരയായുള്ള മരങ്ങള്‍ രസമുള്ള കാഴ്ച തന്നെയാണ്. വിളവെടുപ്പ് കഴിഞ്ഞിട്ടു ഒരു മാസം ആകുന്നതേ ഉള്ളൂ. ഇപ്പോള്‍ കൃഷിയിടത്തില്‍ കുറച്ചു ആളുകള്‍ മാത്രം. അവരൊക്കെ ചെറിയപണികളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. കേരളത്തില്‍ നിന്നാണെന്നറിഞ്ഞപ്പോള്‍ അവരുടെ മുഖത്തൊരു സന്തോഷം കണ്ടു. കാരണം ഈ തോട്ടത്തിന്റെ ഇപ്പോഴത്തെ ഉടമ ഒരു മലയാളി ആണ്. വളരെ നല്ല മനുഷ്യന്‍ ആണത്രേ. മറ്റു തോട്ടങ്ങളെ അപേക്ഷിച്ച് ഇവിടെ കൂലി കൂടുതല്‍ ഉണ്ടത്രെ. മാത്രമല്ല നല്ല പെരുമാറ്റവും.

സാത്തുകുടി, ജാഫ്ത ഇനം ഓറഞ്ചുകളാണ് ഇവിടത്തെ കൃഷി. 15 മീറ്റര്‍ അകലത്തിലാണ് ഓരോ തൈയും വെക്കുക. തൈ വെച്ച് മൂന്നു വര്‍ഷത്തില്‍ ഫലം കിട്ടിത്തുടങ്ങും. ഒരു മരത്തില്‍ നിന്നും പ്രതിവര്‍ഷം 35-40 കിലോ ഓറഞ്ചു കിട്ടും.അവരുടെ കൂടെ ഭക്ഷണം കഴിക്കാന്‍ ക്ഷണിച്ചെങ്കിലും സ്‌നേഹത്തോടെ അത് വേണ്ടന്നു വെച്ച് വീണ്ടും യാത്ര തുടങ്ങി.

നാഷണല്‍ ഹൈവേ 26 ല്‍ കൂടിയാണ് ഞാനിപ്പോള്‍ യാത്ര ചെയ്യുന്നത്. ഫാസിലിന്റെ മുഖത്തു വേണ്ടിയിരുന്നില്ല എന്നൊരു ഭാവമുണ്ട്. ഇടക്കിടക്ക് ഓടുന്ന ബൈക്കില്‍ എണീക്കുകയും, അസ്വസ്ഥ പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്. ദീര്‍ഘമായ യാത്ര ഗ്വാളിയോറില്‍ ആണ് അവസാനിച്ചത്.

ഈ കോട്ടയില്‍ നിന്നാണ് ജാന്‍സി റാണിയും താന്തിയാതോപ്പിയും ബ്രിട്ടീഷുകാര്‍ക്കെതിരെ പടയൊരുക്കം തുടങ്ങിയത്.

ഗ്വാളിയോര്‍

രാത്രി ആയി. ചെറിയ വാടക വരുന്ന റൂമും അന്വേഷിച്ചു നടന്നു. എത്തിയത് നാഗ്പൂര്‍ സ്വദേശി നടത്തുന്ന ഹോട്ടലില്‍. ചെറിയ റൂം, വൃത്തിയുള്ള ബാത്ത്‌റൂം, രെജിസ്റ്ററില്‍ പേരെഴുതി റൂമിലേക്ക് ഭക്ഷണവും ഓര്‍ഡര്‍ ചെയ്തു. ഞാന്‍ കുളിച്ചറങ്ങിയപ്പോഴേക്കും ഫാസില്‍ കട്ടിലിലേക്ക് വീണിരുന്നു, ഷൂ പോലും അഴിക്കാതെ. ഭക്ഷണം വന്നപ്പോള്‍ ഫാസിലിനെ എണീപ്പിച്ചു. കുറച്ചു നേരം ഒരു പ്രാദേശിക ചാനല്‍ വെച്ചു. നാളെ യാത്രയെ തടസ്സമാക്കുന്ന എന്തെങ്കിലും ഉണ്ടെങ്കില്‍ അറിയാന്‍ പ്രാദേശിക ചാനലുകള്‍ സഹായിക്കും. 

