സൂപ്പര്‍ താരങ്ങള്‍ പോളിങ്ങ് ബൂത്തില്‍; തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു
സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പടെ പ്രമുഖർ തമിഴ്‌നാട്ടില്‍ വോട്ട് രേഖപ്പെടുത്തി. സിനിമാ രംഗത്ത് നിന്ന് രജനീകാന്ത്, വിജയ്, അജിത്ത് തുടങ്ങിയവര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു.
ചെന്നൈ: ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ രണ്ടാംഘട്ട പോളിംഗ് ആരംഭിച്ചു. തമിഴ്നാടും കർണാടകയും അടക്കം 12 സംസ്ഥാനങ്ങളിലെ 95 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. വെല്ലൂർ ഒഴികെയുള്ള തമിഴ്‌നാട്ടില്‍ 38 ലോക്സഭാ സീറ്റുകളിലും 18 നിയമസഭാ മണ്ഡലങ്ങളിലുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. സിനിമാ താരങ്ങളും രാഷ്ട്രീയ നേതാക്കളുമടക്കം നിരവധി പ്രമുഖര്‍ തമിഴ്‌നാട്ടില്‍ വോട്ട് രേഖപ്പെടുത്തി.
സിനിമാ രംഗത്ത് നിന്ന് രജനീകാന്ത്, വിജയ്, അജിത്ത് തുടങ്ങിയവര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. തെന്നിന്ത്യൻ സൂപ്പർ താരം രജനീകാന്ത് രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. രാവിലെ 7.10ഓടെ തന്നെ ചെന്നൈയിലെ സ്റ്റെല്ലാ മേരീസ് കോളജിലെ പോളിങ്ങ് ബൂത്തിലെത്തിയാണ് രജനീകാന്ത് വോട്ട് രേഖപ്പെടുത്തിയത്. ചെന്നൈ സെൻഡ്രൽ മണ്ഡലത്തിലെ വോട്ടറാണ് രജനികാന്ത്.
ചെന്നൈ സൗത്ത് മണ്ഡലത്തിലെ വോട്ടറായ നടൻ വിജയ് അഡയാർ പോളിങ്ങ് സെൻഡ്രിൽ വോട്ട് രേഖപ്പെടുത്തുന്നു. നടൻ അജിത്ത് ഭാര്യ ശാലിനി എന്നിവർ ചെന്നൈ തിരുവാൺമിയൂറിൽ വോട്ട് രേഖപ്പെടുത്തി. ചെന്നൈ സൗത്ത് മണ്ഡലത്തിൽ വോട്ടർമാരാണ് ഇരുവരും. മക്കൾ നീതി മയ്യം അധ്യക്ഷനും നടനുമായ കമൽ ഹാസനും മകള്‍ ശ്രുതി ഹാസനും ചെന്നൈ ഹൈസ്കൂളിൽ വോട്ട് രേഖപ്പെടുത്തി. ബംഗ്ലൂരു സെന്‍ട്രലിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും നടനുമായ പ്രകാശ് രാജും വേട്ട് രേഖപ്പെടുത്തി.
തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി സേലത്ത് വോട്ട് ചെയ്തു. ചെന്നൈ സെൻഡ്രൽ വോട്ടറായ ഡിഎംകെ വനിതാ നേതാവ് കനിമൊഴി ചെന്നൈ എസ്ഐടി കോളനിയിൽ വോട്ട് രേഖപ്പെടുത്തി. ശിവഗംഗയിലെ കാരൈക്കുടി ബൂത്തിൽ കോൺഗ്രസ് നേതാവ് പി.ചിദംബരം വോട്ട് രേഖപ്പെടുത്തി. കാർത്തി ചിദംബരം ശിവഗംഗയിൽ വോട്ട് ചെയ്തു. ലഫിറ്റണന്‍റ് ഗവര്‍ണര്‍ കിരണ്‍ ബോദി പുതുച്ചേരിയില്‍ വോട്ട് ചെയ്തു.
രാവിലെ ഏഴിന് ആരംഭിച്ച പോളിംഗ് വൈകിട്ട് ആറുവരെ തുടരും. അതേസമയം, കര്‍ണാടകയില്‍ 14 സീറ്റിലും ഉത്തര്‍പ്രദേശ് (എട്ട്), മഹാരാഷ്ട്ര (10), അസം (അഞ്ച്), ബീഹാര്‍ (അഞ്ച്), ഒഡീഷ (അഞ്ച്), പശ്ചിമബംഗാള്‍ (മൂന്ന്), ഛത്തിസ്ഗഢ് (മൂന്ന്), ജമ്മു-കശ്മീര്‍ (രണ്ട്), മണിപ്പൂര്‍, പുതുച്ചേരി സംസ്ഥാനങ്ങളില്‍ ഒന്നുവീതം സീറ്റുകളിലും വോട്ടെടുപ്പ് പുരോഗമിക്കുകയാണ്.