Asianet News MalayalamAsianet News Malayalam

രാഹുലും പ്രിയങ്കയും കരിപ്പൂരില്‍; ഉജ്ജ്വല വരവേല്‍പ്പ് നല്‍കി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

വയനാട്ടില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും കേരളത്തിലെത്തി. 

Rahul gandhi and priyanka gandhi landed in karipur
Author
Kozhikode, First Published Apr 3, 2019, 9:39 PM IST

കരിപ്പൂര്‍: വയനാട് ലോക്സഭാ സീറ്റില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തിലെത്തി. രാത്രി 9.10-ഓടെ കരിപ്പൂരില്‍ വിമാനമിറങ്ങിയ രാഹുല്‍ ഗാന്ധി കോഴിക്കോടേക്ക് തിരിച്ചു. രാഹുലിനും മുന്‍പേ തന്നെ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി കരിപ്പൂരില്‍ വിമാനമിറങ്ങിയിരുന്നു. എയര്‍പോര്‍ട്ടിലെ വിഐപി ലോഞ്ചില്‍ രാഹുലിനായി കാത്തിരുന്ന പ്രിയങ്ക രാഹുലിനൊപ്പം ഒരുമിച്ചാണ് പുറത്തേക്ക് വന്നത്. നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് രാഹുലിനേയും പ്രിയങ്കയേയും സ്വീകരിക്കാന്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ കാത്തു നിന്നത്. കാണാനെത്തിയ പ്രവര്‍ത്തകരുടെ തള്ളിക്കയറ്റം ഇരുവരേയും ടെര്‍മിനലിന് പുറത്തേക്ക് വിടാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. തുടര്‍ന്ന് സെക്യൂരിറ്റി ഗേറ്റ് വരെ വന്ന രാഹുലും പ്രിയങ്കയും പ്രവര്‍ത്തകരെ കൈവീശി കാണിച്ച ശേഷം വിഐപി ഗേറ്റ് വഴി പുറത്തേക്ക് പോയി. 

വിവിഐപി സന്ദര്‍ശനം കണക്കിലെടുത്ത് വിമാനത്താവളത്തിലും കരിപ്പൂര്‍-കോഴിക്കോട് പാതയിലും കനത്ത സുരക്ഷയാണ് പൊലീസും എസ്.പി.ജി ഉദ്യോഗസ്ഥരും ഒരുക്കിയത്. രാഹുലിന്‍റെ വരവ് കണക്കിലെടുത്ത് കോഴിക്കോട് നഗഗത്തിലും ഒരുക്കിയത്. വയനാട്ടിലെ വനമേഖലയില്‍ കഴിഞ്ഞ മൂന്ന് ദിവസമായി തണ്ടര്‍ ബോള്‍ട്ടും പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും തിരച്ചില്‍ നടത്തി വരികയായിരുന്നു. കര്‍ണാടക-തമിഴ്നാട് ഭാഗങ്ങളിലെ അവിടുത്തെ സേനകളും തിരച്ചില്‍ നടത്തുന്നുണ്ട്. തെരച്ചിലില്‍ എവിടേയും മാവോയിസ്റ്റ് സാന്നിധ്യം കണ്ടെത്താന്‍ പൊലീസിന് സാധിച്ചില്ലെന്നും സുരക്ഷാ ഭീഷണികള്‍ ഒന്നും നിലവില്‍ ഇല്ലെന്നുമാണ്  പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. 

നാളെ രാവിലെ റോഡ് മാര്‍ഗ്ഗം രാഹുലും പ്രിയങ്കയും വയനാട്ടിലെത്തണമെന്ന കോൺഗ്രസ് നേതൃത്വത്തിന്‍റെ നിര്‍ദ്ദേശം സുരക്ഷാ ഉദ്യോഗസ്ഥര്‍ തള്ളി. ചുരം കയറി പോകുന്ന റോഡിൽ രാഹുലിന് സുരക്ഷയൊരുക്കുന്നത് പ്രായോഗികമല്ലെന്നാണ് വിശദീകരണം. ഇതോടെ യാത്ര ഹെലികോപ്റ്റര്‍ മാര്‍ഗ്ഗമാക്കിയിട്ടുണ്ട്. പതിനൊന്ന് മണിയോടെ കൽപ്പറ്റയിലെ എകെഎംജെ ഹൈസ്കൂൾ ഗ്രൗണ്ടിൽ ഹെലികോപ്റ്റര്‍ ഇറക്കാനാണ് തീരുമാനം. ഇതിന് വേണ്ടി മൈതാനം സജ്ജമാക്കുന്ന തിരക്കിലാണ് ജില്ലാ ഭരണകൂടവും സുരക്ഷാ ഉദ്യോഗസ്ഥരും. ജെസിബി ഉയോഗിച്ച് മൈതാനം നിരപ്പാക്കുന്ന പണികളെല്ലാം പുരോഗമിക്കുകയാണ്. ഇതിന് പുറമെ പുത്തൂര്‍ വയൽ എആര്‍ ക്യാമ്പ്  ഗ്രൗണ്ടിലും ബത്തേരി സെന്‍റ്മേരീസ് കോളേജ് ഗ്രൗണ്ടിലും കൂടി ഹെലികോപ്റ്റര്‍ ഇറക്കാനുള്ള സൗകര്യം ഒരുക്കാനും എസ്പിജി നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. 

