രാജ്യം പ്രതീക്ഷിച്ച സാമ്പത്തിക വളര്‍ച്ചാ നിരക്ക് നേടില്ലെന്ന് സാമ്പത്തിക സര്‍വ്വേ
ദില്ലി: നടപ്പു സാമ്പത്തികവര്‍ഷം രാജ്യത്തെ വളര്‍ച്ചാ നിരക്ക് മുമ്പ് പ്രതീക്ഷിച്ചിരുന്നതിനെക്കാള്‍ കുറവായിരിക്കുമെന്ന് സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍രാജ്യം 6.75 മുതല്‍ 7.5 ശതമാനം വളര്‍ച്ചാനിരക്കില്‍ എത്തുമെന്നായിരുന്നു മുമ്പ് കണക്കാക്കിയിരുന്നത്.
രൂപയുടെ മൂല്യവര്‍ദ്ധ കാര്‍ക ഷികടം എഴുതിത്തള്ളല്‍, ജി.എസ്.ടി. നടപ്പാക്കിയതിലെ വെല്ലുവിളികള്‍ എന്നിവ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുമെന്ന് പാര്‍ലമെന്റില്‍ സമര്‍പ്പിച്ച അര്‍ദ്ധവാര്‍ഷിക സര്‍വ്വേ റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞ ജനുവരി അവസാനം അവതരിപ്പിച്ച സര്‍വ്വേ റിപ്പോര്‍ട്ടിലാണ് 6.75 മുതല്‍ 7.5 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് പ്രവചിച്ചിരുന്നത്. ധനക്കമ്മി 3.2 ശതമാനമായി കുറയുമെന്നും റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇത് 3.5 ശതമാനമായിരുന്നു. ചില്ലറവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം നാലുശതമാനത്തില്‍ത്താഴെയായി തുടരും. നോട്ട് അസാധുവാക്കലിനുശേഷം 5.4 ലക്ഷം പുതിയ നികുതിദായകരുണ്ടായി.
സംസ്ഥാനങ്ങളില്‍ 2.7 ലക്ഷം കോടി രൂപ കാര്‍ഷികകടം എഴുതിത്തള്ളി. ഇത് വളര്‍ച്ച നിരക്കിന്റെ 0.7 ശതമാനം വരെ കുറയ്ക്കും. പൊതുമേഖലാ ബാങ്കുകളെക്കാള്‍ സ്വകാര്യബാങ്കുകള്‍ക്ക് വായ്പാ വളര്‍ച്ച കൂടിയിട്ടുണ്ട്. വീട്ടുവാടക അലവന്‍സ് പണപ്പെരുപ്പം 40 മുതല്‍ 100 ശതമാനം വരെ ഉയരാനിടയാക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. കാര്‍ഷികവരുമാനം കുറയുന്നു, വായ്പതിരിച്ചടവുകള്‍ വൈകുന്നു, കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളല്‍, ജി.എസ്.ടി. നടപ്പാക്കിയത്, നോട്ട് അസാധുവാക്കിയതിനെത്തുടര്‍ന്ന് കറന്‍സി ലഭ്യതയിലുണ്ടായ 20 ശതമാനത്തിന്റെ കുറവ് എന്നിവയാണ് വളര്‍ച്ച കൂടാത്തതിനു കാരണങ്ങള്‍.