രാഹുലിന്‍റെ വരവ് വിജയത്തെ ബാധിക്കില്ല; കേരളത്തില്‍ മത്സരം എൽഡിഎഫും യുഡിഎഫും തമ്മിൽ; യെച്ചൂരി
മതേതര സര്‍ക്കാരിനെ ഭരണത്തിലെത്താനുള്ള ശ്രമത്തിലാണ് സിപിഎമ്മുള്ളത്. കോണ്‍ഗ്രസ് അവരുടെ മുന്‍ഗണന ഏതാണെന്ന് തീരുമാനിക്കട്ടെയെന്നും യെച്ചൂരി
രാഹുലിന്റെ വയനാട്ടിലെ സ്ഥാനാർത്ഥിത്വത്തെ വിമർശിച്ച് സിപിഎം. രാഹുലിന്റെ വരവോടെ എന്ത് സന്ദേശമാണ് കോൺഗ്രസ് നൽകുന്നതെന്ന് സീതാറാം യെച്ചൂരി ദില്ലിയില്‍ ചോദിച്ചു. കാലങ്ങളായി കേരളത്തിൽ എൽഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരമെന്ന് യെച്ചൂരി കൂട്ടിച്ചേര്‍ത്തു. നരേന്ദ്ര മോദി നയിക്കുന്ന ബിജെപിയെ പരാജയപ്പെടുത്തണമെന്നതാണ് സിപിഎം മുന്‍ഗണന നല്‍കുന്നത്. മതേതര സര്‍ക്കാരിനെ ഭരണത്തിലെത്താനുള്ള ശ്രമത്തിലാണ് സിപിഎമ്മുള്ളത്. കോണ്‍ഗ്രസ് അവരുടെ മുന്‍ഗണന ഏതാണെന്ന് തീരുമാനിക്കട്ടെയെന്നും യെച്ചൂരി വ്യക്തമാക്കി.
രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം ഇടത് പക്ഷത്തിന് എതിരെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചിരുന്നു. രാഹുൽ ഗാന്ധിയല്ല ആരു വന്നാലും പരാജയപ്പെടുത്താൻ തന്നെയാണ് ഇടത് മുന്നണി ശ്രമിക്കുകയെന്നും പിണറായി വിജയൻ വിശദമാക്കി. രാഹുലിന്‍റെ സ്ഥാനാർത്ഥിത്വം തെറ്റായ സന്ദേശം നൽകും. മത്സരം പ്രതീകാത്മകമാണെങ്കിൽ ബിജെപിക്ക് ശക്തിയുള്ള ഇടത്ത് ആകാമായിരുന്നു എന്നും പിണറായി വിജയൻ പറഞ്ഞു.
രാഹുലിനെ തോൽപ്പിക്കാൻ ഇടത് മുന്നണിക്ക് കഴിയുമെന്നും അതിന് വേണ്ടി തന്നെയാണ് ഇനിയുള്ള പരിശ്രമമെന്നും പിണറായി വിജയൻ വ്യക്തമാക്കി. കേന്ദ്രത്തിൽ മതേതര സർക്കാർ രൂപീകരിക്കുന്നതിന് രാഹുലിന്‍റെ സ്ഥാനാർത്ഥിത്വം തടസമാകുമോ എന്ന് ഇപ്പോൾ പറയാനാകില്ല .രണ്ട് മൂന്ന് മണ്ഡലങ്ങളിൽ കോലീബി സഖ്യത്തിനുള്ള ഒത്തുകളി നടക്കുന്നുണ്ടെന്നും പിണറായി വിജയൻ ആരോപിച്ചു. രാഹുൽ ഗാന്ധി മത്സരിക്കാനെത്തുന്നത് കൊണ്ട് വയനാട്ടിലെ സ്ഥാനാര്‍ത്ഥിയെ മാറ്റേണ്ട സാഹചര്യമില്ലെന്നും പിണറായി വിജയൻ പറഞ്ഞു.