Asianet News MalayalamAsianet News Malayalam

നിഗൂഢതകളുടെ ചുരുളഴിച്ച് അതിരന്റെ ജൈത്രയാത്ര- അതിരന്‍ റിവ്യൂ

ഫഹദ് ഫാസില്‍- സായ് പല്ലവി എന്നിവര്‍ ഒന്നിക്കുന്നു എന്നതിനപ്പുറത്ത് അതിരന്‍ കാണാന്‍ പലരേയും പ്രേരിപ്പിച്ചത് പി.എഫ് മാത്യൂസ് എന്ന ഒറ്റപ്പേരാണ്. വിവേക് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയത് ഈ.മ.യൗവിനും കുട്ടിസ്രാങ്കിനും തിരിക്കഥയൊരുക്കിയ പി.എഫ് മാത്യൂസ് തന്നെ. ഒരു നവാഗത സംവിധായകന് വേണ്ടി തിരക്കഥാ ജോലി ഏറ്റെടുക്കാന്‍ അദ്ദേഹം തയ്യാറായെങ്കില്‍ ചിത്രത്തിന് എന്തെങ്കിലും സാധ്യതയുണ്ടെന്ന് പ്രേക്ഷകരും ചിന്തിച്ചു.

Athiran movie review
Author
Thiruvananthapuram, First Published Apr 12, 2019, 7:30 PM IST

ഫഹദ് ഫാസില്‍- സായ് പല്ലവി എന്നിവര്‍ ഒന്നിക്കുന്നു എന്നതിനപ്പുറത്ത് അതിരന്‍ കാണാന്‍ പലരേയും പ്രേരിപ്പിച്ചത് പി.എഫ് മാത്യൂസ് എന്ന ഒറ്റപ്പേരാണ്. വിവേക് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയത് ഈ.മ.യൗവിനും കുട്ടിസ്രാങ്കിനും തിരിക്കഥയൊരുക്കിയ പി.എഫ് മാത്യൂസ് തന്നെ. ഒരു നവാഗത സംവിധായകന് വേണ്ടി തിരക്കഥാ ജോലി ഏറ്റെടുക്കാന്‍ അദ്ദേഹം തയ്യാറായെങ്കില്‍ ചിത്രത്തിന് എന്തെങ്കിലും സാധ്യതയുണ്ടെന്ന് പ്രേക്ഷകരും ചിന്തിച്ചു. ആ പ്രതീക്ഷകള്‍ അസ്ഥാനത്തായില്ല. തിയേറ്ററില്‍ ക്ഷമയോടെ കണ്ടിരിക്കാവുന്ന ഒരു സൈക്കോ ക്രൈം ത്രില്ലറാണ് അതിരന്‍. എന്റെ കഥകളും നോവലുകളും വായിച്ചവര്‍ക്ക് അപ്രതീക്ഷിത അനുഭവമായിരിക്കും അതിരനെന്ന് റിലീസിന് മുമ്പ് തന്നെ തിരക്കഥാകൃത് വ്യക്തമാക്കിയിരുന്നു. അത്തരത്തില്‍ ഒരു വ്യത്യസ്ഥ അനുഭവം തന്നെയാണ് അതിരന്‍.

Athiran movie review

വലിയ അവകാശവാദങ്ങളും ആഘോഷങ്ങളുമില്ലാതെ അതിരന്‍ തിയേറ്ററുകളിലേക്ക് എത്തിയത്. അതും ലൂസിഫറിന്റെയും മധുരരാജയുടെയും ഒത്ത നടുവിലേക്ക്. ചിത്രത്തിന്റെ പോസ്റ്ററുകളും വലിയ ചലനമൊന്നുമുണ്ടാക്കിയില്ല. എന്നാല്‍ ടീസറും പിന്നാലെ ട്രെയ്‌ലറും പുറത്തിറങ്ങിയപ്പോള്‍ അതിരന്‍ ഒരു സംസാരവിഷയമായി. ട്രെയ്‌ലര്‍ കണ്ടിട്ട്  മാത്രം പലരും അതിരനെ താരതമ്യപ്പെടുത്തിയത് ഷട്ടര്‍ ഐലന്റ്, ഗെറ്റ് ഔട്ട് തുടങ്ങിയ ചിത്രങ്ങളോടായിരുന്നു. എന്നാല്‍ അവയൊന്നുമല്ല അതിരന്‍ എന്ന് തിയേറ്റര്‍ റെസ്‌പോണ്‍സും തെളിയിക്കുന്നു. പതിയെ വന്ന് പ്രേക്ഷകരെ സീറ്റിന്റെ ഒരറ്റത്ത് പിടിച്ചുനിര്‍ത്തുകയാണ് അതിരന്‍.

Athiran movie review

ഒരു മാനസിക ചികിത്സാകേന്ദ്രത്തെ ചുറ്റിപ്പറ്റിയുള്ള കഥയാണ് അതിരന്‍. ആശുപത്രിയെ കുറിച്ച് നിഗൂഢമായ കഥകള്‍ നിരവധിയാണ്. ആ കഥകളിലേക്കാണ് ഫഹദ് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായെത്തുന്നത്. മുന്‍ സിനിമകളിലേത് പോലെ ഫഹദ് കഥാപാത്രത്തെ അനായായം കൈയടക്കി വച്ചു. എന്നാല്‍ ഞെട്ടിപ്പിച്ചത് സായ് പല്ലവിയായിരുന്നു. നിത്യയെന്ന കഥാപാത്രത്തെയാണ് സായ് പല്ലവി അവതരിപ്പിച്ചത്. കലി എന്ന ചിത്രത്തിന് ശേഷം സായ് പല്ലവി മലയാളത്തിലേക്ക് തിരിച്ചെത്തിയ സിനിമ. കഥാപാത്രത്തിന്റെ വിശകലനത്തിലേക്ക് പോകുന്നത് സിനിമയോട് ചെയ്യുന്ന നീതിക്കേടായിരിക്കുമെന്നുള്ളതുക്കൊണ്ട് വിശദീകരിക്കുന്നില്ല. ഫഹദിനേക്കാളും ഒരുപടി മുന്നിലാണ് സായ് പല്ലവിയുടെ പ്രകടനം.

