Asianet News MalayalamAsianet News Malayalam

പാചക വാതക സബ്സിഡി നിര്‍ത്തലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം

central government to eliminate LPG subsidy
Author
First Published Jul 31, 2017, 5:19 PM IST

ദില്ലി: അടുത്തവർഷം മാര്‍ച്ചോടെ പാചക വാതകത്തിന് നല്‍കുന്ന സബ്സിഡി നിര്‍ത്തലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ നല്‍കി വരുന്ന സബ്സിഡിയുള്ള സിലിണ്ടറിന് നാല് രൂപ വീതം എല്ലാമാസവും വർദ്ധിപ്പിക്കാനും കേന്ദ്രസർക്കാർ നിർദ്ദേശം നല്‍കി. പൊതുമേഖലാ എണ്ണ കമ്പനികൾക്ക് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയതായി കേന്ദ്ര മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പാര്‍ലമെന്റില്‍ എഴുതി നല്‍കിയ മറുപടിയില്‍ അറിയിച്ചു.

ക്രമേണ വില കൂട്ടി അടുത്ത വര്‍ഷമാകുമ്പോള്‍ സബ്സിഡി പൂര്‍ണ്ണമായും ഇല്ലാതാക്കുന്ന തരത്തിലായിരിക്കും തീരുമാനം നടപ്പാക്കുക. സിലിണ്ടറുകള്‍ക്ക് രണ്ട് രൂപ വീതം വില കൂട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തന്നെ എണ്ണക്കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. നിലവില്‍ 477.46 രൂപയാണ് സബ്‍സിഡിയുള്ള സിലിണ്ടറിന് ഈടാക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഇത് 419.18 രൂപയായിരുന്നു. നിലവില്‍ ഒരു സിലിണ്ടറിന് 86.54 രൂപയാണ് സര്‍ക്കാര്‍ സബ്സിഡി നല്‍കുന്നത്. ഇത് എടുത്തുകളയുമ്പോള്‍ വില 564 രൂപയായി മാറും.

സബ്സിഡിയോടെ വിതരണം ചെയ്യുന്ന അഞ്ച് കിലോ സിലിണ്ടറിന്റെ വിലയും വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.18.11 കോടി ജനങ്ങളാണ് രാജ്യത്ത് പാചക വാതക സബ്സിഡി ഉപയോഗിക്കുന്നത്. ഇതില്‍ പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതി പ്രകാരം സൗജന്യമായി പാചക വാതക കണക്ഷന്‍ കിട്ടിയ ദരിദ്ര കുടംബങ്ങളും ഉണ്ട്. നിലവില്‍ 2.66 കോടി പേര്‍ മാത്രമാണ് സബ്സിഡിയില്ലാത്ത പാചക വാതകം ഉപയോഗിക്കുന്നത്.

Follow Us:
Download App:
  • android
  • ios