മോദി കോര്‍പ്പറേറ്റുകളെ സഹായിക്കുന്നു, കര്‍ഷകരെ കണ്ടില്ലെന്ന് നടിക്കുന്നു: നവ്ജ്യോത് സിംഗ് സിദ്ദു
ഒരു കർഷകൻ വായ്പ എടുക്കുമ്പോൾ സ്പെഷ്യൽ സ്കീമുകൾ ഒന്നുമില്ല എന്നാല്‍ അദാനിയെ കേന്ദ്രം വായ്പയെടുക്കാന്‍ സഹായിക്കുന്നു. കർഷകരുടെ കടം കേന്ദ്രം എഴുതിത്തള്ളുന്നില്ല. നീരവ് മോദിയെയും മല്യയെപ്പോലുമുള്ളവർ ഇന്ത്യയിലേക്ക് തിരിച്ച് വരുന്നുമില്ലെന്ന് സിദ്ദു
കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കേന്ദ്ര നേതൃത്വത്തെയും നിശിതമായി വിമര്‍ശിച്ച് പഞ്ചാബ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ നവജ്യോത് സിംഗ് സിദ്ദു. കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവന് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ച് കോഴിക്കോട് നടന്ന വാഹന പ്രചാരണ ജാഥയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുമേഖല ബാങ്കുകളെ തകർക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ബാങ്കുകളില്‍ തിരിച്ചു കിട്ടാത്ത കടം പെരുകുകയാണ്. സമ്പന്നർക്ക് മാനദണ്ഡമില്ലാതെ ബാങ്കുകൾ വായ്പ നൽകുന്നു. കോടികളാണ് അദാനി സർക്കാരിന് നൽകാൻ ഉള്ളത്. അനിൽ അംബാനിയ്ക്കും കോടികൾ നൽകുന്നു. എന്നിട്ടും പ്രധാനമന്ത്രി വിമാനയാത്ര നടത്തുകയാണെന്നും സിദ്ദു കുറ്റപ്പെടുത്തി.
ഒരു കർഷകൻ വായ്പ എടുക്കുമ്പോൾ സ്പെഷ്യൽ സ്കീമുകൾ ഒന്നുമില്ല എന്നാല്‍ അദാനിയെ കേന്ദ്രം വായ്പയെടുക്കാന്‍ സഹായിക്കുന്നു. കർഷകരുടെ കടം കേന്ദ്രം എഴുതിത്തള്ളുന്നില്ല.
നീ രവ് മോദിയെയും മല്യയെപ്പോലുമുള്ളവർ ഇന്ത്യയിലേക്ക് തിരിച്ച് വരുന്നുമില്ല. ബിഎസ്എന്‍എല്‍ പോലുള്ള പൊതുമേഖല സ്ഥാപനങ്ങൾ നഷ്ടത്തിലായി, അനില്‍ അംബാനിയുടെ ജിയോ പോലുളളവ ലാഭത്തിലാവുകയും ചെയ്തു.
പേടി എം ആരുടെതാണ് ? പരസ്യത്തിൽ പ്രത്യക്ഷപ്പെടുന്നത് പ്രധാനമന്ത്രിയല്ലേ എന്നും സിദ്ധു ചോദിച്ചു. നോട്ട് നിരോധന്നം വലിയ പരാജയമായി, വലിയ ശതമാനം നോട്ടുകൾ തിരിച്ചു വന്നു.
ഇന്ത്യൻ ജിഡിപി അഞ്ച് വർഷം കൊണ്ട് തകർന്നു. തൊഴിൽ വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടില്ലെന്നും സിദ്ദു ആരോപിച്ചു.
കഴിഞ്ഞ 45 വർഷത്തെ ഏറ്റവുമുയർന്ന തൊഴിലില്ലാ നിരക്കാണ് ഇപ്പോഴത്തേത്. കോൺഗ്രസ് അധികാരത്തിൽ വന്നാൽ നഷ്ടമായ തൊഴിലവസരങ്ങൾ പുനഃസൃഷ്ടിക്കും. 15 ലക്ഷം എല്ലാവരുടെയും അക്കൗണ്ടിൽ കൂടുമെന്ന് പറഞ്ഞിട്ട് ഒന്നും ചെയ്തിട്ടില്ല. രാജ്യത്തിനേറ്റ വലിയ മുറിവാണ് നോട്ട് നിരോധനമെന്നും നവ്ജ്യോത് സിംഗ് സിദ്ദു വ്യക്തമാക്കി.
കോഴിക്കോട് പുഷ്പ ജംക്ഷനില്‍ നിന്ന് കടപ്പുറം വരെയായിരുന്നു വാഹന പ്രചാരണ ജാഥ. ചൗക്കിദാര്‍ ചോര്‍ഹേ എന്ന മുദ്രാവാക്യമാണ് മുന്‍ ക്രിക്കറ്റര്‍ കൂടിയായ സിദ്ധു റോഡ് ഷോയില്‍ ഉയര്‍ത്തിയത്. വടകര, വയനാട് മണ്ഡലങ്ങളിലും യുഡിഎഫ് പരിപാടികളില്‍ നവജ്യോത് സിംഗ് സിദ്ദു പങ്കെടുക്കും.