Asianet News MalayalamAsianet News Malayalam

കുട്ടികളെ കൈകാര്യം ചെയ്യാന്‍ 'അടി' അല്ലാത്ത മറ്റു വഴികള്‍!

Suresh C Pillai on parenting
Author
Thiruvananthapuram, First Published Sep 18, 2017, 5:51 PM IST

കുട്ടികളെ ശാരീരികമായി ഉപദ്രവിക്കാതെ എങ്ങിനെ ശിക്ഷിക്കാം എന്ന് നോക്കാം.

Suresh C Pillai on parenting

കുട്ടികളെ 'അടിക്കാമോ', എന്ന ചോദ്യം ചോദിച്ചാല്‍ പലരും ഒരു മറുചോദ്യം ചോദിക്കും. 'കുറ്റം കാണിച്ചാല്‍ പിന്നെ അടിക്കാതെ പറ്റുമോ?'

എന്റെയൊക്ക ചെറുപ്പത്തില്‍ സുഹൃത്തുക്കള്‍ പലരും ക്രൂരമായ ശിക്ഷാ വിധികള്‍ക്ക് വിധേയമാക്കപ്പെട്ടവര്‍ ആണ്. അന്നൊക്കെ എണ്ണ തൂത്തു വച്ചിരിക്കുന്ന ചൂരല്‍ വടികള്‍ മിക്കവാറും എല്ലാ വീടുകളുടെയും ഉത്തരത്തില്‍ ഉണ്ടായിരുന്നു.

ഏറ്റവും കൂടുതല്‍ ബാല പീഡനങ്ങള്‍ നടക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ.  കുട്ടികള്‍ക്കും ഉണ്ട് അവകാശങ്ങള്‍, അവര്‍ക്കുമുണ്ട് ആത്മാഭിമാനം. അച്ചടക്ക ലംഘനം കാണിച്ചാല്‍ ശിക്ഷിക്കാതെ പറ്റില്ലല്ലോ?

ഗ്രീക്ക് ചിന്തകനായ പ്‌ളേറ്റോ പറഞ്ഞതില്‍ നിന്നും തുടങ്ങാം

'Do nott rain a child to learn by force or harshness; but direct them to it by what amuses their minds, so that you may be better able to discover with accuracy the peculiar bent of the genius of each.'

അപ്പോള്‍, കുട്ടികളെ ശാരീരികമായി ഉപദ്രവിക്കാതെ എങ്ങിനെ ശിക്ഷിക്കാം എന്ന് നോക്കാം.

1. അച്ചടക്കത്തെ ക്കുറിച്ചുള്ള നിങ്ങളുടെ പ്രതീക്ഷകള്‍ കുട്ടികളോട് മുന്‍കൂറായി പറയാം. വീട്ടില്‍ ഒരു 'കുടുംബ അച്ചടക്ക നിയമാവലി' കുട്ടികള്‍ക്കായി ഉണ്ടാക്കാം.

2. തെറ്റുകള്‍ കാണിച്ചാലുള്ള പരിണിതഫലത്തെ പ്പറ്റി ഇടയ്ക്ക് ഓര്‍മ്മിപ്പിക്കാം. ഉദാഹരണത്തിന്, ഹോം വര്‍ക്ക് ഇത്ര സമയത്തിനു മുന്‍പേ പൂര്‍ത്തിയാക്കിയില്ലെങ്കില്‍, ആ ദിവസം ടീവി അല്ലെങ്കില്‍ entertainment നായുള്ള ഒരു ഉപാധികളും ഉപയോഗിക്കാന്‍ അനുവദിക്കില്ല എന്ന് പറയാം. ഇത് കൃത്യമായി പാലിക്കുകയും വേണം.

