മഞ്ചേശ്വരത്ത് ബിജെപിയിൽ കലാപം, തന്ത്രിക്കെതിരെ പ്രതിഷേധം, സംഘർഷം, ഏഷ്യാനെറ്റ് ന്യൂസ് സംഘത്തിന് മർദ്ദനം
ഹൊസങ്കടിയിൽ നടന്ന പഞ്ചായത്ത് കൺവെൻഷനിൽ രവീശ തന്ത്രിയെ മത്സരിപ്പിക്കുന്നതിനെതിരെ സംഘടനാ ചുമതലയുള്ള ജന. സെക്രട്ടറിയെ തടഞ്ഞുവച്ചു. ഇത് പകർത്തുന്നതിനിടെ, ഏഷ്യാനെറ്റ് ന്യൂസ് സംഘത്തിന് മർദ്ദനം.
മഞ്ചേശ്വരം: ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി രവീശ തന്ത്രി കുണ്ഠാറിനെ നിശ്ചയിച്ചതിനെതിരെ മഞ്ചേശ്വരത്തെ പ്രാദേശിക നേതൃത്വത്തിൽ കലാപം. തെരഞ്ഞെടുപ്പ് കൺവെൻഷനുകളുമായി സഹകരിക്കില്ലെന്ന് കുമ്പള, മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കമ്മിറ്റികൾ സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. തന്ത്രിയെ സ്ഥാനാർത്ഥിയാക്കിയതിനെതിരെ ഹൊസങ്കടിയിൽ നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംഘടനാ ചുമതലയുള്ള ബിജെപി ജനറൽ സെക്രട്ടറി എൽ ഗണേഷിനെ ഒരു വിഭാഗം പ്രവർത്തകർ തടഞ്ഞു വച്ചു. ഇത് പകർത്താനെത്തിയ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെ ഒരു വിഭാഗമാളുകൾ മർദ്ദിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാൻ സുനിൽകുമാറിനാണ് ബിജെപി പ്രവർത്തകരുടെ മർദ്ദനമേറ്റത്. എൽ ഗണേഷിനെ പ്രവർത്തകർ തടഞ്ഞുവച്ചത് തെരഞ്ഞെടുപ്പ് കൺവെൻഷൻ നടക്കുന്ന ഓഡിറ്റോറിയത്തിന്‍റെ വാതിലുകളടക്കം പൂട്ടിയാണ്. ഈ ദൃശ്യങ്ങൾ ഒരു ജനാല വഴി പകർത്താൻ ശ്രമിച്ചപ്പോഴാണ് ഒരു സംഘം പ്രവർത്തകർ ഓടിപ്പാഞ്ഞെത്തി വളഞ്ഞിട്ട് മർദ്ദിച്ചത്. 'ആരാണ് പാർട്ടിയ്ക്കുള്ളിലെ ഈ ഭിന്നത നിങ്ങൾക്ക് ചോർത്തിയത്' എന്ന് ചോദിച്ചായിരുന്നു മർദ്ദനം. കൃത്യമായ പേര് പറയണമെന്നാവശ്യപ്പെട്ട് സുനിൽ കുമാറിനെ പ്രവർത്തകർ ക്രൂരമായി മർദ്ദിച്ചു. ക്യാമറ തല്ലിത്തകർത്തു.
എന്താണ് സംഭവിച്ചത്? ദൃശ്യങ്ങൾ സഹിതം ഞങ്ങളുടെ പ്രതിനിധികളായ സന്ദീപ് തോമസും മുജീബ് റഹ്മാനും വിശദീകരിക്കുന്നു:
രവീശ തന്ത്രിക്കെതിരെ കലാപം പാർട്ടിയിൽ ഉയരുന്നതിനെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ട വാർത്ത താഴെ കൊടുക്കുന്നു.
എന്താണ് രവീശതന്ത്രിക്കെതിരെ ഉയരുന്ന കലാപം?
മഞ്ചേശ്വരത്ത് രവീശ തന്ത്രി കുണ്ഠാറിനെ സ്ഥാനാർത്ഥിയാക്കിയതിനെതിരെ ബിജെപിയിൽ പ്രതിഷേധം. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്ന് വിട്ടു നിൽക്കുമെന്ന് കുമ്പള, മഞ്ചേശ്വരം പഞ്ചായത്ത് കമ്മറ്റികൾ നേതൃത്വത്തെ അറിയിച്ചു. തന്ത്രിയുടെ സ്ഥാനാർത്ഥിത്വം വഴി നിഷ്‍പക്ഷ വോട്ടുകൾ അകലുമെന്ന ആശങ്കയാണ് ഒരു വിഭാഗം നേതാക്കൾ പങ്കു വയ്ക്കുന്നത്.
