കേരളാ കോൺഗ്രസിൽ തർക്കം രൂക്ഷം; സമവായമില്ലെങ്കിൽ തെരഞ്ഞെടുപ്പ് നടത്തുമെന്ന് ജോസ് കെ മാണി
ചെയർമാൻ സ്ഥാനം സംബന്ധിച്ച് സമവായമുണ്ടായില്ലെങ്കിൽ സംസ്ഥാന കമ്മിറ്റി വിളിച്ച് തെരഞ്ഞെടുപ്പ് നടത്തുമെന്ന് നിലപാട് കടുപ്പിച്ച് ജോസ് കെ മാണി. പാർട്ടിയെ സ്നേഹിക്കുന്നവർ വിഭാഗീയ പ്രവർത്തനം നടത്തില്ലെന്ന് ജോസ് കെ മാണി
കോട്ടയം: കേരളാ കോൺഗ്രസിൽ തർക്കം രൂക്ഷം. ചെയർമാൻ സ്ഥാനവും കക്ഷി നേതാവ് സ്ഥാനവും വിട്ടുകൊടുക്കേണ്ടതില്ലെന്ന് മാണിവിഭാഗത്തിന്റ തീരുമാനം. സമവായമുണ്ടായില്ലെങ്കിൽ സംസ്ഥാനകമ്മിറ്റി വിളിച്ച് ഭൂരിപക്ഷത്തിലൂടെ ചെയർമാനെ നിശ്ചയിക്കണമെന്ന നിലപാടിലാണ് മാണി വിഭാഗം
സംസ്ഥാനകമ്മിറ്റി വിളിക്കുന്നതിന് മുൻപ് സ്റ്റിയറിംഗ് കമ്മിറ്റിയും പാർലമെന്ററി പാർട്ടിയോഗവും വിളിക്കണമെന്നാണ് പി ജെ ജോസഫിന്റ ആവശ്യം. സി എഫ് തോമസിനെ കക്ഷി നേതാവായി പി ജെ ജോസഫിനെ ചെയർമാനാക്കണമെന്നാണ് ജോസഫ് വിഭാഗം മുന്നോട്ട് വയ്ക്കുന്നത്.
ഇത് സമവായത്തിലൂടെ തീരുമാനിക്കണം. സി എഫ് തോമസിനെ ചെയർമാനക്കണമെന്ന് ഒരു ഘട്ടത്തിൽ ജോസ് കെ മാണി നിർദ്ദേശിക്കുകയും പി ജെ ജോസഫ് അത് അംഗീകരിക്കുകയും ചെയ്തതാണ് എന്നാൽ ഇപ്പോൾ നിലപാട് മാറ്റി. ഇതിൽ ചില തല്പരകക്ഷികളുടെ ഇടപെടലുണ്ടെന്നാണ് മാണിവിഭാഗത്തിന്റ ആരോപണം. അതിനാലാണ് ഇരുസ്ഥാനവും വിട്ടുകൊടുക്കേണ്ടതില്ലെന്ന് മാണി വിഭാഗം നിലപാടെടുക്കുന്നത്.
പി ജെ ജോസഫ് വിഭാഗം പാർട്ടിയിലേക്ക് വന്നപ്പോൾ പ്രധാനപ്പെട്ട രണ്ട് സ്ഥാനങ്ങൾ മാണിക്കാണെന്ന് കരാറുണ്ടായിരുന്നു.. ഇതിൽ പിന്നോട്ട് പോകാൻ കഴിയില്ലെന്നാണ് മാണി വിഭാഗത്തിന്റ നിലപാട്.ജോസ് കെ മാണിയുടെ നേതൃത്വത്തിൽ മാണി വിഭാഗം നേതാക്കൾ പാർട്ടി ഓഫീസിൽ യോഗം ചേർന്നാണ് കടുത്ത തീരുമാനവുമായി മുന്നോട്ട് പോകാൻ ധാരണയായത്. 23ന് ഫലപ്രഖ്യാപനത്തിന് ശേഷം സംസ്ഥാനകമ്മിറ്റി വിളിക്കാനാണ് ജോസ് കെ മാണി ആലോചിക്കുന്നത്.
ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍ , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. |