വീണ്ടും ഗൗതം ഗംഭീറിനെതിരെ പരാതി; കേസെടുക്കാന്‍ നിര്‍ദേശം
ഗൗതം ഗംഭീറിന് രണ്ട് വോട്ടര്‍ ഐഡി കാര്‍ഡുകളുണ്ടെന്ന് ആരോപിച്ച് ആംആദ്മി പാര്‍ട്ടിയുടെ ഈസ്റ്റ് ദില്ലി സ്ഥാനാര്‍ത്ഥി അതിഷി മര്‍ലിന കോടതിയില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇത് കൂടാതെയാണ് ഇപ്പോള്‍ കേസ് വന്നിരിക്കുന്നത്
ദില്ലി: ക്രിക്കറ്റില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് ചുവട് മാറി ബിജെപിയില്‍ ചേര്‍ന്ന ഗൗതം ഗംഭീറിനെതിരെ കേസെടുക്കാന്‍ പൊലീസിനോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചു. ബിജെപി ടിക്കറ്റിൽ ഈസ്റ്റ് ദില്ലിയിൽ നിന്ന് ഗൗതം ഗംഭീര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. കമ്മീഷന്‍റെ അനുവാദമില്ലാതെ രാഷ്ട്രീയ റാലി നടത്തിയതിനാണ് കേസെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ലജ്പത് നഗറില്‍ കമ്മീഷന്‍റെ അനുവാദമില്ലാതെ ഗംഭീര്‍ യോഗവും റാലിയും സംഘടിപ്പിച്ചതായി ഇന്നലെ പരാതി ലഭിച്ചിട്ടുണ്ട്. വിഷയത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അധികൃതര്‍ അറിയിച്ചു. നേരത്തെ, ഈസ്റ്റ് ദില്ലിയിലെ ബിജെപി സ്ഥാനാര്‍ത്ഥിയും ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറിനെതിരെ ഗുരുതര ആരോപണവുമായി ആംആദ്മി പാര്‍ട്ടി രംഗത്ത് വന്നിരുന്നു.
ഗൗതം ഗംഭീറിന് രണ്ട് വോട്ടര്‍ ഐഡി കാര്‍ഡുകളുണ്ടെന്ന് ആരോപിച്ച് ആംആദ്മി പാര്‍ട്ടിയുടെ ഈസ്റ്റ് ദില്ലി സ്ഥാനാര്‍ത്ഥി അതിഷി മര്‍ലിന കോടതിയില്‍ പരാതി നല്‍കിയിട്ടുണ്ട്. ദില്ലി കരോള്‍ബാഗിലും രജീന്ദര്‍ നഗറിലും വോട്ടര്‍പട്ടികയില്‍ ഗൗതം ഗംഭീറിന്‍റെ പേരുണ്ടെന്നാണ് അതിഷി ആരോപിക്കുന്നത്.
ഇവ രണ്ടും സെന്‍ട്രല്‍ ദില്ലി ലോക്സഭാ മണ്ഡലത്തില്‍ വരുന്ന നിയോജകമണ്ഡലങ്ങളാണ്. നിയമപ്രകാരം ഒരു വര്‍ഷം വരെ ജയില്‍ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇതെന്നും അതിഷി ട്വീറ്റില്‍ പറഞ്ഞു.