ലോണെടുക്കാന്‍ പാസ്പോര്‍ട്ട് വിവരങ്ങള്‍ നിര്‍ബന്ധമാക്കി
- 50 കോടി രൂപയ്ക്ക് മുകളില്‍ ലോണെടുക്കാന്‍ പാസ്പോര്‍ട്ട് വിവരങ്ങള്‍ നിര്‍ബന്ധമാക്കി
- വായ്പ എടുക്കുന്നവര്‍ പാസ്പോര്‍ട്ട് വിവരങ്ങള്‍ 45 ദിവസത്തിനകം ഹാജരാക്കണം
ദില്ലി: ബാങ്കുകളില്‍ നിന്ന് കോടികള്‍ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ രാജ്യം വിടുന്നവരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നു. 50 കോടി രൂപയ്ക്ക് മുകളില്‍ വായ്പയെടുക്കുന്നതിന് പാസ്പോര്‍ട്ട് വിവരങ്ങള്‍ നിര്‍ബന്ധമാക്കാനാണ് ധനകാര്യ മന്ത്രാലയത്തിന്റെ തീരുമാനം. ഇത് സംബന്ധിച്ച് രാജ്യത്തെ എല്ലാ പൊതുമേഖലാ ബാങ്കുകള്‍ക്ക് ധനമന്ത്രാലയം നിര്‍ദ്ദേശം നൽകി.
ധനകാര്യ മന്ത്രാലയ സെക്രട്ടറി രാജീവ് കുമാറാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. ഉത്തരവാദിത്തപ്പെട്ട ബാങ്കിംഗ് ഇടപാടുകള്‍ക്കും തട്ടിപ്പ് തടയാനുമായി 50 കോടിക്ക് മുകളിലുളള വായ്പകള്‍ക്ക് പാസ്പോര്‍ട്ട് വിവരങ്ങള്‍ നിര്‍ബന്ധമാക്കുന്നതായി അദ്ദേഹം ട്വീറ്റ് ചെയ്തു. 50 കോടി രൂപയ്ക്ക് മുകളില്‍ വായ്പ എടുക്കുന്നവരുടെ പാസ്പോര്‍ട്ട് വിവരങ്ങള്‍ 45 ദിവസത്തിനകം സമർപ്പിക്കണമെന്ന് നിർദേശിക്കണം. പാസ്പോർട്ട് പകർപ്പ് സമർപ്പിക്കാത്തവർക്കെതിരെ നടപടി എടുക്കണമെന്നും ഫിനാഷ്യൽ സർവീസ് സെക്രട്ടറി രാജീവ് കുമാർ അറിയിച്ചു.
രാജ്യത്ത് കോടികളുടെ ബാങ്ക് വായ്പാ തട്ടിപ്പുകള്‍ പുറത്തായതോടെയാണ് ധനമന്ത്രാലയം പുതിയ നിബന്ധന വെക്കുന്നത്. തട്ടിപ്പു നടത്തി രാജ്യം വിടുന്നതിന് മുമ്പ് ബാങ്കിന് ബന്ധപ്പെട്ട അധികാരികളെ പാസ്പോര്‍ട്ട് വിവരങ്ങള്‍ നല്കി വിവരം അറിയിക്കാനാവും. പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നു 12,636 കോടി രൂപയുടെ തട്ടിപ്പ് നടന്ന പശ്ചാത്തലത്തിലാണ് തീരുമാനം. നീരവ് മോദി, മെഹുൽ ചോക്സി, വിജയ് മല്യ, ജതിന് മെഹ്ത എന്നിവർ കോടിക്കണക്കിന് രൂപയുടെ ബാങ്ക് തട്ടിപ്പ് നടത്തി ശേഷം രാജ്യം വിട്ടിരുന്നു.