ഇന്നസെന്റിനേയും പികെ ബിജുവിനേയും വീണ്ടും മത്സരിപ്പിക്കുന്നതിനെതിരെ എതിര്‍പ്പ്
വടകരയിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ, കോട്ടയത്ത് ജില്ലാ സെക്രട്ടറി വി എൻ വാസവൻ, എറണാകുളത്ത് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി രാജീവ് എന്നിവരുടെ പേരുകൾ അതാത് കമ്മറ്റികൾ അംഗീകരിച്ചു. പത്തനംതിട്ടയിൽ വീണാ ജോർജിന്‍റെയും
കോഴിക്കോട് എ പ്രദീപ് കുമാറിന്‍റെയും പേരുകൾ അംഗീകരിക്കപ്പെട്ടു.
തിരുവനന്തപുരം: വടകരയിൽ പി ജയരാജനും കോട്ടയത്ത് വി എൻ വാസവനും, എറണാകുളത്ത് പി രാജീവും ഇടതുമുന്നണി സ്ഥാനാർത്ഥികളാകും എന്ന് ഏതാണ്ട് ഉറപ്പായി. സംസ്ഥാന സെക്രട്ടേറിയറ്റിയില്‍ ഉയര്‍ന്ന നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന വിവിധ സിപിഎം പാര്‍ലമെന്‍റ് കമ്മിറ്റികള്‍ സ്ഥാനാര്‍ഥികളെ സംബന്ധിച്ച് സെക്രട്ടേറിയറ്റ് കൈമാറിയ നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്തു.
ഭൂരിപക്ഷം മണ്ഡലം കമ്മിറ്റികളും സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദേശിച്ചവരെ തന്നെ സ്ഥാനാര്‍ഥികളാക്കുന്നതിനെ പിന്തുണച്ചപ്പോള്‍ ചിലയിടത്ത് എതിര്‍ അഭിപ്രായങ്ങള്‍ ഉയര്‍ന്നു. ചാലക്കുടിയിൽ ഇന്നസെന്‍റിനെ വീണ്ടും മൽസിപ്പിക്കുന്നതിന് എതിരെ പാർലമെന്‍റ് മണ്ഡലം കമ്മറ്റി യോഗത്തിൽ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്.
വടകരയിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ, കോട്ടയത്ത് ജില്ലാ സെക്രട്ടറി വി എൻ വാസവൻ, എറണാകുളത്ത് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി രാജീവ് എന്നിവരുടെ പേരുകൾ അതാത് കമ്മറ്റികൾ അംഗീകരിച്ചു. പത്തനംതിട്ടയിൽ വീണാ ജോർജിന്‍റെയും
കോഴിക്കോട് എ പ്രദീപ് കുമാറിന്‍റെയും പേരുകൾ അംഗീകരിക്കപ്പെട്ടു.
അതേമസമയം ചാലക്കുടിയിൽ ഇന്നസെന്‍റിനെ വീണ്ടും മൽസരിപ്പിക്കുന്നതിൽ വലിയ എതിർപ്പ് ഉണ്ടായി. ഇന്നസെന്‍റിന് പകരം പി രാജീവിന്‍റെയും സാജു പോളിന്‍റയും പേരുകളാണ് മണ്ഡലം കമ്മറ്റി നിർദ്ദേശിച്ചത്. ഇന്നസെന്‍റ് മത്സരിക്കേണ്ടതില്ലെന്നാണ് പാര്‍ലമെന്‍റ് മണ്ഡലം കമ്മിറ്റിയില്‍ ഉയര്‍ന്ന വികാരം. മണ്ഡലം കമ്മിറ്റിയുടെ തീരുമാനത്തിന് വികാരമായി ഇന്നസെന്‍റ് മത്സരിക്കുകയാണെങ്കില്‍ അതിന്‍റെ ഉത്തരവാദിത്തം സംസ്ഥാന സെക്രട്ടേറിയറ്റിനായിരിക്കുമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
ആലത്തൂരിലെ സ്ഥാനാര്‍ഥിയെ നിശ്ചയിക്കാന്‍ ചേര്‍ന്ന പാര്‍ലമെന്‍റ് കമ്മിറ്റി യോഗത്തില്‍ സിറ്റിംഗ് എംപി പി കെ ബിജുവിന്‍റേ പേരിനോടും എതിർപ്പ് ഉണ്ടായെന്നാണ് വിവരം. എങ്കിലും പികെ ബിജുവിന്‍റെ പേരിനാണ് മുന്‍തൂക്കം. സ്ഥാനാർത്ഥി പട്ടികയ്ക്ക് സംസ്ഥാന സെക്രട്ടേറിയറ്റ് ചേർന്ന് അന്തിമരൂപം നൽകി നാളെ ചേരുന്ന സംസ്ഥാന സമിതിയുടെ അംഗീകാരത്തിന് സമർപ്പിക്കും.പോളിറ്റ് ബ്യൂറോയുടെ അനുമതിയോടെ ശനിയാഴ്ച സിപിഎം സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും.
പത്തനംതിട്ട സീറ്റിന് അവകാശവാദം ഉന്നയിക്കുന്ന എൻസിപിയുമായും ജനാധിപത്യ കേരളാ കോൺഗ്രസുമായും ഇന്ന് സിപിഎം നേതൃത്വം ചർച്ച നടത്തി. സീറ്റ് നൽകാമെന്ന ഉറപ്പൊന്നും രണ്ട് പാർട്ടികൾക്കും സിപിഎം നൽകിയില്ല. അതേസമയം ജനാധിപത്യ കേരളാ കോൺഗ്രസിന് രണ്ട് കോർപ്പറേഷൻ ചെയർമാൻ പദവികൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച ചേരുന്ന ഇടതുമുന്നണയോഗത്തിലാണ് അന്തിമ തീരുമാനം ഉണ്ടാവുക.