Asianet News MalayalamAsianet News Malayalam

ആ പാട്ട് നിറയെ പ്രണയമായിരുന്നു!

പെട്ടെന്ന് കേട്ടു മനോഹരമായ ഒരു ഗീതം. പുല്ലാങ്കുഴലാണ്. ശോകസ്ഥായിയില്‍ ഒരീണം. തണുപ്പിനെ വകഞ്ഞ് ഒഴുകിയെത്തുന്ന പാട്ടിന്റെ വരികള്‍. ആ പാട്ടില്‍ ലയിച്ച്,  നിലാവില്‍ തിളങ്ങുന്ന മഞ്ഞ് മലകളുടെ സൗന്ദര്യത്തില്‍ മുഗ്ധയായി  രജായിക്കുള്ളില്‍  അമ്പരന്ന് കിടന്നു എപ്പഴോ ഉറങ്ങിപ്പോയി.

Yasmin NK column on music and love
Author
Dalhousie, First Published May 17, 2017, 10:14 AM IST

Yasmin NK column on music and love

തണുപ്പാണ് എല്ലായ്‌പ്പോഴും ഡാല്‍ഹൗസിയില്‍. ദേവദാരുവും പൈന്‍ മരങ്ങളും പിന്നെ പേരറിയാത്ത ഒരുപാടിനം മരങ്ങളും നിറഞ്ഞ പച്ചച്ച കാടാണു ഡാല്‍ഹൗസിയില്‍ നിറയെ. അവക്കിടയിലൂടെ മലകളെ ചുറ്റി വളഞ്ഞ് പുളഞ്ഞ് പോകുന്ന പാതകള്‍. ഒരു ചെറിയ ബസ് സ്റ്റാന്റും ഗാന്ധി ചൗക്ക് എന്നറിയപ്പെടുന്ന ചെറിയൊരങ്ങാടിയും ആണു ആകെയുള്ളത്. ആര്‍ക്കും വലിയ തിരക്കില്ല ഒന്നിനും. ദിവസത്തിലെ ഒന്നോ രണ്ടൊ ബസുകള്‍ക്ക് വേണ്ടി എത്ര മണിക്കൂര്‍ വേണമെങ്കിലും കാത്തിരിക്കാന്‍ മലമുകളിലെ ഈ മനുഷ്യര്‍ തയ്യാറാണ്. റോഡില്‍ ഒരു വാഹനവും നിങ്ങളെ മറികടക്കാനായി മല്‍സരിച്ചോടുകയോ ഹോണടിച്ച് ശല്യപ്പെടുത്തുകയോ ഇല്ല. ആഡംബര വീടുകളോ മള്‍ടി സ്‌പെഷ്യാലിറ്റി ആശുപത്രികളൊ വലിയ വലിയ ഡിഗ്രികളുള്ള ഡോക്ടര്‍മാരോ ഇല്ല. വെള്ളിവെളിച്ചത്തില്‍ കുളിച്ച് നില്‍ക്കുന്ന ഷോപ്പിങ്ങ് മാളുകള്‍ ഇല്ല. എന്നിട്ടും അതിശയകരമാം വിധം ആ മനുഷ്യരൊക്കെ ഹാപ്പിയാണ്. ചിരിക്കാനും വിശേഷങ്ങള്‍ തിരക്കാനും , ഉള്ള പരിമിതമായ വിഭവങ്ങള്‍ പരസ്പരം പങ്ക് വെക്കാനും അവര്‍ തയ്യാറാണ്. ഉയരത്തിലെത്തും തോറും മനുഷ്യമനസുകളും ലാളിത്യമേറുമായിരിക്കും!

