ബാങ്ക് പാസ്ബുക്കില്‍ ഇനി കൂടുതല്‍ വിവരങ്ങള്‍
ന്യൂഡൽഹി: രാജ്യത്തെ ബാങ്കുകളോട് ഉപഭോക്താക്കളുടെ പാസ്ബുക്കുകളിൽ കൂടുതൽ വിവരങ്ങൾ കൂട്ടിച്ചേര്‍ക്കാന്‍ ആര്‍ബിഐ നിര്‍ദ്ദേശം. പൊതുമേഖല ബാങ്കുകൾ, സ്വകാര്യ ബാങ്കുകൾ, വിദേശ ബാങ്കുകളുടെ ഇന്ത്യയിലെ ശാഖകൾ എന്നിവക്കാണ് റിസർവ് ബാങ്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതുസംബന്ധിച്ച വിവരങ്ങൾ ഉൾക്കൊള്ളുന്ന കേന്ദ്രബാങ്കിന്റെ സർക്കുലർ ജൂൺ 22ന് പുറത്തിറങ്ങി.
ബാങ്കുകൾ വഴി നടത്തുന്ന ഏതൊക്കെ ഇടപാടുകളാണ് പാസ്ബുക്കുകളിൽ രേഖപ്പെടുത്തേണ്ടതെന്ന് സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. ആർ.ജി.ടി.എസ്, എൻ.ഇ.എഫ്.ടി തുടങ്ങിയ സംവിധാനങ്ങളുപയോഗിച്ച് നടത്തുന്ന പണമിടപാടുകളുടെ വിവരങ്ങൾ പാസ്ബുക്കിൽ ഉൾപ്പെടുത്തണം. എതു ബാങ്കിലേക്കാണ് പണമയച്ചത് ആർക്കാണ് പണമയച്ചത് എന്നിങ്ങനെയുള്ള വിവരങ്ങളും ഉൾപ്പെടുത്തണം. ഇതിനൊപ്പം അക്കൗണ്ട് ഉടമ ബാങ്കിൽ നിന്ന് വായ്പയെടുത്തിട്ടുണ്ടെങ്കിൽ അതിന്റെ വിശദ വിവരങ്ങളും ഇനി ഉൾക്കൊള്ളിക്കണം.
വിവിധ ബാങ്ക് ഇടപാടുകൾക്ക് ചുമത്തുന്ന ചാർജുകളും വിവിധ ഫീസുകളും പിഴ, കമ്മീഷൻ എന്നീ രൂപങ്ങളിൽ ബാങ്കുകൾക്ക് നൽകുന്ന ചാർജുകളുടെ വിശദാംശങ്ങളും രേഖപ്പെടുത്തണം. ചെക്ക് ബുക്ക് ലഭിക്കുന്നതിനുള്ള ചാർജുകൾ, എസ്.എം.എസ്, എ.ടി.എം സേവനങ്ങൾക്ക് ചുമത്തുന്ന ചാർജുകൾ എന്നിവയും രേഖപ്പെടുത്തണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.