3. നല്ല പെരുമാറ്റങ്ങള്‍ക്ക് പാരിതോഷികങ്ങള്‍ കൊടുക്കാം. എന്റെ ഒരു സുഹൃത്ത്, ഡയാന, മകള്‍ക്ക് ഓരോ നല്ല കാര്യങ്ങള്‍ ചെയുമ്പോളും ഓരോ പോയിന്റുകള്‍ കൊടുക്കും. നൂറു പോയിന്റ് ആകുമ്പോള്‍ ഒരു ചെറിയ ടോയ് അല്ലെങ്കില്‍ ഇഷ്ടമുള്ള സ്വീറ്റ് ഇവ കൊടുക്കും. എന്തെങ്കിലും അച്ചടക്ക ലംഘനം കാണിച്ചാല്‍ പത്തു പോയിന്റ് ഒറ്റയടിക്കു പോകും. ഇങ്ങനെയാകുമ്പോള്‍ കുട്ടികള്‍ തനിയെ ഉത്തരവാദിത്വ ബോധം ഉള്ളവരും, അച്ചടക്കം ലംഘിക്കാന്‍ ഇഷ്ടപ്പെടാത്തവരും ആകും.

4. കുട്ടികള്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ പുകഴ്ത്തി പറയാം. 'ഇന്ന്, ഇളയമ്മ വീട്ടില്‍ വന്നപ്പോള്‍, നിന്റെ പെരുമാറ്റം തീര്‍ത്തും ഊഷ്മളം ആയിരുന്നു'. അല്ലെങ്കില്‍ ഒരു കളിയില്‍ ജയിച്ചാല്‍ 'നീ മകള്‍/മകന്‍ ആയതില്‍ അഭിമാനിക്കുന്നു' എന്ന് പറയാം.

5. ആവശ്യമുള്ള സമയത്ത്, അധികം ശബ്ദം ഉയര്‍ത്താതെ തന്നെ ശാസനകള്‍ കൊടുക്കാം. കാര്യങ്ങള്‍ വ്യക്തമായും, കൃത്യമായും കുട്ടികളോട് പറയണം. കുട്ടികളോട് അലറി വിളിച്ചു കാര്യങ്ങള്‍ പറയരുത് അമേരിക്കന്‍ എഴുത്തുകാരന്‍ Ben Stein പറയുന്നതു കേള്‍ക്കൂ 'Screaming at children over their grades, especially to the point of the child's tears, is child abuse, pure and simple. It's not funny and it's not good parenting. It is a crushing, scarring, disatsrous experience for the child. It isn't the least bit funny.'

6. കുറ്റങ്ങളുടെ തീവ്രത അനുസരിച്ചു ശിക്ഷകളും വിധിക്കാം, വലിയ ഒരു തെറ്റു ചെയ്‌തെങ്കില്‍, 'ഈ വര്‍ഷത്തെ സ്‌കൂള്‍ ടൂര്‍ പോകാന്‍ നിനക്ക് അനുവാദം ഇല്ല.' 'ഇനിയും ഇതേപോലെ ആവര്‍ത്തിക്കാതെ ഇരുന്നാല്‍ അടുത്തവര്‍ഷം നിനക്കു പോകാം' എന്ന് പറയാം.

7. തെറ്റുകള്‍ ആവര്‍ത്തിച്ചാല്‍ ശിക്ഷയുടെ കാഠിന്യം കൂട്ടാം.

8. വളരെ ചെറുപ്പത്തില്‍ തന്നെ, അച്ചടക്കത്തിന്റെ പാഠങ്ങള്‍ പറഞ്ഞു കൊടുക്കുക. തെറ്റിച്ചാലുള്ള പരിണിത ഫലങ്ങളും പറയുക.