ഡാല്‍ഹൗസിയില്‍ നിന്നും ഏകദേശം 18 കിലോമീറ്ററാണു കജ്ജിയാറിലേക്ക്. ഇന്ത്യയിലെ സ്വിറ്റ്‌സര്‍ലാന്റ് എന്ന പേരിലാണു കജ്ജിയാര്‍ അറിയപ്പെടുന്നത്. മനോഹരമായ ഭൂപ്രകൃതിയാണു കജ്ജിയാറിനെ മനോഹരിയാക്കുന്നത്. ഇളം പച്ച പുല്‍ മേടുകള്‍ക്ക് നടുവില്‍ പ്രകൃതി ദത്തമായ ഒരു തടാകം. പുല്‍ മേടുകള്‍ക്ക് ചുറ്റും പൈന്‍ മരക്കാടുകള്‍.  മൈതാനത്തിന്റെ ഒരറ്റത്ത് സ്വിസ് ഗവര്‍മെന്റ് സ്ഥാപിച്ച ഫലകവും സ്തൂപവുമുണ്ട്. ഇന്ത്യയില്‍ നിന്നും സ്വിസ് തലസ്ഥാനമായ  ബേണി   ലേക്കുള്ള ദൂരം അതില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്.

പെട്ടെന്ന് കേട്ടു മനോഹരമായ ഒരു ഗീതം. പുല്ലാങ്കുഴലാണ്. ശോകസ്ഥായിയില്‍ ഒരീണം.

ഡാല്‍ഹൗസിയില്‍ നിന്നും കജ്ജിയാറിലേക്കുള്ള വഴിയില്‍ നിറയെ കൊന്ന പൂത്ത് നില്‍ക്കുന്ന കാഴച കണ്ട് അതിശയിച്ച് പോയി. മലയാളികള്‍ക്ക് മാത്രമല്ല കൊന്ന. കേരളത്തില്‍ നിന്നും എത്രയോ കാതം അകലെ ഹിമാലയ മല മടക്കുകളിലും കൊന്ന പൂത്തിരിക്കുന്നു.

രാത്രി നല്ല തണുപ്പായിരുന്നു, രജായിക്കുള്ളിലും.  ജനല്‍ചില്ലിലൂടെ മുറിയിലേക്കരിച്ചിറങ്ങുന്ന നിലാവ്. നിലാവിനെ തോല്‍പ്പിക്കും ഉടലുമായി അങ്ങകലെ നിര നിരയായി കിടക്കുന്ന മഞ്ഞ് മലകള്‍. മലകള്‍ക്ക് കീഴെ മരക്കൂട്ടങ്ങള്‍ക്കിടയില്‍ അങ്ങിങ്ങ് ചിതറിക്കിടക്കുന്ന വെളിച്ചപ്പൊട്ടുകള്‍. 

പെട്ടെന്ന് കേട്ടു മനോഹരമായ ഒരു ഗീതം. പുല്ലാങ്കുഴലാണ്. ശോകസ്ഥായിയില്‍ ഒരീണം. തണുപ്പിനെ വകഞ്ഞ് ഒഴുകിയെത്തുന്ന പാട്ടിന്റെ വരികള്‍. ആ പാട്ടില്‍ ലയിച്ച്,  നിലാവില്‍ തിളങ്ങുന്ന മഞ്ഞ് മലകളുടെ സൗന്ദര്യത്തില്‍ മുഗ്ധയായി  രജായിക്കുള്ളില്‍  അമ്പരന്ന് കിടന്നു എപ്പഴോ ഉറങ്ങിപ്പോയി.

രാവിലെ ഉണര്‍ന്നതും രജായി വലിച്ച് നീക്കി ബാല്‍ക്കണിയിലേക്കോടി. ആ പാട്ടവിടെ ഉണ്ടായിരുന്നില്ല. ദൂരെ മഞ്ഞ് പുതച്ച കുന്നിന്‍ ചരിവുകളില്‍ വെയില്‍ വെട്ടി തിളങ്ങുന്നു.

സമരേഷ് കാക്ക,  ആരായിരുന്നു ഇന്നലെ പാടിയത് ?

