അശ്ലീല പരാമര്‍ശം: എ വിജയരാഘവനെതിരെ കോടതിയെ സമീപിച്ച് രമ്യ ഹരിദാസ്
പി കെ കുഞ്ഞാലിക്കുട്ടിയേയും രമ്യ ഹരിദാസിനെയും ചേര്‍ത്തായിരുന്നു എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവൻ ദ്വയാര്‍ത്ഥ പരാമര്‍ശം നടത്തിയത്. പൊന്നാനിയില്‍ ഈ മാസം ഒന്നാം തീയതി നടത്തിയ പ്രസംഗത്തിനെതിരെ പിറ്റേന്ന് തന്നെ രമ്യ ഹരിദാസ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ആലത്തൂര്‍: എ വിജയരാഘവനെതിരെ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ് കോടതിയിലേക്ക്. എൽഡിഎഫ് കൺവീനറുടെ മോശം പരമാർശത്തിനെതിരെ ആലത്തൂർ കോടതിയിൽ പരാതി നൽകാനെത്തി. പൊലീസ് കേസെടുക്കാത്ത സാഹചര്യത്തിലാണ് നടപടി. പൊലീസിന്റെ ഭാഗത്തുനിന്ന് നീതി നിഷേധം ഉണ്ടായതു കൊണ്ടാണ് കോടതിയെ സമീപിച്ചതെന്ന് രമ്യ പറഞ്ഞു.
പി കെ കുഞ്ഞാലിക്കുട്ടിയേയും രമ്യ ഹരിദാസിനെയും ചേര്‍ത്തായിരുന്നു എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവൻ ദ്വയാര്‍ത്ഥ പരാമര്‍ശം നടത്തിയത്. പൊന്നാനിയില്‍ ഈ മാസം ഒന്നാം തീയതി നടത്തിയ പ്രസംഗത്തിനെതിരെ പിറ്റേന്ന് തന്നെ രമ്യ ഹരിദാസ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.
തിരൂര്‍ ഡിവൈഎസ്പിയാണ് പ്രാഥമിക അന്വേഷണം നടത്തിയത്. കൃത്യമായ സൂചനകളൊന്നുമില്ലാതെ തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട് മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് കൈമാറുകയും ചെയ്തു. കേസ് എടുക്കണോയെന്നതില്‍ നിയമോപദേശം തേടിയ പൊലീസ് കാത്തിരിക്കാൻ തുടങ്ങിയിട്ട് രണ്ടാഴ്ച പിന്നിട്ട സാഹചര്യത്തിലാണ് രമ്യ കോടതിയിലെത്തിയത്.