കൽപ്പറ്റയിലെ എകെഎംജെ ഹൈസ്കൂൾ ഗ്രൗണ്ടിൽ ഹെലികോപ്റ്റര്‍ ഇറങ്ങുന്ന രാഹുൽ ഗാന്ധി ബസ് സ്റ്റാന്‍റിന് സമീപത്തു കൂടെ ഏതാണ്ട് രണ്ട് കിലോമീറ്റര്‍ റോഡ് മാര്‍ഗ്ഗം സഞ്ചരിച്ച് കളക്ട്രേറ്റിലെത്തുമെന്നാണ് നിലവിലെ തീരുമാനം. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള രാഹുലിന്‍റെ യാത്ര റോഡ് ഷോ രൂപത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്. കോൺഗ്രസ് പ്രവര്‍ത്തകരെ പരമാവധി അണിനിരത്തി റോഡ് ഷോ ആവേശത്തിലാക്കാനാണ് കോൺഗ്രസ് തീരുമാനം. എന്നാൽ റോഡിനിരുവശവും സുരക്ഷ കണക്കിലെടുത്ത് പൊലീസ് ബാരിക്കേഡ് ഉണ്ടാകും. ഇതിനിരുവശത്തും മാത്രമെ കോൺഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഇടമുണ്ടാകൂ. 

നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച ശേഷം ഡിസിസി ഓഫീസിലെത്തി രാഹുൽ ഗാന്ധി മുതിര്‍ന്ന നേതാക്കളെ കാണുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഇതനുസരിച്ച് കൽപ്പറ്റയിലെ ഡിസിസി ഓഫീസ് രാജീവ് ഭവൻ മോടികൂട്ടുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങളും നടത്തിയിരുന്നു. ഡിസിസി ഓഫീസ് പരിസരത്ത് പന്തൽ പണി പുരോഗമിക്കുന്നതിനെടെയാണ് രാഹുൽ ഇവിടെ എത്തിയേക്കില്ലെന്ന സൂചന സുരക്ഷാ ഉദ്യോഗസ്ഥര്‍ നൽകുന്നത്. ഡിസിസിയിലേക്കുള്ള ഇടുങ്ങിയ വഴിയിലൂടെ രാഹുൽഗാന്ധിയെ കൊണ്ടു പോകാനാവില്ലെന്ന സുരക്ഷാ ഉദ്യോഗസ്ഥർ ഡിസിസിയെ അറിയിച്ചിട്ടുണ്ട്.

നഗരം ഇപ്പോൾ തന്നെ പൊലീസ് നിയന്ത്രണത്തിലാണ്. വരുന്നതും പോകുന്നതുമായ എല്ലാ വാഹനങ്ങളും പരിശോധിക്കുന്നുണ്ട്. മാവോയിസ്റ്റ് സാന്നിധ്യമുള്ള സുഗന്ധഗിരി അടക്കമുള്ള പ്രദേശങ്ങളിൽ തണ്ടര്‍ബോൾട്ട് പരിശോധന നടത്തുന്നുണ്ട്. രാഹുലിന്‍റെ  വരവിനോട് അനുബന്ധിച്ചുള്ള ക്രമീകരണങ്ങൾ ചര്‍ച്ച ചെയ്യാൻ മുതിര്‍ന്ന കോൺഗ്രസ് നേതാക്കൾ കോഴിക്കോട്ട് യോഗം ചേര്‍ന്നു. കെ സി വേണുഗോപാൽ, മുകുൾ വാസ്നിക്, മുല്ലപ്പള്ളി രാമചന്ദ്രൻ ,പി കെ കുഞ്ഞാലിക്കുട്ടി, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, വയനാട്, കോഴിക്കോട്, മലപ്പുറം ഡിസിസി പ്രസിഡന്‍റുമാർ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്. നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണത്തിന് ശേഷം പിന്നീടുള്ള പ്രചാരണ പരിപാടികൾ എങ്ങനെയാകും അതിനുള്ള സുരക്ഷാ സംവിധാനങ്ങൾ മണ്ഡലത്തിൽ എല്ലായിടത്തും രാഹുൽ ഗാന്ധിക്ക് എത്താനാകുമോ തുടങ്ങിയ കാര്യങ്ങളിലെല്ലാം ഇനിയും വ്യക്തത വരേണ്ടതുണ്ട്.  

:

Follow Us:
Download App:
  • android
  • ios