തിരിഞ്ഞ് വാതില്‍ തുറന്ന് താഴെ റിസപ്ഷനിലേക്ക് എത്തി നോക്കിയപ്പോള്‍ സമരേഷ് താക്കുര്‍ അവിടെയുണ്ട്. കുനിഞ്ഞിരുന്ന് രജിസ്റ്ററില്‍ എന്തോ എഴുതുകയായിരുന്നു അദ്ദേഹം.  വാതില്‍ വലിച്ച് തുറന്ന് പത്തിരുപത് ചെറുപ്പക്കാര്‍, ആണും പെണ്ണുമടങ്ങുന്ന സംഘം ഹോട്ടലിലേക്ക് തള്ളിക്കയറി വന്നു. ഗുജറാത്തികളാണെന്നു തോന്നുന്നു. അവര്‍ക്ക് കടന്ന് പോകാന്‍ വഴിയൊഴിഞ്ഞ് കോണിയുടെ കൈവരിയില്‍ ചാരി നില്‍ക്കെ ആലോചിച്ചത് മുഴുവന്‍ തലേന്നത്തെ പാട്ടിനെപറ്റി തന്നെയായിരുന്നു.

സമരേഷ് കാക്ക,  ആരായിരുന്നു ഇന്നലെ പാടിയത് ?

രജിസ്റ്ററില്‍ നിന്നും തലയുയര്‍ത്തി അദ്ദേഹം ചിരിച്ചു.

'യേ തൊ ഗഡ്ഡി ലോഗേ', പഹാരീസ്'.

ഹിമാചല്‍ പ്രദേശിലെ മലമടക്കുകളില്‍ താമസിക്കുന്ന ഗോത്രവിഭാഗമാണു ഗഡ്ഡികള്‍. ആടിനെ മേക്കലാണു പ്രധാന തൊഴില്‍. മഞ്ഞ് കാലത്തിന്റെ അവസാനം തങ്ങളൂടെ ആട്ടിന്‍ പറ്റവുമായി മല കയറുന്ന ആട്ടിടയന്മാര്‍. അതിജീവനത്തിന്റേയും വിരഹത്തിന്റെയും കാലമാണു അവര്‍ക്കത്. തനതായ ഭാഷയും സംസ്‌കാരവുമുണ്ട് ഗഡ്ഡികള്‍ക്ക്. ബംഗാളിലെ ബാവുല്‍ ഗായകരെ പോലെ പ്രശസ്തമാണു ഗഡ്ഡികളുടെ പാട്ടും. ബാവുലുകളെ പോലെ തന്നെയാണു  ഇവരും. മലമടക്കുകളില്‍ നിന്നും മലമടക്കുകളിലേക്ക് ആട്ടിന്‍ പറ്റത്തേയും കൊണ്ടുള്ള നിതാന്താ യാത്ര.  ശിവ ഭക്തരാണു പലരും. ചമ്പാ മേഖലയിലെ ഉല്‍സവങ്ങളില്‍ ഗഡ്ഡികളുടെ പാട്ടും നൃത്തവുമാണത്രെ ഉല്‍സവ രാവുകള്‍ക്ക് മാറ്റ് കൂട്ടുക.

Yasmin NK column on music and love

ബംഗാളിലെ ബാവുല്‍ ഗായകരെ പോലെ പ്രശസ്തമാണു ഗഡ്ഡികളുടെ പാട്ടും.

ഹോട്ടലിനു പുറത്തിറങ്ങിയപ്പോള്‍ ഡ്രൈവര്‍ എണീറ്റിട്ടില്ല  ഇന്നലെ രാത്രി പുള്ളി കാറില്‍ തന്നെയാണു ഉറങ്ങിയതെന്ന് തോന്നുന്നു.   അയാളെ ഉണര്‍ത്താന്‍ മിനക്കെടാതെ ഞങ്ങള്‍ നടന്നു. മുകളിലേക്കുള്ള വഴിയെ പോയാല്‍ ബസ് സ്്റ്റാന്റാണെന്ന് സമരേഷ് കാക്ക പറഞ്ഞിരുന്നു. കുറച്ച് നടന്നപ്പോള്‍ ഹിമാചല്‍ പരിവഹന്‍ എന്നു ബോര്‍ഡെഴുതിയ രണ്ട് മൂന്ന് ബസുകള്‍ കിടക്കുന്നു.  ബസ് സ്റ്റാന്റിന്റെ ഒരു മൂലക്കല്‍ വെച്ച സ്റ്റൗവില്‍ ചായ ഉണ്ടാക്കുന്ന ഒരു സ്ത്രീ. ഓരോ ചായ വാങ്ങിക്കുടിച്ച് തണുപ്പിനെ ഊതിയകറ്റുന്നതിനിടയില്‍ അടുത്ത് നിന്ന ബസ് ഡ്രൈവറോട് ഈ ബസ് എങ്ങോട്ടാണെന്ന് വെറുതെ കുശലം ചോദിച്ചു. 