9. വളരെ ഫലപ്രദമായി തോന്നിയിട്ടുള്ള ഒരു കാര്യമാണ് 'ടൈം ഔട്ട്'. അതായത് ഒരു തെറ്റു ചെയ്താല്‍, ഉദാഹരണത്തിന്, ഡൈനിങ്ങ് റൂമില്‍ക്കൂടി നടന്നുപോയ അനിയത്തിയെ കാല്‍ ഇടയില്‍ ഇട്ടു വീഴിച്ച ചേട്ടന്, അര മണിക്കൂര്‍ 'ടൈം ഔട്ട്' കൊടുക്കാം. 'ടൈം ഔട്ട്' എന്നാല്‍ ഒന്നും ചെയ്യാതെ, അനങ്ങാതെ ഒരു മൂലയില്‍ ഇരിക്കുന്നതാണ്. നിസാരമായി തോന്നാമെങ്കിലും, കുട്ടികള്‍ക്ക് അര മണിക്കൂര്‍ ഒന്നും ചെയ്യാതെ ഇരിക്കുക എന്നാല്‍ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. തെറ്റിന്റെ ഗൗരവം അനുസരിച്ചു, 'ടൈം ഔട്ടിന്റെ സമയം അഞ്ചു മിനുട്ടു മുതല്‍ ഒരു മണിക്കൂര്‍ വരെ ആക്കാം. പാശ്ചാത്യ രാജ്യങ്ങളില്‍ ഒക്കെ വളരെ ഫലപ്രദമായി കുട്ടികളെ ശിക്ഷിക്കാന്‍ 'ടൈം ഔട്ട്' ഉപയോഗിക്കാറുണ്ട്. മുതിര്‍ന്ന കുട്ടികള്‍ (ടീന്‍ ഏജ്) ആണെങ്കില്‍, ഇത്ര സമയം 'ഫോണ്‍' 'ഇന്റര്‍നെറ്റ്' ഉപയോഗിക്കാന്‍ പറ്റില്ല എന്ന് നിര്‍ദ്ദേശിക്കാം.

10. ഏറ്റവും പ്രധാനമായത്, പഠന വൈകല്യങ്ങളോ, മറ്റു മാനസിക ആരോഗ്യ പ്രശ്‌നങ്ങളോ ഉള്ള കുട്ടികള്‍ക്ക് ഇവയൊന്നും പ്രായോഗികം ആകില്ല എന്നതാണ്. അങ്ങനെയുള്ളപ്പോള്‍ വിദഗ്ധ സഹായം തേടണം.

UNESCO യുടെ റിപ്പോട്ടില്‍ പറയുന്നത്, കുട്ടികളില്‍ അച്ചടക്കത്തിന്റെ പേരില്‍ അടിച്ചേല്‍പ്പിക്കുന്ന എല്ലാത്തരം ശാരീരിക പീഡനങ്ങളും വീടുകളിലും, സ്‌കൂളുകളിലും നിരോധിക്കണം എന്നാണ്. ഇവ മനുഷ്യാവകാശ ലംഘനമാണ്, കൂടാതെ ഇവ വിപരീതഫലം ഉളവാക്കുന്നവയും, നിരര്‍ത്ഥകം ആയതും, കുട്ടികളില്‍ ദോഷകരമായ ഫലങ്ങള്‍ ഉണ്ടാക്കുന്നവയും ആണ് എന്നാണ്. (Ref: Hart, Stuart N.; et al. (2005). Eliminating Corporal Punishment: The Way Forward to Contsructive Child Discipline. Education on the move. Paris: UNESCO. ISBN 9231039911.

അപ്പോള്‍ ആ ചൂരല്‍ വടി കളയാം. കുട്ടികളുടെ ബാല്യം മധുരതരമാകണം. അച്ചടക്കം ഉണ്ടാവാന്‍ വടി കൊണ്ട് അടിക്കേണ്ട കാര്യമില്ല.

.........................................................

ഡോ.സുരേഷ് സി പിള്ള

കോട്ടയം കറുകച്ചാൽ (ചമ്പക്കര) സ്വദേശി. അയർലണ്ടിലെ (ഡബ്ലിൻ) ട്രിനിറ്റി കോളേജിൽ നിന്ന് PhD.  അമേരിക്കയിലെ കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി യിൽ നിന്നും പോസ്റ്റ് ഡോക്ടറൽ ഗവേഷണം. ഇപ്പോള്‍, അയർലണ്ടിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സ്ലൈഗോ യിലെ നാനോടെക്നോളജി ആൻഡ് ബയോ എഞ്ചിനീയറിംഗ് ഗവേഷണ വിഭാഗം മേധാവി.നൂറിലധികം ജേർണൽ ആർട്ടിക്കിൾസ്/ ഗവേഷണ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചു. രണ്ട് US പേറ്റന്റും, ഒരു UK പേറ്റന്റും അവാർഡ് ചെയ്തിട്ടുണ്ട്. മലയാളത്തിൽ,  'തന്മാത്രം" എന്ന പുസ്തകം പ്രസിദ്ധീകരിച്ചു.

Follow Us:
Download App:
  • android
  • ios