Asianet News MalayalamAsianet News Malayalam

പ്രധാനമന്ത്രി സ്ഥാനത്തിന് നിരക്കുന്ന വർത്തമാനം പറയണം: മോദിക്കെതിരെ ആഞ്ഞടിച്ച് പിണറായി

രാജ്യത്തെമ്പാടും കേരളത്തെക്കുറിച്ച് വ്യാജപ്രചാരണം നടത്തുകയാണ് പ്രധാനമന്ത്രി. കേരളത്തിൽ ഇതൊന്നും ചിലവാവില്ല. ഈ മനസ്സുള്ളയാളോടാണോ പ്രളയകാലത്ത് സഹായം ചോദിച്ചത്? - പിണറായി

pinarayi vijayan slams narendra modi no one is arrested here over saying the name of god
Author
Kannur, First Published Apr 19, 2019, 5:03 PM IST

കണ്ണൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ദൈവത്തിന്‍റെ പേര് ഉച്ചരിച്ചതിന് കേരളത്തിൽ ആളുകളുടെ പേരിൽ കേസെടുത്തെന്ന അസത്യപ്രചാരണമാണ് മോദി നടത്തുന്നതെന്നും, ആർഎസ്എസ് പ്രചാരകനായി പ്രധാനമന്ത്രി തരം താഴരുതെന്നും പിണറായി വിമർശിച്ചു. ശബരിമലയിൽ സംഘർഷമുണ്ടാക്കിയതിനാണ്, അല്ലാതെ ദൈവനാമം ഉച്ചരിച്ചതിനല്ല പലർക്കുമെതിരെ കേസെടുത്തത്. ലാവലിൻ അഴിമതി പേരെടുത്ത് പരാമർശിച്ചതിന്, തന്നെ കുറ്റ വിമുക്തനാക്കിയതാണെന്നും, എന്നാൽ റഫാൽ കേസിൽ മോദി കുറ്റാരോപിതനായി നിഴലിൽ നിൽക്കുകയാണെന്നും പിണറായി തിരിച്ചടിച്ചു.

കോഴിക്കോട്ട് എൻഡിഎയുടെ പ്രചാരണറാലിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനസർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷവിമർശനമാണുന്നയിച്ച്. അതിന് സമാനരീതിയിൽ എണ്ണിയെണ്ണി മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

'ശബരിമലയിൽ ആർഎസ്എസ്സിനുണ്ടായ ഇച്ഛാഭംഗം തന്നെയാണിപ്പോൾ മോദിയ്ക്കും. ഗുജറാത്തിൽ കളിച്ച കളി ഇവിടെ ശബരിമലയിൽ നടപ്പാക്കാൻ ആർഎസ്എസ്സുകാരോട് നിർദ്ദേശിച്ചത് മോദി ആണ്', പിണറായി ആരോപിച്ചു.  വൈദ്യരെ സ്വയം ചികിത്സിക്കുകയേ നിവൃത്തിയുള്ളൂവെന്ന് മോദിയോട് പറഞ്ഞ പിണറായി ഘർവാപസിയ്ക്കും നിർബന്ധിത മതപരിവർത്തനത്തിനുമെതിരെ എന്താണ് പറഞ്ഞിട്ടുള്ളതെന്നും ചോദിച്ചു. കമ്യൂണിസ്റ്റുകാർ പൂജാകർമ്മങ്ങളെ എതിർക്കുന്നുവെന്ന മോദിയുടെ ആരോപണം കേരളത്തിൽ ചെലവാവില്ലെന്നും പിണറായി പരിഹസിച്ചു. 

'ഇരിക്കുന്ന സ്ഥാനത്തിന് അനുസരിച്ച് അഭിപ്രായം പറയണം'

പ്രളയത്തിൽ സർക്കാരിനെ കുറ്റപ്പെടുത്തിയ മോദിയുടെ പരാമർശത്തിനും പിണറായി മറുപടി പറഞ്ഞു. കേരളത്തോട് ഇത്രയധികം വെറുപ്പുള്ള മനസ്സാണ് മോദിയ്ക്ക് എന്നറിഞ്ഞില്ല. ഈ മനസ്സുള്ളയാളോടാണ് കേരളം സഹായം ആവശ്യപ്പെട്ടത്. കേരളത്തെ കൂടുതൽ ദുരന്തത്തിലേക്ക് തള്ളി വിടാനുള്ള മനസ്സുമായാണ് മോദി നിൽക്കുന്നതെന്നും പിണറായി ആരോപിച്ചു. 

കേന്ദ്ര ജലക്കമ്മീഷനും, ഐഐടിയുടെ വിദഗ്‍ധ സംഘവും അതിതീവ്ര മഴയാണ് പ്രളയ കാരണമെന്ന് വിലയിരുത്തിയിട്ടുള്ളതാണ്. ഇതിനെ മറികടന്ന് പ്രളയത്തിന് കാരണം സംസ്ഥാനത്തിന്‍റെ കെടുകാര്യസ്ഥതയാണെന്ന വില കുറഞ്ഞ ആക്ഷേപത്തിൽ പ്രധാനമന്തി മോദി കയറിപ്പിടിക്കാമോ? - പിണറായി ചോദിച്ചു. ഇരിക്കുന്ന സ്ഥാനത്തിന് അനുസരിച്ചെങ്കിലും അഭിപ്രായം പറയാൻ അറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലാവലിൻ കേസിൽ തന്നെ കോടതി കുറ്റവിമുക്തനാക്കിയതാണ്. പക്ഷേ, മോദി ഇപ്പോഴും റഫാൽ അഴിമതിയാരോപണത്തിൽ പ്രതിസ്ഥാനത്ത് നിൽക്കുകയാണ്. കയ്യിലുള്ള അധികാരസ്ഥാനം അഴിമതിയ്ക്ക് മാത്രം ഉപയോഗിച്ചതുകൊണ്ടാണ് മോദിക്ക് ഇങ്ങനെയൊക്കെ തോന്നുന്നതെന്നും പിണറായി ആരോപിച്ചു.

അക്രമരാഷ്ട്രീയത്തിന് മുൻകൈയെടുത്തത് ബിജെപിയാണ്. അക്രമികളുടെ ഒരു സംഘത്തെത്തന്നെ മോദി കേരളത്തിലേക്ക് അയച്ചു. സംഘപരിവാറാണ് ഇവിടെ ഏറ്റുമധികം ആക്രമണം നടത്തിയതെന്നും മുഖ്യമന്ത്രി ആരോപിച്ചു. 

Read More: വീണ്ടും അധികാരത്തിലെത്തിയാൽ വിശ്വാസങ്ങൾ ഉറപ്പാക്കാൻ ഭരണഘടനാ സംരക്ഷണം നൽകും; നരേന്ദ്ര മോദി

Follow Us:
Download App:
  • android
  • ios