നാളെ മുതല്‍ പുതിയ ജിഎസ്ടി; ഹോട്ടലുടമകള്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി ധനമന്ത്രി
തിരുവനന്തപുരം: ഹോട്ടല്‍ ഭക്ഷണത്തിന്റെ പുതുക്കിയ ജി.എസ്.ടി നിരക്കുകള്‍ നാളെ നിലവില്‍ വരും. ജി.എസ്.ടിയുടെ പേരില്‍ കൊള്ളലാഭമെടുക്കുന്ന ഹോട്ടലുടമകളുടെ രജിസ്ട്രേഷന്‍ റദ്ദുചെയ്യുമെന്ന് ധനമന്ത്രി തോമസ് ഐസക് താക്കീത് നല്‍കി.
എ.സി റസ്റ്റോറന്റുകളിൽ നിലവിലെ ജി.എസ്.ടി നിരക്ക് 18 ശതമാനവും നോൺ എസിക്ക് 12 ശതമാനവുമാണ്. ബുധനാഴ്ച മുതല്‍ അഞ്ച് ശതമാനമായി കുറയ്ക്കാനാണ് തീരുമാനം. ജി.എസ്.ടിയുടെ പേരില്‍ ഭക്ഷണ സാധനങ്ങള്‍ക്ക് വില ഗണ്യമായി കൂട്ടി ഹോട്ടലുടമകള്‍ കൊള്ള നടത്തുന്നുവെന്ന ആക്ഷേപം ശക്തമായിരുന്നു. പരാതി ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഹോട്ടലുകളിലെ ബില്ലുകള്‍ ധനവകുപ്പ് ശേഖരിച്ചിരുന്നു. ഇനിയും ഇക്കാര്യം ആവര്‍ത്തിച്ചെന്ന് തെളിഞ്ഞാല്‍ ഹോട്ടലുടമകള്‍ക്കെതിരെ കര്‍ശന നടപടിയെന്നാണ് ധനമന്ത്രിയുടെ താക്കീത്.
ഇൻപുട്ട് ടാക്സ് ക്രഡിറ്റിന്റെ ആനുകൂല്യം ഉപഭോക്താക്കൾക്ക് കിട്ടാത്ത സാഹചര്യത്തില്‍ അത് നിര്‍ത്തലാക്കും. ധനമന്ത്രിയുമായി നേരത്തെ ഹോട്ടലുടമകള്‍ നടത്തിയ ചര്‍ച്ചയില്‍ ഭക്ഷണ സാധനങ്ങളുടെ വിലയില്‍ അഞ്ച് സാധനം വരെ കിഴിവ് നല്‍കിയിരുന്നു. ഒരു വിഭാഗം ഹോട്ടലുടമകള്‍ മാത്രമാണ് ഇതിന് സന്നദ്ധരായത്. ജി.എസ്.ടി കുറച്ചതോടെ ഈ ആനുകൂല്യം ഹോട്ടലുടമകള്‍ പിന്‍വലിക്കുകയും ചെയ്തു.