വയനാട്ടിൽ ടി സിദ്ദിഖ്, ഒടുവിൽ കോൺഗ്രസ് സ്ഥാനാർഥിപ്പട്ടികയായി, ഇനി പ്രചാരണച്ചൂട്
നീണ്ട തർക്കത്തിന് ശേഷം വയനാട്ടിൽ ടി സിദ്ദിഖ് തന്നെ. ഉമ്മൻചാണ്ടിയുടെ നിർബന്ധത്തിന് ഒടുവിൽ ഹൈക്കമാൻഡ് വഴങ്ങി. തർക്കമുള്ള നാല് സീറ്റുകളിലും അങ്ങനെ ധാരണയായി.
ദില്ലി: തർക്കമുള്ള നാല് സീറ്റുകളിൽ കോൺഗ്രസിൽ ധാരണയായി. വയനാട് സീറ്റ് ടി സിദ്ദിഖിന് തന്നെ നൽകാൻ തീരുമാനമായി. ഉമ്മൻചാണ്ടിയുടെ നിർബന്ധത്തിന് ഒടുവിൽ ഹൈക്കമാൻഡ് വഴങ്ങി എന്നതാണ് വ്യക്തമാകുന്നത്. അങ്ങനെ തർക്കമുള്ള നാല് സീറ്റുകളിലും കോൺഗ്രസിൽ ധാരണയാകുകയാണ്. വടകരയിൽ കെ മുരളീധരൻ, വയനാട്ടിൽ ടി സിദ്ദിഖ്, ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാൻ, ആറ്റിങ്ങലിൽ അടൂർ പ്രകാശ്. ഇനി കോൺഗ്രസ് സ്ഥാനാർഥിപ്പട്ടികയിൽ ആശയക്കുഴപ്പങ്ങളില്ല.
അനാവശ്യമായ തര്‍ക്കം മൂലം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം വൈകുന്നത് സംസ്ഥാനത്തെ അനുകൂല അന്തരീക്ഷം വരെ ഇല്ലാതാക്കുമെന്ന ആശങ്ക മുതിര്‍ന്ന നേതാക്കള്‍ പരസ്യമായി തന്നെ പങ്കു വച്ചിരുന്നു. ഇടത് മുന്നണി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ട് പത്ത് ദിവസമായി. നിയോജക മണ്ഡലം കണ്‍വെൻഷനുകള്‍ പൂര്‍ത്തിയാക്കി പഞ്ചായത്ത് തല യോഗങ്ങളിലേക്ക് ഇടതു മുന്നണി കടന്നുകഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ മേല്‍ നോട്ടത്തില്‍ എല്ലാ മണ്ഡലങ്ങളിലും വിലയിരുത്തല്‍ യോഗങ്ങള്‍ നടത്തി എണ്ണയിട്ട യന്ത്രം പോലെ ഇടതുമുന്നണി പ്രചാരണ രംഗത്ത് മുന്നേറുകയാണ്.
മറുവശത്താകട്ടെ യുഡിഎഫില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന്‍റെ പേരിലുള്ള ഗ്രൂപ്പ് പോര് പാരമ്യത്തിൽ തുടർന്നു. നിര്‍ണ്ണായക സീറ്റുകള്‍ കൈപ്പിടിയിൽ ഒതുക്കാന്‍ എ ഗ്രൂപ്പ് ശ്രമിക്കുന്നതിന്‍റെ അമര്‍ഷത്തിലായിരുന്നു ഐ ഗ്രൂപ്പ്. വയനാട് അടക്കമുള്ള സീറ്റുകളില്‍ ഗ്രൂപ്പ് സമവാക്യം മാത്രം മാനദണ്ഡമാക്കിയതോടെ പ്രതിസന്ധി രൂക്ഷമായി.
