സിപിഎമ്മിന് ആരോടും ചോദിക്കാനില്ല; നേരത്തേ സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിക്കാം: കുഞ്ഞാലിക്കുട്ടി
കേരളത്തിൽ ഇത്തവണ യുഡിഎഫ് ട്രെൻഡാണെന്നും സ്ഥാനാർത്ഥി നിർണയം ചർച്ച ചെയ്യാൻ പോലും ആളില്ലാത്ത അവസ്ഥയാണ് സിപിഎമ്മിനെന്നും പി കെ കുഞ്ഞാലിക്കുട്ടി.
കോഴിക്കോട്: ആരോടും ചോദിക്കാനില്ലാത്തതുകൊണ്ട് സിപിഎമ്മിന് പെട്ടെന്ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാമെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംഎൽഎ. കോടിയേരിക്ക് സ്ഥാനാർത്ഥികളുടെ കാര്യം ആരോടും ചോദിക്കാനില്ല. സ്ഥാനാർത്ഥി നിർണയം ചർച്ച ചെയ്യാൻ പോലും ആളില്ലാത്ത അവസ്ഥയാണ് സിപിഎമ്മിനെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ ഇത്തവണ യുഡിഎഫ് ട്രെൻഡാണ്. സ്ഥാനാർത്ഥി പട്ടിക വൈകിയെങ്കിലും യുഡിഎഫ് മികച്ച നിലയിലാണെന്നും കുഞ്ഞാലിക്കുട്ടി അവകാശപ്പെട്ടു. ബിജെപിയെ നേരിടാൻ സിപിഎമ്മിന് കെൽപ്പില്ല. കേന്ദ്രത്തിൽ ബിജെപിയെ തളയ്ക്കാൻ കൈപ്പത്തി ചിഹ്നത്തിൽ പരമാവധി പേർ പാർലമെന്‍റിൽ എത്തണണെന്നും കേരളത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ വമ്പിച്ച ജയം നേടുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഇത്തവണ കോൺഗ്രസിന്‍റേത് ഏറ്റവും മികച്ച സ്ഥാനാർത്ഥികളാണ്. ലീഗിന്‍റെ എല്ലാ പിന്തുണയും കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് ഉറപ്പുവരുത്തുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അക്രമ രാഷ്ട്രീയത്തെ ജനം അംഗീകരിക്കണമെന്ന സന്ദേശമാണ് വടകരയിലെ സ്ഥാനാർത്ഥിയിലൂടെ സിപിഎം നൽകുന്ന സന്ദേശമെന്നു കുഞ്ഞാലിക്കുട്ടി ആരോപിച്ചു.