കജ്ജിയാറിലേക്കുള്ള ബസാണെന്നും ഇതിനി തിരിച്ച് വൈകിട്ടേ വരുമെന്നും നിങ്ങള്‍ക്ക് വേണേല്‍ ഇതില്‍ കയറി രണ്ട് കിലോമീറ്റര്‍ അപ്പുറത്തുള്ള ഗാന്ധി ചൗക്കിലോ മാല്‍ റോഡിലോ ഇറങ്ങി തിരിച്ച് ഹോട്ടലിലേക്ക് നടന്ന് വരാമെന്നും അയാള്‍ പറഞ്ഞപ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കാതെ ബസില്‍ കയറി ഇരുന്നു.  ഹിമാചല്‍ പരിവഹന്‍ ബസുകളൊക്കെ ആകെ നിറം കെട്ട് ചുളുങ്ങി കുളീം നനേം ഒന്നുമില്ലാത്ത തനി നാടോടികള്‍ തന്നെയാണ്. ബസില്‍ അങ്ങിങ്ങായി കൂനിപ്പിടിച്ചിരിക്കുന്ന കുറച്ചാളുകള്‍. രാത്രി പണി കഴിഞ്ഞ് വീട്ടില്‍ പോകുന്ന ഗ്രാമ വാസികളാണ്  അധികവും. 

എന്റെ തൊട്ട സീറ്റിലിരുന്ന ആളോട്  പരിചിത ഭാവത്തില്‍ ചിരിച്ചപ്പോള്‍ ഒരു മടിയും കൂടാതെ അയാള്‍ വിടര്‍ന്ന് ചിരിച്ചു.  അപരിചിതരോട് ഇങ്ങനെ ചിരിക്കാന്‍ നമുക്കെന്തൊരു മടിയാണ്!

'യേ കോന്‍സീ ഗാനാ ഹേ ബായീജാന്‍?' 

രാത്രി കേട്ട പാട്ടിന്റെ വരികള്‍ ഞാന്‍ കുറിച്ച് വെച്ചിരുന്നു. എനിക്ക് മനസ്സിലാകുന്ന ഭാഷ ആയിരുന്നില്ല അത്. വെറും ഹിന്ദിയൊന്നും ആയിരുന്നില്ല അത്. കഴുത്തിലെ  മഫ്‌ലര്‍  അഴിച്ച് കണ്ണട ശരിയാക്കി അയാള്‍ ആ കടലാസ് കഷ്ണത്തില്‍ കോറിയിട്ടിരുന്ന വാക്കുകള്‍ വായിച്ചെടുത്തു.

കടലാസില്‍ നിന്നും മുഖമുയര്‍ത്തി അയാളെന്നെ നോക്കി.

തു കിധര്‍ സെ ആരേ..?

Yasmin NK column on music and love

എന്നിട്ടയാള്‍ ആ പാട്ട് പാടി.

കേരളത്തില്‍ നിന്നാണെന്ന് പറഞ്ഞപ്പോള്‍ അയാള്‍ക്ക് സന്തോഷമായി. ഇത്രയും ദൂരേന്ന് വന്നൊരാള്‍ തങ്ങളൂടെ ജീവിതത്തിന്റെ ഭാഗമായ ഒന്നിനെ പറ്റി ആഗ്രഹത്തോടെ ചോദിക്കുന്ന സന്തോഷം അയാളുടെ നോട്ടത്തില്‍ ഉണ്ടായിരുന്നു. അയാളൂടെ വീട് കജ്ജിയാറിലാണെന്നും ഡാല്‍ഹൗസിയില്‍ ഒരു റിസോര്‍ട്ടിലെ സെക്യൂരിറ്റിയാണെന്നും ഇപ്പോള്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയാണെന്നും അയാള്‍ പറഞ്ഞു. 

എന്നിട്ടയാള്‍ ആ പാട്ട് പാടി.

