കോൺഗ്രസിന്റെ ന്യായ് പദ്ധതിക്കെതിരെ അലഹബാദ് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി
രാജ്യത്തെ ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്ക് വർഷം 72000 രൂപ വീതം നൽകുന്ന പദ്ധതിയാണ് ന്യായ്.
അലഹബാദ്: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായ ന്യായ് പദ്ധതിക്കെതിരെ ഉത്തർപ്രദേശിലെ അലഹബാദ് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി. തെരഞ്ഞെടുപ്പിൽ ഇത്തരത്തിലുള്ള വാഗ്ദാനങ്ങൾ നൽകുന്നത് കൈക്കൂലി നൽകുന്നതിന് സമാനമാണെന്ന് ഹർജിയിൽ പറയുന്നു.
ഹർജിയിൽ പത്ത് ദിവസത്തിനകം മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പാർട്ടിക്ക് കോടതി കത്തയച്ചു. ഏപ്രിൽ 19-നാണ് കോടതി ഹർജി പരിഗണിച്ചത്. മെയ് 23-ന് കേസിൽ വാദം കേൾക്കും. രാജ്യത്തെ ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്ക് വർഷം 72000 രൂപ വീതം നൽകുന്ന പദ്ധതിയാണ് ന്യായ്. കോൺഗ്രസ് അധികാരത്തിൽ വന്നാൽ ന്യായ് പദ്ധതിയിലൂടെ പട്ടിണി തുടച്ചുമാറ്റുമെന്നും പട്ടിണിക്കെതിരെയുളള കോൺഗ്രസിന്റെ സർജിക്കൽ സ്ട്രൈക്കാണിതെന്നും കോൺഗ്രസ് പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രഖ്യാപിച്ചിരുന്നു.