ഇരുപക്ഷവും വാശിയോടെ നിലയുറപ്പിച്ചപ്പോള്‍ കെപിസിസി നേതൃത്വമടക്കം നോക്കുകുത്തിയാകേണ്ടി വന്നു . ഇടവേളക്ക് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ ഗ്രൂപ്പ് വീതം വെപ്പ് ശക്തമായത് തെരഞ്ഞെടുപ്പ് രംഗത്തെ യുഡിഎഫിനുണ്ടായിരുന്ന അനുകൂല അന്തരീക്ഷം വരെ നഷ്ടമാക്കിയെന്ന വിലയിരുത്തല്‍ മുതിര്‍ന്ന നേതാക്കള്‍ക്കുവരെയുണ്ട്.
വയനാട്ടിൽ സിദ്ദിഖിനായി നിർബന്ധം പിടിച്ച ഉമ്മൻചാണ്ടിയാണ് പ്രശ്ങ്ങൾക്കു കാരണം എന്ന് ഐ ഗ്രൂപ്പ് കുറ്റപ്പെടുത്തുമ്പോള്‍ പാലക്കാടും കാസർകോടും വിട്ടു വീഴ്ച ചെയ്തിട്ടും വയനാട്ടിൽ ഐ ഗ്രൂപ്പ് പിടിവാശി കാണിച്ചു എന്നാണ് എ ഗ്രൂപ്പിന്‍റെ ആരോപണം. സിദ്ദിഖിനെ വടകരയിൽ ഇറക്കി വയനാട് ഷാനി മോൾക്ക് നൽകണമെന്ന ഐ ഗ്രൂപ്പ് ഫോർമുലക്കും എ വഴങ്ങിയിരുന്നില്ല. ഇതോടെ ഗ്രൂപ്പ് പോര് കോൺഗ്രസിൽ പാരമ്യത്തിലായിരുന്നു. എന്നാൽ ഗ്രൂപ്പിന്‍റെ പേരിലല്ല അല്ല സിദിഖിനായി നിർബന്ധം പിടിച്ചതെന്നാണ് എ ഗ്രൂപ്പ് മറുപടി.
ഉമ്മൻചാണ്ടി തന്നെ നേരിട്ട് ദില്ലിയിലെത്തി വയനാട് സീറ്റ് സിദ്ദിഖിന് നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. മറ്റൊരു സമവായചർച്ചയ്ക്കും ഉമ്മൻചാണ്ടി തയ്യാറായതുമില്ല. ഇതോടെ കടുത്ത അതൃപ്തി രേഖപ്പെടുത്തിക്കൊണ്ട് തന്നെ ചർച്ചകൾ പൂർത്തിയാകുന്നതിന് മുമ്പ് തന്നെ ചെന്നിത്തല മടങ്ങി. ദില്ലിയിൽ തുടരുന്നില്ലെന്ന് തീരുമാനിച്ച് നാട്ടിലേക്ക് മടങ്ങി.
ഇതിനിടെ പ്രശ്നം രൂക്ഷമാക്കി പ്രതിഷേധവുമായി വി എം സുധീരനും രംഗത്തെത്തിയിരുന്നു. ജനങ്ങളുടെ മനസ്സ് മടുക്കുന്ന രീതിയിലാണ് സ്ഥാനാർത്ഥി നിർണയ ചർച്ചകളെന്ന രൂക്ഷ വിമര്‍ശനവുമായി വി എം സുധീരൻ രംഗത്തെത്തി. ഗ്രൂപ്പ് താൽപര്യവും കടുംപിടുത്തവും മാറ്റി വയ്ക്കാൻ നേതാക്കൾ തയ്യാറാകണമെന്നാണ് വിഎം സുധീരന്‍റെ ആവശ്യം.
കോൺഗ്രസിന് ഏറ്റവും അനുകൂലമായ അവസരം പാഴാക്കരുത്. താൻ മൽസരിക്കേണ്ടെന്ന് 2009-ൽ - തന്നെ തീരുമാനിച്ചിരുന്നു. അന്ന് താൻ മൽസര രംഗത്തു നിന്ന് മാറിയതുകൊണ്ടാണ് കെ സി വേണുഗോപാൽ അടക്കമുള്ളവർക്ക് അവസരം കിട്ടിയതെന്നും വിഎം സുധീരൻ ഓര്‍മ്മിപ്പിച്ചു.