ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് മാണി സി കാപ്പൻ
2006-ല്‍ യുഡിഎഫ് സ്ഥാനാർത്ഥി കെഎം മാണിക്കെതിരെ മത്സരിച്ച് പാലായെ സ്വന്തമാക്കാന്‍ മാണി സി കാപ്പന്‍ ആരംഭിച്ച പോരാട്ടം 2019ൽ ചരിത്രവിജയത്തോടെയാണ് പര്യവസാനിച്ചത്.
തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പിൽ ചരിത്രവിജയം നേടി വിജയിച്ച ഇടതുമുന്നണി സ്ഥാനാർത്ഥി മാണി സി കാപ്പൻ പാലാ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു. ഇംഗ്ലീഷിൽ ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. നിയമസഭയുടെ ബാങ്ക്വറ്റ് ഹാളിലാണ് ചടങ്ങുകൾ നടന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, മന്ത്രിമാരായ എകെ ബാലൻ, എംഎം മണി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
54 വർഷങ്ങൾക്കുശേഷം ആദ്യമായാണ് പാലായിൽ ഇടതുമുന്നണി സ്ഥാനാർത്ഥി എംഎൽഎയായി വരുന്നത്. 2006-ല്‍ യുഡിഎഫ് സ്ഥാനാർത്ഥി കെഎം മാണിക്കെതിരെ മത്സരിച്ച് പാലായെ സ്വന്തമാക്കാന്‍ മാണി സി കാപ്പന്‍ ആരംഭിച്ച പോരാട്ടം 2019ൽ ചരിത്രവിജയത്തോടെ പര്യവസാനിക്കുകയായിരുന്നു. ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിനെ 2943 വോട്ടുകള്‍ക്ക് തോല്‍പിച്ച് ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥിയും എന്‍സിപി നേതാവുമായ മാണി സി കാപ്പന്‍ പാലാ പിടിച്ചെടുക്കുയായിരുന്നു.
42.31 ശതമാനം വോട്ട് വിഹിതം നേടിയ മാണി സി കാപ്പന് ആകെ 54137 വോട്ടുകളാണ് ലഭിച്ചത്. എതിര്‍സ്ഥാനാര്‍ഥിയായ ജോസ് ടോമിന് 51194 വോട്ടുകള്‍ ലഭിച്ചു. 18044 വോട്ടുകള്‍ നേടി എന്‍ഡിഎ സ്ഥാനാര്‍ഥി എന്‍ ഹരി മൂന്നാം സ്ഥാനത്ത് എത്തി. 2006,2011,2016 വര്‍ഷങ്ങളില്‍ പാലാ നിയമസഭയിലേക്ക് മത്സരിച്ച മാണി സി കാപ്പന്‍ ശക്തമായ മത്സരമാണ് കെഎം മാണിക്ക് സമ്മാനിച്ചിരുന്നത്.
Read More:പാലായ്ക്ക് ഇനി പുതിയ നായകന്‍ : മാണി സി കാപ്പന് 2943 വോട്ടുകളുടെ ചരിത്രജയം
വോട്ടെണ്ണല്‍ ആരംഭിച്ച ശേഷം ഒരു ഘട്ടത്തിലും എതിരാളിക്ക് ലീഡ് വിട്ടു കൊടുക്കാതെയാണ് മാണി സി കാപ്പന്‍ പാലായില്‍ ജയിച്ചു കയറിയത്. യുഡിഎഫ് ശക്തികേന്ദ്രമായ രാമപുരത്തടക്കം ലീഡ് പിടിച്ച മാണി സി കാപ്പന് യുഡിഎഫിലെ ആഭ്യന്തരപ്രശ്നങ്ങള്‍ മൂലമുണ്ടായ വോട്ടു ചോര്‍ച്ച നേട്ടമായി മാറിയിരുന്നു. എസ്എൻഡിപിയുടെ വോട്ട് കൈപ്പിടിയിലൊതുക്കാനായതും, മണ്ഡലത്തിലെ ദീർഘകാലപരിചയം വച്ച് വോട്ട് വരുന്ന വഴി നോക്കി ചിട്ടയായ പ്രചാരണം നടത്തിയതുമാണ് ഉപതെരഞ്ഞെടുപ്പില്‍ കാപ്പന് തുണയായത്. ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിയില്‍ അടി പതറി നില്‍ക്കുന്ന എല്‍ഡിഎഫിന് തിരിച്ചു വരവിനുള്ള വഴി കൂടിയാണ് പാലാ ജയത്തിലൂടെ മാണി സി കാപ്പന്‍ തുറന്നിട്ടത്.
ബാര്‍കോഴ വിവാദത്തില്‍ കുടുങ്ങിയ മാണി 5000 വോട്ടുകള്‍ക്ക് കഷ്ടിച്ചാണ് 2016-ല്‍ പാലായില്‍ നിന്നും ജയിച്ചു കയറിയത്. കഴിഞ്ഞ തവണ കൈയെത്തും ദൂരത്ത് നഷ്ടമായ വിജയമാണ് മൂന്ന് വര്‍ഷത്തിനിപ്പുറം കാപ്പന്‍ തിരികെ പിടിക്കുന്നത്. അഞ്ച് പതിറ്റാണ്ട് കൈവശം വച്ച് സീറ്റ് നഷ്ടപ്പെട്ടതിന് പല കാരണങ്ങളും യുഡിഎഫും കേരള കോണ്‍ഗ്രസും നിരത്തുന്നുവെങ്കില്‍ പ്രധാന കാരണം പാര്‍ട്ടിക്കുള്ളിലെ കൂട്ടത്തല്ലായിരുന്നു.