ഗാന്ധിനഗറിൽ അമിത് ഷാ പത്രിക നൽകി; അദ്വാനി വിട്ടു നിന്നു
ദേശീയ ജനാധിപത്യസഖ്യത്തിലെ മുൻനിര നേതാക്കളെ പത്രികാസമർപ്പണത്തിന് അണിനിരത്തിയപ്പോൾ അദ്വാനി വിട്ടുനിന്നു. അടുത്ത മന്ത്രിസഭയിൽ അമിത്ഷായും ഉണ്ടാകുമെന്ന് അകാലിദൾ നേതാവ് പ്രകാശ് സിംഗ് ബാദൽ പ്രഖ്യാപിച്ചു.
ഗാന്ധിനഗര്‍: ഗാന്ധിനഗറിലെ പത്രികാ സമർപ്പണം വൻ ശക്തിപ്രകടനാക്കി മാറ്റി ബിജെപി അദ്ധ്യക്ഷൻ അമിത് ഷാ. ദേശീയ ജനാധിപത്യസഖ്യത്തിലെ മുൻനിര നേതാക്കളെ അണിനിരത്തിയായിരുന്നു അമിത് ഷായുടെ പത്രികാസമർപ്പണം. ശിവസേനാ അദ്ധ്യക്ഷൻ ഉദ്ധവ് താക്കറെ, അകാലിദൾ നേതാവ് പ്രകാശ് സിംഗ് ബാദൽ, ലോക്ജനശക്തി അദ്ധ്യക്ഷൻ രാംവിലാസ് പസ്വാൻ, രാജ്നാഥ് സിംഗ്, അരുൺ ജയ്റ്റ്ലി, പിയൂഷ് ഗോയൽ എൻഡിഎയിലെയും ബിജെപിയിലെയും പ്രമുഖ നേതാക്കൾ തുടങ്ങിയവര്‍ നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണത്തിന് മുന്നോടിയായുള്ള റോഡ് ഷോയിൽ പങ്കെടുത്തു. അഹമ്മദാിൽ വൻ ജനക്കൂട്ടം അമിത്ഷായുടെ റോഡ് ഷോയ്ക്കെത്തി. നാമനിർദ്ദേശപത്രിക നല്കാൻ പോയപ്പോഴും മുതിർന്ന നേതാക്കൾ ഒപ്പമുണ്ടായിരുന്നു.
ആദ്യാമായി ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന അമിത് ഷായ്ക്ക് വൻവരവേൽപ്പാണ് ഗാന്ധിനഗറിൽ കിട്ടിയത്. നരേന്ദ്രമോദിക്കു ശേഷം എൻഡിഎയിലെ രണ്ടാമൻ ആര് എന്ന സന്ദേശം നല്കാൻ തന്നെയാണ് ബിജെപി ശ്രമം.അടുത്ത മന്ത്രിസഭയിൽ അമിത്ഷായും ഉണ്ടാകുമെന്ന് അകാലിദൾ നേതാവ് പ്രകാശ് സിംഗ് ബാദൽ പ്രഖ്യാപിച്ചു.
പാർട്ടിയിൽ പോസ്റ്റർ ഒട്ടിച്ച് തുടങ്ങിയ താൻ അദ്ധ്യക്ഷൻറെ പദവി വരെ എത്തി. എബി വാജ്പേയിയും എൽകെ അദ്വാനിയും മത്സരിച്ച ഗാന്ധിനഗറിൽ മത്സരിക്കാൻ കഴിയുന്നത് വലിയ ഭാഗ്യമാണെന്നായിരുന്നു അമിത് ഷായുടെ പ്രതികരണം. ഗുജറാത്തിലെ 26 സീറ്റുകൾ തൂത്തുവാരുക എന്ന ലക്ഷ്യവും ഈ വൻ ശക്തിപ്രകടനത്തിനുണ്ട്. ഉദ്ധവ് താക്കറെയുടെ സാന്നിധ്യം കൂടി ഉറപ്പാക്കി തൊട്ടടുത്തുള്ള മഹാരാഷ്ട്രയിലെ വോട്ടർമാർക്കും ബിജെപി ഐക്യത്തിൻറെ സന്ദേശം നല്കുന്നു.
1998 മുതൽ എൽകെ അദ്വാനിയായിരുന്നു ഗാന്ധി നഗറിലെ എംപി. സിറ്റിംഗ് എംപിയായ അദ്വാനിയുടെ അസാന്നിധ്യവും പത്രികസമർപ്പിക്കുന്ന വേളയിൽ ചർച്ചയായി.