കേരളത്തില്‍ യുഡിഎഫിന് മുന്നേറ്റം പ്രവചിച്ച് എബിപി ന്യൂസ്- വോട്ടര്‍ സര്‍വേ
കേരളത്തില്‍ യുഡിഎഫിന് വന്‍ മുന്നേറ്റം പ്രവചിച്ച് എബിപി ന്യൂസ് സി വോട്ടര്‍ അഭിപ്രായ സര്‍വേ. കേരളത്തില്‍ യുഡിഎഫിന് 14 സീറ്റിലേക്ക് സാധ്യതയുണ്ടെന്നാണ് സര്‍വേ പറയുന്നത് ആറ് സീറ്റ് എല്‍ഡിഎഫ് നേടും. ബിജെപിക്ക് അക്കൗണ്ട് തുറക്കാനാവില്ലെന്നും സര്‍വേ പ്രവചിക്കുന്നു.
തിരുവനന്തപുരം: കേരളത്തില്‍ യുഡിഎഫിന് വന്‍ മുന്നേറ്റം പ്രവചിച്ച് എബിപി ന്യൂസ് സി വോട്ടര്‍ അഭിപ്രായ സര്‍വേ. കേരളത്തില്‍ യുഡിഎഫിന് 14 സീറ്റ് ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് സര്‍വേ പറയുന്നത് ആറ് സീറ്റ് എല്‍ഡിഎഫ് നേടും. ബിജെപിക്ക് അക്കൗണ്ട് തുറക്കാനാവില്ലെന്നും സര്‍വേ പ്രവചിക്കുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫിന് അനുകൂലമായ ജനവിധിക്ക് സാധ്യതയെന്ന് ഏഷ്യാനെറ്റ് ന്യൂസ് - എഇസെഡ് റിസർച്ച് പാർട്നേഴ്സ് അഭിപ്രായ സര്‍വേയും പ്രവചിചിച്ചിരുന്നു. 14 നും 16 നും ഇടയ്ക്ക് സീറ്റ് യുഡിഎഫ് പിടിക്കാനിടയുണ്ടെന്നായിരുന്നു അഭിപ്രായ വോട്ടെടുപ്പിൽ പങ്കെടുത്തവര്‍ പറഞ്ഞിരുന്നത്. 44 ശതമാനം വോട്ട് വിഹിതം നേടിയാവും ഭൂരിപക്ഷം സീറ്റുകളും യുഡിഎഫ് നേടുകയെന്നും സര്‍വ്വേ പ്രവചിച്ചിരുന്നു.
തെരഞ്ഞെടുപ്പിന് മുന്നോടിയായി ഏഷ്യാനെറ്റ് ന്യൂസ് ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എഇസഡ് റിസര്‍ച്ച് പാര്‍ടേഴ്സുമായി ചേര്‍ന്ന് സംഘടിപ്പിച്ച സര്‍വെയിലായിരുന്നു യുഡിഎഫ് അനുകൂല തരംഗമുണ്ടാകുമെന്നാണ് പ്രവചനമുണ്ടായത്. അതേസമയം ബിജെപിക്ക് ഒരു സീറ്റും സര്‍വേ പ്രവചിച്ചിരുന്നു.
അതേസമയം ദേശീയ തലത്തില്‍ നരേന്ദ്രമോദി നയിക്കുന്ന എന്‍ഡിഎ മേല്‍ക്കൈ നേടുമെന്ന് സി വോട്ടര്‍ അഭിപ്രായ സര്‍വേ പറയുന്നു. സി-വോട്ടര്‍ സര്‍വേ പ്രകാരം എന്‍ഡിഎയ്ക്ക് ലഭിക്കുക 264 സീറ്റാണ്. യുപിഎയ്ക്ക് 141 സീറ്റ് ലഭിക്കുമെന്നും സര്‍വേ പറയുന്നു.
മാര്‍ച്ച് മാസത്തിലാണ് സര്‍വേ സംഘടിപ്പിച്ചത്. ബിജെപിക്ക് 220 സീറ്റും, സഖ്യകക്ഷികള്‍ക്ക് 40 സീറ്റുമാണ് പ്രവചിക്കപ്പെടുന്നത്. അതേ സമയം സര്‍വേ പ്രകാരം എന്‍ഡിഎ അന്ധ്രയില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ്, തെലുങ്കാനയില്‍ ടിആര്‍എസ്, മിസോറാമില്‍ മിസോ നാഷണല്‍ ഫ്രണ്ട്, ഓഡീഷയില്‍ ബിഡിജെഎസ് എന്നിവരുമായി സഖ്യമുണ്ടാക്കിയാല്‍ 301 സീറ്റുവരെ നേടാം എന്നാണ് സര്‍വേ പറയുന്നു.
യുപിഎയില്‍ കോണ്‍ഗ്രസ് 88 സീറ്റുകള്‍ നേടുമെന്നാണ് റിപ്പോര്‍ട്ട്. ബാക്കിയുള്ള സീറ്റ് 53സീറ്റ് യുപിഎ സഖ്യകക്ഷികള്‍ നേടും. അതേസമയം കേരളത്തിലെ എല്‍ഡിഎഫ്, തൃണമൂല്‍ കോണ്‍ഗ്രസ്, യുപിയിലെ എസ്.പി-ബിഎസ്പി സഖ്യം, ആസാമിലെ എഐയുഡിഎഫ് എന്നിവയുമായി സഖ്യമുണ്ടാക്കിയാല്‍ യുപിഎയ്ക്ക് 226 സീറ്റുവരെ നേടാം എന്നും സര്‍വേ പറയുന്നു. ഉത്തര്‍പ്രദേശില്‍ 71 ല്‍ നിന്നും ബിജെപി 26 സീറ്റിലേക്ക് ഒതുങ്ങും എന്നാണ് സര്‍വേ പറയുന്നത്.