തെരഞ്ഞെടുപ്പിൽ വിജയിക്കാൻ എന്ത് ചെയ്യാനും മമതയ്ക്ക് മടിയില്ല; വാക് പോര് കടുപ്പിച്ച് മോദി
പാകിസ്ഥാൻ പ്രധാനമന്ത്രിയെ പ്രശംസിക്കുന്ന മമതയെ തിരിച്ചറിയാൻ ബംഗാളിലെ ജനങ്ങൾ തയ്യാറാകണമെന്നും മോദി ആവശ്യപ്പെട്ടു.
കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമതാ ബാനർജിക്കെതിരെയുള്ള വാക്ക് പോര് കടുപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെരഞ്ഞെടുപ്പിൽ ജയിക്കാൻ വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്ത ആളാണ് ബംഗാൾ ഭരിക്കുന്നതെന്ന് പ്രധാനമന്ത്രി ആരോപിച്ചു.
ബംഗാളിൽ ജയ് ശ്രീറാം വിളി കുറ്റകരമാക്കിയിരിക്കുകയെന്നും മമതയുടെ ഭരണത്തിൽ ജനം സഹികെട്ടിരിക്കുകയാണെന്നും മോദി കുറ്റപ്പെടുത്തി. രാജ്യത്തിന്‍റെ പ്രധാനമന്ത്രിയായ തന്നെ മമതാ ബാനർജി ഭീഷണിപ്പെടുത്തുകയാണ്. പാകിസ്ഥാൻ പ്രധാനമന്ത്രിയെ പ്രശംസിക്കുന്ന മമതയെ തിരിച്ചറിയാൻ ബംഗാളിലെ ജനങ്ങൾ തയ്യാറാകണമെന്നും മോദി ആവശ്യപ്പെട്ടു. ബംഗാളിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് മമതാ ബാനർജിക്കെതിരെയുള്ള വാക്പ്പോര് പ്രധാനമന്ത്രി കടുപ്പിച്ചത്.
ബംഗാളി നവോത്ഥാനനായകൻ ഈശ്വർ ചന്ദ്ര വിദ്യാസാഗറിന്‍റെ പ്രതിമ തകർത്തതുമായി ബന്ധപ്പെട്ട് മമതാ ബാനർജിയും മോദിയും രൂക്ഷമായ ഭാഷയിൽ പരസ്പരം ആക്രമിച്ചിരുന്നു.
മോദി ഭ്രാന്തനെപ്പോലെ സംസാരിക്കുകയാണെന്നും പ്രതിമ പുനർനിർമ്മിക്കാൻ ബംഗാൾ സർക്കാറിനറിയാമെന്നും മമത പറഞ്ഞിരുന്നു. പ്രതിമ പഞ്ചലോഹങ്ങൾ കൊണ്ട് പുനർനിർമിക്കുമെന്ന മോദിയുടെ പ്രഖ്യാപനത്തിനോടായിരുന്നു മമതയുടെ പ്രതികരണം. ഇങ്ങനെ കള്ളം പറയാൻ മോദിക്ക് നാണമില്ലെ എന്നും ആരോപണങ്ങൾ തെളിയിച്ചില്ലെങ്കിൽ മോദിയെ ജയിലിലടക്കാൻ തങ്ങൾക്കറിയാമെന്നും മമത പറഞ്ഞിരുന്നു.
ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍ , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. |