'കപഡേ ദോവന്‍ നാലേ റോന്‍ വന്‍, കുഞുവാ
മുഖോനു ബോല്‍ ജവാനീ, ഹോ
ഹാതാ വിഷ് രേഷനീ റൂമാല്‍ , ചന്‍ ഞ്ചേലോ...
വിഷ് ഛല്ലാ നിഷാനീ ഹോ....
മെരിയേ ജിന്ദേ..., വിഷ് ഛല്ലാ നിഷാനീ ഹോ...'

തലമുറകളായ് കൈമാറി വരുന്ന നാടന്‍ പാട്ടാണിതെന്നും പ്രണയത്തിന്റേയും വിരഹത്തിന്റേയും മധുരവും വേദനയും ചാലിച്ചെടുത്ത ഈണമായത് കൊണ്ടാണ് ഇതിത്ര ഇമ്പമായതെന്നും അയാള്‍ വിശദീകരിച്ചു. കുഞ്ഞുവിന്റെയും ചന്‍ ഞ്ചേലോയുടെയും കഥയാണത്രെ ആ പാട്ട്.  ആട്ടിടയ യുവാവായിരുന്നു കുഞ്ഞു. ചന്‍ ഞ്ചേലോ ഉയര്‍ന്ന ജാതിയില്‍ പെട്ട യുവതിയും. അവരുടെ സ്‌നേഹത്തിനു ഗ്രാമം മുഴുവന്‍ എതിരായിരുന്നു. എല്ലാ എതിര്‍പ്പിനേയും അവഗണിച്ച് അവര്‍ സ്‌നേഹിച്ചു വിവാഹിതരായി. താമസിയാതെ കുഞ്ഞുവിനു, ചന്‍ ഞ്ചേലോയെ തനിയെ വിട്ട് തന്റെ ആട്ടിന്‍ പറ്റവുമായി മലമുകളിലേക്ക് പോകേണ്ടി വന്നു.  വിരഹാര്‍ത്തയായ ചന്‍ ഞ്ചേലൊ, കുഞ്ഞുവിന്റെ കുപ്പായക്കൈയ്യില്‍ നിന്നും പൊട്ടി വീണ കുടുക്കും കൈയില്‍ പിടിച്ച് അവന്റെ സാമീപ്യത്തിനായ് പാടുകയാണ്.  കുഞ്ഞുവിന്റെ കൈയില്‍ ചന്‍ ഞ്ചേലോയുടെ തൂവാലയുണ്ട്. അതില്‍ മുഖമമര്‍ത്തി  അവളുടെ ഗന്ധം ഉള്ളിലേക്കെടുത്ത്  മല മടക്കുകളില്‍ നിന്നും ഒഴുകിയെത്തുന്ന കുഞ്ഞുവിന്റെ പുല്ലാങ്കുഴല്‍ നാദം'

ഓരോ നാട്ടിലുമുണ്ടാകും സമാനമായ നാടന്‍ ശീലുകള്‍.

അയാളൂടെ  പാട്ടും വിശദീകരണവും  വായും പൊളിച്ച് കേട്ടിരുന്നു. ഓരോ നാട്ടിലുമുണ്ടാകും സമാനമായ നാടന്‍ ശീലുകള്‍.  നന്മയുടേയും സ്‌നേഹത്തിന്റേയും സഹനത്തിന്റേയുമൊക്കെ അക്ഷയ ഖനികള്‍.

'ഗാന്ധി ചൗക്ക് എത്തിയെന്നും നിങ്ങള്‍ക്കിറങ്ങാനായെന്നും കണ്ടക്ടര്‍ വിളിച്ച് പറഞ്ഞപ്പോള്‍ മലമുകളില്‍  നിരങ്ങി നീങ്ങുന്ന ബസില്‍ വെച്ച്  അവിചാരിതമായി കണ്ട് മുട്ടിയ ആ അഞ്ജാത സുഹൃത്തിനു നന്ദി പറഞ്ഞ് ഞങ്ങള്‍ ബസില്‍ നിന്നിറങ്ങി.