രാവിലെ ഫാസിലിനെ ഉറങ്ങാന്‍ വിട്ട് ഞാന്‍ നഗരത്തിലേക്കിറങ്ങി. രാജാ സൂരജ് സെന്‍ ഒരിക്കല്‍ കുഷ്ഠരോഗത്തിനു അടിമയായി, തുടര്‍ന്ന് അതില്‍ നിന്നും രക്ഷിച്ച സ്വാമി ഗ്വാളിപായുടെ സ്മരണ നിലനിര്‍ത്തുന്നതിന് വേണ്ടി ഈ നഗരം സ്ഥാപിച്ചു എന്നാണ് ഐതിഹ്യം. ഗ്വാളിയാറില്‍ ഞാന്‍ ആദ്യമായാണ്. ട്രെയിനില്‍ പോവുമ്പോള്‍ കാണാറുണ്ടെങ്കിലും ഈ നഗരം എനിക്ക് തീര്‍ത്തും അപരിചിതം തന്നെ. റെയില്‍വേ സ്‌റ്റേഷനില്‍ ചെന്ന് ഒരു ലോക്കല്‍ ടിക്കറ്റ് എടുത്തു അകത്തു പ്രവര്‍ത്തിക്കുന്ന ടൂറിസം ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ പോയി ഒരു ബ്രോഷറും, മാപ്പും മേടിച്ചു. പുതിയ ബജെറ്റില്‍ പ്ലാറ്റ്‌ഫോം ടിക്കറ്റ് പത്തുരൂപയായി വര്‍ദ്ധിപ്പിച്ചിരുന്നു. ലോക്കല്‍ ടിക്കറ്റിനു 24 മണിക്കൂര്‍ കാലാവധി ഉള്ളപ്പോള്‍ പ്ലാറ്റ്‌ഫോം ടിക്കറ്റ് വെറും രണ്ടുമണിക്കൂര്‍ മാത്രമേ കിട്ടൂ.

തിരിച്ചു ഹോട്ടലില്‍ എത്തി ചെറിയ ഒരു പ്ലാന്‍ ഉണ്ടാക്കി. ഫാസിലിനോട് ഇന്ന് മുഴുവന്‍ വിശ്രമിക്കാന്‍ പറഞ്ഞു. നാളെ ആഗ്രയിലേക്ക് പോവാം എന്നും ഞാന്‍ പറഞ്ഞു. നേരെ ഗ്വാളിയോര്‍ കൊട്ടാരത്തിലേക്കാണ് പോയത്. നഗരത്തില്‍ നിന്ന് അത്ര അകലെയല്ല ഈ കോട്ട.

തൊമാര്‍ രാജവംശത്തിലെ രാജാ മാന്‍സിംഗ് ആണ് ഈ കൊട്ടാരം പണിതതെന്നാണ് കരുതുന്നത്. മലമുകളില്‍ വ്യാപിച്ചു കിടക്കുന്ന ഈ കോട്ടയില്‍ നിന്നാണ് ജാന്‍സി റാണിയും താന്തിയാതോപ്പിയും ബ്രിട്ടീഷുകാര്‍ക്കെതിരെ പടയൊരുക്കം തുടങ്ങിയത്.

മലമുകളിലെ കോട്ടയിലേക്കുള്ള യാത്രക്കിടയില്‍ ചുമരുകളില്‍ ജൈന പ്രവാചകരുടെ രൂപങ്ങള്‍ കൊത്തിവെച്ചിട്ടുണ്ട്. കോട്ടക്കകത്തെ തൂണുകളില്‍ വ്യാളികളുടെ രൂപവും കാണാം. ബ്രിട്ടീഷുകാര്‍ക്ക് മുമ്പേ ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തിന്റെ ഊഷ്മളത തന്നെയാണ് ഇത് തെളിയിക്കുന്നത്. ഏഴു കവാടങ്ങള്‍ കടന്നു വേണം കോട്ടയില്‍ പ്രവേശിക്കാന്‍. അവസാനത്തെ കവാടത്തിന്റെ ഒരരികില്‍ ഒരു കൂറ്റന്‍ ആനയുടെ കല്‍പ്രതിമ ഉണ്ട്. കോട്ടയുടെ ഏറ്റവും മുകളില്‍ നിന്ന് നോക്കിയാല്‍ ഗ്വാളിയോര്‍ നഗരത്തിന്റെ കാഴ്ച മനോഹരം തന്നെയാണ്. 

കോട്ടയില്‍ നിന്നിറങ്ങി വീണ്ടും ബൈക്കിന്റെ അടുത്തേക്ക് നടന്നു. കേരള രജിസ്‌ട്രേഷന്‍ കണ്ട ചില സഞ്ചാരികള്‍ അടുത്തു വരികയും പരിചയപ്പെടുകയും ചെയ്തു. പട്യാലയില്‍ നിന്നുള്ള ഒരു സംഘം യുവാക്കള്‍. പട്യാല വരുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും വിളിക്കണം എന്ന് പറഞ്ഞ്, കൂട്ടത്തില്‍ കൂടുതല്‍ സരസനെന്നു തോന്നിച്ച ബില്‍വീന്ദര്‍ ഫോണ്‍ നമ്പര്‍ തന്നു. തീര്‍ച്ചയായും വിളിക്കാം എന്ന് പറഞ്ഞു.

സമയം ഉച്ചയോട് അടുക്കുന്നു. ഫാസിലിനെ വിളിച്ചു ഭക്ഷണം കഴിക്കാന്‍ പറഞ്ഞു. ഞാനും ഒരു തട്ടുകടയില്‍ കയറി റൊട്ടിയും കബാബും കഴിച്ചു. കടക്കാരന്‍ കുറച്ചു ഗൗരവക്കാരന്‍ ആണെന്ന് തോന്നുന്നു. ജൗഹര്‍ കുണ്ടിലേക്കുള്ള വഴി ചോദിച്ചപ്പോള്‍ പുള്ളി വലിയ ഗൗരവത്തില്‍ ആണ് വഴിപറഞ്ഞു തന്നത്.