പാർട്ടി വോട്ടുകൾ സ്വന്തം ചിഹ്നത്തിലുറപ്പിക്കാൻ മഞ്ചേശ്വരത്ത് ബിജെപിയ്ക്ക് ഒരു ബുദ്ധിമുട്ടുമില്ല. ഏറെക്കാലമായി വിജയകരമായി ബിജെപി അത് നടപ്പാക്കിവരികയും ചെയ്യുന്നുണ്ട്. എന്നാൽ ന്യൂനപക്ഷ വോട്ടുകളും നിഷ്‍പക്ഷ വോട്ടുകളും ആകർഷിക്കാൻ കഴിയാഞ്ഞതായിരുന്നു വിജയത്തിന് വിലങ്ങുതടിയായത്. 2016-ൽ കെ.സുരേന്ദ്രൻ ഈ പരിമിതി ഒരു പരിധിവരെ മറികടന്നെങ്കിലും 89 വോട്ടുകൾക്ക് അടിയറവ് പറയേണ്ടി വന്നു.
ഇക്കുറി നിഷ്‍പക്ഷ വോട്ടുകൾ പരമാവധി സമാഹരിക്കണമെന്നുറപ്പിച്ചാണ് ബിജെപി സ്ഥാനാർത്ഥി നിർണയത്തിന് ഇറങ്ങിയത്. കോൺഗ്രസ് നേതാവ് സുബ്ബയ്യ റൈയെ ആദ്യം സമീപിച്ചു. ഈ നീക്കം പാളിയതോടെ ബിജെപി ജില്ലാ പ്രസിഡന്‍റ് കെ ശ്രീകാന്തോ പാർട്ടി മണ്ഡലം പ്രസിഡന്‍റ് സതീഷ് ചന്ദ്ര ഭണ്ഡാരിയോ സ്ഥാനാർത്ഥിയായേക്കുമെന്നായിരുന്നു സൂചന.
എന്നാൽ കേന്ദ്രനേതൃത്വം തെരഞ്ഞെടുത്തത് രവീശ തന്ത്രി കുണ്ഠാറിനെയാണ്. ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിന്‍റെയും ആർഎസ്എസിന്‍റെയും പിന്തുണയാണ് തന്ത്രിക്ക് നേട്ടമായത്.
ഈ തീരുമാനത്തിൽ ബിജെപിയുടെ വിവിധ ഘടകങ്ങളിൽ നിന്ന് കടുത്ത എതിർപ്പ് ഉയർന്നിട്ടുണ്ട്. കുമ്പള പഞ്ചായത്ത് കമ്മറ്റി പാർട്ടി നേതൃത്വത്തെ എതിർപ്പറിയിച്ചു കഴിഞ്ഞു. കുമ്പളയിൽ ചേർന്ന നിയോജക മണ്ഡലം കമ്മറ്റിയിൽ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എൽ ഗണേഷിന്‍റെ സാന്നിധ്യത്തിലായിരുന്നു വിമർശനം.
2016-ൽ കെ സുരേന്ദ്രൻ 89 വോട്ടിന് പരാജയപ്പെട്ട മഞ്ചേശ്വരത്ത് ലോക്സഭാ തെരഞ്ഞെടുപ്പിൽ അതേ നിലയിലുള്ള പ്രകടനം നടത്താൻ രവീശ തന്ത്രി കുണ്ഠാറിന് കഴിഞ്ഞിരുന്നില്ല. രാജ്‍മോഹൻ ഉണ്ണിത്താൻ 11000 വോട്ടുകൾക്ക് ലീഡ് ചെയ്തപ്പോൾ ബിജെപിക്ക് 2016-നെ അപേക്ഷിച്ച് അധികമായി കിട്ടിയത് ആയിരത്തിൽ താഴെ വോട്ടുകൾ മാത്രം. പുതിയ വോട്ടർമാരെയടക്കം ആകർഷിക്കാൻ തന്ത്രിക്ക് കഴിഞ്ഞില്ലെന്ന വിമർശനം പാർട്ടിയിൽ നിന്ന് ഉയരുകയും ചെയ്തു. എന്നാൽ എല്ലാ വിഭാഗം വോട്ടർമാരെയും ആകർഷിക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ് സ്ഥാനാർത്ഥിയായ രവീശ തന്ത്രി പങ്കു വയ്ക്കുന്നത്.