ഒരു വർഷത്തിനുള്ളിൽ 22 ലക്ഷം സർക്കാർ തൊഴിൽ ഒഴിവുകളിൽ നിയമനം നടത്തുമെന്ന് രാഹുൽ ഗാന്ധി
അധികാരത്തിലേറിയാൽ 22 ലക്ഷം സർക്കാർ തൊഴിൽ ഒഴിവുകളിൽ നിയമനം നടത്തുമെന്നാണ് പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വാഗ്ദാനം. ഒരു വർഷത്തിനുള്ളിൽ ഈ വാഗ്ദാനം പാലിക്കുമെന്നും രാഹുൽ ഗാന്ധി ഉറപ്പ് നൽകുന്നു.
ദില്ലി: ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. അധികാരത്തിലേറിയാൽ 22 ലക്ഷം സർക്കാർ തൊഴിൽ ഒഴിവുകളിൽ നിയമനം നടത്തുമെന്നാണ് പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വാഗ്ദാനം. ഒരു വർഷത്തിനുള്ളിൽ ഈ വാഗ്ദാനം പാലിക്കുമെന്നും രാഹുൽ ഗാന്ധി ഉറപ്പ് നൽകുന്നു. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് രാഹുലിന്റെ വാഗ്ദാനം.
22 ലക്ഷം സർക്കാർ തൊഴിലവസരങ്ങളാണുള്ളത്. ഇവയിലൊന്നിലും നിയമനം നടന്നിട്ടില്ല. 2020 മാർച്ച് 31 ഓടെ ഇവ നികത്തും. ആരോഗ്യ സംരക്ഷണത്തിനും വിദ്യാഭ്യാസത്തിനുമുള്ള ഫണ്ട് കേന്ദ്രം ഓരോ സംസ്ഥാനത്തിനും കൈമാറും. മോദി സർക്കാരിന്റെ കീഴിൽ തൊഴിലില്ലായ്മ വർദ്ധിച്ചു എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് രാഹുൽ ഗാന്ധിയുടെ ഈ വാഗ്ദാനം. കൂടാതെ പാവപ്പെട്ടവർക്ക് മിനിമം വേതനം, പുതിയ സംരംഭകർക്ക് ബിസിനസ് തുടങ്ങാൻ നികുതിയിളവ് തുടങ്ങിയ വാഗ്ദാനങ്ങളും രാഹുൽ നൽകിയിട്ടുണ്ട്.