ലോക്സഭാ തെരഞ്ഞെടുപ്പ്: ഏഴാം ഘട്ടത്തില്‍ 61 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി ഇലക്ഷന്‍ കമ്മീഷന്‍
പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥാനാര്‍ത്ഥിയായ വാരാണസിയിലും ഏഴാംഘട്ടത്തിലാണ് വോട്ടെടുപ്പ് നടന്നത്
ദില്ലി: 17-ാം ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ഏഴാം ഘട്ടത്തില്‍ ഏകദേശം 61 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി ഇലക്ഷന്‍ കമ്മീഷന്‍. എട്ട് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 59 മണ്ഡലങ്ങളിലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടന്നത്. പോളിംഗ് ശതമാനം സംബന്ധിച്ച പൂര്‍ണമായ വിവരം ലഭ്യമായിട്ടില്ലെന്നും ഇലക്ഷന്‍ കമ്മീഷന്‍ വ്യക്തമാക്കി.
ഉത്തര്‍പ്രദേശിലെ 13 മണ്ഡലങ്ങളും, ബീഹാറിലും മധ്യപ്രദേശിലുമായി എട്ട് വീതം മണ്ഡലങ്ങളിലും പശ്ചമബംഗാളിലെ ഒമ്പത് മണ്ഡലങ്ങളിലും പഞ്ചാബിലെ 13 മണ്ഡലങ്ങളിലും ഹിമാചൽപ്രദേശ്, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലുമായി അഞ്ച് മണ്ഡലങ്ങളിലുമാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥാനാര്‍ത്ഥിയായ വാരാണസിയിലും ഇന്നാണ് വോട്ടെടുപ്പ് നടന്നത്. രാവിലെ 7 മണി മുതൽ വൈകീട്ട് 6 മണിവരെയായിരുന്നു വോട്ടെടുപ്പ്. ഏഴാം ഘട്ടത്തിലും പശ്ചിമബംഗാളിലടക്കം പല പ്രദേശങ്ങളിലും വ്യാപക അക്രമങ്ങളാണ് അരങ്ങേറിയത്. കൊൽക്കത്ത നഗരത്തിലുൾപ്പടെ പലയിടത്തും അക്രമവും ബൂത്ത് പിടിത്തവും സംഘർഷവും ബോംബേറും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍ , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. |