1232 ല്‍ ഇല്‍ത്തുമിഷ് ഗ്വാളിയോര്‍ കീഴടക്കിയപ്പോള്‍ രജപുത്ര സ്ത്രീകള്‍ ഇവിടെ ആത്മഹത്യ ചെയ്തു എന്നാണ് കരുതുന്നുത്

ജൗഹര്‍ കുണ്ട്

മന്‍ മന്ദിര്‍ പാലസ്സിന്റെ അകത്താണ് ജൗഹര്‍ കുണ്ട് സ്ഥിതി ചെയ്യുന്നത്. വൃത്താകൃതിയില്‍ ആണ് മന്‍ മന്ദിര്‍ ഉണ്ടാക്കിയിരിക്കുന്നത്. അധികാര വടംവലിക്കിടെ ഔറംഗസേബ് സഹോദരന്‍ മുറാദിനെ ഇവിടെ വെച്ചാണ് വധിച്ചത്. കൊട്ടാരത്തിലേക്ക് ആവശ്യമായ ജലമെത്തിക്കാനുള്ള മാര്‍ഗമാണ് ജൗഹര്‍ കുണ്ട് നിര്‍വഹിച്ചിരുന്നത്. എന്നാല്‍ 1232 ല്‍ ഇല്‍ത്തുമിഷ് ഗ്വാളിയോര്‍ കീഴടക്കിയപ്പോള്‍ രജപുത്ര സ്ത്രീകള്‍ ഇവിടെ ആത്മഹത്യ ചെയ്തു എന്നാണ് കരുതുന്നുത്. ജൗഹര്‍ എന്ന വാക്കിന്റെ അര്‍ഥം ആത്മഹത്യ എന്നാണ്.

ഗ്വളിയറിനെ കുറിച്ച് പറയുമ്പോള്‍ താന്‍സനെ കുറിച്ച് പറയാതിരിക്കാനാവില്ല. സംഗീതചക്രവര്‍ത്തി. താന്‍സന്റെ ജന്മദേശം ഗ്വാളിയോര്‍ ആണ്. അദേഹത്തിന്റെ പേരില്‍ ഒരു സ്മാരകം  ഇവിടെ ഉണ്ട്. 'മേഘമല്‍ഹാര്‍' രാഗം പാടി മഴ പെയ്യിപ്പിച്ച ഐതിഹ്യം വളരെ പ്രശസ്തമാണല്ലോ. ഇവിടെ വെച്ചാണ് താന്‍സന്‍ ഫെസ്റ്റിവല്‍ നടക്കാറുള്ളത്. നവംബര്‍-ഡിസംബര്‍ മാസത്തില്‍ ഈ സംഗീതമേളയില്‍ പങ്കെടുക്കാന്‍ രാജ്യത്തിന്റെ ഒട്ടു മിക്കഭാഗത്ത് നിന്നും ഗായകര്‍ എത്തും.

ജയ് വിലാസ് പാലസും കൂടി കണ്ട് റൂമിലേക്ക് പോവാനാണ് എന്റെ പ്ലാന്‍. 1809 ല്‍ ജിയാജി റാവു സിന്ധ്യയാണ് ഈ ഗംഭീര സൗധം പണികഴിപ്പിച്ചത്, ബ്രിട്ടീഷ് എഞ്ചിനീയര്‍ മൈക്കള്‍ ഫിലോസിന്റെ നേതൃത്വത്തില്‍. ഈ പാലസിന്റെ ഒരു ഭാഗം മ്യൂസിയം ആയും പ്രവര്‍ത്തിക്കുന്നുണ്ട്. സഞ്ചാരികളുടെ കൗതുകത്തെ ഉണര്‍ത്തുന്ന നിരവധി കാഴ്ചകള്‍ ഇവിടെ ഉണ്ട്. താജ്മഹല്‍ കാരണം അവഗണിക്കപെട്ട നിരവധി നിര്‍മ്മിതികള്‍ ഇന്ത്യയില്‍ ഉണ്ടെന്നത് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. റൂമിലെത്തി ഭക്ഷണവും കഴിച്ചു നേരത്തെ കിടന്നു. പകല്‍ മുഴുവന്‍ ഉറങ്ങി തീര്‍ത്ത ഫാസില്‍ ഏതോ മ്യൂസിക് ചാനലിന്റെ മുമ്പിലായിരുന്നു.

(അടുത്ത ഭാഗം അടുത്ത ആഴ്ച)

ആദ്യ ഭാഗം: നോര്‍ത്ത് ഈസ്റ്റിലേക്ക്  ഒരു എന്‍ഫീല്‍ഡ് ബുള്ളറ്റ്!
രണ്ടാം ഭാഗം: ഗാന്ധിയിലേക്കുള്ള ദൂരം

Follow Us:
Download App:
  • android
  • ios