കോൺഗ്രസിന് പ്രധാനമന്ത്രി ഉണ്ടായാലും ഇല്ലെങ്കിലും മോദി ഇന്ത്യയുടെ പ്രധാനമന്ത്രി ആകില്ല: പി സി വിഷ്ണുനാഥ്
തെക്കേ ഇന്ത്യയിൽ പ്രത്യേകിച്ചും കോൺഗ്രസ് വലിയ മുന്നേറ്റം ഉണ്ടാക്കുമെന്ന് പി സി വിഷ്ണുനാഥ് .രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കേന്ദ്രത്തിൽ സർക്കാർ അധികാരത്തിൽ വരും. ഇനി കോൺഗ്രസിന് പ്രധാനമന്ത്രി ഉണ്ടായാലും ഇല്ലെങ്കിലും നരേന്ദ്രമോദി ഇന്ത്യയുടെ പ്രധാനമന്ത്രി ആകില്ലെന്നും പി സി വിഷ്ണുനാഥ് പറഞ്ഞു.
തിരുവനന്തപുരം: ഹിന്ദി ഹൃദയഭൂമിയിൽ ബിജെപിക്ക് ഇന്ന് അടിസ്ഥാനമില്ലെന്നും ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ മോദി അധികാരത്തിൽ നിന്ന് പുറത്തുപോകേണ്ടിവരുമെന്നും ന്യൂസ് അവർ ചർച്ചയിൽ പി സി വിഷ്ണുനാഥ് പറഞ്ഞു. 2018ൽ ഒറ്റ ഉപതെരഞ്ഞെടുപ്പ് പോലും ബിജെപിക്ക് വിജയിക്കാനായില്ല. രാജസ്ഥാനിലും ഛത്തീസ്‍ഗഡിലും മധ്യപ്രദേശിലുമെല്ലാം കോൺഗ്രസ് അധികാരത്തിൽ വന്നു. യുപിയിൽ എസ്‍പിയും ബിഎസ്‍പിയും മോദിക്കെതിരെ ശക്തമായ പ്രതിരോധമാണ് ഉയർത്തുന്നത്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ തെക്കേ ഇന്ത്യയിൽ പ്രത്യേകിച്ചും കോൺഗ്രസ് വലിയ മുന്നേറ്റം ഉണ്ടാക്കുമെന്നും പി സി വിഷ്ണുനാഥ് പറഞ്ഞു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കേന്ദ്രത്തിൽ സർക്കാർ അധികാരത്തിൽ വരും. ഇനി കോൺഗ്രസിന് പ്രധാനമന്ത്രി ഉണ്ടായാലും ഇല്ലെങ്കിലും നരേന്ദ്രമോദി ഇന്ത്യയുടെ പ്രധാനമന്ത്രി ആകില്ലെന്നും പി സി വിഷ്ണുനാഥ് പറഞ്ഞു.
തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ നിന്ന് മുമ്പുള്ളതിനേക്കാളും ഉയർന്ന ഭൂരിപക്ഷത്തിൽ ശശി തരൂർ വിജയിക്കുമെന്നും പി സി വിഷ്ണുനാഥ് പറഞ്ഞു. ഈ തെരഞ്ഞെടുപ്പിൽ നരേന്ദ്രമോദി കേരളത്തിൽ ചർച്ചയായിരുന്നു. പക്ഷേ മോദിയെ കേരളം ചർച്ച ചെയ്തത് മോശം നിലയിലാണെന്നും പി സി വിഷ്ണുനാഥ് ന്യൂസ് അവറിൽ പറഞ്ഞു. കേരളം രാഷ്ട്രീയ സാക്ഷരത കൂടിയ നാടാണ്. മോദി ഭീകരത നേരിട്ട് ബാധിച്ച സംസ്ഥാനങ്ങളെക്കാൾ അത് കേരളത്തിൽ ചർച്ചയാകുമെന്നും വിഷ്ണുനാഥ് പറഞ്ഞു.
തിരുവനന്തപുരത്ത് ബിജെപി അനുകൂലമായ തരംഗം ഉണ്ടായിരുന്നില്ല. ബിജെപിക്ക് വോട്ടില്ലാത്ത ധാരാളം ബൂത്തുകൾ തിരുവനന്തപുരത്ത് ഉണ്ട്. കേരളത്തിലെ പുതിയ വോട്ടർമാരാണ് രാഷ്ട്രീയ പ്രതിഷേധം രേഖപ്പെടുത്തിയത്. എൻഎസ്എസ്ഒയുടെ കണക്ക് പ്രകാരം 49 വർഷത്തെ ഏറ്റവും വലിയ തൊഴിൽ നഷ്ടമാണ് രാജ്യത്ത് ഉണ്ടായത്. 50 ലക്ഷം പേർക്ക് നോട്ട് നിരോധനത്തിന് ശേഷം തൊഴിൽ നഷ്ടപ്പെട്ടു. ഇടതുപക്ഷം പ്രസക്തമായ ദേശീയ രാഷ്ട്രീയം മുന്നോട്ട് വയ്ക്കുന്നുമില്ല. അതുകൊണ്ട് ശശി തരൂർ കൂടിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും പി സി വിഷ്ണുനാഥ് പറഞ്ഞു.