റീ പോളിംഗ്: തെര.കമ്മീഷന്‍റെ ഏത് തീരുമാനത്തെയും സ്വാഗതം ചെയ്യുമെന്ന് ഇ പി ജയരാജൻ
കാസർകോട്ടെ കള്ളവോട്ട് നടന്ന ബൂത്തുകളിലെ റീപോളിംഗില്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഏത് തീരുമാനത്തെയും സ്വാഗതം ചെയ്യുമെന്ന് മന്ത്രി ഇ പി ജയരാജൻ
തിരുവനന്തപുരം: കാസർകോട്ടെ കള്ളവോട്ട് നടന്ന ബൂത്തുകളിലെ റീപോളിംഗ് സാധ്യത സ്വാഗതം ചെയ്ത് മന്ത്രി ഇ പി ജയരാജൻ. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം എന്താണെങ്കിലും സ്വാഗതം ചെയ്യുമെന്ന് ഇ പി ജയരാജൻ പ്രതികരിച്ചു.
കള്ളവോട്ട് നടന്നെന്ന് കണ്ടെത്തിയ കേരളത്തിലെ നാല് ബൂത്തുകളിലാണ് റീപോളിംഗ് നടത്താന്‍ സാധ്യതയുള്ളത്. കാസർകോട് ലോക്സഭാ മണ്ഡലത്തിലെ കല്ല്യാശ്ശേരി, തൃക്കരിപ്പൂര്‍ എന്നീ നിയോജക മണ്ഡലങ്ങളിലെ നാല് ബൂത്തുകളിലാണ് റീപോളിംഗ് നടത്താൻ നീക്കം തുടങ്ങിയിരിക്കുന്നത്. ഇക്കാര്യത്തില്‍ ഇന്ന് ഉച്ചയോടെ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഉത്തരവ് പുറത്തു വരും എന്നാണ് സൂചന.
ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ടമായ മെയ് 19 ഞായറാഴ്ച തന്നെ റീപോളിംഗ് നടന്നേക്കും എന്നാണ് സൂചന. ഇതു സംബന്ധിച്ച നിര്‍ദേശം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് സംസ്ഥാനത്തെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ലഭിച്ചിട്ടുണ്ട്. സംസ്ഥാന ചരിത്രത്തില്‍ ഇതാദ്യമായാണ് കള്ളവോട്ടിനെ തുടര്‍ന്ന് റീപോളിംഗ് നടക്കുന്നത്.
കണ്ണൂര്‍ ജില്ലയിലെ പിലാത്തറ യുപി സ്കൂളിലെ ബൂത്തില്‍ നടന്ന കള്ളവോട്ടിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് കൊണ്ട് കോണ്‍ഗ്രസാണ് കള്ളവോട്ട് വിവാദത്തിന് തുടക്കമിടുന്നത്. പിന്നീട് ഇടതുപക്ഷവും കള്ളവോട്ട് ആരോപണവുമായി മുന്നോട്ട് വന്നു. ഇതുവരെ 17 പേര്‍ കള്ളവോട്ട് ചെയ്തതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 13 പേര്‍ ലീഗുകാരും ബാക്കിയുള്ളവര്‍ സിപിഎമ്മുകാരുമാണ്.
കല്ല്യാശ്ശേരി പില്ലാത്തറ യുപി സ്കൂളിലെ ബൂത്ത്, പുതിയങ്ങാടി ജുമാ മസ്ജിദിലെ 69,70 നമ്പര്‍ ബൂത്തുകള്‍, തൃക്കരിപ്പൂര്‍ പുതിയറയിലെ 48-ാം നമ്പര്‍ ബൂത്ത് എന്നീ നാല് ബൂത്തുകളിലാവും റീപോളിംഗ് നടക്കാന്‍ സാധ്യത. ബൂത്തുകളെല്ലാം കണ്ണൂര്‍ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നതെങ്കിലും ഇവയെല്ലാം തന്നെ കാസര്‍ഗോഡ് ലോക്സഭാ മണ്ഡലത്തിന്‍റെ ഭാഗമാണ്. വരണാധികാരിയായ കണ്ണൂര്‍ ജില്ലാ കളക്ടറാണ് ഇവിടെ തെരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിക്കുന്നത്.
ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് ട്വിറ്റര്‍ ഇന്‍സ്റ്റഗ്രാം യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യു. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്ഫോമുകള്‍ പിന്തുടരുക.