വിദ്വേഷ പ്രസംഗം നടത്തിയ യോഗിക്കെതിരെ നടപടി എടുത്തിട്ടുണ്ടോ?: തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതിയുടെ വിമർശനം
ആരെങ്കിലും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചാലോ അല്ലെങ്കിൽ ജാതിയോ മതമോ ഉപയോഗിച്ച് വോട്ട് തേടിയാലോ തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയക്കും. എന്നാൽ ആ നോട്ടീസിന് മേൽ കമ്മീഷൻ പിന്നീടൊരു നടപടിയും എടുക്കില്ലെന്നും കോടതി കുറ്റപ്പെടുത്തി.
ദില്ലി: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം തുടർക്കഥയാകുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീംകോടതി. വിദ്വേഷ പ്രസംഗം നടത്തിയതിന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ നടപടി എടുത്തിട്ടുണ്ടോയെന്നും തങ്ങളുടെ അധികാരങ്ങളെക്കുറിച്ച് ബോധവാന്മാരാണോയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി ചോദിച്ചു.
ആരെങ്കിലും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചാലോ അല്ലെങ്കിൽ ജാതിയോ മതമോ ഉപയോഗിച്ച് വോട്ട് തേടിയാലോ തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയക്കും. എന്നാൽ ആ നോട്ടീസിന് മേൽ കമ്മീഷൻ പിന്നീടൊരു നടപടിയും എടുക്കില്ലെന്നും കോടതി കുറ്റപ്പെടുത്തി. ആർക്കൊക്കെ, എത്ര തവണ നോട്ടീസ് അയച്ചിട്ടുണ്ട്? പ്രത്യേകിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്. അദ്ദേഹത്തിനെതിരെ ഇതുവരെ നടപടി എടുത്തോ?-കോടതി ചോദിച്ചു. എന്നാൽ യോഗിയുടെ കേസ് അടച്ചുപൂട്ടി എന്നായിരുന്നു കമ്മീഷന്റെ മറുപടി.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരങ്ങളെ സംബന്ധിച്ച കൂടുതല്‍ വിശദീകരണത്തിന് കമ്മീഷന്റെ പ്രതിനിധിയോട് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ രാഷ്ട്രീയ പാർട്ടികൾ ജാതി-മതവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനെതിരെ നൽകിയ ഹർജിയിലാണ് കോടതി നടപടി.