കള്ളവോട്ട് മാധ്യമങ്ങൾ കെട്ടിച്ചമച്ചത്, നടന്നത് ഓപ്പൺ വോട്ട് തന്നെ; വാദം ആവർത്തിച്ച് ഇ പി ജയരാജൻ
കള്ളവോട്ട് ചെയ്തത് എൽഡിഎഫ് അല്ല യുഡിഎഫ് ആണെന്ന് കൂടി പറഞ്ഞ ജയരാജൻ വിഷയത്തിൽ സർക്കാർ പ്രതിക്കൂട്ടിലാകില്ലെന്നും അവകാശപ്പെട്ടു.
തിരുവനന്തപുരം: കള്ളവോട്ട് നടന്നുവെന്ന സ്ഥിരീകരണത്തിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഇ പി ജയരാജൻ രംഗത്തെത്തി. കണ്ണൂരിൽ നടന്നത് കള്ളവോട്ടല്ല ഓപ്പൺ വോട്ടാണെന്ന വാദം ആവർത്തിച്ച ഇ പി ജയരാജൻ. കള്ളവോട്ട് വാർത്ത മാധ്യമങ്ങൾ കെട്ടിച്ചമച്ചതാണെന്നും ആരോപിച്ചു.
കള്ളവോട്ട് നടന്നുവെന്ന നിഗമനത്തിലേക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ എങ്ങനെ എത്തി എന്നറിയില്ലെന്ന് പറഞ്ഞ ജയരാജൻ. കള്ളവോട്ട് ചെയ്തത് എൽഡിഎഫ് അല്ല യുഡിഎഫ് ആണെന്ന് കൂടി ആരോപിച്ചു. വിഷയത്തിൽ സർക്കാർ പ്രതിക്കൂട്ടിലാകില്ലെന്നും ജയരാജൻ അവകാശപ്പെട്ടു.
കാസര്‍കോട് മണ്ഡലത്തിൽ കള്ളവോട്ട് നടന്നെന്ന ആരോപണം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഇ പി ജയരാജന്‍റെ പ്രതികരണം. പിലാത്തറ പത്തൊൻപതാം നമ്പര്‍ ബൂത്തിൽ കള്ളവോട്ട് നടന്നതിന് തെളിവുണ്ടെന്നാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ പറയുന്നത്. പത്മിനി, സെലീന, സുമയ്യ എന്നിവര്‍ കള്ളവോട്ട് ചെയ്തെന്ന് ടിക്കാറാം മീണ വാര്‍ത്ത സമ്മേളനത്തിൽ സ്ഥിരീകരിച്ചു.
പഞ്ചായത്ത് അംഗം സെലീനയും മുൻ പഞ്ചായത്ത് അംഗം സുമയ്യയും പത്തൊൻപതാം നമ്പര്‍ ബൂത്തിലെ വോട്ടര്‍മാരല്ല. ഇവര്‍ രണ്ട് പേരും ബൂത്ത് മാറി വോട്ട് ചെയ്തു. യധാര്‍ത്ഥ ബൂത്തിൽ ഇവര്‍ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന കാര്യത്തിൽ നിലവിൽ വ്യക്തതയില്ല. രേഖകളെല്ലാം സ്റ്റോങ് റൂമിലാണെന്നും അത് പരിശോധിച്ചാൽ മാത്രമെ അവിടെ വോട്ട് ചെയ്തോ എന്ന കാര്യത്തിൽ വ്യക്തത വരു എന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. പത്മിനി എന്ന സ്ത്രിയാകട്ടെ പത്തൊൻപതാം നമ്പര്‍ ബൂത്തിൽ രണ്ട് തവണ വോട്ട് ചെയ്യാനെത്തി.