സ്വിസ് ബാങ്കില്‍ ആര്‍ക്കും വേണ്ടതെ, ഇന്ത്യക്കാരുടെ 300 കോടി രൂപ
- ഒരു വര്‍ഷത്തിനുള്ളില്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയില്ലെങ്കില്‍ പണം അതാത് രാജ്യങ്ങള്‍ക്ക് കൈമാറും.
സ്വിറ്റ്‌സര്‍ലാന്‍ഡ് : ആര്‍ക്കും വേണ്ടാതെ 300 കോടി സ്വിസ്ബാങ്ക് ലോക്കറുകളില്‍ ഉള്ളതായി റിപ്പോര്‍ട്ട്. സ്വിറ്റ്‌സര്‍ലാന്‍ഡ് ബാങ്കിങ് ഓംബുഡ്‌സ്മാന്‍ പുറത്തുവിട്ട വിവരങ്ങളിലാണ് ആരും അവകാശവാദം ഉന്നയിക്കാത്ത നിരവധി നിഷ്‌ക്രിയ അക്കൗണ്ടുകള്‍ സ്വിസ് ബാങ്കുകളില്‍ ഉണ്ടെന്ന കണക്കുകള്‍ പുറത്ത് വന്നത്. അവകാശികള്‍ ഇല്ലാത്തതിനാല്‍ തന്നെ ഇത് സ്വിസ് ബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ടിരുന്ന ഇന്ത്യയിലെ രാഷ്ട്രീയക്കാരുടെ കള്ളപ്പണമാണെന്ന് വാദം ശക്തമായി.
3500 അക്കൗണ്ടുകള്‍ പരിശോധിച്ചതില്‍ ആറ് അക്കൗണ്ടുകള്‍ക്ക് ഇന്ത്യന്‍ ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഈ കണക്ക് വിശ്വസനീയമല്ലെന്നും വാര്‍ത്തകളുണ്ട്. കൂടുതല്‍ അക്കൗണ്ടുകള്‍ ഇന്ത്യക്കാരുടേതായി ഉണ്ടാകാമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. എന്നാല്‍ ഈ അക്കൗണ്ടുകളുടെ ഉടമസ്ഥരേപ്പറ്റി കൃത്യമായ വിവരങ്ങള്‍ ബാങ്കുകളില്‍ ഇല്ല. അതേസമയം ഇന്ത്യക്കാരുടേതെന്ന് സംശയിക്കുന്ന അക്കൗണ്ടുകളില്‍ ആകെകൂടി നിക്ഷേപിച്ചിരിക്കുന്ന തുക ഏകദേശം 300 കോടിയോളം വരുമെന്നാണ് ഓംബുഡ്‌സ്മാന്‍ പുറത്തുവിട്ട കണക്കുകളില്‍ പറയുന്നതായി എക്കണോമിക്സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഏറെക്കുറെ കൃത്യമായ വിവരങ്ങള്‍ ഉള്ള ആറ് ഇന്ത്യക്കാരുടെ അക്കൗണ്ടുകളില്‍ മുന്നെണ്ണത്തിന്‍റെ വിലാസം ഇന്ത്യയിലാണ്. ഒരാള്‍ക്ക് പാരീസിലും മറ്റൊരാള്‍ ലണ്ടനിലുമാണ് വിലാസം നല്‍കിയിരിക്കുന്നത്. ആറാമന്‍റെ കാര്യത്തില്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. 2015 ല്‍ പുറത്തുവിട്ട പട്ടികയിലും ഈ വിവരങ്ങൾ ഉണ്ടായിരുന്നു. ബോംബെയില്‍ നിന്ന് പെരെര വച്ചെക്ക്, ബര്‍നറ്റ് റോസ്മേരി എന്നിവരും ബഹാദൂര്‍ ചന്ദ്ര സിംഗ് (ഡെറാഡൂണ്‍), ഡോ.മോഹന്‍ ലാല്‍ (പാരീസ്), സുച്ചേ യോഗേഷ് പ്രഭുദാസ് (ലണ്ടന്‍), എന്നിവരുടെ വിരവങ്ങളാണ് ലഭ്യമായത്. കിഷോര്‍ എന്നയാളുടെ വിവരങ്ങള്‍ ലഭ്യമല്ല.
1954 മുതല്‍ ഇവ നിഷ്‌ക്രിയ അക്കൗണ്ടുകളായി നിലനില്‍ക്കുകയാണ്. വിവരങ്ങള്‍ വെളിപ്പെടുത്താനുള്ള അവസാന സമയം കഴിഞ്ഞിട്ടും ഇവയില്‍ ആരും അവകാശവാദം ഉന്നയിക്കുന്നില്ലെങ്കില്‍ തുക അതാത് രാജ്യങ്ങള്‍ക്ക് കൈമാറിയേക്കും. ഒരു വര്‍ഷത്തിനുള്ളില്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയില്ലെങ്കില്‍ പണം അതാത് രാജ്യങ്ങള്‍ക്ക് കൈമാറും.ഇന്ത്യയ്ക്ക് പുറമെ ജര്‍മനി, ഫ്രാന്‍സ്, യുകെ. അമേരിക്ക, തുര്‍ക്കി, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരുടെതാണ് സ്വിസ് ബാങ്കിലുള്ള പ്രധാനപ്പെട്ട വലിയ നിക്ഷേപങ്ങള്‍. പാകിസ്താനുള്‍പ്പെടേയുള്ള വികസ്വര- അവികസിത രാജ്യങ്ങളില്‍ നിന്നും സ്വിസ് ബാങ്കിലേക്ക് നിക്ഷേപം എത്തിയിട്ടുണ്ട്.
നിരവധി പരാതികളെ തുടര്‍ന്ന് സ്വിസ് ബാങ്ക് തങ്ങളുടെ ബാങ്കിങ്ങ് സംവിധാനങ്ങളില്‍ സുതാര്യത കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സ്വിസ് സര്‍ക്കാര്‍ തങ്ങളുടെ ബാങ്കുകളിലെ അനധികൃത നിക്ഷേപങ്ങള്‍ വെളഇപ്പെടുത്താന്‍ ആരംഭിച്ചത്. ഇന്ത്യയുമായും ഇത്തരത്തില്‍ സ്വിസ് സര്‍ക്കാര്‍ രേഖകളില്‍ ഒപ്പുവച്ചിട്ടുണ്ട്. 2017 ല്‍ ഇത് പ്രകാരം ഇന്ത്യക്കാരുടെതായി 7,000 കോടി രൂപ സ്വിസ് ബാങ്കുകളിലുള്ളതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.