Asianet News MalayalamAsianet News Malayalam

കനിമൊഴിയുടെ വീട്ടിലും ആദായ നികുതി വകുപ്പ് റെയ്‍ഡ്: മോദി പക വീട്ടുന്നുവെന്ന് സ്റ്റാലിൻ

തൂത്തുക്കുടിയിലെ ഡിഎംകെ സ്ഥാനാർത്ഥി കൂടിയാണ് കനിമൊഴി. ബിജെപി ആദായനികുതി വകുപ്പിനെ ഉപയോഗിച്ച് പക വീട്ടുകയാണെന്ന് ആരോപിക്കുകയാണ് ഡിഎംകെ. 

raids at the home of dmk candidate kanimozhi
Author
Thoothukudi, First Published Apr 16, 2019, 9:28 PM IST

തൂത്തുക്കുടി: ഡിഎംകെ സ്ഥാനാർത്ഥിയും രാജ്യസഭാ എംപിയുമായ കനിമൊഴിയുടെ വീട്ടിൽ ആദായനികുതി വകുപ്പിന്‍റെ റെയ്‍ഡ്. കനിമൊഴി മത്സരിക്കുന്ന തൂത്തുക്കുടിയിലാണ് റെയ്‍ഡ്. കണക്കിൽപ്പെടാത്ത പണം വോട്ടർമാർക്ക് വിതരണം ചെയ്യാൻ സൂക്ഷിച്ചിട്ടുണ്ടെന്ന് സൂചന കിട്ടിയതിനെത്തുടർന്നാണ് റെയ്‍ഡെന്നാണ് ആദായനികുതി വകുപ്പ് വൃത്തങ്ങൾ പറയുന്നത്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഫ്ലയിംഗ് സ്ക്വാഡിനൊപ്പം ആദായനികുതി വകുപ്പിന്‍റെ പത്ത് ഉദ്യോഗസ്ഥരും ചേർന്നാണ് റെയ്‍ഡ് നടത്തുന്നത്. സാധാരണ നടപടിക്രമമെന്ന് പറഞ്ഞാണ് ഉദ്യോഗസ്ഥർ എത്തിയത്. ഏതാണ്ട് എട്ടേമുക്കാലോടെയാണ് ഒരു സംഘം ഉദ്യോഗസ്ഥർ കനിമൊഴിയുടെ വീട്ടിലെത്തിയത്. 

കണക്കിൽപ്പെടാത്ത 11 കോടിയോളം രൂപ ഡിഎംകെ സ്ഥാർത്ഥിയുമായി ബന്ധമുള്ള ഒരു ഗോഡൗണിൽ നിന്ന് പിടിച്ചതിനെത്തുടർന്ന് തമിഴ്‍നാട്ടിലെ വെല്ലൂരിലെ ലോക്സഭാ തെരഞ്ഞെടുപ്പ് രാഷ്ട്രപതി റദ്ദാക്കി മണിക്കൂറുകൾക്കകമാണ് ഡിഎംകെയുടെ ദേശീയ മുഖമായ കനിമൊഴിയുടെ വീട്ടിലും റെയ്‍ഡുകൾ നടക്കുന്നത്. കനിമൊഴിയുടെ ആദ്യ ലോക്സഭാ തെരഞ്ഞെടുപ്പാണിത്.

അതേസമയം, ഇത് രാഷ്ട്രീയപകപോക്കലാണെന്ന് ആരോപിച്ച് ഡിഎംകെയും രംഗത്തെത്തിയിട്ടുണ്ട്. ''ബിജെപിയുടെ സംസ്ഥാനപ്രസിഡന്‍റും കനിമൊഴിയുടെ എതിർസ്ഥാനാർത്ഥിയുമായ തമിഴിസൈ സൗന്ദർ രാജൻ നിരവധി കോടി രൂപ സ്വന്തം വീട്ടിൽ സൂക്ഷിച്ചിട്ടുണ്ട്. അവിടെ എന്തുകൊണ്ട് റെയ്‍ഡുകൾ നടത്തുന്നില്ല? തെരഞ്ഞെടുപ്പ് കമ്മീഷനിൽ അടിയന്തരമായി മാറ്റങ്ങൾ ഉണ്ടാകേണ്ടതുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പ് കമ്മീഷനെ ഡിഎംകെയെ താറടിച്ച് കാണിക്കാൻ ഉപയോഗിക്കുകയാണ്.'' ഡിഎംകെ അദ്ധ്യക്ഷനും കനിമൊഴിയുടെ സഹോദരനുമായ സ്റ്റാലിൻ ആരോപിച്ചു. 

ഏപ്രിൽ 18-നാണ് തമിഴ്‍നാട്ടിൽ തെരഞ്ഞെടുപ്പ്. അടുത്ത ദിവസം നിശ്ശബ്ദപ്രചാരണമായതിനാൽ ഡിഎംകെ നേതൃത്വത്തിന് തെരഞ്ഞെടുപ്പ് റദ്ദാക്കിയതിനെതിരെ പരസ്യമായി പ്രതികരണം നടത്താനാകില്ല. കനിമൊഴിക്കും പ്രതികരിക്കാനാകില്ല. പാർട്ടികളുടെ പ്രധാന, താര പ്രചാരകർക്കാർക്കും ഇതേക്കുറിച്ച് മാധ്യമങ്ങളിലൂടെപ്പോലും പ്രതികരിക്കാനുമാകില്ല.

Follow Us:
Download App:
  • android
  • ios