മോദിയുടെ രാജീവ് ഗാന്ധി വിരുദ്ധ പരാമർശം: ആഞ്ഞടിച്ച് കോൺഗ്രസ്
രാജീവ് ഗാന്ധിയ്ക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന് ഇന്‍റലിജൻസ് വിവരം ഉണ്ടായിരുന്നു. അധിക സുരക്ഷ നിരന്തരം അഭ്യർത്ഥിച്ചിട്ടും നൽകിയില്ലെന്നും അഹമ്മദ് പട്ടേൽ
ദില്ലി: സിഖ് വിരുദ്ധ കലാപത്തിന്‍റെ പേരിൽ രാജീവ് ഗാന്ധിയെ നേരിട്ട് കടന്നാക്രമിച്ച ബിജെപിയ്ക്ക് മറുപടിയുമായി കോൺഗ്രസ്. ബിജെപി പിന്തുണയിൽ ഭരിച്ച വി പി സിങ്ങ് സർക്കാർ രാജീവിന് അധിക സുരക്ഷ ഒരുക്കിയില്ലെന്ന് കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ പറഞ്ഞു. രാജീവ് ഗാന്ധിയ്ക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന് ഇന്‍റലിജൻസ് വിവരം ഉണ്ടായിരുന്നു. അധിക സുരക്ഷ നിരന്തരം അഭ്യർത്ഥിച്ചിട്ടും നൽകിയില്ലെന്നും പട്ടേൽ ആരോപിച്ചു.
ബിജെപിയുടെ വെറുപ്പിനാലാണ് രാജീവ് ഗാന്ധിക്ക് അദ്ദേഹത്തിന്‍റെ ജീവൻ നഷ്ടമായതെന്നും പട്ടേൽ പറഞ്ഞു. 1984ലെ സിഖ് വിരുദ്ധ കലാപത്തിൽ സർക്കാർ തന്നെ സ്വന്തം പൗരന്മാരെ കൊന്നൊടുക്കുകയായിരുന്നെന്ന് ബിജെപി ഇന്ന് ട്വീറ്റ് ചെയ്തിരുന്നു. കൊലയ്ക്കുള്ള ആഹ്വാനം നടത്തിയത് അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഓഫീസിൽ നിന്ന് നേരിട്ടാണെന്നും ബിജെപി ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍റിൽ ആരോപിച്ചു.
നാനാവതി കമ്മീഷൻ റിപ്പോര്‍ട്ടിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്നും ട്വീറ്റിൽ ഓര്‍മ്മിപ്പിക്കുന്നു. ദില്ലി പഞ്ചാബ് തുടങ്ങിയ സിഖ് നിര്‍ണ്ണായക മേഖലകളിൽ തെരഞ്ഞെടുപ്പ് അടുക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് കോൺഗ്രസിനെ പ്രതിരോധത്തിലാക്കാനുള്ള ബിജെപി നീക്കം എന്നതും ശ്രദ്ധേയമാണ്.
കാവൽക്കാരൻ കള്ളനാണെന്ന് രാഹുൽ ഗാന്ധിയുടെയും കോൺഗ്രസിന്‍റെയും മോദി വിമര്‍ശനത്തിന് മറുപടിയായി ഒന്നാം നമ്പര്‍ അഴിമതിക്കാരനെന്ന് രാജീവ് ഗാന്ധിയാണെന്ന പരാമര്‍ശം നരേന്ദ്ര മോദി തന്നെ നടത്തിയത് വലിയ വിവാദമായിരുന്നു. ഇതിനെതിരെയും രൂക്ഷമായ ഭാഷയിലാണ് കോൺഗ്രസ് തിരിച്ചടിച്ചത്. ദില്ലിയിലെ റാലിയും രാജ്യ സുരക്ഷ ബലികഴിച്ച പ്രധാനമന്ത്രിയെന്ന ആരോപണം രാജീവ് ഗാന്ധിക്കെതിരെ ഉന്നയിച്ചിരുന്നു.