Asianet News MalayalamAsianet News Malayalam

വടകരയിലും കോഴിക്കോട്ടും ബിജെപി കോൺഗ്രസിന് വോട്ട് കച്ചവടം നടത്തിയെന്ന് സിപിഎം

കോഴിക്കോട്ടും വടകരയിലും കോൺഗ്രസും ബിജെപിയും ഒത്തു കളിച്ചു. ബിജെപി വോട്ടുകൾ കോൺഗ്രസിന് വിറ്റെന്നും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ. 

bjp sold votes to congress in vadakara and kozhikode alleges cpm district secretary p mohanan
Author
Kozhikode, First Published Apr 25, 2019, 12:58 PM IST

കോഴിക്കോട്: വടകരയിലും കോഴിക്കോട്ടും ബിജെപി കോൺഗ്രസിന് വോട്ടുകൾ മറിച്ചു വിറ്റെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ. മറ്റ് മണ്ഡലങ്ങളിലും സമാനമായ വോട്ട് കച്ചവടം നടന്നിരിക്കാമെന്നും പി മോഹനൻ ആരോപിച്ചു. 

''വോട്ട് കച്ചവടം പുതിയ കാര്യമല്ല. പല രീതിയിൽ വോട്ട് വിറ്റിട്ടുണ്ട്. അത് ഞങ്ങൾ നേരിട്ട് പരിശോധിച്ച ശേഷം എത്തിയ വിലയിരുത്തലാണിത്. ഈ കാര്യം സിപിഎം മുൻ കൂട്ടി കണ്ടിട്ടുണ്ട്. അതനുസരിച്ചാണ് പ്രവർത്തനം നടത്തിയത്'', പി മോഹനൻ വ്യക്തമാക്കി. 

കഴിഞ്ഞ ദിവസം കോഴിക്കോട്ടെയും വടകരയിലെയും ഉയർന്ന പോളിംഗ് ശതമാനത്തെക്കുറിച്ച് വിലയിരുത്താൻ കോഴിക്കോട്ട് ജില്ലാ നേതാക്കൾ അവലോകന യോഗം ചേർന്നിരുന്നു. കോഴിക്കോട്ട് 81.47%, വടകര 82.48% എന്നിങ്ങനെയായിരുന്നു പോളിംഗ് ശതമാനം. കഴിഞ്ഞ വർഷം കോഴിക്കോട്ട്  79.75 ശതമാനവും വടകരയിൽ 81.13 ശതമാനവും വോട്ടുകളാണ് പോൾ ചെയ്തത്. എങ്ങനെയാണ് ഈ ട്രെൻഡുണ്ടായതെന്ന വിശദമായ ചർച്ച ജില്ലാ നേതൃത്വത്തിന്‍റെ അവലോകനയോഗത്തിലുണ്ടായി.

വിശദമായ വിലയിരുത്തലിൽ മിക്കയിടത്തും കോൺഗ്രസും ബിജെപിയും സംയുക്തമായി പ്രവ‍ർത്തിച്ചെന്ന് കണ്ടെത്തിയെന്നാണ് സിപിഎം പറയുന്നത്. തെരഞ്ഞെടുപ്പിന് വളരെ മുമ്പ് തന്നെ വടകരയിൽ കോ - ലീ - ബി രഹസ്യ സഖ്യമുണ്ടെന്ന് (കോൺഗ്രസ് - ലീഗ് - ബിജെപി) സ്ഥാനാർത്ഥി പി ജയരാജനടക്കം ആരോപിച്ചിരുന്നതാണ്. പോളിംഗിന് ശേഷം സിപിഎം ആരോപണം ആവർത്തിക്കുകയാണ്. ഇരു മണ്ഡലങ്ങളിലും വളരെ ദുർബലരായ സ്ഥാനാർത്ഥികളെ നിർത്തിയതും കാര്യമായി പ്രചാരണം പോലും നടത്താതിരുന്നതും ഇതിന് തെളിവാണെന്ന് സിപിഎം ചൂണ്ടിക്കാട്ടുന്നു. 

വടകരയിലെ പലയിടത്തും ബൂത്തുകളിൽ കോൺഗ്രസ് - ബിജെപി പ്രവർത്തകർ ഒന്നിച്ചിരുന്നാണ് വോട്ടർമാർക്ക് സ്ലിപ്പുകൾ കൊടുത്തതെന്നാണ് സിപിഎം പറയുന്നത്. നാദാപുരത്തെ ചില ബൂത്തുകളിൽ താനിത് നേരിട്ട് കണ്ടുവെന്നും ജില്ലാ സെക്രട്ടറി പി മോഹനൻ പറയുന്നു. നേരത്തേ സ്ലിപ്പുകൾ കൊടുക്കാൻ ബിജെപി പ്രവർത്തകർ ഇറങ്ങിയില്ലെന്നതും പോളിംഗ് ദിവസം പോലും ബിജെപി സ്ഥാനാർത്ഥികൾ പുറത്തിറങ്ങാതിരുന്നതും ഇതിന് തെളിവാണെന്നും പി മോഹനൻ പറയുന്നു. 

എന്തായാലും നാളെ തിരുവനന്തപുരത്ത് എകെജി സെന്‍ററിൽ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റിൽ പോളിംഗ് സംബന്ധിച്ചുള്ള വിലയിരുത്തൽ നടക്കുന്നതിന് മുമ്പേയാണ് ജില്ലാ സെക്രട്ടറിയുടെ ഈ വാർത്താ സമ്മേളനമെന്നത് ശ്രദ്ധേയമാണ്. ഈ രണ്ട് മണ്ഡലങ്ങളിൽ മാത്രമല്ല, തിരുവനന്തപുരം, തൃശ്ശൂർ, പത്തനംതിട്ട, പാലക്കാട് എന്നീ മണ്ഡലങ്ങളിൽ മാത്രമാണ് ബിജെപി കാര്യമായ പ്രവ‍ർത്തനം നടത്തിയതും ശ്രദ്ധ കേന്ദ്രീകരിച്ചതും. ബാക്കിയുള്ള മണ്ഡലങ്ങളിൽ കാര്യമായി ബിജെപി വോട്ടുകൾ കോൺഗ്രസിലേക്ക് മറിച്ചെന്ന് സിപിഎം പൊതുവേ വിലയിരുത്തുന്നുണ്ട്.

പി ജയരാജൻ മത്സരിക്കുന്ന വടകരയിൽ സിപിഎമ്മിന് അഭിമാനപ്പോരാട്ടമാണ്. സിപിഎമ്മിന്‍റെ സംസ്ഥാനത്തെ ഏറ്റവും ജനകീയനായ എംഎൽഎമാരിലൊരാളായ എ പ്രദീപ് കുമാറാണ് കോഴിക്കോട്ട് സ്ഥാനാർത്ഥി. ഈ രണ്ടിടങ്ങളിലും തിരിച്ചടിയുണ്ടാകുമെന്ന വിലയിരുത്തലിൽ സിപിഎമ്മിന് വലിയ ആശങ്കയുണ്ട്. ഈ സാഹചര്യത്തിലാണ് ഒരു മുഴം മുമ്പേ സിപിഎം വോട്ട് കച്ചവടം എന്ന ആരോപണമുന്നയിക്കുന്നതും. 

Follow Us:
Download App:
  • android
  • ios