ഒരു ചെറിയ നാല്‍ക്കവലയാണു ഗാന്ധി ചൗക്ക്.  ഒരു ചെറിയ ബസ് വെയിറ്റിങ്ങ് ഷെഡും അതിനു സമീപത്തായി നീളത്തില്‍ ഇടുങ്ങിയ ഒരു ഷെഡും. തിബറ്റന്‍ സാധനങ്ങള്‍ കച്ചവടം ചെയ്യുന്ന ഗലിയാണത്.  അതിനകത്തൂടെ കയറിയിറങ്ങി , ഓരോ ചായ കുടിച്ച്,  അയാള്‍ മോമോയുണ്ടാക്കുന്നതും നോക്കി നിന്ന് ഗാന്ധിപ്രതിമയുടെ സമീപത്ത് കൂടെ താഴേക്ക് പോകുന്ന റോഡിലേക്കിറങ്ങി. ഏകദേശം രണ്ട് കിലോമീറ്ററുണ്ട് ഇവിടുന്ന് ഹോട്ടലിലേക്ക്. ഹിമാചല്‍ പ്രദേശില്‍ ഓട്ടോറിക്ഷ വളരെ കുറവാണു. ഡാല്‍ഹൗസിയിലും ധര്‍മ്മശാലയിലും മണാലിയിലുമൊന്നും ഓട്ടോറിക്ഷക്കാരെ കണ്ടതേയില്ല. വളഞ്ഞ് പുളഞ്ഞ് താഴേക്ക് പോകുന്ന ആ  മലമ്പാതയിലൂടെ, കുഞ്ഞുവിനേയും ചന്‍ ഞ്ചേലോയെയും ഓര്‍ത്ത് , ലൈലായേയും മജ്‌നുവിനേയും പറ്റി സങ്കടപ്പെട്ട്, വാങ്കയുടേയും കാതിയയുടേയും കഥ ഓര്‍മ്മേണ്ടൊന്ന് തര്‍ക്കിച്ച് , കാനന ചോലയില്‍ ആടിനെ മേക്കാന്‍ ഞാനും വരട്ടെയോ നിന്റെ കൂടേയെന്ന് ഉറക്കെ പാടി, ഇണങ്ങിയും പിണങ്ങിയും സ്‌നേഹിച്ചും ഞങ്ങളാ മലമ്പാതയിലൂടെ ഹോട്ടല്‍ ലക്ഷ്യമാക്കി നടന്നു.

പെണ്‍ യാത്രകള്‍:
യാത്രയുടെ ജിന്നുകള്‍!

അവള്‍ ഹിഡുംബി; പ്രണയം കൊണ്ട് മുറിവേറ്റവള്‍!

സ്വപ്നം വിളയുന്ന സോനാര്‍ഗല്ലി

അവളെന്തിനാണ് ഒറ്റക്ക് പോയത്..?

ഏദന്‍തോട്ടം ഇതാ, ഇവിടെയാണ്!

അവള്‍ ജയിലില്‍ പോവുകയാണ്, ഒരിക്കലും കാണാത്ത അച്ഛനെ കാണാന്‍!

കാലാപാനിയിലേക്ക് വീണ്ടും

ഈ പുഴകളൊക്കെ യാത്രപോവുന്നത്  എങ്ങോട്ടാണ്?

ഭക്തര്‍ ദൈവത്തെ തെറി  വിളിക്കുന്ന ഒരുല്‍സവം!

വാ, പെണ്ണുങ്ങളേ, നമുക്കൊരു  യാത്ര പോവാം!

കുടജാദ്രിയിലേക്കുള്ള വഴി!

ബസ് യാത്രകളില്‍ ഒരു സ്ത്രീ  ഏറ്റവും ഭയക്കുന്ന നിമിഷം!

വളരെ വര്‍ഷങ്ങള്‍ക്ക് ശേഷം, മഞ്ഞറിയുമ്പോള്‍ ഒരുവള്‍ കുട്ടിക്കാലം തൊടുന്നു!

പ്രകാശം പരത്തുന്ന പെണ്‍ചിരികള്‍!

അമര്‍സിംഗ് ഒരിക്കലും  പാക്കിസ്ഥാനില്‍ പോയിട്ടില്ല!

Follow Us:
Download App:
  • android
  • ios