യെച്ചൂരി വയനാട്ടിലെത്തും, രാഹുലിനെതിരെ സിപിഎം പ്രചാരണയോഗങ്ങളിൽ പങ്കെടുക്കും
ഏപ്രിൽ 18-നാണ് വയനാട്ടിലെ പ്രചാരണപരിപാടിയിൽ യെച്ചൂരി പങ്കെടുക്കുക. രാഹുലിനെതിരായ പ്രചാരണപരിപാടികളിൽ നിന്ന് യെച്ചൂരി മാത്രം വിട്ടു നിന്നത് രാഷ്ട്രീയകേന്ദ്രങ്ങളിൽ ചർച്ചയായിരുന്നു.
തിരുവനന്തപുരം: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രാഹുൽ ഗാന്ധിക്കെതിരെ വയനാട്ടിൽ പ്രചാരണത്തിനെത്തുമെന്ന് ഉറപ്പായി. രാഹുൽ മത്സരരംഗത്തിറങ്ങിയതോടെ ദേശീയ നേതാക്കളെ ഇറക്കി കളം പിടിക്കാൻ സിപിഎം നേതൃത്വം തീരുമാനിച്ചതോടെയാണ് യെച്ചൂരി അടക്കം പ്രചാരണത്തിന് ഇറങ്ങുന്നത്. ഏപ്രില്‍ 18 ന് വയനാട് എത്തുന്ന യെച്ചൂരി ആദ്യം കൽപ്പറ്റയിലും പിന്നീട് വണ്ടൂരിലും നടത്തുന്ന തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളിൽ പങ്കെടുക്കും. രാവിലെ 10 മണിക്ക് കല്‍പ്പറ്റയിലും വൈകുന്നേരം 3.30യ്ക്ക് വണ്ടൂരിലുമാണ് പരിപാടികൾ.
രാഹുലുമായി നല്ല വ്യക്തിബന്ധം കാത്തു സൂക്ഷിക്കുന്ന യെച്ചൂരി ഈ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികളിൽ എന്ത് പറയുന്നു എന്നത് ശ്രദ്ധേയമാകും. പ്രത്യേകിച്ച് ഏപ്രിൽ 4-ന് പത്രിക സമർപ്പിക്കാനെത്തിയപ്പോൾ 'ഞാൻ സിപിഎമ്മിനെതിരെ എന്‍റെ പ്രചാരണത്തിൽ ഒരക്ഷരം പോലും പറയില്ലെ'ന്ന് രാഹുൽ എടുത്തു പറഞ്ഞ സ്ഥിതിക്ക്. മാത്രമല്ല, തൊട്ടടുത്ത സംസ്ഥാനമായ തമിഴ്‍നാട്ടിൽ ഡിഎംകെ നേതൃത്വം നൽകുന്ന സഖ്യത്തിന്‍റെ ഭാഗമായ കോൺഗ്രസും സിപിഎമ്മും പരസ്പരം ജയിപ്പിക്കാൻ ഒന്നിച്ചു നിൽക്കുക കൂടി ചെയ്യുന്ന പാർട്ടികളാണെന്നും ശ്രദ്ധേയം.
ദക്ഷിണേന്ത്യയിലെ സീറ്റില്‍ നിന്നും കൂടി മത്സരിക്കാന്‍ രാഹുലിനോട് നിര്‍ദേശിച്ചത് യെച്ചൂരിയാണെന്ന് നേരത്തെ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ രീതിയില്‍ ചര്‍ച്ച വഴി മാറുന്നത് ഒഴിവാക്കുകയും രാഹുലിനെ പാര്‍ട്ടിയും മുന്നണിയും ഒറ്റക്കെട്ടായി നേരിടുകയും ചെയ്യുന്നുവെന്ന സന്ദേശം നല്‍കുക എന്നത് കൂടി മുന്നില്‍ കണ്ടാണ് യെച്ചൂരി അടക്കമുള്ള ദേശീയ നേതാക്കളെ സിപിഎമ്മും സിപിഐയും രംഗത്തിറക്കുന്നത്.
ദേശീയനേതാക്കളെല്ലാം വരുന്നതോടെ എല്ലാ അര്‍ത്ഥത്തിലും കേരളത്തിലെ ഗ്ലാമര്‍ മണ്ഡലമായി വയനാട് മാറുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രിമാര്‍ എന്നിവരും വയനാട്ടിലെത്തി രാഹുലിനെതിരെ പ്രചാരണം നടത്തും. രാഹുൽ വീണ്ടും വയനാട്ടിലേക്ക് ഈ മാസം 16,17 തീയതികളിലെത്തും. പ്രിയങ്കയും ഒപ്പമുണ്ടാകാൻ സാധ്യതയുണ്ട്. ഏപ്രിൽ 12-ന് പ്രധാനമന്ത്രി നരേന്ദ്രമോദി കോഴിക്കോട്ടും തിരുവനന്തപുരത്തുമാണ് പ്രചാരണയോഗത്തിൽ പങ്കെടുക്കുക.