Athiran movie review

അതുല്‍ കുല്‍ക്കര്‍ണിയാണ് ചിത്രത്തില്‍ ഡോക്റ്ററുടെ വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. എന്നാല്‍ മലയാള നടന്‍ തന്നെ ആയിരുന്നെങ്കില്‍ ഒന്നുകൂടി നന്നാവുമായിരുന്നുവെന്ന് സിനിമ കഴിഞ്ഞിറങ്ങുമ്പോള്‍ തോന്നിപ്പോകും. പലപ്പോഴും കഥാപാത്രം അദ്ദേഹത്തില്‍ നിന്ന് വഴുതിപോകുന്നുവെന്ന് തോന്നിപോകും. ശാന്തി കൃഷ്ണ, ലെന, ലിയോണ ലിഷോയ്, സുരഭി ലക്ഷ്മി, വിജയ് മേനോന്‍, സുദേവ് നായര്‍, രഞ്ജി പണിക്കര്‍ എന്നിവരുടെയും പ്രകടനം എടുത്ത് പറയേണ്ടതാണ്. ക്ലൈമാക്‌സില്‍ അതിഥിതാരമായി പ്രകാശ് രാജും ഞെട്ടിച്ചുകളഞ്ഞു. മലയാളത്തിലെ മറ്റൊരു താരം ചെയ്യേണ്ട വേഷമായിരുന്നത്. എന്നാല്‍ ചുരുക്കം ചില സീനുകള്‍ മാത്രമേ ചെയ്യേണ്ടതുള്ളൂ എന്നറിഞ്ഞിട്ട് പോലും അദ്ദേഹം ഈ സിനിമയ്ക്ക് സമതം മൂളിയെന്നുള്ളതാണ് പ്രകാശ് രാജിനെ വേറിട്ടു നിര്‍ത്തന്നത്.  

Athiran movie review

ഇനി സംവിധായകന്‍ വിവേകിലേക്ക്. ഒരു അസിസ്റ്റന്റ് ഡയറക്റ്ററോ ഷോര്‍ട്ട് ഫിലിമില്‍ ജോലി ചെയ്ത പരിചയമോ വിവേകിനില്ല. മുംബൈയില്‍ ബാച്ചിലര്‍ ഓഫ് മാസ് മീഡിയ കോഴ്‌സ് ചെയ്ത ശേഷം ചില പരസ്യചിത്രങ്ങളില്‍ നിര്‍മാണ പങ്കാളിയായിരുന്നു. സംവിധാന പരിചയമില്ലാത്ത ഒരാള്‍ ഇത്തരത്തില്‍ അതീവ ശ്രദ്ധ വേണ്ട ഒരുചിത്രം കഥയെഴുതി സംവിധാനം ചെയ്തുവെന്നത് എടുത്തുപറയേണ്ടതാണ്. മറ്റൊരു ഹൈലൈറ്റ് ബാക്ക് ഗ്രൗണ്ട് മ്യൂസിക്കും ക്യാമറയുമാണ്. തമിഴ് ചിത്രമായ രാച്ചസന് ബിജിഎം ചെയ്ത ജിബ്രാനാണ് അതിരന് പിന്നിലും വിരലുകള്‍ ചലിപ്പിച്ചത്. മോശം പറയാത്ത ബിജിഎം ചിത്രത്തിന്റെ ഗതിയില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നുണ്ട്. ക്യാമറ കൈകാര്യം ചെയ്തത് നവാഗതനായ അനു മൂത്തേടത്താണ്. സ്‌ക്രീനില്‍ ഭീകരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ അനുവിന്റെ കരവിരുതുണ്ട്. ഓരോ കഥാപാത്രവും ആവശ്യപ്പെടുന്ന രീതിയില്‍ വെളിച്ചവും നിറവും നല്‍കാന്‍ അനുവിനും സാധിച്ചു. 

Athiran movie review

സിനിമയുടെ റിലീസിന് മുമ്പ് സംവിധായകന്‍ വ്യക്തമാക്കായിരുന്നു ഇതൊരു പരീക്ഷണ ചിത്രമാണെന്ന്. അവതരണത്തിനാണ് പ്രാധാന്യം നല്‍കിയിരിക്കുന്നതെന്ന്. സംവിധായകന്റെ വാക്കുകള്‍ കണ്ണുമടച്ച് വിശ്വസിക്കാം. തിരക്കഥ അതേപടി അവതരിപ്പിക്കുന്നതില്‍ വിവേക് പൂര്‍ണമായും വിജയിച്ചിരിക്കുന്നു. അതിരന്റെ ക്ലൈമാക്‌സില്‍ നായകന്‍ നായികയ്‌ക്കൊപ്പം അതിരുകള്‍ താണ്ടി പോവുകയാണ്. തുടക്കകാരനാണ് സംവിധായകന്‍, സിനിമാലോകത്തെ അതിരുകള്‍ വിജയകരമായി മുറിച്ചുകടക്കാന്‍ അതിരന്‍ ഒരു നിമിത്തമാണെന്നതില്‍ സംശയമില്ല.

Follow Us:
Download App:
  • android
  • ios