ഉത്തര്‍പ്രദേശിൽ ബിജെപിയുടെ സഖ്യകക്ഷി നരേന്ദ്ര മോദിക്കെതിരെ മത്സരിക്കും
തെരഞ്ഞെടുപ്പിൽ ബിജെപി ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്നതിനോടുള്ള എതിര്‍പ്പ് കാരണമാണ് ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചതെന്ന് എസ്ബിഎസ്പി പ്രസിഡന്റ് ഓം പ്രകാശ് പറഞ്ഞു.
ലഖ്‌നൗ: ലോക്സഭ തെരഞ്ഞെടുപ്പിൽ ഉത്തര്‍പ്രദേശിലെ ബിജെപിയുടെ സഖ്യകക്ഷിയായ സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി (എസ്ബിഎസ്പി) വിവിധ മണ്ഡലങ്ങളിലായി തനിച്ച് മത്സരിക്കും. തെരഞ്ഞെടുപ്പിൽ ബിജെപി ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്നതിനോടുള്ള എതിര്‍പ്പ് കാരണമാണ് ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചതെന്ന് എസ്ബിഎസ്പി പ്രസിഡന്റ് ഓം പ്രകാശ് പറഞ്ഞു. സംസ്ഥാനത്തെ 39 ലോക്സഭ മണ്ഡലങ്ങളിലും പാർട്ടി മത്സരിക്കുമെന്നും ഓം പ്രകാശ് രാജ്ഭര്‍ പ്രഖ്യാപിച്ചു.
ബിജെപി അപ്ന ദളിന് രണ്ട് സീറ്റ് നൽകിയെങ്കിലും എസ്ബിഎസ്പിക്ക് ഒരു സീറ്റ് പോലും നൽകിയില്ല. കിഴക്കന്‍ ഉത്തർപ്രദേശിലെ 125 നിയോജകമണ്ഡലങ്ങളിലും എസ്ബിഎസ്പിക്ക് സ്വാധീനമുണ്ട്. അതിനാൽ തന്നെ വിവിധ മണ്ഡലങ്ങളിലായി തനിച്ച് മത്സരിക്കാൻ പോകുകയാണെന്നും ഓം പ്രകാശ് പറഞ്ഞു. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ബിജെപി ഒരു സീറ്റ് വാഗ്‌ദാനം ചെയ്തിരുന്നു. എന്നാൽ ബിജെപിയുടെ താമര ചിഹ്നത്തിൽ മത്സരിക്കണമെന്ന നിർദ്ദേശം വച്ചതോടെ വാഗ്‌ദാനം തിരസ്കരിക്കുകയായിരുന്നു. എസ്ബിഎസ്പിയെ തുടച്ച് മാറ്റാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും ഓം പ്രകാശ് കൂട്ടിച്ചേർത്തു.
വാരാണസി മണ്ഡലത്തില്‍ മോദിക്കെതിരെ സിദ്ദാര്‍ത്ഥ് രാജ്ഭറും ലഖ്‌നൗവില്‍ രാജ് നാഥ് സിംഗിനെതിരെ ബബന്‍ രാജ്ഭറുമാണ് മത്സരിക്കുക. ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ അംഗമാണ് രാജ്ഭര്‍.