തൃശൂരിൽ ബിജെപി ഒന്നുമല്ല; രാജ്യത്തെ ഏക സിറ്റിംഗ് സീറ്റിൽ വൻ ഭൂരിപക്ഷം നേടുമെന്ന് രാജാജി
സ്ഥാനാർഥി നിർണയം നേരത്തെ പൂർത്തിയാക്കി എതിരാളികളെക്കാൾ ഇടതുപക്ഷം ഏറെ മുന്നിലയെന്ന് രാജാജി മാത്യു തോമസ്
തൃശ്ശൂര്‍: സ്ഥാനാര്‍ത്ഥിത്വത്തിൽ ഔദ്യോഗിക പ്രഖ്യാപമായില്ലെങ്കിലും തൃശൂര്‍ ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിൽ സജീവമാകാനുള്ള ഒരുക്കത്തിലാണ് രാജാജി മാത്യു തോമസ്. സിറ്റിംഗ് എംപി സിഎൻ ജയദേവനെ ഒഴിവാക്കി രാജാജി മാത്യു തോമസിനെ സ്ഥാനാര്‍ത്ഥിയാക്കാൻ കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനിച്ചിരുന്നു.
ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും തെരഞ്ഞെടുപ്പ് പ്രവർത്തനം തകൃതിയായി തുടങ്ങി കഴിഞ്ഞു. പോസ്റ്ററുകൾക്കും സമൂഹ മാധ്യമങ്ങൾക്കുമായി ഫോട്ടോ ഷൂട്ട് കസീഞ്ഞ ദിവസം തന്നെ പൂർത്തിയായി. ബൂത്ത് തലത്തിൽ പ്രവർത്തനവും നടക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ ഒന്നും ഒരു വെല്ലുവിളി അല്ലെന്നാണ് രാജാജി മാത്യു തോമസ് പറയുന്നത്.
മണ്ഡലത്തിൽ സ്ഥാനാർത്ഥിയുടെ കാര്യത്തിൽ കോൺഗ്രസിനോ ബിജെപിക്കോ ഇനിയും ധാരണയിലെത്താനായിട്ടില്ല. അതുകൊണ്ട് തന്നെ തൃശൂര്‍ മണ്ഡലത്തിലെ ഇടതുപക്ഷം ഏറെ മുന്നിലായിക്കഴിഞ്ഞെന്നും രാജാജി മാത്യു തോമസ് വിശദീകരിക്കുന്നു.
ശബരിമല കർമ്മ സമിതി സജീവമായിരുന്ന തൃശൂരിൽ ബിജെപി അനുകൂല സഹചര്യമുണ്ടെന്ന വാദം കഴമ്പില്ലാത്തതാണെന്നും രാജാജി മാത്യു തോമസ് പറഞ്ഞു